മെട്രോയിൽ പ്രണയിച്ചു തകർത്തു, ദൃശ്യങ്ങൾ പുറത്തായി; അമ്പരപ്പ് മാറാതെ അധികൃതർ
Mail This Article
ഒരു നിമിഷത്തെ ആവേശത്തിന്റെയോ അശ്രദ്ധയുടെയോ വിലയായി ഒരു ജീവിതം മുഴുവനുമുള്ള നാണം കെടേണ്ടി വന്നാലോ? രഹസ്യമായി സൂക്ഷിച്ച പ്രണയബന്ധം പരസ്യമായാലോ? അങ്ങനെയൊരു അക്കിടി പറ്റിയതിന്റെ ചമ്മലിലാണ് രണ്ടു പ്രണയിതാക്കൾ. ഹൈദരാബാദ് മെട്രോയിലാണ് യാത്രക്കാര്‍ക്കും അധികൃതര്‍ക്കും ഒരേസമയം അദ്ഭുതവും ഞെട്ടലുമുണ്ടാക്കുന്ന സംഭവം നടന്നത്.
മെട്രോ സ്റ്റേഷനിലെ എലിവേറ്ററില്‍ അടുത്തിടപഴകുന്ന യുവതീയുവാക്കളുടെ മൂന്നു വിഡിയോകളാണ് സമൂഹമാധ്യമങ്ങ ളിലൂടെ പ്രചരിക്കപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടയിലാണ് മൂന്നു വിഡിയോയും പരസ്യമായിരിക്കുന്നത്. ഹെദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ കണ്ട്രോള് റൂമില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് വിഡിയോ പുറത്തായത്.
ഹൈദരാബാദ് മെട്രോ സ്റ്റേഷനില്‍നിന്നുതന്നെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് സമ്മതിച്ച അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. ദൃശ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അതേസമയം എലിവേറ്ററുകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള നടപടികളും കൈക്കൊള്ളുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതാദ്യമല്ല മെട്രോ സ്റ്റേഷനുകളില്‍നിന്നുള്ള യുവതീ-യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുന്നത്. ഇതിനുമുമ്പും രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനുകളില്‍നിന്നുള്ള ഇത്തരം ദൃശ്യങ്ങള്‍ പുറത്താകുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ സമാന സംഭവം ഉണ്ടായപ്പോള്‍ സ്റ്റേഷനുകളിലെ സുരക്ഷ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് സുരക്ഷ കര്‍ശനമാക്കാന്‍ ഡിഎംആര്‍സി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കണ്ട്രോള് റൂമുകളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം ഇല്ലെന്നിരിക്കെ ദൃശ്യങ്ങള്‍ എങ്ങനെ ചോരുന്നു എന്നതാണ് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നത്. പ്ലാറ്റ്ഫോമുകൾക്ക് കുറുകെ കടക്കാന്‍ ഭിന്നശേഷിക്കാരെയും വയോധികരെയും സഹായിക്കുന്ന എലിവേറ്ററുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതും പല മെട്രോ സ്റ്റേഷനുകളിലും പതിവായിരിക്കുന്നു. സിസിടിവികള്‍ സ്ഥാപിച്ചിട്ടും ദുരുപയോഗം തുടരുകയാണെന്നാണ് ഹൈദരാബാദില്‍നിന്നുള്ള സംഭവം തെളിയിക്കുന്നത്.
ഇപ്പോള്‍ പുറത്തായിരിക്കുന്ന രണ്ടു വീഡിയോകളില്‍ സിസിടിവി ക്യാമറയുടെ സാന്നിധ്യം യുവാവും യുവതിയും അറിഞ്ഞിട്ടില്ല. മൂന്നാമത്തെ വിഡിയോയില്‍ ക്യാമറയിലേക്കു നോക്കുന്നതായും കാണാം. ഒരുപക്ഷേ, സിസിടിവി ദൃശ്യങ്ങള്‍ ചോരില്ല എന്നായിരിക്കും അവര്‍ വിശ്വസിച്ചിട്ടുണ്ടാകുക.