ADVERTISEMENT

ഈ വേനലിൽ ഒരു ദിവസത്തെ സാഹസിക–വിനോദ യാത്ര ചിമ്മിനി വനങ്ങളിലേക്കായാലോ. നിഷേധിക്കാൻ കഴായാത്ത നിരവധി കാരണങ്ങളുണ്ട് ഈ യാത്രയ്ക്ക് പിന്നിൽ. അതിരാവിലെ തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന ഒരു പാക്കേജ് പ്ലാൻ ചെയ്തു വരാം. സ്ഥലമൊക്കെ കണ്ട ശേഷം മടങ്ങാൻ മടി തോന്നുകയാണെങ്കിൽ ഒരു പകലും രാത്രിയും കാട്ടിൽ തങ്ങുന്ന പാക്കേജിലേക്ക് മാറുകയും ചെയ്യാം.  

പാന്ഥർ റൈഡ്

വ്യായാമത്തിനു പതിവായി സൈക്കിൾ ചവിട്ടുന്ന ഒരാളാണോ നിങ്ങൾ. ഒരു തവണ ഓഫ്റോഡിലേക്ക് മാറ്റിച്ചവിട്ടിയാലോ? സൈക്കിളിൽ കാടുകയറാൻ താൽപ്പര്യമുണ്ടെങ്കിൽ ,പുത്തൻ സൈക്കിളുകളും പഴയൊരു കാട്ടുപാതയും ഒരുക്കി ചിമ്മിനി റെഡി.അതിരാവിലെ അവിടെ എത്തിയാൽ മതി.  പാന്ഥർ റൈഡ് എന്ന പേരിൽ ബൈസിക്കിൾ ഫോറസ്റ്റ് സഫാരി എന്ന കേരളത്തിലെത്തന്നെ ആദ്യത്തെ ആശയം തുടക്കത്തിൽ തന്നെ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

ചിമ്മിനി എച്ചിപ്പാറയിലെ ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നു ഉൾക്കാട്ടിലെ വിറക്‌തോട് എന്ന സ്ഥലം വരെയാണ് സൈക്കിൾ യാത്ര. ഒരു വശത്ത് വിശാലമായ ചിമ്മിനി ഡാം റിസർവോയറും മറുവശത്ത് മലനിരകളും കാടും.എപ്പോൾ വേണമെങ്കിലും മുൻപിൽ വന്നു പെട്ടേക്കാവുന്ന ഒരു ആനയെയും പ്രതീക്ഷിച്ചുള്ള ഈ സൈക്കിൾ യാത്രയുടെ യഥാർഥ മൂല്യം അതിലെ സാഹസികതയാണ്.റിസർവോയറിൽ വെള്ളം താഴ്ന്നതോടെ തെളിഞ്ഞു നിൽക്കുന്ന പാറക്കൂട്ടങ്ങളും പച്ചപ്പുൽമേടുകളും ഒരു ഫോട്ടോഷൂട്ടിനുള്ള അവസരവും നൽകുന്നു. ഇടയ്ക്ക്കാഴ്ചകൾ കാണാൻ നിർത്തിയാലും ഒന്നര മണിക്കൂറോളം സമയമെടുത്ത് പോയിതിരിച്ചു വരാം. രാവിലെ 7.30 മുതൽ പത്തുവരെയും വൈകീട്ട് 3.30 മുതൽ നാലുവരെയുമാണ് റൈഡിനുള്ള അവസരം. 

chimmini-trip
ചിമ്മിനി ഡാം റിസർവോയർ

മൃഗങ്ങളെ സുരക്ഷിതമായി കാണാനുള്ള സൗകര്യംകൂടി മുൻനിർത്തിയാണ് സഫാരിയുടെ സമയം ക്രമീകരിച്ചിരിക്കുന്നതെന്ന് അസിസ്റ്റൻറ്വൈൽഡ് ലൈഫ് വാർഡൻ വി.അജയ കുമാർ പറഞ്ഞു. സുരക്ഷയ്ക്കായി യാത്രകളിൽ ഗൈഡിനെയും അനുവദിക്കും. 200 രൂപയാണ് ഫീസ്.

ചൂരത്തള ട്രെക്കിങ്

അൽപ്പം കൂടി സമയം അവിടെ ചിലവഴിക്കാൻ തയാറാണെങ്കിൽ ട്രെക്കിങ്ങിന് അവസരമുണ്ട്. മൂന്നു കിലോമീറ്ററോളം നടന്ന ചൂരത്തള വെള്ളച്ചാട്ടത്തിന് അടുത്തുവരെ നടന്നെത്താം. (വേനലലായതുകൊണ്ട് വെള്ളച്ചാട്ടം  വറ്റിക്കിടക്കുന്ന സമയമാണ്.) ഉൾവനത്തിലൂടെയാണ് നടത്തം.  നടക്കുന്നവരുടെ ആവശ്യാർഥം ദൂരം ക്രമീകരിക്കാം എന്നതാണ് ഈ ട്രെക്കിങ്ങിന്റെ പ്രത്യേകത. കൂടുതൽ ദൂരം പോകണമെന്നുള്ളവർക്ക് അതിന് അവസരമുണ്ട്.  3 പേരടങ്ങുന്ന സംഘത്തിന് 600 രൂപയാണ് ഫീസ്. അധികമുളള ഓരോ അംഗത്തിനും 200 രൂപയാവും. പരമാവധി 10 പേരെയാണ് അനുവദിക്കുക. 

ട്രെക്കിങ് കഴിഞ്ഞെത്തിയാൽ റിസർവോയറിൽ ഒരു കുട്ടവഞ്ചിസവാരി കൂടിയായാൽ ചിമ്മിനി യാത്രയുടെ ആദ്യഘട്ടം പൂർത്തിയായി.  25 മിനിറ്റ് സവാരിക്ക് നാലുപേർക്ക് 400 രൂപയാണ് നിരക്ക്. മധ്യ– വടക്കൻ കേരളത്തിൽ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രത്തിലും കുട്ടവഞ്ചി സവാരിക്കുള്ള അവസരമില്ല.  വേനൽ കടുത്തതോടെ വെള്ളംതേടി ആനയടക്കമുള്ള മൃഗങ്ങൾ ധാരാളമായി കാടിറങ്ങുന്ന സമയമാണ്. മൃഗങ്ങളും നിങ്ങളും ഒരു ജലാശയത്തിൽ അൽപ സമയം ഒരുമിച്ചു പിന്നിടും എന്നർഥം. കാടും മലയും അതിരിടുന്ന ഡാം റിസർവോയറിൽ കുട്ടവഞ്ചിയിലെ കറക്കം അവിസ്മരണീയം. 

chimmini-trip1
ചിമ്മിനി വനത്തിലെ ആനപ്പോര് ഇക്കോ റിട്രീറ്റ് സെന്റർ

ഇതു കൂടി കഴിയുമ്പോൾ നേരം ഉച്ചയായിട്ടുണ്ടാകും. കയ്യിൽ കരുതിയ ലക്ഷുഭക്ഷണം കഴിക്കാവുന്ന സമയമാണിത്. ( നിലവിൽ വനത്തോടു ചേർന്ന് ലക്ഷുഭക്ഷണം ലഭിക്കാനുള്ള സൗകര്യം മാത്രമേ ഉള്ളൂ.) 

ആനപ്പോരിലെ താമസം

മടങ്ങാൻ മനസ്സനുവദിക്കാത്തവരെ കാത്ത് വനത്തിൽ ആനപ്പോര് എന്ന പോയിന്റിൽ താമസ സ്ഥലം ലഭ്യമാണ്. മൈന ഇക്കോ റിട്രീറ്റ് എന്ന പേരിലുള്ള ഈ ഹട്ടിൽ നാലുപേരടങ്ങുന്ന സംഘത്തിന് ഒരു  രാത്രിയും പിന്നിടാൻ 7500  രൂപയാണ് ഫീസ്. ബോട്ടിങ്ങും ടെന്റഡ് വൈൽഡ് ലൈഫ് ക്യാംപിങ്ങും അടങ്ങുന്ന ഒരു പാക്കേജ് ആണിത്. 

ഡാം പരിസരത്തു നിന്നു ഏകദേശം നാലു കിലോമീറ്റർ ദുരം ബോട്ടിൽ സ‍ഞ്ചിരിച്ചു വേണം അങ്ങോട്ടെത്താൻ. ഗാർഡിന്റെ സേവനവും രാത്രി ഭക്ഷണം അടക്കമുള്ള  സൗകര്യവും ലഭ്യമാണ്. ഇവിടേക്കു മാത്രമായി വരുന്നവരെ ഉച്ചയ്ക്കു ശേഷം അവിടേക്ക് എത്തിക്കും. അങ്ങനെ താമസിക്കുന്നവർക്ക് അതിരാവിസെ ട്രെക്കിങ്ങിനു സൗകര്യമുണ്ടാവും. 

നേരത്തെ ബുക്ക് ചെയ്തുവേണം യാത്രകൾ പ്ലാൻ ചെയ്യാൻ– ഫോൺ– 0480 2966700, 8547603454,8078150136

ചിമ്മിനിയിലെത്താൻ

ചാലക്കുടി– തൃശൂർ ദേശീയപാതയിൽ ആമ്പല്ലൂർ സെന്ററിൽ നിന്ന് 25 കിലോമീറ്റർ കിഴക്കോട്ട് മാറിയാണ്ചിമ്മിനി വനയാത്രയുടെ സ്റ്റാർട്ടിങ് പോയിന്റ് ആയ എച്ചിപ്പാറ. ആമ്പല്ലൂരിൽ നിന്ന് വരന്തരപ്പിള്ളി, പാലപ്പിള്ളി ടൗണുകൾ പിന്നിട്ടാൽ എച്ചിപ്പാറയായി. എപ്പോൾ വേണമെങ്കിലും  ആനക്കൂട്ടങ്ങൾ നിരത്തുമുറിച്ചു കടക്കാനിടയുള്ള പാലപ്പിള്ളി മുതൽ എച്ചിപ്പാറ വരെയുള്ള ഭാഗം തന്നെ വനയാത്രയുടെ പ്രതീതി ഉണ്ടാക്കും.

English Summary: Chimmini Wildlife Sanctuary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com