ADVERTISEMENT

കോവിഡ്–19നെതിരെ പോരാടി വിജയിച്ച രാജ്യമാണ് ന്യൂസിലൻഡ്. ന്യൂസിലൻഡിന്റെ ഈ വിജയത്തിനു ചുക്കാൻ പിടിച്ചതാകട്ടെ പ്രധാനമന്ത്രി ജസീന്ത ആന്റേണും. മുൻപും തന്റെ വ്യത്യസ്തമായ പ്രവർത്തനം കൊണ്ട് ലോക ശ്രദ്ധ നേടിയ വ്യക്തിയാണ് ജസീന്ത. രാജ്യം കോവിഡ് മുക്തമായതോടെ അവരുടെ ഭരണ മികവിനെ പ്രകീർത്തിക്കുകയാണ് ലോകം. ജസീന്തയുടെ വിജയങ്ങൾക്കു പിന്നിൽ പിന്തുണയുമായി മറ്റൊരാളുണ്ട്. ഭർത്താവ് ക്ലർക്ക് ഗയ്ഫോർഡ്. ഏതൊരു പുരുഷന്റെ വിജയത്തിനു പിറകിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നതു പോലെയാണ് ജസീന്തയുടെ വിജയങ്ങൾക്കു പിന്നിൽ പൂർണ പിന്തുണയുമായി എത്തുകയാണ് ക്ലർക്ക് ഗയ്ഫോർഡ്. പങ്കുവയ്ക്കപ്പെടേണ്ടത് കിടപ്പറകൾ മാത്രമല്ല..അടുക്കളകളും, എച്ചിൽ പാത്രങ്ങളും, ആട്ടുതൊട്ടിലുളും, അപ്പിമണക്കുന്ന കുഞ്ഞുടുപ്പുകളഉം കുടിയാണെന്നാണ് ഷിബു ബാലകൃഷ്ണൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. 

സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ രൂപം

ജസീന്ത ആൻഡേനുള്ള കൈയടിയുടെ ഒച്ച ഇനിയും നിലച്ചിട്ടില്ല, ഇപ്പോൾ പറയാമെന്നു തോന്നുന്നു. വിജയിക്കുന്ന എല്ലാ പുരുഷന്റെയും പിന്നിൽ ഒരു സ്ത്രീയുണ്ട് എന്നത് അതുവരെ ഒരു സ്ത്രീ നഷ്ടപ്പെടുത്തിയ സ്വന്തം സ്വപ്നങ്ങൾക്കു പകരം നൽകുന്ന ഒരു പിന്നാമ്പുറ പദവിയാണ്. നിശ്ശബ്ദയായി ഏറ്റുവാങ്ങിയ നഷ്ടങ്ങളുടെ, പങ്കുവയ്ക്കാനാവാതെ പോയ പ്രാരാബ്ധങ്ങളുടെ അടുക്കളപ്പുറങ്ങളിൽ വെറുംകൈയോടെ വിയർത്തുനാറി നിൽക്കുന്ന ഒരു പെൺജീവിതത്തിനു ഏറ്റവുമൊടുവിൽ പ്രഖ്യാപിക്കുന്ന പ്രോത്സാഹന സമ്മാനം.

ജസീന്ത ആൻഡേൻ എന്ന സ്ത്രീവിജയത്തിനു പിന്നിൽ പിന്തുണയായി ഒരു പുരുഷൻ അഭിമാനപൂർവം അനുഗമിക്കുകയും അപ്പോൾ കാലം കൂടുതൽ സൗന്ദര്യപ്പെടുകയും ചെയ്യുന്നതിന്റെ മറ്റൊരു കാഴ്ച കൂടിയുണ്ട്. ജസീന്തയുടെ ഭർത്താവ് ക്ലാർക്ക് ഗയ്ഫോർഡ്. ടിവിയിലെ അറിയപ്പെടുന്ന അവതാരകനായിട്ടും അതെല്ലാം അവസാനിപ്പിച്ച് കുഞ്ഞിന്റെ മുഴുവൻ സമയ ആയയായി അയാൾ പാർലമെന്റിന്റെ ഒൻപതാം നിലയിലെ പ്രധാനമന്ത്രിയുടെ മുറിയോടു ചേർന്നുള്ള താൽക്കാലിക ക്രഷിൽ അവരുടെ പെൺകുഞ്ഞിനെയും നോക്കി ഇരിക്കുന്നുണ്ട്. ആ കൈകളിൽ കൊച്ചിനുള്ള പാലിന്റെ കുപ്പിയുണ്ട്, എപ്പോൾ വേണമെങ്കിലും മാറ്റാൻ പാകത്തിൽ നാപ്പികൾ നിറച്ചുവച്ച ബാഗുണ്ട്, അമ്മമാർ ജോലിയോടൊപ്പമോ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ചോ ചെയ്തുകൊണ്ടിരിക്കുന്ന കൂലിയില്ലാത്ത വേലകളുമായി ഗയ്ഫോർഡ് അവർക്കു പിന്നിൽ അണിനിരക്കുന്നുണ്ട്.

ഭാര്യ യുഎൻ അസ്സംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള കന്നിപ്രസംഗത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു കത്തിക്കയറുമ്പോൾ ഗയ്ഫോർഡ് റസ്റ്റ്റൂമിൽ കൊച്ചിന്റെ നാപ്പി മാറ്റുകയായിരുന്നു, ന്യൂയോർക്കിലേക്കു തിരിക്കാൻ നേരം എടുത്തുവച്ച ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം ബാഗിൽ തിരയുകയായിരുന്നു, നാപ്പി മാറ്റുന്നതിനിടയിൽ അവിടേക്കു വന്ന ജപ്പാൻ പ്രതിനിധിയെ കണ്ടു കണ്മിഴിച്ച മകളെക്കുറിച്ചു അയാൾ ചെയ്ത ട്വീറ്റ്, ആദ്യമായി യുഎൻ അസ്സംബ്ലിയിൽ മൂന്നുമാസമുള്ള കൈക്കുഞ്ഞുമായെത്തിയ ജസീന്തയുടെ വാർത്തയ്‌ക്കൊപ്പം ട്രെൻഡ് ചെയ്യപ്പെട്ടു.

അന്നത്തെ ഏറ്റവും പ്രായംകുറഞ്ഞ പെൺപ്രധാനമന്ത്രിയായി ജസീന്ത ചാനലുകളിൽ നിറഞ്ഞപ്പോൾ കൈകുഞ്ഞുങ്ങളുമായി ദീർഘയാത്രകൾക്കു പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ന്യൂസിലൻഡിന്റെ പ്രഥമപുരുഷൻ അഭിമുഖങ്ങൾ നൽകി. കട്ടിലിൽ സ്വന്തമായി കയറാൻ മകളെ പരിശീലിപ്പിക്കുകയും ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവൾ വിജയിക്കുകയും ചെയ്തപ്പോൾ കാണിച്ച ആഹ്ലാദത്തിന്റെ നിമിഷങ്ങൾ ആത്മഹർഷത്തോടെ അയാൾ പങ്കുവച്ചു. അധികാരവും അംഗീകാരവുമായി ഭാര്യ പറന്നുയരുമ്പോൾ അതിനുപിന്നിൽ ആത്മനൊമ്പരങ്ങൾ ഒന്നുമില്ലാതെ അയാൾ നിലയുറപ്പിച്ചു. യുഎൻ അസ്സംബ്ലിയിൽ ഭാര്യ പ്രസംഗിക്കുമ്പോൾ സദസ്സിലിരുന്നു ഇങ്ങനെ കൈയടിച്ചു.

പങ്കുവയ്ക്കപ്പെടേണ്ടത് കിടപ്പറകൾ മാത്രമല്ല, അടുക്കളകളും, എച്ചിൽപാത്രങ്ങളും, ആട്ടുതൊട്ടിലുകളും, അപ്പി മണക്കുന്ന കുഞ്ഞുടുപ്പുകളും കൂടിയാണ്. വിജയിക്കുന്ന ഏതൊരു സ്ത്രീക്കു പിന്നിലും ഒരു പുരുഷനുണ്ട് എന്നു കേൾപ്പിച്ചാൽ എന്താ പുളിക്ക്വൊ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com