ADVERTISEMENT

അമ്പോളി പശ്ചിമഘട്ടത്തിന്റെ തെക്കൻ നിരകളിലുള്ള അതിമനോഹരമായൊരു ഹിൽസ്റ്റേഷൻ. ഇവിടെ വർഷകാലം കണ്ണിമപൂട്ടാതെ നോക്കാൻ പ്രേരിപ്പിക്കുന്ന പച്ചപ്പിന്റെ മാത്രം സീസണല്ല, അപൂർവ ഇനം ഉരഗങ്ങളെയും ഉഭയജീവികളെയും കാണാൻ അവസരം ലഭിക്കുന്ന സമയംകൂടിയാണ്. അതു കണക്കിലെടുത്താണ് ഞങ്ങൾ കുറച്ചുപേർ മഴയൊന്ന് നിലച്ച സമയത്ത് അമ്പോളിയിലേക്ക് തിരിച്ചത്. 

amboli-hill-station2

ഗ്രൂപ്പംഗങ്ങളെല്ലാവരും തന്നെ ബെംഗളൂരുവിലെ താമസക്കാരായതിനാൽ യാത്രയുടെ സ്റ്റാർടിങ് പോയിന്റും അതായി. ട്രെയിനിൽ ബെൽഗാം എത്തിയശേഷം മഹാരാഷ്ട്ര സംസ്ഥാന ട്രാൻസ്പോർട് കോർപറേഷന്റെ ബസ്സിൽ യാത്ര തുടർന്നു. 

amboli-hill-station7

മൂടൽമഞ്ഞിന്റെ പുതപ്പിനുള്ളിലൂടെ, ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ചു നീങ്ങുന്ന വാഹനങ്ങൾക്കൊപ്പം രണ്ടുമണിക്കൂർ ബസിൽ യാത്ര ചെയ്താണ് അമ്പോളി ഗ്രാമത്തിലെത്തിയത്. 1880കളിൽ ബ്രിട്ടിഷുകാരുടെ കാലം മുതൽ ഒരു വിനോദസഞ്ചാരകേന്ദ്രമായി അറിയപ്പെടുന്ന ഈ സ്ഥലം വർഷകാലത്ത് അപൂർവമായ കാഴ്ചകളുടെ ആഘോഷമൊരുക്കുന്നു. എങ്ങും നിറഞ്ഞു നിൽക്കുന്ന ശുദ്ധവായു, കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പ്, കാതിൽ സംഗീതംപൊഴിച്ച് ഒഴുകുന്ന അരുവികൾ... അനുഭവിച്ചുതന്നെ അറിയേണ്ടതാണ് ഇവയൊക്കെ. 

amboli-hill-station1

ഗൈഡ് കാക്കാ ഭായിക്കൊപ്പം അന്നു ബാക്കി പകലും പിന്നെ രണ്ടു രാത്രികളിലുമായി നടത്തിയ ട്രക്കിങ്ങിൽ പല ജീവികളെയും കാണാനിടയായി. അമ്പമ്പോ! ഇങ്ങനെയും ജീവികൾ നമ്മുടെ നാട്ടിലുണ്ടോ?, എന്നായിരുന്നു ഞങ്ങളുടെ തോന്നൽ.

amboli-hill-station4

വിഷസർപ്പങ്ങളും അഴകുള്ള ഞണ്ടുകളും

കാട്ടിനുള്ളിലെ ആദ്യ ചുവടുവയ്പുകളിൽത്തന്നെ ഗൈഡ് കാട്ടിത്തന്ന ആൾ ചില്ലറക്കാരനായിരുന്നില്ല, മലബാർ പിറ്റ് വൈപർ (കുഴിമണ്ഡലി). പശ്ചിമഘട്ടത്തിൽ കാട്ടരുവികളോട് ചേർന്നുള്ള കുറ്റിക്കാടുകളിലും മരങ്ങളിലും പാറകളിലുമൊക്കെയാണ് ഇതിനെ കണ്ടു വരുന്നത്.

കാട്ടിനുള്ളിലേക്ക് വീണ്ടും നടന്നു കയറവെയാണ് ചുമന്ന നിറത്തിലെന്തോ ഒന്ന് ഉരുണ്ട് ഉരുണ്ട് പോകുന്നതുപോലെ തോന്നി. ഞങ്ങളവിടെ ഇരുന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കണ്ടത്, പിങ്ക് ഫൊറസ്റ്റ് ക്രാബ് എന്ന ഞണ്ടിനെയാണ്. കാണാനഴകൊത്ത അവൻ പാറകൾക്കിടയിൽ ചെറിയ ജീവികളെയും ഈച്ചകളെയുമൊക്കെ തിന്നാണത്രേ ജീവിക്കുന്നത്.

amboli-hill-station5

നൈറ്റ് ട്രക്കിങ്ങിൽ നമുക്കു മുന്നിൽ എത്തുന്നവരിലധികവും തവളകളായിരിക്കും. ഇടയ്ക്ക് മുൻപിലുള്ള വഴിയിൽ എന്തോ തൂങ്ങിക്കിടക്കുന്നതുകണ്ട് ശ്രദ്ധിച്ചപ്പോൾ ആളെ മനസ്സിലായി, പറക്കും തവള (മലബാർ ഫ്ലൈയിങ് ഫ്രോഗ്). മരത്തവളകളുടെ കൂട്ടത്തിൽപ്പെട്ട ഇവന് തന്റെ നീളത്തിന്റെ 115 ഇരട്ടിവരെ ഉയരത്തിലും 9–12 മീ ദൂരത്തിലും ചാടാൻ കഴിയും.

പുറന്തോടു പൊഴിക്കും പല്ലി

ഒരു പല്ലി അതിന്റെ ശരീരത്തിലെ പുറംതൊലി പൊഴിച്ചു കളയുന്ന കാഴ്ചയും വഴിയിൽ കാണാനിടയായി. പല്ലികളുടെ  ശരീരം സാധാരണപോലെ വളരുമ്പോഴും അതിനനുസരിച്ച് അവയുടെ കട്ടിയുള്ള പുറന്തൊലി വളരില്ല. അപ്പോൾ അതു പൊഴിച്ചുകളയുകയും ആ സ്ഥാനത്ത് പുതിയത് വളരുകയുമാണ് ചെയ്യുന്നത്. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com