ADVERTISEMENT

‘അമ്മേ... നമുക്ക് ഇനി സ്വർഗത്തിൽ വച്ചു കാണാം. അമ്മയുടെ അടുക്കൽ, സ്വർഗത്തിൽ എത്താൻ വേണ്ടി ഞാൻ നല്ല കുട്ടിയായി ജീവിക്കും’ – ഒൻപതു വയസ്സുകാരി ഗാലിയ അമ്മയ്ക്ക് എഴുതിയ കത്ത് ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. യുക്രെയ്നിലെ ബൊറോദിയങ്കയിൽ നിന്നുള്ള ബാലികയാണ് യുദ്ധത്തിൽ കൊല്ലപ്പെട്ട അമ്മയ്ക്ക് വനിതാദിന സമ്മാനമായി കത്തെഴുതിയത്. ഡയറി താളിൽ എഴുതിയ കത്ത് ലോകത്തിനു മുന്നിൽ എത്തിച്ചത് യുക്രെയ്ൻ ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് ആന്റൺ ഗെറാഷ്ചെങ്കോയാണ്. 

ഇതാണ് കുറിപ്പിന്റെ പൂർണരൂപം

‘‘അമ്മേ... മാർച്ച് 8ന് ഞാൻ അമ്മയ്ക്കു നൽകുന്ന സമ്മാനമാണ് ഈ കത്ത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ 9 വർഷങ്ങൾക്കു നന്ദി. എന്റെ ബാല്യകാലത്തിന് ഞാൻ അമ്മയോടു കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും നല്ല അമ്മയാണ് എന്റേത്. ഞാൻ ഒരിക്കലും അമ്മയെ മറക്കില്ല. ആകാശത്തിൽ അമ്മ സന്തോഷമായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. അമ്മ സ്വർഗത്തിലെത്തട്ടെ. നമുക്ക് അവിടെവച്ചു വീണ്ടും കാണാം. സ്വർഗത്തിൽ, അമ്മയുടെ അടുത്തെത്താൻ ഞാൻ നല്ല കുട്ടിയായി ജീവിക്കും. 

ഗാലിയ’’

കുഞ്ഞു ഗാലിയയുടെ കത്ത് സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ പങ്കുവയ്ക്കപ്പെട്ടു. ‘ദൈവം അവളെ കാക്കട്ടെ’ എന്നും ‘വായിച്ചു ഹൃദയം തകർന്നുപോയി’ എന്നും അനേകായിരങ്ങളാണ് ട്വിറ്ററിലും മറ്റും കുറിച്ചത്. ‘യുദ്ധം നിർത്തൂ’ എന്ന് അവർ ഓരോരുത്തരും റഷ്യയോട് അപേക്ഷിക്കുന്നു. യുദ്ധത്തിലൂടെ അനാഥമാക്കപ്പെട്ട, അല്ലെങ്കിൽ അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ട യുക്രെയ്നിലെ അനേകായിരം കുരുന്നുകളുടെ പ്രതിനിധിയാണ് ഗാലിയ.

കൂട്ടക്കുരുതി നടന്ന ബുച്ചയിലെപ്പോലെ തന്നെ യുദ്ധത്തിന്റെ ഏറ്റവും ഭീകരമായ ഫലങ്ങളേറ്റു വാങ്ങുകയാണ് തലസ്ഥാനമായ കീവിന്റെ സമീപത്തുള്ള ബൊറോദിയങ്ക പട്ടണവും. ബുച്ചയിലെക്കാൾ ഭീതിദമായ അവസ്ഥയാണ് ഇവിടത്തേതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തന്നെ പറയുന്നു. മൃതശരീരങ്ങൾ ഒന്നിച്ചുകൂട്ടി സംസ്കരിച്ച അനേകം കുഴിമാടങ്ങൾ, ഇനിയും വീണ്ടെടുക്കാനാകാതെ കെട്ടിടാവശിഷ്ടങ്ങളിൽ പുത​ഞ്ഞുകിടക്കുന്ന മൃതദേഹങ്ങൾ, അതേ അവശിഷ്ടങ്ങൾക്കിടയിൽ ദാഹജലം പോലും കിട്ടാതെ കുടുങ്ങി മരിച്ചവർ. കനത്ത ബോംബ്, ഷെൽ ആക്രമണങ്ങളാണ് റഷ്യ ഇവിടെ നടത്തിയത്. റഷ്യൻ സൈനികർ സമാനതകളില്ലാത്ത ക്രൂരതകൾ ചെയ്തുകൂട്ടി. ഓരോ വീടുകളുടെയും നേർക്ക് പലവട്ടം നിറയൊഴിച്ചു. കൺമുന്നിലെത്തിയവരെ നിഷ്കരുണം കൊലപ്പെടുത്തി. വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി. സാംസ്കാരിക ചിഹ്നങ്ങളെല്ലാം തച്ചുടച്ചു. 

യുദ്ധം തുടങ്ങുമ്പോൾ ഒരു യുക്രെയ്ൻ സൈനികൻ പോലുമില്ലാത്ത ജനവാസ മേഖലയായിരുന്നു ബൊറോദിയങ്കയെന്ന് അവിടെ ബാക്കിയായവർ പറയുന്നു. എന്നിട്ടും എന്തിനാണ് തങ്ങൾ ആക്രമിക്കപ്പെട്ടത് എന്ന് അവർ വേദനയോടെ, പ്രതിഷേധത്തോടെ ചോദിക്കുന്നു. റഷ്യൻ സൈന്യം പിൻവാങ്ങിയതോടെ അധികൃതരും സന്നദ്ധ പ്രവർത്തകരും ചേർന്ന് പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മൃതദേഹങ്ങൾ വീണ്ടെടുത്ത് സംസ്കരിക്കാനാണ് ആദ്യ ശ്രമം. അധികൃതർക്കൊപ്പം, നഗരത്തിൽ ബാക്കിയായവരും അടുത്ത പ്രദേശങ്ങളിൽ നിന്ന് ഉറ്റവരെ തേടിയെത്തിയവരും അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നു. ജീവിതം ഒന്നിൽ നിന്നു തുടങ്ങാൻ ശ്രമം നടത്തുകയാണ് അവിടത്തെ മനുഷ്യർ.

ഒടുവിൽ, യുദ്ധത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെയും തകർന്ന പ്രദേശങ്ങളുടെയും കണക്കെടുപ്പുകളുണ്ടാകും. പക്ഷേ തകർന്നുപോയ ഹൃദയങ്ങളുടെ, അനാഥമാക്കപ്പെട്ട കുരുന്നുകളുടെ കണക്ക് എവിടെയും രേഖപ്പെടുത്തുന്നില്ല.

English Summary: We'll meet in heaven': 9-yr-old Ukrainian girl writes heartbreaking letter to mom killed in war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com