ആനവണ്ടിയില്‍ പോയി കടുവകളെ കാണാം, കാടിനുള്ളിൽ താമസിക്കാം ഒപ്പം ട്രെക്കിങ്ങും സഫാരിയും

parambikulam
SHARE

ഈ വേനല്‍ക്കാലത്ത് കടുവകളെ കാണാന്‍ ഒരു യാത്രയായാലോ, അതും പോക്കറ്റ് കീറാതെ നമ്മുടെ സ്വന്തം ആനവണ്ടിയില്‍! നേരത്തേയുള്ള ബസില്‍ കയറിയാല്‍, നല്ല കോടയിറങ്ങുന്ന കാഴ്ചയും ഇരുട്ടില്‍ നിന്ന് മെല്ലെ വെളിച്ചത്തിലേക്ക് ഉണരുന്ന കാടിന്‍റെ കാഴ്ചയുമെല്ലാം ഹൃദയം നിറയെ ആസ്വദിക്കാം.

പാലക്കാട് പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് പറമ്പിക്കുളം. പൊള്ളാച്ചിയില്‍ നിന്നാണ് പറമ്പിക്കുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര ആരംഭിക്കുന്നത്. മൂന്നു സര്‍വീസുകളാണ് ഇവിടേക്ക് ഉള്ളത്. രണ്ടെണ്ണം തമിഴ്നാട് ആര്‍ടിസി ആണ് നടത്തുന്നത്. കെഎസ്ആര്‍ടിസിയുടെ ബസിന് പൊള്ളാച്ചിയില്‍ നിന്നും അറുപതു കിലോമീറ്റര്‍ ബസില്‍ ഇരിക്കണം. അന്‍പതു രൂപയില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. അതേ സമയം സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍ ഇതിന്‍റെ പത്തിരട്ടിയാവും ചിലവ്. 

Parambikulam4

തമിഴ്നാടിന്‍റെ പരിധിയിലുള്ള ആനമല ടൈഗര്‍ റിസര്‍വിന്‍റെ പരിധിക്കുള്ളിലൂടെയാണ് ബസ് കടന്നു പോകുന്നത്. ഇവിടെ നിന്നും പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ കയറി വേണം ടോപ്‌സ്ലിപ്പില്‍ എത്തിച്ചേരാന്‍. ആനമലയുടെ തന്നെ ഭാഗമായ ഇവിടെ ജംഗിള്‍ സഫാരിയും എലിഫന്‍റ് സഫാരിയുമെല്ലാമുണ്ട്. 

ഇതും കഴിഞ്ഞു പോയാല്‍ പെരുവരിപ്പള്ളം ഡാം, തുണക്കടവ്, പറമ്പിക്കുളം എന്നിങ്ങനെ മൂന്നു ഡാമുകളും വഴിയില്‍ കാണാം. കൂടാതെ ഏതു സമയത്ത് പോയാലും മാന്‍, കാട്ടുപോത്ത്, മയില്‍ തുടങ്ങിയ മൃഗങ്ങളെയും വഴിയില്‍ നിറയെ കാണാം. പറമ്പിക്കുളം ടൗണ്‍ വരെയാണ് ബസ് പോകുന്നത്. ഇവിടെയെത്തിയാല്‍ ഉടന്‍ തന്നെ ബസ് തിരിച്ചു പൊള്ളാച്ചിയിലേക്ക് തന്നെ പോരും. 

Parambikulam6

ബസില്‍ ചുമ്മാ കാഴ്ചകള്‍ കണ്ടു പോന്നാല്‍ മാത്രം പോര, പറമ്പിക്കുളത്തിന്‍റെ വന്യഭംഗി ആസ്വദിച്ച് ഒരുദിനം അവിടെ കഴിച്ചുകൂട്ടണം എന്നുള്ളവര്‍ക്ക് അതുമാകാം. തുണക്കടവില്‍ വനത്തിനകത്ത് നിര്‍മിച്ചിട്ടുളള വുഡ് ഹൗസില്‍ താമസിക്കുവാന്‍ മുന്‍കൂര്‍ ബുക്കു ചെയ്യണം. കൂടാതെ, കേരള സംസ്ഥാന വനം വകുപ്പിന്‍റെ തുണക്കടവ്, ആനപ്പാടി എന്നിവിടങ്ങളിലെ റസ്റ്റ് ഹൗസുകളിലും താമസത്തിന് സൗകര്യമുണ്ട്.

ആനകളും കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും ഇവിടെയുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം തൂണക്കടവിലാണ്. ഏകദേശം 360 വര്‍ഷത്തോളം പഴക്കമുളളതും 6.57 മീറ്റര്‍ വണ്ണമുളളതും 48.5 മീറ്റര്‍ നീളമുളളതുമാണ് ഈ തേക്ക്. പറമ്പിക്കുളം ജലസംഭരണിയില്‍ ബോട്ടിംഗ് നടത്തുന്നതിന് സൗകര്യമുണ്ട്. കൂടാതെ, ജംഗിള്‍ സഫാരി, വിവിധ മൃഗങ്ങളെ കണ്ടുകൊണ്ടുള്ള ട്രെക്കിങ് മുതലായ വിനോദങ്ങളുമുണ്ട്.

parambikulam2

സഫാരി പ്രോഗ്രാം, ബാംബൂ റാഫ്റ്റിങ്, ട്രെക്ക്, ഉച്ചഭക്ഷണം എന്നിവയുൾപ്പെടെ ഒരു ദിവസം മുഴുവൻ പറമ്പിക്കുളം ടൈഗർ റിസർവിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കായി ‘എ ഡേ ഇന്‍ പറമ്പിക്കുളം’ എന്നൊരു പ്രോഗ്രാ,മും ഇവിടെയുണ്ട്. തൂണക്കടവ് അണക്കെട്ട്, കന്നിമര തേക്ക്, ഡാം വ്യൂ പോയിന്‍റ്, വാലി വ്യൂ പോയിന്‍റ്, പറമ്പിക്കുളം ഡാം, ട്രൈബൽ ഹെറിറ്റേജ് സെന്റർ, പറമ്പിക്കുളം, ആനപ്പാടി എന്നിവിടങ്ങളിലെ ഇക്കോ ഷോപ്പുകൾ എന്നിവയാണ് ഈ പ്രോഗ്രാമിന്‍റെ ഹൈലൈറ്റ്. 

പറമ്പിക്കുളം റിസർവോയറിൽ ബാംബൂ റാഫ്റ്റിംഗിനൊപ്പം സഫാരിയോടെയാണ് പരിപാടി ആരംഭിക്കുന്നത്. അതിനുശേഷം കന്നിമാര കഫേയിൽ ഉച്ചഭക്ഷണം നൽകും, തുടർന്ന് എലിഫന്‍റ് സോംഗ് ട്രെയില്‍ ട്രെക്കിങ്ങും ഉണ്ടാകും.

പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി  ഈ കടുവാ സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. 2010 ഫെബ്രുവരി 19-നാണ് വന്യജീവികേന്ദ്രമായിരുന്ന പറമ്പിക്കുളം കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.

English Summary: Palakkad to Parambikulam Ksrtc Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA