പോകാം ഏഷ്യയുടെ സ്കോട്ലൻഡിലേക്ക്

Mail This Article
കോട്ടയം, ഇടുക്കി ജില്ലകളിലെ രണ്ടു താലൂക്കുകളിലായി കിടക്കുന്ന, പ്രകൃതി സൗന്ദര്യത്താലും സുഖകരമായ കാലാവസ്ഥയാലും ഏവരെയും തന്നിലേക്ക് ആകർഷിക്കുന്ന ഹരിത മനോഹരമായ ഭൂപ്രദേശമാണ് വാഗമൺ. സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ അടി ഉയരത്തിലുളള സുന്ദരഭൂമി. സഞ്ചാരികളെയും സിനിമാക്കാരെയും വെഡ്ഡിങ് ഫൊട്ടോഗ്രഫർമാരെയും ഒക്കെ ആകർഷിച്ചു കൊണ്ട് കോടമഞ്ഞ് പുതച്ച് തല ഉയർത്തി നിൽക്കുകയാണ് ഇൗ മൊട്ടക്കുന്നുകൾ. വേനൽക്കാലത്തു പോലും ഇവിടുത്തെ ഉയർന്ന താപനില പത്ത് മുതൽ ഇരുപത്തിമൂന്നു വരെ ഡിഗ്രീ സെൽഷ്യസ് ആണ്. സഞ്ചാരികളെ കൂടുതലായും ആകർഷിക്കുന്നതും ഇൗ കാലാവസ്ഥ തന്നെയാണ്.


തേയിലത്തോട്ടങ്ങളും പൈൻ മരങ്ങളും ഇടതിങ്ങി നിൽക്കുന്ന മലനിരകളെ പുറംലോകം ശ്രദ്ധിച്ചുതുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. വർഷത്തിന്റെ ഭൂരിഭാഗവും തണുത്ത കാലാവസ്ഥയാണ് ഇവിടെ. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ഇവിടെനിന്നു യാത്ര എളുപ്പമാണ്. അതുകൊണ്ട് ഇടുക്കിയുടെ സൗന്ദര്യം ഒരു ട്രിപ്പിൽ തന്നെ ആസ്വദിച്ചു മടങ്ങാം.

പ്രകൃതിയുടെ തനിമ നിലനിർത്തി, നാഗരികത അധികം പ്രോത്സാഹിപ്പിക്കാതെ തന്നെ അവശ്യ സൗകര്യങ്ങൾ സഞ്ചാരികൾക്കായി ടൂറിസം വകുപ്പ് ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. എപ്പോഴും വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. തങ്ങള് പാറ, മുരുഗൻ ഹിൽസ്, വാഗമൺ കുരിശു മല തുടങ്ങി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. പാരാഗ്ലൈഡിങ്, ട്രക്കിങ്, റോക്ക് ക്ലൈംബിങ്, തുടങ്ങി സഞ്ചാരികൾക്കായി നിരവധി വിനോദങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഏഷ്യയിലെ തന്നെ മികച്ച പാരാഗ്ലൈഡിങ് സൈറ്റുകളിൽ ഒന്നായി വാഗമൺ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 2006 മുതൽ ഇന്റർനാഷനൽ പാരഗ്ലൈഡിങ് ഫെസ്റ്റിവലും വാഗമണ്ണിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡ്വഞ്ചറസ് സ്പോർട്സ് ആൻഡ് സസ്റ്റൈനബിൾ ടൂറിസം അക്കാദമി (ASSTA) യും കേരളാ ടൂറിസം ഡിപ്പാർട്ടുമെന്റും സംയുക്തമായി ആണ് ഇൗ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ സന്ദർശിക്കേണ്ട മികച്ച അൻപത് സ്ഥലങ്ങളുടെ പട്ടികയിൽ വാഗമണ്ണും ഉൾപ്പെട്ടിട്ടുണ്ട് എന്നത് അഭിമാനകരമാണ്.
വാഗമണ്ണിനൊപ്പം കാണേണ്ട സ്ഥലങ്ങൾ.

തങ്ങള് പാറ.
വളരെ വ്യത്യസ്തമായ രീതിയിൽ രൂപപ്പെട്ട പാറക്കൂട്ടങ്ങളും മനോഹരമായ കാഴ്ചകളും ഒരുമിച്ച് സമ്മാനിക്കുന്ന സ്ഥലമാണ് തങ്ങള് പാറ. 800 വർഷം മുമ്പ് ഏകാന്ത വാസത്തിനായി എത്തി ഇവിടെ ജീവിച്ചു മരിച്ച അഫ്ഗാൻ സൂഫി ഷേഖ് ഫരീദുദ്ദീന്റെ ഖബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽനിന്നു മൂവായിരത്തി അഞ്ഞൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇൗ പാറ മുൻപ് വളരെ ചെറുതായിരുന്നു എന്നും കാലങ്ങൾ കൊണ്ട് ഇങ്ങനെ രൂപപ്പെട്ടതാണ് എന്നും പറയപ്പെടുന്നു. വിശ്വാസികളും സഞ്ചാരികളും ഉൾപ്പെടെ നിരവധി ആളുകൾ ഇവിടെ വന്നുപോവുന്നണ്ട്.

മൂപ്പൻപാറ

പ്രകൃതിഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും വളരെ മനോഹരമായ സ്ഥലമാണിത്. സൂയിസൈഡ് പോയിന്റ് എന്നും ഇവിടം അറിയപ്പെടുന്നു. സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്ന ഒരു ഫോട്ടോ സ്പോട്ട് കൂടിയാണ് മൂപ്പൻപാറ. വാഗമണ്ണിൽനിന്ന് ഏകദേശം ഏഴു കിലോമീറ്റർ അകലെയാണ് ഇൗ പാറ.
മുരുഗൻ ഹിൽസ്.
തങ്ങള് പാറയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മുരുഗൻ ഹിൽസ്. മുരുകൻ മയിൽ വാഹനത്തിൽ ഇവിടെ വന്നിറങ്ങി എന്ന് ഐതിഹ്യങ്ങൾ പറയുന്നു. ഒരു മുരുകക്ഷേത്രവും ഇവിടെ ഉണ്ട്. വാഗമണ്ണിൽ നിന്നു മൂന്ന് കിലോമീറ്റർ അകലെയാണ് സമുദ്ര നിരപ്പിൽനിന്നു മൂവായിരത്തി അഞ്ഞൂറ് അടി ഉയരത്തിലുള്ള ഇൗ മല.
വാഗമൺ കുരിശുമല
സമുദ്ര നിരപ്പിൽനിന്നു നാലായിരം അടി ഉയരത്തിൽ നിൽക്കുന്ന ഇൗ മല നാടുനോക്കി മല എന്നും അറിയപ്പെടുന്നു. 1904 ൽ തയ്യിൽ എസ്തപ്പാനച്ചൻ ഒരു പ്രത്യേക വെളിച്ചം കണ്ട ഇൗ മല പിൽക്കാലത്താണ് കുരിശുമല എന്ന് അറിയപ്പെട്ടു തുടങ്ങിയത്. സഞ്ചാരികളെയും വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്ന മറ്റൊരു സ്ഥലമാണ് കുരിശുമല. ഒരു ചെറിയ പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നു. വാഗമണ്ണിൽനിന്നു മൂന്ന് കിലോമീറ്റർ ദൂരെയാണ് കുരിശുമല സ്ഥിതി ചെയ്യുന്നത്.

തീക്കൊയി വാലി
മലഞ്ചെരുവുകളുടെ സൗന്ദര്യത്തെ എടുത്തു കാട്ടുന്ന വ്യൂ പോയിന്റ് ആണ് ഇവിടം. റോഡിന്റെ ഇരു വശങ്ങളിലും ഉള്ള വെള്ളച്ചാട്ടങ്ങളും പൂന്തോട്ടങ്ങളും ഇൗ സ്ഥലത്തിന്റെ മനോഹാരിത കൂട്ടുന്നു. ശാന്തമായ അന്തരീക്ഷവും തണുത്ത കാലാവസ്ഥയും ഇൗ വഴിയിൽ കൂടിയുള്ള സഞ്ചാരത്തിന് ഒരു പ്രത്യേക അനുഭവം നൽകുന്നു.

സെന്റ് ജോർജ് സിഎസ്ഐ പള്ളി
1869 ൽ റവ. ഹെൻറി ബേക്കർ ജൂനിയർ നിർമിച്ച ഹൈറേഞ്ചിലെ തന്നെ ആദ്യത്തെ ക്രിസ്ത്യൻ ദൈവാലയം. ബ്രിട്ടിഷുകാർക്കു വേണ്ടി മാത്രമായി മുപ്പത്തിനാല് കല്ലറകൾ ഉള്ള സെമിത്തേരി. എങ്കിലും അവിടെ അനേകകാലം സേവനം അനുഷ്ഠിച്ച പാസ്റ്റർ നല്ലതമ്പിയുടെയും കല്ലറ ഇവിടെ ഉണ്ട്. കൂടാതെ ജെ. ഡി. മുർണോ എന്ന ബ്രിട്ടിഷുകാരന്റെ പെറ്റായിരുന്ന ഡൗണി എന്ന വെള്ളക്കുതിരയെയും ഇൗ സെമിത്തേരിയിൽ സംസ്കരിച്ചിട്ടുണ്ട്.
പാഞ്ചാലിമേട്
അയ്യായിരം വർഷത്തോളം ചരിത്ര പാരമ്പര്യം ഉണ്ടെന്ന് പറയപ്പെടുന്ന പാഞ്ചാലിമേട്ടിലാണ് മഹാഭാരത യുദ്ധത്തിൽ പാണ്ഡവർ അജ്ഞാത വാസം നയിച്ചതെന്ന് ഐതിഹ്യങ്ങൾ പറയുന്നു. കാലാവസ്ഥാ പ്രത്യേകത കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ഇൗ മല സഞ്ചാരികളെ ആകർഷിക്കുന്നു.
പരുന്തും പാറ
ശാന്തമായ അന്തരീക്ഷവും നിബിഡ വനങ്ങളുടെ ദൃശ്യഭംഗിയും മലമൂടി ഇറങ്ങുന്ന കോടമഞ്ഞും ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. കൂടാതെ മണ്ഡലകാലത്ത് മകരജ്യോതി ദർശിക്കാൻ അയ്യപ്പഭക്തരുടെ വലിയ നിരയും ഇവിടേക്ക് എത്തുന്നു. അകലെനിന്ന് നോക്കുമ്പോൾ ഒരു പരുന്തിന്റെ രൂപമാണ് ഇൗ മലക്ക് ദൃശ്യമാകുന്നത്, അതുകൊണ്ടാണ് പരുന്തുപാറ എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്.
മതസൗഹാർദം കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥാ പ്രത്യേകതകൾ കൊണ്ടും സംസ്കാര സമ്പന്നത കൊണ്ടും വളരെ മുന്നിലാണ് രണ്ടു ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വാഗമൺ എന്ന സ്വർഗ്ഗവും പരിസര പ്രദേശങ്ങളും. സഞ്ചാരികളെ തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവ് ഇൗ ഭൂപ്രകൃതിക്കുണ്ട്. വ്യത്യസ്തമായ ഒരു സഞ്ചാര അനുഭവം പ്രദാനം ചെയ്യാനും വാഗമണ്ണിന് സാധിക്കുന്നു.