ADVERTISEMENT

ഉച്ച വെയിലിന്റെ തീക്ഷ്ണത അപ്പാടെ ആ യാത്രയിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആ യാത്ര ഏറെ നാളായി പ്ലാൻ ചെയ്തഒന്നുമായിരുന്നില്ല, പെട്ടെന്നൊരു ദിവസം ഒരു പോക്ക് പോകാനുള്ള തോന്നലിൽ നിന്നും വന്നെത്തിയത്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാക്കി മാറ്റാൻ ഇഷ്ടമുള്ളത് കൊണ്ടും അങ്ങനെയൊരുവൾ കൂടെ ഉള്ളത് കൊണ്ടും ആലോചനകൾക്ക് ഒരുപാട് ദൂരം പിന്നിലേക്ക് സഞ്ചരിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ യാത്രകൾ തരുന്ന ഉന്മാദത്തിനപ്പുറം ഒരു വെയിലും ചൂടും തുളയ്ക്കാത്ത മനസ്സായതുകൊണ്ടു തന്നെ തളർച്ച വെയിലിനു തന്നെയെന്ന് മഞ്ഞ പ്രകാശത്തെ നോക്കി കണ്ണിറുക്കി കാണിച്ച് യാത്ര തുടരും. വിവാഹം കഴിഞ്ഞു 6 വർഷം കഴിഞ്ഞിരുന്നു, പക്ഷെ ആദ്യമായി ഞങ്ങൾ ഇരുവരും മാത്രമുള്ളൊരു യാത്ര

ഞങ്ങളെ ഒറ്റയ്ക്ക് വിടാനുള്ള പ്രിയപ്പെട്ടവരുടെ പേടിയുടെ ഒരേയൊരു കാരണം എനിക്ക് സംഭവിച്ച അപകടത്തെ തുടർന്നുണ്ടായ കാലുകളുടെ ചലനശേഷിയുടെ പ്രശ്നമാണ്. സദാ വീൽചെയറിൽ സഞ്ചരിക്കുന്ന ഒരാൾക്ക് കേരളത്തിലെ റോഡുകളിലെ വീൽചെയർ യാത്ര അത്ര മനോഹരമായ അനുഭവമല്ല. കാറിൽ എവിടെയും പകൽ പോകാൻ ബുദ്ധിമുട്ടില്ല, പക്ഷെ രാത്രിയിലെ ഒറ്റയ്ക്കുള്ള യാത്ര സദാചാരത്വം ആവശ്യത്തിലേറെ പേറുന്ന ഒരു സംസ്ഥാനമായതിനാൽ അത്രയധികം അനുവദിക്കപ്പെട്ടുമില്ല. എങ്കിലും എതിർപ്പുകളെയും മറ്റുള്ളവരുടെ ഭയങ്ങളെയും സ്വന്തം ഭീതികളെയും അവഗണിച്ച് ഞങ്ങൾക്ക് ആ യാത്ര പോകേണ്ടിയിരുന്നു. പിന്നീടെത്രയോ ഒറ്റയാത്രകൾക്കുള്ള തുടക്കമെന്നോണം.

യാത്ര കാഞ്ഞിരപ്പുഴ ഡാമിലേക്കാണ്. അവിടെ അതിനോട് ചേർന്നുള്ള ഇറിഗേഷൻ വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ ഒരു രാത്രിയിലെ അന്തിയുറക്കവും. പ്രിയ സുഹൃത്ത് രാജേഷ് നായരാണ് ഗസ്റ്റ് ഹൗസ് ഒരു ദിവസത്തേക്ക് സംഘടിപ്പിച്ചു തന്നത്. തീര്‍ത്തും ഒരു ഭാര്‍ഗ്ഗവീനിലയം. മാനിക്കയാണ് അവിടുത്തെ മേൽനോട്ടക്കാരൻ. ഈയിടെയായി അവിടെ അതിഥികള്‍ താമസിക്കാന്‍ വരാറില്ലെന്ന് മേല്‍നോട്ടക്കാരനായ മാനിക്ക പറഞ്ഞപ്പോള്‍ കൂടെ ഉള്ളവൾ ഒന്ന് പേടിച്ചു. സൗകര്യക്കുറവാണ് പ്രധാന കാരണം.

കൂത്താട്ടുകുളത്ത് നിന്നും പാലക്കാട് കാഞ്ഞിരപ്പുഴയിലെത്തുന്നതുവരെയുള്ള യാത്ര. പൊതുവെ യാത്രകൾ ഞങ്ങൾക്ക് പുതുമയല്ല. ഒറ്റയ്ക്ക് നിരന്തരം കാറിൽ യാത്രകൾ ചെയ്യാറുണ്ട്, പക്ഷെ ഒരു രാത്രി, അപരിചിതമായ കാടിന്റെ ഇരുളിമ, ഒറ്റയ്ക്കാകുന്നതിന്റെ ഭയപ്പാടുകൾക്കിടയിലിരുന്നു സുരക്ഷിതത്വം, പോകുന്ന വഴിക്കൊന്നും ഞങ്ങളെ ഉലച്ചില്ല. പക്ഷെ അവിടെയെത്തി കഴിഞ്ഞപ്പോൾ ഗസ്റ്റ് ഹൗസിന്റെ ഭീകരാന്തരീക്ഷത്തിൽ ഞങ്ങൾ പരസ്പരം നോക്കി. ഞാൻ ചിരിച്ചു.എന്തായാലും നമ്മൾ വന്നില്ലേ... ഇവിടെ ഒന്നും പേടിക്കാനില്ല.

Kanjirapuzha2

അടുത്തെങ്ങും ഭക്ഷണം കിട്ടുന്ന ഒരു കടയില്ല, അതാണ്‌ ഏറ്റവുമധികം വലച്ചത്. എന്തായാലും വളരെ വലിയ മുറികളും വീടിന്‍റെ ചുറ്റും നിറയെ ചെറിയൊരു കാടും. അതൊന്നുമല്ല റിസ്ക് ഫാക്ടര്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഒരു വശത്തായുള്ള ഈ റെസ്റ്റ് ഹൗസ് റിമോട്ട് ഏരിയ ആണ്. ചുറ്റുമെങ്ങും ആള്‍താമസമില്ല. വാഹന നിയന്ത്രണമുള്ളതിനാല്‍ അതിക്രമിച്ച് ആരും കടക്കില്ല. പക്ഷേ വളരെ വിശാലമായ ആ വലിയ ഭാര്‍ഗ്ഗവീനിലയത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. സെക്യൂരിറ്റി ഉണ്ടാകുമെന്ന് കരുതി, അതും ഉണ്ടായിരുന്നില്ല. ഭക്ഷണം കിട്ടില്ലെന്നറിഞ്ഞ് രാജേഷ് ഭാര്യ രമ്യയേയും കൂട്ടി വന്നപ്പോള്‍ നല്ല നാടന്‍ ദോശയും സാമ്പാറും ചട്ട്ണിയുംകൊണ്ടു വന്നതു കൊണ്ട് അത്താഴം കുശ്ശാലായി. അവസാനം ഗുഡ് നൈറ്റും പറഞ്ഞ് മാനിക്കയും സ്വന്തം ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങുമ്പോള്‍ വലിയൊരു തുരുത്തില്‍ ഒറ്റപ്പെട്ട് ഞങ്ങളിരുന്നു. പക്ഷേ ജീവിതത്തില്‍ ഇത്ര നാളും കിട്ടാത്തൊരു ആനന്ദമായിരുന്നു അത്. ഒരു ദ്വീപ് പോലെ ഒരിടത്ത് ഒറ്റപ്പെട്ടു പോകുന്ന ആ അവസ്ഥ.

ഇംഗ്ലീഷ് സിനിമകളിലെ ഭീതിപ്പെടുത്തുന്ന കണ്ണ് തുറിച്ച പ്രേതങ്ങളുടെ വരവുകൾ ആ വലിയ ബംഗ്ളാവിന്റെ ഓരോ മൂലയിലും പ്രിയപ്പെട്ടവൾ ഭാവനയിൽ കണ്ടു. സപ്രമഞ്ചക്കട്ടിലിന്റെ ഒച്ചകളിൽ ചിതലരിച്ചു പോകുമായിരുന്ന ഒരു വലിയ പ്രേതരാജ്യം ഉണ്ടെന്നു അവൾ വെറുതെ പറഞ്ഞുകൊണ്ടിരുന്നു. "പ്രേതങ്ങളെ പേടിക്കണ്ട. മനുഷ്യരെ പേടിച്ചാൽ മതി. ഞാൻ പറഞ്ഞു. ഒരു കാവൽക്കാരൻ പോലുമില്ലാത്ത ഈ ഭാർഗ്ഗവീനിലയത്തിൽ എന്ത് സംഭവിച്ചാലും പിറ്റേന്ന് വെളിപ്പിന് മാനിക്ക വരുമ്പോൾ മാത്രമേ പുറം ലോകം അറിയൂ. അതുവരെ ഞങ്ങളും അനാഥപ്രേതങ്ങൾ. ഡ്രാക്കുളക്കോട്ടയിലെ കടവാവലുകൾ ഒന്നാകെ പറന്നു പുറത്തേക്കിറങ്ങുന്ന നിമിഷങ്ങളെ ഓർമ്മിപ്പിക്കുന്ന ചിറകടിയൊച്ചകൾ കേൾക്കുന്നത് ബംഗ്ലാവിനുള്ളിലാണോ പുറത്താണോയെന്ന്നിശ്ചയമില്ല. ഭയം അവൾക്കു മാത്രമേ ഉള്ളൂ എന്നത് വെറുതെ തോന്നലായിരുന്നോ എന്നെനിക്ക് സംശയം തോന്നി തുടങ്ങി.

എത്തിച്ചേർന്നത് വൈകുന്നേരമായതിനാൽ ഒറ്റ നോട്ടത്തിനുള്ള അവസരമേ ആ പരിസരം തന്നിരുന്നുള്ളൂ, സായാഹ്‌ന സെൽഫികളിൽ ഒന്നിച്ച് നിന്ന ഞങ്ങൾക്ക് പുറകിൽഡാമിന്റെ കാഴ്ചകൾ മാത്രമേ പതിഞ്ഞിരുന്നുമുള്ളൂ.

ഇടയ്ക്ക് വെളിച്ചമായി മിന്നാമിനുങ്ങുകൾ മുഖത്തിനരികിലേയ്ക്ക് പറന്നു വരുന്നു. ഒരേ സമയം മിന്നുന്ന സ്നേഹത്തിന്റെ ചൂടിൽ അലഞ്ഞു നടക്കാൻ തോന്നുമ്പോഴും ഇരുട്ടിനെ ഭയം കീഴടക്കുന്നു. ഞങ്ങൾ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറി ഏറെ നാളുകളായി അടഞ്ഞു കിടക്കുന്നതാണെന്നു മാനിക്ക പറഞ്ഞതോർത്തു. പ്രത്യേകിച്ചൊന്നുമില്ല അവിടെ, മറ്റൊരു കിടപ്പുമുറി. പക്ഷെ കൊളോണിയൽ സംസ്കാരത്തിന്റെ നിർമ്മിതി വിളിച്ചോതുന്ന ബംഗ്ളാവിന്റെ നാലു ചുമരുകൾക്കുള്ളിൽ എന്തൊക്കെയോ വീർപ്പു മുട്ടുന്നുണ്ട്. ചീവീടുകൾ നിലവിളിക്കുന്നത് ഉറപ്പായും പുറത്തു നിന്നാവും.

സന്ധ്യ കഴിഞ്ഞപ്പോൾ മുറിയിലേക്ക് കയറുന്നതിനു മുൻപ് കുറ്റിച്ചെടികൾ വളർന്നു പന്തലിച്ചു നിന്ന കെട്ടിടത്തിന്റെ അരികിലേക്ക് പതുക്കെ വീൽ ചെയർ ഉരുട്ടി ചെന്ന് നോക്കുമ്പോൾ ഇരുട്ടിൽ കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നി. തോന്നലാകാം. മുറിയ്ക്കുള്ളിൽ കയറണമെങ്കിൽ റാമ്പില്ല, മാനിക്ക പിന്നെ വരാഞ്ഞതിനാൽ സഹായത്തിനും ഒരാളെ വിളിച്ചാൽ കിട്ടാനില്ല. ഒന്നും നോക്കിയില്ല, പ്രിയപ്പെട്ടവൾ പിടിച്ചു വീൽ ചെയറിൽ നിന്നും ഉമ്മറത്തേയ്ക്കും അവിടെ നിന്നും ചെയറിൽ തലയിണ കാൽക്കൽ വച്ച് അതിലിരുന്നു വീണ്ടും കസേരയിലേയ്ക്കും പിടിച്ച് കയറുമ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നി. ഒറ്റയ്ക്കുള്ള ഓരോ യാത്രയും ഊർജ്ജസ്വലമാകുന്നത് ഇങ്ങനെയൊക്കെയാണെന്നു മനസ്സിലാകുന്നുണ്ട്.

പിന്നീടെപ്പോഴോ സുഖകരമായ ഒരുറക്കം. അത്യപൂര്‍വമായി കിട്ടിയ ആ നിഗൂഡമായ നിശബ്ദത ശരിക്കും സന്തോഷമായത്.

പിറ്റേന്നു രാവിലെ. പ്രഭാതത്തിന്‍റെ കിളിയൊച്ചയും, താഴ്ന്നിറങ്ങി വരുന്ന കോടമഞ്ഞും. താമസിച്ചിരുന്ന ബംഗ്ളാവിന്റെ ചുറ്റും ഒന്ന് വെറുതെ വീൽ ചെയറിൽ ഇറങ്ങി കറങ്ങി നോക്കിയപ്പോഴാണ് എത്ര ഭീകരമായ ഒരു രാത്രിയാണ് ഞങ്ങളെ തൊട്ട് കടന്നു പോയതെന്നറിഞ്ഞത്. അകലേക്ക്‌ നീണ്ടു കിടക്കുന്ന ഡാമിന്റെ നടപ്പാതയിൽ വെയിൽ വീഴാൻ തുടങ്ങുന്നതേയുള്ളൂ. ബംഗ്ളാവിനു ചുറ്റും കൊടും കാട്ടിനുള്ളിൽ നട്ടുച്ചയ്ക്ക് പോലും വെയിൽ വന്നിറങ്ങില്ല . താഴ്ന്നിറങ്ങുന്ന കോടമഞ്ഞു രാത്രിയെ അത്ര തണുപ്പിച്ചില്ലലോ എന്നോർത്തു. മതിലിനരികിലെ അതിർത്തിയിൽ നിന്നും താഴേയ്ക്ക് നോക്കിയാൽ കനം തൂങ്ങിയ കാട്. വലിയ ഒരു സ്ഥലത്തിനുള്ളിലെ മതിൽക്കെട്ടിനുള്ളിൽ ഒരു രാത്രി മുഴുവൻ ഞങ്ങളൊറ്റയ്ക്കായിരുന്നു എന്നോർത്തപ്പോൾ കോടമഞ്ഞിന്റെ തണുപ്പ് തലച്ചോറിനെ തൊട്ടു കടന്നു പോയി.

Kanjirapuzha1

നിറയെ മരങ്ങളുണ്ട് വീടിനു ചുറ്റും, വർഷങ്ങളായി മുറിവേൽക്കാത്ത മരങ്ങൾക്ക് എന്തൊക്കെ പഴയ കഥകൾ പറയാനുണ്ടാകാം? ബംഗ്ളാവിന്റെ കാട് പിടിച്ച ഭാഗം ഭിത്തി പോലും പായൽ കയറി നിറഞ്ഞു കറുത്തിരുണ്ട് ലോക ഭൂപടങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. നോക്കെത്താദൂരത്തോളം ഡാം താങ്ങി നിർത്തുന്ന പുഴയുടെ വേരുകൾ പറന്നു കിടക്കുന്നു. അതിനെ തൊട്ടു കാടിന്റെ ഇരുട്ടും. ഇപ്പോഴും ചീവീടുകൾ നിലവിളിക്കുന്നുണ്ട്.

കെട്ടിടത്തിന്റെ മൂലയിലെ കമ്മ്യൂണിസ്റ് പച്ചയുടെ കാടിന്റെ ഓരത്തെവിടെ നിന്നോ നീട്ടി വിളിക്കുന്ന ഈ ജീവിക്ക് നേരം വെളുത്താലും ഉറക്കമില്ല എന്ന് തോന്നി. രാത്രി മുഴുവൻ നിലവിളിച്ച് പേടിപ്പിച്ചതിന്റെ ക്ഷീണം തെല്ലുപോലുമില്ലാതെ പരമാവധി ഒച്ചയിൽ ഹൃദയം പോലും തുളയ്ക്കുന്ന ഒച്ചകൾ. കാട് തുടങ്ങുന്ന ഭാഗത്തെ പേരറിയാത്ത വലിയ മരത്തിൽ വലിയ പഴങ്ങൾ തൂങ്ങിക്കിടക്കുന്നത് പോലെ തലകീഴായി തൂങ്ങിക്കിടന്ന വാവലുകളെ അപ്പോൾ മാത്രമാണ് കണ്ടത്. രാത്രിയിലെ ചിറകടിയൊച്ചകൾ കുടുംബമായി ഇവർ വന്നു കയറിയതിന്റെയാകണം. രാത്രിയിലെ സഞ്ചാരികൾ. പകൽ വെളിച്ചത്തിൽ എത്ര നിസ്സാരമായി അവഗണിക്കപ്പെടുന്ന കാഴ്ചകൾ എന്തുകൊണ്ട് ഇരുട്ടിൽ നെഞ്ചിടിപ്പ് കൂട്ടുന്ന ശബ്ദങ്ങളായി മാത്രം പരിണമിക്കുന്നു.

മടങ്ങുമ്പോൾ ഞങ്ങളിരുവരും ആദ്യമായി ഒറ്റയാക്കപ്പെട്ട ആ രാത്രി നെഞ്ചിനുള്ളിൽ തിങ്ങിക്കൂടി. ഒരിക്കലും പോകാതെ ഒരു മനോഹര രാത്രിയുടെ ഓർമ്മപ്പെടുത്തലെന്നോണം കാഞ്ഞിരപ്പുഴ ഡാമും അവിടുത്തെ ഓർമ്മകളും ഇന്നും നെഞ്ചിലുണ്ട്. പിന്നീടുള്ള എത്രയോ ഞങ്ങളുടെ മാത്രമായ യാത്രകൾക്കുള്ള പ്രേരണയായും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com