4 വിവാഹം; 53 യുവതികളെ വിവാഹ വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്തു; പ്രതി പിടിയിൽ
Mail This Article
സൈനികനാണെന്നും ആർമിയിൽ ജോലി നൽകാമെന്നും പറഞ്ഞ് വിവാഹവാഗ്ദാനം നൽകി 53 സ്ത്രീകളെ വഞ്ചിച്ച കേസിലെ പ്രതി പിടിയിൽ. 26കാരനായയോഗേഷ് ഗെയ്ക്‌വാഡാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ വലവിരിച്ച ഇയാൾ ചുരുങ്ങിയ കാലയളവിൽ നാല് സ്ത്രീകളെ വിവാഹം കഴിക്കുകയും 53 സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും ചെയ്തു.
വിവാഹ വാഗ്ദാനം നൽകിയവരിൽ നിന്ന് ഇയാൾ 53 ലക്ഷം രൂപ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. ഔറംഗാബാദിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിബ്‌വേദി പൊലീസ് സ്റ്റേഷനില്‍ ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്താനായത്.
‘അലണ്ടി ദേവാച്ചി സ്വദേശിയാണ് പരാതിക്കാരി. പരാതിക്കാരിയുടെ അമ്മയുടെ ആശുപത്രി ആവശ്യത്തിനായി ഒരിക്കൽ ബസ്‌സ്റ്റോപ്പിൽ സഹായിക്കാനായി ഇയാൾ എത്തി. അമ്മയുമായി നല്ലബന്ധം സ്ഥാപിച്ചു. അപ്പോഴൊന്നും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്തു. യുവതിയുടെ സഹോദരന് ആർമിയിൽ ജോലി ശരിയാക്കാം എന്നു പറഞ്ഞ് രണ്ടു ലക്ഷം രൂപ കുടുംബത്തിന്റെ കയ്യിൽ നിന്ന് വാങ്ങുകയും ചെയ്തു.’– പൊലീസ് വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ആർമി വേഷത്തിൽ തന്നെയാണ് ഇയാൾ പലരെയും തട്ടിപ്പിനിരയാക്കിയത്. 53 സ്ത്രീകളിൽ നിന്നും ജോലിയും വിവാഹ വാഗ്ദാനവും ചെയ്ത് ഓരോലക്ഷം രൂപ വീതം വാങ്ങി. സോഷ്യൽ മീഡിയയിൽ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കിയും നേരിൽ പരിചയപ്പെട്ടുമാണ് ഇയാൾ സ്ത്രീകളെ തട്ടിപ്പിനിരയാക്കിയതെന്നും പൊലീസ് പറഞ്ഞു.