ADVERTISEMENT

ബെംഗളൂരുവിൽനിന്ന് ഒരു വീക്കെൻഡ് ട്രിപ്പ്  പ്ലാൻ ചെയ്യുന്നവർക്ക് തികച്ചും അനുയോജ്യമായ ഡെസ്റ്റിനേഷനാണ് ബേലം കേവ്സ്. ബെംഗളൂരുവിൽനിന്ന് മുന്നൂറ് കിലോമീറ്ററാണ് ദൂരം. രാവിലെ പത്തുമണി മുതലാണ് ബേലം കേവ്സിലേക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുതിർന്നവർക്ക് 65 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ആന്ധ്ര പ്രദേശിലെ നന്ദ്യാൽ ജില്ലയിലെ ബേലം വില്ലേജിന് സമീപമാണ് ബേലം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിനു വർഷങ്ങൾ കൊണ്ട് നദികളുടെ ഒഴുക്കിൽ രൂപപ്പെട്ട ഒരു പ്രകൃതിപ്രതിഭാസമാണ് ഈ ഗുഹ. വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയാണിത്. ഒന്നാമത്തേതും ദൈർഘ്യമേറിയതുമായ ഗുഹ മേഘാലയയിലാണ്. ക്രെം ലിയാറ്റ് പ്രാഹ് എന്ന ആ ഗുഹയുടെ നീളം 22 കിലോമീറ്ററാണ്. 

Belum-Caves5

സമതലമായി കിടക്കുന്ന ബേലം കേവ്സ് പ്രദേശം കാണുമ്പോൾ ഭൂമിക്കടിയിൽ 150 അടി താഴ്ചയിൽ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇവിടെ കുട്ടികൾക്ക് കളിക്കാൻ ഒരു പാർക്കും അധികൃതർ ഒരുക്കിയിട്ടുണ്ട്.

വർഷങ്ങളോളം ഇവിടുത്തെ ജനങ്ങൾ മാലിന്യങ്ങളിട്ടിരുന്ന ഒരു ചവറ്റുകുട്ടയായിരുന്നു ഈ ഗുഹ. പിന്നീട് ആന്ധ്രപ്രദേശ് സർക്കാർ മുൻകയ്യെടുത്ത് ഗുഹ വൃത്തിയാക്കി. ഗുഹയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി ബേലം കേവിനെ ഇന്ന് കാണുന്ന രീതിയിൽ വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളുടെ പേരുകൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ഗുഹകൾ 2002 ലാണ് ആന്ധ്രാ ഗവണ്മെന്റ് സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്.

Belum-Caves1

പ്രകൃതിദത്തമായി രൂപപ്പെടുന്ന ഗുഹകൾക്ക് ദശലക്ഷക്കണക്കിന് വർഷം പഴക്കമുണ്ടാകും. ജൈന-ബുദ്ധ സന്യാസിമാർ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഈ ഗുഹയിൽനിന്നു കണ്ടെടുത്ത കളിമൺ പാത്രങ്ങൾക്ക് ബിസി 4500 വരെ പഴക്കം നിർണയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെനിന്നു കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ അനന്തപുരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ആകെ 3.5 കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഗുഹയ്ക്കുള്ളിൽ ഓക്സിജൻ ലഭ്യത കുറവായതുകൊണ്ട് 1.5 കിലോമീറ്റർ വരെ മാത്രമേ സന്ദർശകർക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ. ഗുഹയിലൂടെ ഏകദേശം 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഭൂനിരപ്പിൽനിന്ന് 150 അടി താഴ്ചയിലെത്താം.

ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഗുഹയ്ക്കുള്ളിൽ. ഫൊട്ടോഗ്രാഫർമാർക്ക് ഇതൊരു പറുദീസ തന്നെയാണ്. അതിവിശാലമായ ഗുഹാകവാടത്തിൽ നിന്നു മുന്നോട്ട് നടന്ന് തുടങ്ങുമ്പോൾ പതിയെ ഇരുട്ടു വീണ് തുടങ്ങും, എന്നിരുന്നാലും ആവശ്യത്തിനുള്ള പ്രകാശം ഗുഹയ്ക്കുള്ളിൽ ലഭ്യമാണ്. പലയിടത്തും ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഓരോ വശത്തേക്കും പോകുവാൻ മനുഷ്യനിർമിതമായ പടികളും കൈവരികളുമുണ്ട്. ഗുഹകളുടെ ആഴമേറിയ ഭാഗങ്ങളിൽ ഓക്സിജൻ വിതരണം ചെയ്യാനുള്ള ബ്ലോവറുകളും മറ്റ് ചിലയിടങ്ങളിൽ എക്സ്ഹോസ്റ്റ് ഫാനുകളും കാണാം.

Belum-Caves

നദി ഒഴുകി ഇതുപോലെ ഒരു ഗുഹ ഉണ്ടായി എന്നു കേൾക്കുമ്പോൾ ഒരുപക്ഷേ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. എന്നാൽ ഇവിടുത്തെ കാഴ്ചകൾ അതിനുള്ള തെളിവുകളാണ്. ഗുഹകളുടെ ഭിത്തികളിൽ നദിയുടെ ഒഴുക്ക് മൂലമുണ്ടായ മണ്ണൊലിപ്പിന്റെ ആഴത്തിലുള്ള അടയാളങ്ങൾ കാണാൻ സാധിക്കും. ഗുഹയ്ക്കുള്ളിലൂടെ കൂടുതൽ ദൂരം ഉള്ളിലേക്ക് സഞ്ചരിക്കുമ്പോൾ ഇരുട്ടിന്റെ തീവ്രത കൂടി വരുന്നതായി അറിയാൻ കഴിയും.

1884 ൽ ബ്രിട്ടിഷ് പുരാവസ്തു ഗവേഷകനും ജിയോളജിസ്റ്റുമായ റോബർട്ട് ബ്രൂസ് ഫൂട്ട് ആണ് ഈ ഗുഹകളുടെ ചരിത്രപ്രാധാന്യം ആദ്യമായി മനസ്സിലാക്കുന്നത്. അതിനു ശേഷം ധാരാളം പുരാവസ്തുക്കളുടെ അവശിഷ്ടം ഇവിടെനിന്ന് കണ്ടെത്തുകയുണ്ടായി. പിന്നെ ഒരു നൂറ്റാണ്ടോളം ഈ ഗുഹയെ ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീട് 1982-1983 കാലഘട്ടത്തിൽ ജർമൻ ഗവേഷകനായ ഹെർബെർട്ട് ഡാനിയൽ ജിബൗറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തി. പ്രദേശവാസികളായ ചിലരുടെ ഇടപെടലുകൾ മൂലം 2002 ലാണ് ഇത് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്.

സന്ദർശനം എപ്പോൾ

ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് ബേലം ഗുഹ സന്ദർശിക്കാൻ അനുയോജ്യമായ സമയം. ഗുഹകൾക്കുള്ളിൽ വളരെ ചൂടായിരിക്കും. അതിനാൽ വേനൽക്കാലത്ത് ഇവിടേയ്ക്ക് പോകുന്നത് ഒഴിവാക്കുക. 

ഗുഹയ്ക്കുള്ളിൽ സന്ദർശിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. സിംഹത്തിന്റെ തലയോടു സാദൃശ്യമുള്ള ഗുഹാകവാടം, ചുണ്ണാമ്പുകല്ലാൽ രൂപപ്പെട്ട ശിവലിംഗം, ബുദ്ധസന്യാസികൾ ധ്യാനത്തിൽ ഇരുന്ന സ്ഥലങ്ങൾ. പിന്നെ പേരിൽ തന്നെ ആകാംക്ഷ നൽകുന്ന പാതളഗംഗ. ഗുഹയ്ക്ക് ഉള്ളിൽ കാണുന്ന ചെറിയ നീർച്ചാൽ ആണ് പാതാള ഗംഗ എന്ന് അറിയപ്പെടുന്നത്. ഗുഹയ്ക്കുള്ളിൽ അപ്രത്യക്ഷമാകുന്ന പാതാളഗംഗ ബേലം ഗ്രാമത്തിലെ ഒരു കിണറിൽ ഒഴുകിയെത്തുന്നു എന്നാണ് പറയപ്പെടുന്നത്.

English Summary: A day trip from Bangalore to Belum Caves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com