ADVERTISEMENT

കടുവയുടെ ഗർവും പുള്ളിമാനിന്റെ നൈർമല്യവും കന്നിമാര തേക്കിന്റെ തലയെടുപ്പുമുള്ള കാടകമാണു പറമ്പിക്കുളം കടുവാ സങ്കേതം. കാണാനെത്തുന്ന സഞ്ചാരികൾക്കു മുന്നിൽ വൈവിധ്യങ്ങളുടെ ലോകം തുറന്നിടുന്ന കാടിന്റെ വശ്യത രാജ്യത്തെ മറ്റു കടുവാ സങ്കേതങ്ങളിൽ നിന്നു വ്യത്യസ്തമായി പറമ്പിക്കുളത്തെ കൂടുതൽ ആകർഷണീയമാക്കുന്നു.

parambikulam-tiger-reserve6
പറമ്പിക്കുളത്തേക്കുള്ള പ്രവേശ കവാടം. ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

കാടിലേക്കു ചുവട് വയ്ക്കുന്ന തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതം മുതൽ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാൻ, കേഴമാൻ, കാട്ടി എന്ന കാട്ടുപോത്ത്(ഇന്ത്യൻ ഗോർ), ആന തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം ഒരിക്കൽ വന്നവരെ വീണ്ടും വീണ്ടും ഇവിടേക്ക് എത്തിക്കുന്നു.

parambikulam-tiger-reserve1
ഡാം വ്യൂ പോയിന്റ്ചി,ത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

നിത്യഹരിത വനങ്ങളും ആർദ്ര നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും തേക്കിൻകൂട്ടവുമെല്ലാമുള്ള പ്രകൃതിയെ തൊട്ടറിയാനുള്ള ഒരു ഇടം കൂടിയാണ് ഇന്നു പറമ്പിക്കുളം. 

കടുവയുടെ കാടകം

parambikulam-tiger-reserve14

മുപ്പതിലേറെ കടുവകളുള്ള സംരക്ഷണ മികവിനു പേരു കേട്ട കടുവാ സങ്കേതമാണു പറമ്പിക്കുളം. ഏറ്റവും പുതിയ കണക്കനുസരിച്ചു 100 ചതുരശ്ര കിലോമീറ്ററിനു 2.43 കടുവ എന്നതാണു പറമ്പിക്കുളത്തെ ശരാശരി. 643.66 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ ക്യാമറ കെണി ഉപയോഗിച്ചു നടത്തിയ കടുവാ കണക്കെടുപ്പിൽ പറമ്പിക്കുളത്തു 35 കടുവകളെ കണ്ടെത്തി.

parambikulam-tiger-reserve10
പറമ്പിക്കുളത്തെ പുള്ളിമാൻ,ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

ഇതിൽ 33 എണ്ണം പ്രായപൂർത്തിയായതും 2 എണ്ണം പ്രായപൂർത്തിയായി വരുന്നതുമാണ്. മുൻപത്തെ സെൻസസിൽ കണ്ടെത്തിയ 30 എണ്ണത്തിൽ 22 എണ്ണം ഇത്തവണയും ക്യാമറയിൽ പതിഞ്ഞു. അവശേഷിക്കുന്ന 13 എണ്ണം പറമ്പിക്കുളത്ത് ആദ്യമായി കാണുന്നവയാണ്.

ആനമല കടുവാ സങ്കേതം ഉൾപ്പെടെ സമീപത്തു വനമേഖലകൾ ഉള്ളതിനാൽ കടുവകളുടെ സഞ്ചാരപഥത്തിൽ വന്ന വ്യത്യാസമായിരിക്കാം മറ്റുള്ളവയെ കാണാതായതും പുതിയതു കാണാനിടയാക്കിയതും. ഓരോ 2 കിലോമീറ്ററിലും ഒരു ജോഡി എന്ന നിരക്കിൽ ഗ്രിഡ് പാറ്റേണിൽ ക്യാമറ കെണികൾ സ്ഥാപിച്ചായിരുന്നു കണക്കെടുപ്പ്. 

parambikulam-tiger-reserve
പറമ്പിക്കുളത്തെ കാഴ്ച.,ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

കടുവയുടെ ഭക്ഷണമാകുന്ന മൃഗങ്ങളുടെ സാന്നിധ്യം, കടുവയുടെ കാലടയാളം(പഗ്‌മാർക്ക്), കാഷ്ഠം, മരത്തിൽ കടുവയുണ്ടാക്കുന്ന അടയാളങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സഞ്ചാരപഥം നിശ്ചയിച്ച ശേഷം കോർ‌, ബഫർ‌ സോണുകളുടെ മുഴുവൻ പ്രദേശത്തും ക്യാമറ കെണികൾ സ്ഥാപിക്കും.

parambikulam-tiger-reserve7
ഡാം വ്യൂ പോയിന്റ്ചി,ത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

തുടർന്നു 45 ദിവസ കാലയളവിൽ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിലെ കടുവയുടെ ശരീരത്തിലുള്ള വരകളുടെ വ്യത്യാസം കണ്ടെത്തി വേർതിരിച്ചു നടത്തിയ പരിശോധനയിലാണു 35 കടുവകളെ തിരിച്ചറിഞ്ഞത്. വനം വകുപ്പ് പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നടത്തുന്ന കൃത്യമായ നിരീക്ഷണം, സുരക്ഷ, ഫലപ്രദമായ ആവാസ വ്യവസ്ഥ കൈകാര്യം ചെയ്യൽ, കഴിഞ്ഞ 10 വർഷത്തിനിടയിലെ കാട്ടുതീ പോലുള്ളവയിൽ കർശന നിയന്ത്രണം, മനുഷ്യരുടെ ഇടപെടലുകൾ ഒഴിവാക്കൽ എന്നിവയാണു കടുവയുടെ സാന്ദ്രത ഉയരുന്നതിനു കാരണം. പറമ്പിക്കുളം കാഴ്ചകൾ ചെറുതല്ല.

parambikulam-tiger-reserve5
പറമ്പിക്കുളത്തെ കാഴ്ച.ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

ചരിത്രപ്പെരുമയുമായി പറമ്പിക്കുളം–ചാലക്കുടി ട്രാംവേ...

പറമ്പിക്കുളം കാട്ടിനകത്തു കൂടെ ചാലക്കുടിയിലേക്കു ട്രാംവേ, 1907 ൽ ആരംഭിച്ചു 1963 ൽ കാലത്തിന്റെ വിസ്മൃതിയിലേക്ക് എടുത്തറിയപ്പെട്ട ഒരു പ്രതിഭാസം. പറമ്പിക്കുളം വനമേഖലയിലെ തേക്ക്, ഇൗട്ടി മരങ്ങൾ മുറിച്ചു ചാലക്കുടിയിലെത്തിച്ചു കൊച്ചി വഴി വിദേശത്തേക്കു കടത്താനുള്ള എളുപ്പ വഴിയായിരുന്നു ഇടതൂർന്ന വനത്തിലൂടെ 79.5 കിലോമീറ്റർ ദൂരമുള്ള കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ. ഭൂഗുരുത്വം കൊണ്ടു സ്വയം പ്രവർത്തിക്കുന്ന ഇന്‍ക്ലൈനോടു കൂടിയ ഇത്രയും നീളം കൂടിയ ട്രാംവേ രാജ്യത്തു തന്നെ ആദ്യത്തേത് എന്നു വിലയിരുത്തപ്പെട്ടിരുന്നു. 

parambikulam-tiger-reserve11
പറമ്പിക്കുളത്തെ കാഴ്ച.ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

പറമ്പിക്കുളം–ചാലക്കുടി ട്രാംവേയുടെ പ്രവർത്തനം നിലച്ചതിനു ശേഷം ഇൗ പാതയുടെ ഭൂരിഭാഗവും പൊളിച്ചു മാറ്റുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ ഇന്നും പറമ്പിക്കുളം കാടുകളുടെ പല ഭാഗത്തും നദികൾക്കു കുറുകെയും ട്രാംവേയുടെ ഇരുമ്പു പാലത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.

parambikulam-tiger-reserve9
പറമ്പിക്കുളത്തെ കാഴ്ച. ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

കുരിയാർകുറ്റി പുഴയ്ക്കു കുറുകെയുള്ള പഴയ പാലം ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്. ട്രാംവേയുടെ പ്രവർത്തനം നിലച്ച് ആറു പതിറ്റാണ്ടിനോടടുക്കുമ്പോഴും അതിന്റെ ഓർമകളുള്ള പഴയ തലമുറ പറമ്പിക്കുളത്തുണ്ട്. 

കന്നിമാര തേക്ക്

വനവും വന്യജീവികളെയും തൊട്ടറിയുന്ന കാടിന്റെ മക്കളുടെ ദൈവമായ ഒരു മരത്തിന്റെ കഥയാണു ‘‘കന്നിമാര തേക്കിന്’’ പറയാനുള്ളത്.

നാനൂറ്റിയറുപതിലേറെ വർഷത്തിന്റെ പഴമയും നിറച്ചു നിൽക്കുന്ന കന്നിമാര തേക്ക് പറമ്പിക്കുളത്തെ ആദിവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കാടർ, മലശർ, മലമലശർ, മുതുവാന്മാർ എന്നീ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പറമ്പിക്കുളത്തെ കാടിനകത്തു സ്ഥിതി ചെയ്യുന്ന‘കന്നിമാര തേക്ക്’ ബ്രിട്ടീഷ് ഭരണകാലത്ത് മുറിച്ചു മാറ്റാൻ ഒരു ശ്രമമുണ്ടായെന്നും ആ സമയം മരത്തിൽ നിന്നും രക്തം ഒഴുകിയെന്നുമാണ് ആദിവാസികൾ പറയുന്നത്. 

parambikulam-tiger-reserve2
പറമ്പിക്കുളത്തെ പുള്ളിമാൻ ,ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

കന്യക എന്ന അർഥം വരുന്ന കന്നി എന്ന വാക്കിൽ നിന്നാണ് കന്നിമാര തേക്ക് എന്ന് പേര് വരുന്നതെന്നും മറ്റൊരു വിശ്വാസം. ലോകത്തെ തന്നെ ഏറ്റവും പഴക്കവും വലുപ്പവുമുള്ളതെന്നു കരുതുന്ന 7.02 മീറ്റർ വണ്ണവും 39.98 മീറ്റർ ഉയരവും ഉള്ള കന്നിമാര തേക്ക് കാണാനെത്തുന്ന സഞ്ചാരികളുടെ അറിവിലേക്കായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന വനം വകുപ്പ് ബോർഡിൽ ആദിവാസികളുടെ വിശ്വാസത്തിന്റെ കഥയും സൂചിപ്പിക്കുന്നുണ്ട്. 1994–95 വർഷം ഭാരത സർക്കാരിന്റെ മഹാവൃക്ഷ പുരസ്ക്കാരം ഇൗ തേക്കിനു ലഭിച്ചിട്ടുണ്ട്. 

ഡാം വ്യു പോയിന്റ്

ആനപ്പാടിയിൽ നിന്നും പറമ്പിക്കുളം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെയുള്ള സ്ഥലമാണു ഡാം വ്യൂ പോയിന്റ്. സഞ്ചാരികൾക്ക് ഇന്നു കാഴ്ച കാണാൻ വനം വകുപ്പ് പ്രത്യേകമായി തയ്യാറാക്കിയ സ്ഥലം.

parambikulam-tiger-reserve8
പറമ്പിക്കുളത്തെ കാഴ്ച. ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

നിത്യഹരിത വനങ്ങൾക്കിടയിലായി തൂണക്കടവ് അണക്കെട്ടിലെ വെള്ളക്കെട്ട് പച്ചപ്പിൽ തീർത്ത മനോഹര ചിത്രം പോലെ മനസ്സിൽ പതിഞ്ഞു കിടക്കും. തൂണക്കടവ് ഡാമിന്റെ അണക്കെട്ട് ഇവിടെ നിന്നും നോക്കിയാൽ വ്യക്തമായി കാണാം. 

വാലി വ്യു പോയിന്റ്

പറമ്പിക്കുളം കാടിന്റെ പെരുമയും പച്ചപ്പും ഒരുമിച്ചു കാണാൻ കഴിയുന്ന സ്ഥലമാണിത്. കണ്ണിന്റെ കാഴ്ചയ്ക്കപ്പുറം നീണ്ടു കിടക്കുന്ന പറമ്പിക്കുളം കാടകത്തിന്റെ നഗ്ന മനോഹരമായ പച്ചപ്പ് പകർന്നു നൽകുന്ന ഇടം.

നിത്യ ഹരിത വനത്തിനൊപ്പം ഇലപൊഴിയും കാടുകളും മറ്റു വന മേഖലകളും ഉൾപ്പെടുന്ന പറമ്പിക്കുളത്തിന്റെ വൈവിധ്യം തുറന്നിടുന്ന കാഴ്ചയിടമാണു വാലി വ്യു പോയിന്റ്. 

അണക്കെട്ടുകൾ

ഒരു പഞ്ചായത്തിലെ ഒരു വാർഡിനകത്തെ 3 ഡാമുകൾ. പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം. ഇതിൽ പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകൾക്കാണു ഷട്ടറുകളുള്ളത്. പെരുവാരിപ്പള്ളം തൂണക്കടവുമായി ബന്ധിപ്പിച്ചാണു കിടക്കുന്നത്. പറമ്പിക്കുളം അണക്കെട്ടു തുറന്നാൽ ജലനിരപ്പ് ഉയരുന്നതു ചാലക്കുടി പുഴയിലാണ് എന്നതും ഒരു പ്രത്യേകതയാണ്. 

പറമ്പിക്കുളം-ആളിയാർ പദ്ധതിയുടെ ഭാഗമായതിനാൽ തമിഴ്നാട് തുരങ്കം വഴി വെള്ളം ആളിയാറിൽ എത്തിക്കും. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ 11–ാം വാർഡിലാണു സ്ഥിതി ചെയ്യുന്നതെങ്കിലും നടത്തിപ്പ് തമിഴ്നാടാണ്.

parambikulam-tiger-reserve4
പറമ്പിക്കുളത്തെ കാഴ്ച. ചിത്രങ്ങൾ: സിബു ഭുവനേന്ദ്രന്‍

പച്ചപ്പിനു നടുവിലെ നീലപ്പരപ്പ് ഒരു കാഴ്ച വിരുന്നാണ്. മീൻ പിടിക്കാനായി ഇവിടത്തെ ആദിവാസികൾ മുളകൾ കൊണ്ടു നിർമിച്ച ചങ്ങാട(പോണ്ടി)ത്തിൽ പോകുന്നതും ഒരു വേറിട്ട  കാഴ്ചയാണ്. 

സലീം അലി സെന്റർ

പറമ്പിക്കുളം കുരിയാർകുറ്റി കോളനിക്കടുത്താണു സലീം അലി സെന്റർ. പക്ഷി നിരീക്ഷകനായ സലീം അലി കുരിയാർകുറ്റി മേഖലയിലെ പക്ഷികളുടെ വൈവിധ്യം പഠിക്കാനായി ഏറെക്കാലം ഇവിടെ ചെലവഴിച്ചിരുന്നു.

അതിന്റെ സ്മരണകൾ നില നിൽക്കുന്നിടമാണു കുരിയാർകുറ്റിയിലെ സലീം അലി സെന്റർ. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ കോർ ഏരിയായിൽ വന്നതോടെ വിനോദ സഞ്ചാരത്തിന് എത്തുന്നവർക്ക് ഇവിടേക്കു പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

parambikulam-tiger15
കടുവ സെൻസസിനിടെ ക്യാമറ ട്രാപ്പിൽ പതിഞ്ഞ കടുവയുടെ ചിത്രങ്ങൾ)

പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം 

പറമ്പിക്കുളത്തെത്തുന്ന സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തിൽ കയറ്റി നടത്തുന്ന സഫാരി പ്രധാന ആകർഷണീയതയാണ്.

സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വനം വകുപ്പിന്റെ വാഹനത്തിലാണ് സഞ്ചാരികളെ സഫാരിയ്ക്കായി കൊണ്ടു പോവുക. കുടുംബത്തോടെയെത്തി താമസിക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങളും പാക്കേജുകളും വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇതിന്റെ ബുക്കിങിനായി ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ആനപ്പാടിയിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. സഞ്ചാരികൾക്കൊപ്പം സഞ്ചരിച്ച് അവർക്ക് പറമ്പിക്കുളത്തെക്കുറിച്ചുള്ള വിവരങ്ങൾ പകർന്നു നൽകുന്നതിന് കാടർ, മലയർ, മലമലശർ, മുതുവാന്മാർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവർക്കു പരിശീലനം നൽകി ഗൈഡുമാരാക്കിയിട്ടുണ്ട്. കാടിനെ കുറിച്ചുള്ള വ്യക്തമായ ധാരണയുള്ള കാടിന്റെ മക്കളോടൊപ്പ‌മുള്ള സഞ്ചാരം സുരക്ഷിതത്വം നൽകുകയും ചെയ്യും. 

മദ്യത്തിനും പ്ലാസ്റ്റികനും പൂർണ നിരോധനം ഏർപ്പെടുത്തി വന, വന്യജീവി സമ്പത്തുകൾക്ക് പോറലേൽപ്പിക്കാതെ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പറമ്പിക്കുളത്തെ വിനോദ സഞ്ചാരത്തിനു ദേശീയ കടുവാ പരിപാലന അതോറിറ്റിയുടെ ഉൾപ്പെടെ നിരവധി അംഗീകരങ്ങളും തേടിയെത്തിയിട്ടുണ്ട്.

പറമ്പിക്കുളത്തേക്ക് എങ്ങനെ എത്താം...?

parambikulam-tiger-reserve3
പറമ്പിക്കുളത്തെ പുള്ളിമാൻ

പറമ്പിക്കുളം കേരളത്തിലാണെങ്കിലും തമിഴ്നാട്ടിലൂടെ മാത്രമേ അവിടെയെത്താൻ കഴിയുകയുള്ളു. ജില്ലാ ആസ്ഥാനമായ പാലക്കാട് നിന്നും പുതുനഗരം–മീനാക്ഷിപുരം വഴി അമ്പ്രാംപാളയം സുങ്കത്തെത്തി സേത്തുമടയിലേക്കു പോവണം. സേതുമടയിൽ തമിഴ്നാട് ചെക്ക് പോസ്റ്റ് കടന്ന് ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ല‌ിപ്പ് എന്ന ഹിൽ സ്റ്റേഷൻ കണ്ട് പറമ്പിക്കുളത്ത് എത്താം.

തൃശൂർ ഭാഗത്ത് നിന്നു വരുന്നവർക്കു വടക്കഞ്ചേരി–നെന്മാറ–കൊല്ലങ്കോട്–ഗോവിന്ദാപുരം വഴി സുങ്കത്തെത്തി സേത്തുമടയിലേക്കു പോവാം. പാലക്കാട് നിന്നും 91 കിലോമീറ്ററാണ് പറമ്പിക്കുളത്തേക്കുള്ള ദൂരം. രണ്ടര മണിക്കൂറോളം റോഡ് യാത്രയുണ്ട്.

മുൻകൂർ ബുക്കിങ് ചെയ്യണം.

പറമ്പിക്കുളം കാണാൻ ആഗ്രഹിക്കുന്നവർ കടുവാ സങ്കേതത്തിന്റെ ഇൻഫർമേഷൻ സെന്ററിൽ വിളിച്ചു ബുക്ക് ചെയ്യണം. താമസിക്കുന്നതിനു ‌വനം വകുപ്പിന്റെ ടെന്റ്, ഐബി, ട്രീ ഹട്ടുകൾ എന്നിവയും ഓൺലൈനിൽ ബുക്ക് ചെയ്യാം. താമസിക്കാൻ ഉദ്ദേശിക്കുന്നവർക്കു www.parambikulam.org എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം. നേരത്തെ ബുക്കിങ് നടത്താതെ വരുന്നവരെ പ്രവേശിപ്പിക്കില്ല. ഫോൺ: 09442201690, 09442201691.

റോഡ് വേണം....

പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്കു സംസ്ഥാനത്തിനകത്തു കൂടെ പോവാനുള്ള റോഡില്ലാത്തതു പലപ്പോഴും അന്തർ സംസ്ഥാന പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്.

ഇതിനു പരിഹാരമായി നെല്ലിയാമ്പതിയിലൂടെയുള്ള വനം വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വനപാത നവീകരിക്കുകയാണു പ്രധാനമായും ചെയ്യേണ്ടത്.

നെല്ലിയാമ്പതി കൈകാട്ടിയിൽ നിന്നും വിക്ടോറിയ വരെ എട്ടു കിലോമീറ്ററോളം ടാർ റോഡും അവിടെ നിന്നും തുത്തംപാറ വരെയുള്ള എട്ട് കിലോമീറ്റർ മെറ്റൽ വിരിച്ച റോഡുമുണ്ട്. തുടർന്നു കുര്യാർകുറ്റി വരെയുള്ള 15 കിലോമീറ്റർ മൺപാതയിൽ നാലു കിലോമീറ്റർ മാത്രമാണു കയറ്റിറക്കങ്ങൾ ഉള്ളത്. 

കുര്യാർകുറ്റി മുതൽ പറമ്പിക്കുളം വരെയുള്ള അവസാന ഒൻപതു കിലോമീറ്റർ ടാറിട്ട റോഡ് ഉപയോഗിക്കുന്നുണ്ട്.

കൈകാട്ടി മുതൽ പറമ്പിക്കുളം വരെയുള്ള 40 കിലോമീറ്ററോളം വരുന്ന വനപാതയിൽ 4 കിലോമീറ്ററിൽ താഴെയുള്ള കയറ്റിറക്കങ്ങളുള്ള ഭാഗവും ശേഷിക്കുന്ന മൺപാതയും റോഡിന്റെ നിലവാരത്തിലേക്ക് ഉയർത്തുകയും മെറ്റൽ വിരിച്ച പാതകൾ ടാറിങ് നടത്തുകയും ചെയ്താൽ അതീവ പ്രധാന്യമുള്ള വന മേഖലയിലേക്കു ഇതര സംസ്ഥാനത്തിന്റെ കനിവിനു കാത്തു നിൽക്കാതെ എത്താൻ കഴിയും. 

English Summary: Parambikulam Tiger Reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com