ADVERTISEMENT

ഒറ്റയ്ക്ക് മൂന്നു മക്കളെ വളർത്തി വലുതാക്കിയ ഒരു അമ്മയ്ക്ക് ജീവിതം കാത്തു വച്ച ചില പരീക്ഷങ്ങളെക്കുറിച്ചും അതിനെ അതിജീവിക്കാൻ അമ്മ നടത്തിയ ശ്രമങ്ങളെക്കുറിച്ചുമുള്ള കുറിപ്പ് ഹൃദയത്തിൽത്തൊടും. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ അമ്മ തന്നെയാണ് തന്റെ അനുഭവങ്ങളെക്കുറിച്ച് പങ്കുവച്ചത്.

അമ്മയുടെ കുറിപ്പിങ്ങനെ :-

'' ഭർത്താവ് മരിക്കുമ്പോൾ എന്റെ രണ്ട് ആൺമക്കൾ പ്രൈമറി സ്കൂളിൽ പഠിയ്ക്കുകയായിരുന്നു. മകൾക്കാകട്ടെ 11 മാസം മാത്രം പ്രായം. അദ്ദേഹം ഒരു പൊലീസ് കോൺസ്റ്റബിൾ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഞങ്ങൾക്കൊരു സ്ഥിരവരുമാനമുണ്ടായിരുന്നു. പക്ഷേ ഒരു രാത്രികൊണ്ടാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. 

എനിക്കതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഞാനൊരു സാധാരണ വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ മുഴുവനും എനിക്കേറ്റെടുക്കേണ്ടി വന്നു. എനിക്ക് എഴുത്തും വായനയുമൊന്നും അറിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ കൂലിവേലയ്ക്കു മാത്രമേ പോകാൻ കഴിയുമായിരുന്നുള്ളൂ. എനിക്ക് ആ ജോലി ഇഷ്ടമല്ലായിരുന്നു. പക്ഷേ എന്റെ മുന്നിൽ അതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങളെയോർത്ത് ഞാൻ ആ ജോലി ചെയ്തു.

ഇപ്പോഴും ഓർമ്മയുണ്ട്. 215 രൂപയായിരുന്നു ഒരു മാസത്തെ എന്റെ ശമ്പളം. ആ തുകകൊണ്ടു വേണമായിരുന്നു വീട്ടുകാര്യങ്ങളും കുട്ടികളുടെ സ്കൂൾ ഫീസും എല്ലാം നോക്കിനടത്താൻ. അധികകാലം ഈ ജോലി തുടർന്നുകൊ

ണ്ടു പോകാൻ കഴിയില്ല എന്നു വിചാരിച്ചുകൊണ്ടാണ് ഓരോ ദിവസവും ജോലിക്കു പോകുന്നത്. പക്ഷേ തുടർന്നും എന്നെ ജോലിക്കു പോകാൻ പ്രേരിപ്പിച്ചത് ഒരു വിശ്വാസമാണ്. കുഞ്ഞുങ്ങളുടെ പഠിത്തമൊക്കെ കഴിഞ്ഞ് അവർ നല്ല നിലയിലായാൽ എന്നെ നോക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു.

40 വർഷത്തോളം ഞാൻ കൂലിപ്പണി ചെയ്തു. കുഞ്ഞുങ്ങളെ എന്നാൽ കഴിയുന്ന വിധം നന്നായി വളർത്തി. അവർ സ്വന്തം കാലി‍ൽ നിൽക്കാറായി എന്ന് ഉറപ്പായപ്പോൾ ഞാൻ ജോലിക്കു പോകുന്നതു നിർത്തി. അതിനു ശേഷം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് എനിക്ക് കാൻസറാണെന്ന് തിരിച്ചറിഞ്ഞത്. ലോകം അവസാനിക്കുന്നതു പോലെ എനിക്കു തോന്നി. 

രോഗത്തെക്കുറിച്ചറിഞ്ഞപ്പോൾ എന്നെ ചികിൽസിക്കാൻ തയാറല്ലെന്ന് എന്റെ ആൺമക്കൾ പറഞ്ഞു. അതുമാത്രമല്ല എന്റെ സമ്പാദ്യത്തിൽ നിന്ന് അവർക്കവകാശപ്പെട്ട പങ്കുകൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അവർ എന്നോട് വഴക്കിടാൻ തുടങ്ങി. ഞാൻ താമസിക്കുന്ന സ്ഥലത്തു വന്ന് എന്നും ബഹളം വയ്ക്കുകയും ചീത്ത വിളിക്കുകയും ചെയ്യുമായിരുന്നു. കാര്യങ്ങൾ അത്രയുമൊക്കെയായപ്പോൾ വിഷയത്തിൽ എന്റെ മകൾ ഇടപെട്ടു. എന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അവൾ ഭർത്താവിനെക്കൊണ്ട് സമ്മതിപ്പിച്ചു. അങ്ങനെ ഒടുവിൽ എന്റെ ചികിൽസ ആരംഭിച്ചു. മൂന്നു വർഷത്തോളം തുടർച്ചയായി അവരെന്നെ ചികിൽസിച്ചു. അതിൽ ഒരു നിമിഷം പോലും അവളെന്നെ ഒറ്റയ്ക്കു വിട്ടില്ല. 

അവൾ എനിക്കുവേണ്ടി ഭക്ഷണം പാകം ചെയ്തു, ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം കൂടെ വന്നു, ഞാൻ കൃത്യമായി മരുന്നു കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. കാൻസറിനോടു പൊരുതുന്നത് ഞാൻ ഒറ്റയ്ക്കല്ല എന്ന് തോന്നാതിരിക്കാൻ അവളെല്ലായ്പ്പോഴും എനിക്കാപ്പം നിന്നു. എന്റെ ആൺമക്കളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ച പല കാര്യങ്ങളും അവളാണ് എനിക്ക് ചെയ്തു തന്നത്.

ഇപ്പോൾ ഞാൻ പൂർണ്ണമായും കാൻസറിൽ നിന്നും മുക്തി നേടിയിരിക്കുന്നു. അത് സാധ്യമായത് മകളിലൂടെയാണ്. അവളാണ് എനിക്ക് പ്രതീക്ഷ നൽകിയത്. എന്നെ കൈ പിടിച്ചുയർത്തിയത്. ആൺമക്കൾ എന്നെ സംരക്ഷിക്കും എന്ന ചിന്തയോടെയാണ് ഒരായുസ്സു മുഴുവൻ ഞാൻ ജീവിച്ചത്. പക്ഷേ പ്രായമായപ്പോൾ എന്റെ മകളിലൂടെയാണ്

ഒരു മകളുടെ മൂല്യമെന്താണെന്ന് ഞാൻ മനസ്സിലാക്കിയത്. ചില സമയത്ത് നമ്മുടെ സമൂഹം അങ്ങനെയാണ്. അറിഞ്ഞോ അറിയാതെയോ നമ്മൾ ചില കാര്യങ്ങൾ കുടുംബത്തിലെ പുരുഷന്മാരിൽ നിന്നും മാത്രമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ എന്റെ ഭർത്താവ് മരിച്ചപ്പോൾ ഞാൻ ഉത്തരവാദിത്തം ഏറ്റെടുത്തതുപോലെ, എന്റെ ആൺ മക്കൾ എന്നെ കൈയൊഴിഞ്ഞപ്പോൾ മകൾ എന്റെ കൈപിടിച്ചു. കുടുംബത്തിലുള്ള സ്ത്രീകളെ അഭിനന്ദിക്കാൻ സമയമായിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്''.

മകൾ എന്ന തണൽമരത്തെക്കുറിച്ച് ആ അമ്മ എഴുതി നിർത്തിയതിങ്ങനെ... 

English Summary : Heart Touching Story Of A Mother And Her Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com