ADVERTISEMENT

കാട്ടിലൂടെ വന്യമൃഗങ്ങളെ കണ്ടുള്ള സാഹസിക യാത്രകളും കൊടും വളവുകൾ താണ്ടിയുള്ള ഡ്രൈവും ഇഷ്ടപ്പെടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന അതിസുന്ദരമായ റൂട്ടാണ് അതിരപ്പിള്ളി - വാൽപ്പാറ കാനനപാത. ഏറെ നാളായി മനസ്സിൽ കയറിയതാണ് വാൽപ്പാറയിലേക്കുള്ള യാത്രാമോഹം. ആ സ്വപ്നം സാധ്യമായി. 

കേരളത്തിൽനിന്നു വാൽപ്പാറയിലേക്ക് എത്താൻ അധികം ചുറ്റിക്കറങ്ങുകയൊന്നും വേണ്ട. ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണംതന്നെ അവിടേക്ക് എത്തിച്ചേരുന്നതിനുള്ള വഴികളാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽക്കൂടി വേണം വാൽപ്പാറയിലേക്ക് എത്താൻ. 

valpara-trip1

കേരളത്തിൽനിന്നും  പ്രധാനമായും മൂന്നു വഴികളിലൂടെ വാൽപ്പാറയിൽ എത്തിച്ചേരാം. പാലക്കാട് – പൊള്ളാച്ചി – ആളിയാർ വഴി, ചാലക്കുടി – അതിരപ്പിള്ളി – മലക്കപ്പാറ വഴി. അല്ലെങ്കിൽ മൂന്നാർ – മറയൂർ – ചിന്നാർ – ആനമല വഴി. ചാലക്കുടി- അതിരപ്പിള്ളി- മലക്കപ്പാറ വഴിയാണ് ഏറ്റവും സുന്ദരമായ പാത. 

അതിരാവിലെ കൊല്ലത്തുനിന്നു യാത്ര തിരിച്ചു. 10 മണിയോടെ ചാലക്കുടിയിലെത്തി. പ്രഭാത ഭക്ഷണത്തിനു ശേഷം നേരേ അതിരപ്പിള്ളിയിലേക്ക് തിരിച്ചു. കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന ഇൗ വെള്ളച്ചാട്ടം പല സിനിമകൾക്കും ലൊക്കേഷനായിട്ടുണ്ട്. ധാരാളം പക്ഷികളുടെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം ഉൾപ്പെടുന്ന വനമേഖല. അതിരപ്പിള്ളിയിലെ കാഴ്ചകള്‍ ക്യമറയിൽ പകർത്തി. അടുത്ത ആകർഷണം വാഴച്ചാൽ വെള്ളച്ചാട്ടമായിരുന്നു. കേരളത്തിന്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ആവാസകേന്ദ്രം കൂടിയാണ് ഈ വനമേഖല. വാഴച്ചാൽ വെള്ളച്ചാട്ടവും കണ്ട് ഞങ്ങൾ തിരിച്ചിറങ്ങി.

valpara-trip3

ഇൗ കാഴ്ചകൾക്ക് ശേഷമുള്ള യാത്രയാണ് ഹരം പകരുന്നത്. കാട്ടിലൂടെയുള്ള സാഹസികയാത്ര. വാഴച്ചാൽ ചെക്ക്പോസ്റ്റിൽനിന്നു കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റിന്റെ പെർമിറ്റ്‌ വാങ്ങി വേണം കാട്ടിലേക്ക് കടക്കാൻ. വനത്തിനുള്ളിലേക്ക് കടന്നു കഴിഞ്ഞാൽ 2 മണിക്കൂറിനുള്ളിൽ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ ഈ പെർമിറ്റ്‌ കാണിച്ചു കാടിറങ്ങണം. വനത്തിനുള്ളിൽ വാഹനം നിർത്തുവാനോ ഇറങ്ങുവാനോ പാടില്ല. നിയമലംഘനങ്ങൾക്ക് പിഴ ഇൗടാക്കുന്നുമുണ്ട്. 

valpara-trip2

ഞങ്ങൾ കാട്ടിലൂടെ യാത്ര തുടർന്നു. ഷോളയാർ മഴക്കാട്ടിലൂടെയാണ് യാത്ര. കാടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾത്തന്നെ നല്ല കിടിലൻ മഴയും തുടങ്ങി. പിന്നീടുള്ള അര മണിക്കൂർ തോരാത്ത മഴയായിരുന്നു. ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, സിംഹവാലൻ കുരങ്ങ് തുടങ്ങി ധാരാളം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ഷോളയാർ വനമേഖല. മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലായി ലോവർ ഷോളയാർ ഡാമിന്റെ റിസർവോയർ കാണാൻ സാധിച്ചു. അവിടെ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. 

valpara-trip5

കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട് ദൂരെനിന്നു കണ്ടു. അങ്ങനെ ഞങ്ങൾ കൃത്യസമയത്തുതന്നെ മലക്കപ്പാറ ചെക്ക്പോസ്റ്റിലെത്തി. അവിടെ പെർമിറ്റ്‌ കാണിച്ച് വാൽപ്പാറയിലേക്ക് യാത്ര തിരിച്ചു. ഈ വഴിയിലാണ് അപ്പർ ഷോളയാർ ഡാം. അപ്പർ ഷോളയാർ ഡാമിന്റെ റിസർവോയറിൽനിന്നു പിടിക്കുന്ന കുയിൽ മീൻ അവിടെ വഴിയോര കടകളിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം. ആവശ്യമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾത്തന്നെ പൊരിച്ചു നൽകും. 

valpara-trip

ഇരുട്ടും മു‌ൻപു ഞങ്ങൾ വാൽപ്പാറയിൽ എത്തി. പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷനാണ് വാൽപ്പാറ. യാത്രാക്ഷീണം മാറ്റുവാനായി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് എത്തി. ക്ഷീണം മുഴുവനും ഉറക്കം കൊണ്ട് തീർത്തു. 

പിറ്റേദിവസം ഉറക്കത്തില്‍നിന്നും മിഴിതുറന്നത് പ്രകൃതിയുടെ വശ്യതയിലേക്കായിരുന്നു. മലഞ്ചെരിവുകളിലായി കണ്ണെത്താ ദൂരത്തേക്ക് വ്യാപിച്ചു കിടക്കുന്ന തേയിലത്തോട്ടങ്ങൾ. അതിസുന്ദരമായിരുന്നു കാഴ്ച. വാൽപ്പാറയിൽനിന്നു പൊള്ളാച്ചിയിലേക്കായിരുന്നു അടുത്ത യാത്ര. ആനമലൈ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനമേഖലയിലൂടെ 40 ഹെയർപിൻ വളവുകൾ ഇറങ്ങി വേണം പൊള്ളാച്ചിയിലെത്താൻ. കണ്ട കാഴ്ചകളേക്കാൾ സുന്ദരമാണ് കാണാനുള്ള കാഴ്ചകൾ എന്ന് പറയുന്നത് എത്ര സത്യമാണ്. 

ഒരു മിനി സ്വിറ്റ്സർലൻഡ് എന്ന് വാൽപ്പാറയെ വിശേഷിപ്പിക്കാം അത്രയ്ക്കും സുന്ദരിയാണ് അവിടുത്തെ ഭൂപ്രകൃതി. നിരനിരയായി കാണുന്ന തേയിലത്തോട്ടങ്ങളും വശങ്ങളിൽ ചെത്തി ഒതുക്കി നിർത്തിയിരിക്കുന്ന ചെടികളുമൊക്കെ കാണാൻ എന്തൊരു ഭംഗിയാണ്. കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ മലയിറങ്ങി തുടങ്ങിയതും കാഴ്ചകളുടെ മായാ ലോകത്തേക്കായിരുന്നു. വാൽപ്പാറയിൽനിന്നു പൊള്ളാച്ചിയിലേക്കുള്ള വഴിയിലെ കാഴ്ചകൾ അതിമനോഹരമായിരുന്നു. 

valpara-trip6

പൊള്ളാച്ചിയിലേക്കുള്ള റൂട്ടിലെ ഒമ്പതാം ഹെയർപിൻ വളവിൽനിന്നു താഴേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചയും നയനമനോഹരമായിരുന്നു. അങ്ങു ദൂരെ ആളിയാർ ഡാം റിസർവോയർ കാണാം. മലയുടെ ചരിവുകളിലൂടെ വരയാടുകളെയും കാണാം. അവിടെനിന്നു മങ്കി ഫാൾസും പിന്നിട്ട് ആനമല വഴി പൊള്ളാച്ചിയിലെത്തി. പൊള്ളാച്ചിയിൽനിന്നു നേരേ വടക്കാഞ്ചേരി വഴി തൃശൂർ എത്തി. അവിടുന്ന് നാട്ടിലേക്കും. 

‌English Summary: Road Trip to valpara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com