ADVERTISEMENT

കേരളം, തമിഴ്നാട്, കര്‍ണാടക എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സുന്ദരമായ കാടിന്, വയനാട്ടില്‍ മുത്തങ്ങ എന്നും തമിഴ്‌നാട്ടിൽ മുതുമല എന്നും, കർണാടകയിൽ ബന്ദിപ്പൂർ എന്നുമാണ് പേര്. വയനാട് കാണാന്‍ പോകുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് മുത്തങ്ങ. പച്ചപ്പില്‍ മുങ്ങി നില്‍ക്കുന്ന കാടും ഓടിനടക്കുന്ന മാന്‍കൂട്ടങ്ങളും നാനാജാതി കിളികളുടെ ശബ്ദവുമെല്ലാം നിറഞ്ഞു തുളുമ്പുന്ന ഈ പറുദീസയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഒരിക്കലും നിലയ്ക്കാറില്ല.

wayanad-muthanga-kaadoram-project-image-845-440
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പാതയോരത്ത് തള്ളിയാൽ 2000 രൂപ പിഴയീടാക്കുമെന്നു കാണിച്ചു മുത്തങ്ങയിൽ വനംവകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്

 

wayanad-muthanga-kaadoram-project-sub-image-845-440
കല്ലൂർ 67ൽ ദേശീയപാതയോരത്ത് വനംവകുപ്പ് ഒരുക്കിയ ‘കാടോരം’ വിശ്രമകേന്ദ്രം

 ഇപ്പോഴിതാ മുത്തങ്ങ കാണാന്‍ പോകുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍. വനപാതയിലൂടെ പോകുന്ന സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വനം വകുപ്പ് ‘കാടോരം’ എന്ന പേരിലൊരുക്കിയ പ്രകൃതി സൗഹൃദ വിശ്രമ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. വിശ്രമ സ്ഥലം, ശുചിമുറി, വാഹന പാര്‍ക്കിങ് തുടങ്ങി, യാത്രികര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരാള്‍ക്ക് വെറും പത്തു രൂപ മാത്രമാണ് നിരക്ക് ഈടാക്കുന്നത്.

 

മുത്തങ്ങയ്ക്കടുത്ത് കല്ലൂര്‍ അറുപത്തേഴിലാണ് കാടോരം സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ക്ക് വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം ഇവിടെയിരുന്നു കഴിക്കാം. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

 

 കാടോരം തുറക്കുന്നതോടെ സഞ്ചാരികള്‍ക്ക് വലിയ ആശ്വാസമാണ് കൈവന്നിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മുതല്‍ കര്‍ണാടക അതിര്‍ത്തി വരെയുള്ള 21 കിലോമീറ്റര്‍ ദൂരത്ത് സൗകര്യം ഇല്ലാത്തതിനാല്‍ ആളുകള്‍ വഴിയില്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കുന്നതും മറ്റും പതിവായിരുന്നു. ഇതുമൂലം വഴിയരികില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതോടെ, വന്യജീവികളുടെ ജീവിതത്തിനും ഭീഷണിയായി. ഈയൊരു പ്രശ്നം ഇല്ലാതാക്കാന്‍ കാടോരത്തിന്‍റെ വരവോടെ സാധിക്കും എന്നാണ് കരുതുന്നത്.

 

 അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമേ, വനശ്രീയുടെ ഇക്കോ ഷോപ്പ്, കുട്ടികളുടെ പാര്‍ക്ക്, എത്‌നിക് ഫൂഡ് കോര്‍ട്ട്, അലങ്കാര ചെടികളുടെ വില്‍പ്പന എന്നിവയും ഇവിടെ ഉടന്‍ ആരംഭിച്ചേക്കും.

 

 വയനാടിന്‍റെ കണ്മണി മുത്തങ്ങ

 

വടക്കു കിഴക്ക് ഭാഗത്തായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ‍കർണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന മുത്തങ്ങ വന്യജീവിസങ്കേതത്തെ ട്രയാങ്കിൾ പോയിന്‍റ്  എന്ന് വിളിക്കാറുണ്ട്. നീലഗിരി ബയോസ്ഫിയറിന്‍റെ ഭാഗമായ മുത്തങ്ങയില്‍, കടുവയും പുള്ളിപ്പുലിയും അടങ്ങുന്ന വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ വസിക്കുന്നു. കൂടാതെ, മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്‍റെ ഭാഗമാണ്.

 

 മുത്തങ്ങയിൽ സഞ്ചാരികള്‍ക്കുള്ള താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണ്. ഈ ഭാഗങ്ങളില്‍ ഒട്ടേറെ ട്രെക്കിങ് റൂട്ടുകളും ഉണ്ട്.

English Summary: Muthanga Wildlife Sanctuary Wayanad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com