കൊറോണ ഭീതിയിലും വേറിട്ട വിരുന്നൊരുക്കി ഒരു ഹോട്ടൽ
Mail This Article
കൊറോണ ഭീതിയെ തുടർന്ന് രാജ്യം ലോക്ഡൗണിലായതോടെ സഞ്ചാരികൾ ഉൾപ്പടെ മിക്കവരും വെട്ടിലായി.യാത്ര പോയിട്ട് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. പുറത്തുപോയി കാഴ്ചകളൊക്കെ ആസ്വദിച്ചു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കാലം മറന്നു എന്നാണ് ചിലർ പറയുന്നത്. ഈ ലോക്‌ഡൗൺ കാലത്തു ഹോട്ടലിൽ പോയിരുന്നു ഭക്ഷണം കഴിച്ചില്ലെങ്കിലും ഇഷ്ടപ്പെട്ട വിഭവം ഓർഡർ ചെയ്താൽ വീട്ടിലെത്തിക്കാനുള്ള സൗകര്യം ഹോട്ടലുകൾ ഒരുക്കിയിട്ടുണ്ട്. എന്നാലും ഹോട്ടലിൽ പോയിരുന്നു കഴിക്കുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്.
ഭക്ഷണപ്രേമികളുടെ ഇഷ്ടം അനുസരിച്ചു ഈ ലോക്ഡൗൺ കാലത്തും ഹോട്ടലിൽ പോയിരുന്നു ഭക്ഷണം കഴിക്കാം.കണ്ണുമിഴിക്കണ്ട ,സാമൂഹിക അകലം പാലിച്ചുകൊണ്ട് വേറിട്ടൊരു ഭക്ഷണ വിരുന്നൊരുക്കുകയാണ് സ്വീഡനിലെ ഒരു പോപ്പ്-അപ്പ് റെസ്റ്റോറന്റായ ബോർഡ് ഫോർ എൻ (ടേബിൾ ഫോർ വൺ)
റാസ്മസ് പെർസണും ലിൻഡ കാൾസണും ദമ്പതികളാണ് സവിശേഷമായ ആശയത്തിന് പിന്നിൽ സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെ വാംലാൻഡിലാണ് ഈ റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്.
കൊറോണ ഭീതിയെ തുടർന്നു മറ്റുള്ളവരുമായി അടുത്തിടപെഴുകുന്നത് ഒഴിവാക്കികൊണ്ടു ഒരു ദിവസം ഒരാൾക്ക് മാത്രമാണ് ഈ ഹോട്ടലിലേക്ക് അനുവദിക്കുന്നത്. ഓർഡർ ചെയ്യുന്ന വിഭവം കിച്ചണിൽ നിന്നും ഒരു ബാസ്കറ്റിലാക്കി അത് കയർ വഴി തീൻമേശയിലെത്തും. റെസ്റ്റോറന്റിനുള്ളിലല്ല മറിച്ച് അതിനടുത്തുള്ള ഒരു മൈതാനത്താണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.ഈ ഭക്ഷണശാലയിലെ ഏറ്റവും വലിയ ആകർഷണം ഭക്ഷണം കഴിച്ചിട്ട് ഇഷ്ടമുള്ള തുക ടേബിളിൽ വെച്ചാൽ മതി എന്നതാണ്.
ഈ ഹോട്ടൽ മേയ് 10 മുതൽ ഓഗസ്റ്റ് ഒന്നുവരെ പ്രവർത്തിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ പ്രവേശനമനുവദിക്കൂ.