ADVERTISEMENT

വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം ആഴ്ച തോറുമുള്ള യാത്രകൾ കുറവാണ്. അവധിദിനങ്ങൾ വരുമ്പോഴാണല്ലോ യാത്രപോകാനുള്ള ആഗ്രഹം ഉണ്ടാവുന്നത്. അങ്ങനെ ഡിസംബറിലെ രണ്ടാം ശനിയും ഞായറും വന്നെത്തി. യാത്രകളൊക്കെ പ്ലാൻ ചെയ്തിട്ട് കൃത്യസമയത്തു പോകാൻ കഴിയാത്ത സാഹചര്യങ്ങളാണ് പലപ്പോഴും. ഡിസംബർ 8 ശനിയാഴ്ച വീട്ടിലെ പണികളൊക്കെ കഴിഞ്ഞിരിക്കുമ്പോൾ നമ്മുടെ സഹയാത്രികൻ അനന്ദു വീട്ടിലേക്കു വന്നു. ‘എങ്ങോട്ടെങ്കിലും പോകാം ചേട്ടാ’ എന്നായി അവൻ. ഞാനാണെങ്കിലോ, പല യാത്രകളും ഉപേക്ഷിക്കേണ്ടി വന്നതിനാൽ ആകെ നിരാശയിലുമാണ്.

പോകണം എന്നുണ്ടെങ്കിലും എന്തോ ഒരു മടി. അനന്ദു ഒരു യാത്രാമാസികയും നോക്കിയിരുന്നു. മാസിക നോക്കിയിരുന്നപ്പോൾ അവനിലെ യാത്രികൻ ഉണർന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ താൽപര്യം കാരണം എനിക്കും പോയാൽക്കൊള്ളാം എന്നായി.  അപ്പൂസിനെ വിളിച്ചപ്പോൾ അവനും തയാറായി .‌ വാഹനമുള്ള ഒരാൾകൂടി വേണം. അപ്പോൾത്തന്നെ നമ്മുടെ മനു മോഹന് സന്ദേശമയച്ചു. അവൻ വരാമെന്നേറ്റു. അവനോടുതന്നെ ഒരു ദിവസം കൊണ്ട് പോയവരാവുന്ന ഒരിടം പറയാൻ പറഞ്ഞു. സ്ഥലം പറഞ്ഞു, പിന്നെ മറ്റൊന്നും ആലോചിച്ചില്ല അങ്ങോട്ടു തന്നെ പോകാമെന്നു തീരുമാനിച്ചു - ഇരുമുലച്ചിക്കല്ലിലേക്ക്. സ്ഥലപ്പേരു കേൾക്കുമ്പോൾ ചിലപ്പോൾ പരിചയമില്ലെങ്കിലും ഉറുമ്പിക്കര എന്ന പേര് എല്ലാവർക്കും സുപരിചിതമാണ്. ഉറുമ്പിക്കര വഴി ഇരുമുലച്ചിക്കല്ലിലേക്ക് കിടുക്കൻ യാത്ര.

irumulachi-kallu-travel-gif

കാൽപന്തു കളിയുടെ ആരാധകനായതിനാൽ ശനിയാഴ്ച രാത്രിയുള്ള ഇഷ്ട ടീമിന്റെ കളി കാണാതെ കിടക്കാനാകില്ല. എന്നാൽ അതിരാവിലെതന്നെ യാത്രയും പോകണം. അങ്ങനെ പന്തുകളി കഴിഞ്ഞപ്പോൾ സമയം 1 മണി. പിന്നീട് അധികസമയം ഉറങ്ങാനില്ലാത്തതു കാരണം മൊബൈലും നോക്കിയിരുന്നു. രണ്ടു മണിക്ക് എണീറ്റു യാത്രയ്ക്കുള്ള തയാറെടുപ്പുകളായി. അമ്മയെ ശല്യപ്പെടുത്തി ഒരു കട്ടനും കുടിച്ചു.

മനു മൂന്നു മണിക്ക് എത്താമെന്ന് ഏറ്റിട്ടുണ്ട് അവനെ വിളിച്ചാൽ കിട്ടില്ല. അനന്ദുവിനെയും അപ്പൂസിനെയും വിളിച്ചു മൂന്നു മണിക്ക് തന്നെ ഞങ്ങൾ മനുവിനോട് പറഞ്ഞിരുന്ന സ്ഥലത്തെത്തി. അങ്ങനെ കൃത്യം 3.30 നു ഞങ്ങൾ യാത്ര ആരംഭിച്ചു. വെമ്പായം - വെഞ്ഞാറമൂട് -പത്തനാപുരം - പത്തനംതിട്ട - റാന്നി - എരുമേലി - മുണ്ടക്കയം വഴിയാണ് യാത്ര. രാവിലെ ആയതിനാൽ തിരക്കു കുറവാണ്. ശബരിമല തീർഥാടന കാലമായതിനാൽ വഴികളൊക്കെ നന്നാക്കിയിട്ടുമുണ്ട്. എരുമേലി എത്തിയപ്പോൾ അയ്യപ്പഭക്തരുടെ തിരക്കു കാരണം നമ്മുടെ വാഹനം അല്പം വഴിതിരിച്ചു വിട്ടു. അവിടെ നിന്നു തിരിഞ്ഞ് അല്പം മുന്നോട്ടുപോയപ്പോൾ വഴി തെറ്റിയതായി സംശയം. അടുത്തുള്ള പെട്ടിക്കടയിൽ തിരക്കി.

അവർ വലത്തേക്കുള്ള ഒരു ഇടവഴി കാട്ടിത്തന്നു. ആ തിരിവ് ഞങ്ങളുടെ യാത്രയിലെ ഏറ്റവും മികച്ച ഒരു അനുഭവമാകുമെന്ന് അപ്പോൾ കരുതിയതേയില്ല. ഇടവഴിയിലൂടെ അല്പം മുന്നോട്ടുപോയതും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ മൂടൽമഞ്ഞ്. കണ്ണിന് ഇത്രയും കുളിർമയുള്ള കാഴ്ച വല്ലപ്പോഴുമേ ലഭിക്കാറുള്ളു. ഇടതുവശത്ത് ഒരു ജലാശയം. അതിന് മുകളിൽ മൂടൽമഞ്ഞു പൊതിഞ്ഞിരിക്കുന്നു. വാഹനത്തിന്റെ പ്രകാശത്തിൽപോലും വഴി കാണാൻ കഴിയാത്തവിധം മഞ്ഞുമൂടിയിരിക്കുന്നു. ആ കാഴ്ച മറക്കാൻ പറ്റാത്ത ഒരനുഭവമായി. ഇടവഴി കടന്നു ഞങ്ങൾ മുണ്ടക്കയം ലക്ഷ്യമാക്കി നീങ്ങി. പിന്നീടങ്ങോട്ട് കടകളോ മറ്റോ കാണില്ല എന്നതിനാൽ അടുത്തു കണ്ട ഒരു കടയിൽ കയറി പ്രഭാതഭക്ഷണവും കഴിച്ചു യാത്ര തുടർന്നു. 

മുണ്ടക്കയത്തുനിന്ന് അൽപം മുന്നോട്ടു മാറി ഇടത്തേക്കു തിരിഞ്ഞു ബോയ്സ് എസ്റ്റേറ്റ് റോഡ് വഴിയാണ് ഉറുമ്പിക്കരയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അൽപദൂരം നല്ല വഴിയാണ്. മൂന്നു കിലോമീറ്ററോളം കഴിഞ്ഞ് പാതയുടെ ഇടതുവശത്തായി ഒരു വെള്ളച്ചാട്ടമുണ്ട് - "വെള്ളപ്പാറ". അത്യാവശ്യം ഉയരമുള്ള നല്ലൊരു വെള്ളച്ചാട്ടമാണ്. ഞങ്ങൾ വാഹനം ഒതുക്കി വെള്ളച്ചാട്ടത്തിനടുത്തേക്കു നടന്നു. മഴക്കാലമല്ലാത്തതിനാൽ വെള്ളം നന്നേ കുറവാണ് എന്നാലും നല്ല ഭംഗിയാണ്. കുളിക്കാൻ പറ്റിയ ഇടമാണ്. അധികം ആഴമില്ല. വെള്ളമുള്ളപ്പോൾ ഇറങ്ങുന്നത് അപകടമായിരിക്കും. ഞങ്ങൾ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയില്ല. 

പ്രത്യേകം വസ്ത്രങ്ങൾ എടുത്തിരുന്നില്ല എന്നതാണ് കാരണം. അൽപനേരം അവിടെനിന്നു ചിത്രങ്ങളുമെടുത്തു മലകയറാൻ തുടങ്ങി. ഇനിയങ്ങോട്ട് വളരെ ദുർഘടം പിടിച്ച മൺപാതയാണ്. കുറച്ചു മുകളിലായി മനോഹരമായ മറ്റൊരു വെള്ളച്ചാട്ടമുണ്ട്. വടക്കേമല വെള്ളച്ചാട്ടം എന്നും ഏന്തയാർ വെള്ളച്ചാട്ടം എന്നും രണ്ടു പേരുകളുള്ള വെള്ളച്ചാട്ടം. മഴക്കാലമായാൽ മാത്രമേ വെള്ളച്ചാട്ടങ്ങൾക്ക് പൂർണ സൗന്ദര്യം കൈവരൂ. ഓരോ ഋതുഭേദത്തിലും കാഴ്ചകൾക്കു പല മനോഹാരിതയായിരിക്കും. അതാണ് പ്രകൃതിയുടെ മായാജാലം. ഞങ്ങൾ ഏന്തയാർ വെള്ളച്ചാട്ടത്തിനടുത്തെത്തി. വഴിയിൽനിന്നു കാണുമ്പോൾ തന്നെ മനോഹരമായൊരു വെള്ളച്ചാട്ടം. അതിനു കുറുകെ ചെറിയൊരു ഇരുമ്പുപാലവും കാഴ്ചയ്ക്കു മിഴിവേകുന്നു. പല തട്ടുകളിലായുള്ള വെള്ളച്ചാട്ടമാണ്. 

നല്ല ഉയരത്തിൽനിന്നു തന്നെ തട്ടുകളായി വെള്ളം ഒഴുകുന്ന ദൃശ്യം മനോഹരമാണ്. ഞങ്ങൾ ഇരുമ്പുപാലത്തിനടുത്തേക്കു നടന്നു. വർഷങ്ങളുടെ പഴക്കമുള്ള പാലമാണ്. കൈവരികൾ നശിച്ചു തുടങ്ങി. അശ്രദ്ധമായി ചാരിനിന്നാൽ പിന്നീടുണ്ടാകുന്ന അപകടം വളരെ വലുതാണ്. ഇവിടെയെത്തുന്ന സഞ്ചാരി സുഹൃത്തുക്കൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം ഇരുമുലച്ചിക്കല്ല്‌ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. ഇനി യാത്ര അൽപം കൂടി കഠിനമാണ്. വലിയ ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ പക്കാ ഓഫ്‌റോഡ് യാത്ര.

അൽപമൊന്നു പിഴച്ചാൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണ്. വളരെ ശ്രദ്ധാപൂർവം വേണം ഇനിയുള്ള യാത്ര. ജീപ്പുകൾ മാത്രം പോകുന്ന പാതയാണ്, ഇരുചക്രവാഹനങ്ങൾ ഇവിടെ ഓടിക്കുക എന്നത് സാഹസികമാണ്. ഉറുമ്പിക്കരയും അവിടുത്തെ ഇടിഞ്ഞുപൊളിഞ്ഞ തേയില ഫാക്ടറിയും കടന്നു ഞങ്ങളുടെ സാഹസിക യാത്ര തുടർന്നു. ഏലത്തോട്ടങ്ങൾ ഇടയ്ക്കിടെ കാണുന്നുണ്ട്. ഒരു ഓഫ്‌റോഡ് യാത്രികന് നല്ലൊരു അനുഭവമായിരിക്കും ഈ വഴികൾ. പല ഓഫ്‌റോഡ് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത് ഒരു രക്ഷയുമില്ലാത്ത പാതയാണെന്നു നിസ്സംശയം പറയാം, അത്രയ്ക്ക് ആസ്വാദ്യകരമായിരുന്നു ഈ യാത്ര. 

കിലോമീറ്ററുകൾ നീണ്ട ഓഫ്‌റോഡ് യാത്ര അവസാനം ഞങ്ങളെ ആ മലമുകളിൽ കൊണ്ടെത്തിച്ചു. വാഹനം ഒതുക്കി ഞങ്ങൾ ഇറങ്ങി, നല്ല ചൂടുണ്ട് എന്നാലും മലമുകളിൽ എത്തിയതും വീശിയടിച്ച ഇളംകാറ്റ് നിമിഷനേരം കൊണ്ട് ചൂടിനെ പമ്പ കടത്തി. ഒരു വിഷമമേ ഉണ്ടായിരുന്നുള്ളു, കുടിവെള്ളം കരുതിയില്ല. നല്ല ദാഹമുണ്ട് എല്ലാവർക്കും, അടുത്തെങ്ങും ഒരു വീടു പോലുമില്ല. ഇനി വെള്ളം കുടിക്കണമെങ്കിൽ കുട്ടിക്കാനം എത്തണം. അങ്ങനെ ദാഹം സഹിച്ചു ഞങ്ങൾ ഇരുമുലച്ചിക്കല്ലിൽ കുറച്ചുനേരം വിശ്രമിച്ചു.

പിന്നീട് പുൽമേട്ടിലൂടെ അൽപം നടത്തം. മലമുകളിൽ ഒരു അമ്പലമുണ്ട്, ഇരുമുലച്ചിയമ്മൻ കോവിൽ. അവിടെയെങ്ങും ഒരാളെ പോലും കണ്ടില്ല. ആകെ കണ്ടത് ഒരു കുടുംബത്തിലെ മൂന്നുപേർ നടന്നു മലയിറങ്ങുന്നതാണ്. അവർ ഞങ്ങൾക്ക് അദ്ഭുതമായി. എത്രദൂരം നടന്നിട്ടുണ്ടാകും അവർ? ഇന്നത്തെ കാലത്ത് ഇത്രയുമൊക്കെ നടന്നു പോകുന്നവർ ചുരുക്കമാണ്. വണ്ടി എടുത്ത അന്നുമുതൽ ഞാൻ ആകെ നടക്കുന്നത് ട്രക്കിങ്ങിനു പോകുമ്പോൾ മാത്രം. 

 

ഒരു മണിക്കൂർ മലമുകളിൽ ചെലവിട്ട ശേഷം ഞങ്ങൾ കുട്ടിക്കാനം ലക്ഷ്യമാക്കി നീങ്ങി. ഇനി മലയിറക്കമാണ്. അല്പദൂരം ഓടിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി, കയറിയതിനേക്കാൾ പ്രയാസമാണ് ഇറങ്ങി വരാൻ. വാഹനത്തിന്റെ അടിഭാഗം രണ്ടുമൂന്നു തവണ കല്ലിൽ ഉരയുകയും ചെയ്തു. പിന്നിലിരുന്ന അനന്തുവിനെ ഇതുവരെ ഇറക്കി നടത്തേണ്ടി വന്നില്ല. പക്ഷേ ഇവിടെ ഒരു വഴിയുമില്ലാതെയായിപ്പോയി. അൽപദൂരം അവൻ നടന്നേ പറ്റു. അത്രയ്ക്കു പ്രയാസമേറിയതാണ് പാറകൾക്കിടയിലൂടെയുള്ള മലയിറക്കം. അങ്ങനെ വളരെ കഷ്ടപ്പെട്ട് ദുർഘടം പിടിച്ച വഴികളിലൂടെ പാറകൾ ഓരോന്നായി കയറിയിറങ്ങി നമ്മുടെ വാഹനം ഞങ്ങളെയും കൊണ്ട് എസ്റ്റേറ്റിന് പുറത്തിറങ്ങി.

ഇനി എങ്ങനെയെങ്കിലും ദാഹമകറ്റണം, അതാണ് ലക്ഷ്യം ഞങ്ങൾ കുട്ടിക്കാനത്തിനോട് വിടചൊല്ലി... മുണ്ടക്കയത്തെത്തി അവിടൊരു കടയിൽ കയറി നാരങ്ങാവെള്ളം കുടിച്ചു യാത്ര തുടർന്നു. ദാഹത്തിനു താൽക്കാലികശമനം കിട്ടിയെന്നേ ഉള്ളു. പിന്നീട് രണ്ടു മൂന്നിടത്തു നിർത്തി വെള്ളം കുടിക്കേണ്ടി വന്നു. ഇനി നേരെ വീട്ടിലേക്ക്. വീട്ടിലിരുന്നു മടുക്കുമായിരുന്ന ഒരു അവധിദിനം അങ്ങനെ ഒരിക്കലും മറക്കാത്ത ഒരു യാത്ര സമ്മാനിച്ച് കടന്നുപോയ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും.

വളരെ കുറഞ്ഞ ചെലവിൽ ഒരു ദിവസം ആസ്വദിക്കാവുന്നതാണ് ഉറുമ്പിക്കര - ഇരുമുലച്ചിക്കല്ല് യാത്ര. കൂടാതെ നല്ലൊരു ഓഫ്‌റോഡ് അനുഭവവും സമ്മാനിക്കും. കുടുംബമായി യാത്ര പോയിവരാൻ പറ്റിയ സ്ഥലമല്ലെങ്കിലും സാഹസികസഞ്ചാരികളുടെ പറുദീസ തന്നെയാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com