ADVERTISEMENT

സ്ത്രീയുടെ സ്വഭാവത്തെക്കുറിച്ചോ ധാര്‍മികതയെക്കുറിച്ചോ മുന്‍വിധിയോടെയുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ പലര്‍ക്കും മടിയില്ല. അത്തരം ചോദ്യങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് എത്ര വലിയ മാനസിക മാനസിക ആഘാതമാണ് അവ നല്‍കുന്നതെന്ന് പലരും ചിന്തിക്കാറില്ല. പലരും ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിട്ടും ഇന്നും ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു; ഇരകളുടെ വേദനയും. പ്രശസ്ത ബംഗാളി നടിയും രാഷ്ട്രീയക്കാരിയുമായ നുസ്രത്ത് ജഹാന്‍ ഇക്കാര്യം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചിരിക്കുകയാണ് സ്വന്തം അനുഭവത്തിലൂടെ. 

കഴിഞ്ഞമാസമാണ് നുസ്രത്ത് ആദ്യകുട്ടിക്ക് ജന്‍മം നല്‍കിയത്. അതിനുശേഷം ഇക്കഴിഞ്ഞ ദിവസം അവര്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു.  കൊല്‍ക്കത്തയില്‍ ഒരു കട ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് നടി എത്തിയത്. എന്നാല്‍, ജീവിത പങ്കാളിയെക്കുറിച്ചും കുട്ടിയുടെ അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് നടിക്ക് നേരിടേണ്ടിവന്നത്. സഹികെട്ട്, അച്ഛനാരെന്ന് അച്ഛനറിയാം എന്നു കടുപ്പിച്ച് നുസ്രത്തിനു പറയേണ്ടിവന്നു. ജീവിതപങ്കാളി ആരാണെന്ന ചോദ്യത്തോടായിരുന്നു നടിയുടെ പ്രതികരണം. 

അവ്യക്തവും സംശയങ്ങളുണരര്‍ത്തുന്നതുമായ ചോദ്യമാണിത്. സ്ത്രീയുടെ സ്വഭാവത്തെക്കുറിച്ച് ദുസ്സൂചന സൃഷ്ടിക്കുന്ന ചോദ്യം കൂടിയാണിത്. സമൂഹത്തില്‍ സ്ത്രീയെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കുകയാണ് ഇത്തരം ചോദ്യങ്ങളുടെ ലക്ഷ്യം. കുട്ടിയുടെ അച്ഛനറിയാം ആരാണ് അച്ഛന്‍ എന്ന്. ഞാനും എന്റെ പങ്കാളിയും ഇപ്പോള്‍ കുട്ടി പിറന്ന സന്തോഷത്തിലും ആഘോഷത്തിലുമാണ്. മാതൃത്വം എന്ന മഹത്തായ വികാരം ഞാന്‍ അനുഭവിക്കുന്നു. ഞാനും യാഷും; ഞങ്ങള്‍ സന്തോഷത്തോടെ കുട്ടിയുടെ ജനനം ആഘോഷിക്കുന്നു- നുസ്രത്ത് പറഞ്ഞു. 

മാതൃത്വത്തെക്കുറിച്ചും നടി വാചാലയായി. അമ്മയാകുക എന്നതു ജീവിതത്തിലെ ഒരു പുതിയ തുടക്കമാണ്. പുതിയൊരു അധ്യായത്തിന്റെ ആരംഭം. യിഷാന്‍ എന്നാണ് കുട്ടിക്കു ഞങ്ങള്‍ പേരിട്ടിരിക്കുന്നത് എന്നും നടി കൂട്ടിച്ചേര്‍ത്തു. കുട്ടിയെ മറ്റുള്ളവര്‍ക്ക് എന്നു കാണാന്‍ കഴിയും എന്നതായിരുന്നു അടുത്ത ചോദ്യം. അത് നിങ്ങള്‍ കുട്ടിയുടെ അച്ഛനോട് ചോദിക്കണം. നിലവില്‍ കുടുംബാംഗങ്ങളെയല്ലാതെ മറ്റാരെയും കുട്ടിയെ കാണിക്കണ്ട എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം- നടി വ്യക്തമാക്കി. 

കഴിഞ്ഞ മാസം 25 നാണ് നടിയെ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗാളി നടന്‍ യാഷ് ദാസ് ഗുപ്തയാണ് നടിയെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രസവ വാര്‍ത്ത പുറത്തുവിട്ടതും അദ്ദേഹം തന്നെയാണ്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ, സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി യാഷ് ദാസ് ഗുപ്തയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നടിക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായിരുന്നു. അവയെക്കുറിച്ച് ഒടുവില്‍ ശക്തമായ ഭാഷയില്‍ തന്നെ നടിക്കു പ്രതികരിക്കേണ്ടിവന്നു. ആരില്‍ നിന്നുള്ള ഉപദേശമാണോ സ്വീകരിക്കാന്‍ നിങ്ങള്‍ മടിക്കുന്നത്; അവരുടെ വിമര്‍ശനത്തിനും കാതു കൊടുക്കേണ്ടതില്ല എന്നായിരുന്നു നടിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രം എടുത്തത് ഡാഡിയാണെന്നും നടി വ്യക്തമാക്കിയിരുന്നു. 

വ്യവസായി നിഖില്‍ ജെയ്നുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നുസ്രത്തിന്റെ വിവാഹം നടന്നത് തുര്‍ക്കിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു. 2019 ജൂണ്‍ 19 നായിരുന്നു കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍. നിഖിലുമായുള്ള തന്റെ വിവാഹം ഇന്ത്യന്‍ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് രണ്ടു വര്‍ഷത്തിനു ശേഷം നടി പറഞ്ഞു. 2020 മുതല്‍ ഇരുവരും അകന്നാണു കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നുസ്രത്തിനു കുട്ടി ജനിച്ച വാര്‍ത്തയോട് നിഖില്‍ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചിട്ടുണ്ട്. കുട്ടിക്ക് മികച്ച ഭാവി ആശംസിക്കുന്നു എന്നാണ് നിഖില്‍ കുറിച്ചത്. 

English Summary: Nusrat Jahan shuts down questions on her baby’s father: ‘It puts a black spot on somebody’s character…’

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com