ADVERTISEMENT

സ്ത്രീകൾക്കു നേരെയുള്ള ഗാർഹിക പീഡനങ്ങൾ വർധിച്ചു വരുന്നതായി സമീപകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിലും മറ്റും പീഡനങ്ങൾക്ക് ഇരയാകുന്നവർ ഇപ്പോഴും കുറവല്ല. വളരെ മോശമായ ബന്ധത്തിൽ അകപ്പെട്ടതും, പിന്നീട് അതിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചും പറയുകയാണ് വൽസ നെല്ലരിക്കുന്ന്. ഭർത്താവിൽ നിന്നു തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് വല്‍സ പറയുന്നത്.

വത്സയുടെ കുറിപ്പ് വായിക്കാം

എനിക്കും ആത്മഹത്യ  ചെയ്യാമായിരുന്നു.. ഒന്നിലധികം തവണ അതിനെക്കുറിച്ചു ചിന്തിച്ചിട്ടും  ഉണ്ട്. പെണ്ണ് പുരനിറഞ്ഞു  നിൽക്കുന്നത്  നാട്ടുകാർക്കും വീട്ടുകാർക്കും പ്രശ്നമാകുമ്പോൾഏതെങ്കിലും ഒരുത്തന്റെ കയ്യിൽ ഏൽപിച്ച് ഭാരം ഒഴിവാക്കേണ്ടത്  അച്ഛനമ്മമാരുടെ  ചുമതല ആണല്ലോ.

എനിക്ക് 26 വയസ്സ് , തൊണ്ണൂറുകളിൽ  26  എന്നത് കെട്ടുപ്രായത്തിന്റെ മൂർദ്ധന്യം ആണ്, ഇനിയും കെട്ടിച്ചില്ലെങ്കിൽ കെട്ടാചക്കിയായി നിന്നുപോകും എന്ന വീട്ടുകാരുടെ ആധി. ബന്ധുക്കളിലും പരിസരത്തും ഉള്ള എന്നേക്കാൾ ഇളയവർ ഒക്കെ വിവാഹിതർ ആയി എന്നതു മറ്റൊരു കാര്യം. വളരെ ചെറുപ്പത്തിൽ തൊട്ടു സ്വന്തമായി ജോലി ചെയ്തു വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ നോക്കിയിരുന്ന എനിക്ക് അന്നും വിവാഹം ഒരു ആവശ്യഘടകമായി  തോന്നിയിരുന്നില്ല എന്നത് സത്യം.

നാട്ടിലുള്ള പറമ്പെല്ലാം പാട്ടത്തിനെടുത്തു കൃഷി ചെയ്തിരുന്ന എന്റെ ചാച്ചന് എന്നെ കെട്ടിച്ചുവിടാനുള്ള സാമ്പത്തിക ശേഷിയും ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്ന 20 സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിൽ പണയപെടുത്തിയിട്ടാണ്  എന്റെ വിവാഹം നടത്തിയത്. Loan എടുത്തതുകൂടാതെ  അധ്വാനി ആയ എന്റെ ചാച്ചനെയും എന്നെയും സ്നേഹിച്ചിരുന്ന പലരും  കയ്യയച്ചു സഹായിച്ചു.

അങ്ങിനെ അന്നത്തെ കാലത്തെ വിവാഹമെന്ന എല്ലാ സ്ത്രീകളുടെയും  ആ സ്വപ്നത്തിലേക്കു ഞാനും പ്രവേശിച്ചു. അന്ന് ഞാൻ മുളന്തുരുത്തി അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നേഴ്സ് ആയി ജോലി ചെയ്യുന്നു. വീട്ടിൽനിന്നും പോയി വന്നാണ്ജോലി ചെയ്തിരുന്നത്. ഹോസ്പിറ്റലിൽ നിന്നും അധികം ദൂരെയല്ലാതെ ഒരു വിവാഹലോചന വന്നപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന ഡിമാൻഡ് ജോലി കളയില്ല എന്നതായിരുന്നു. അതവർക്ക് പൂർണ്ണ സമ്മതം.

അങ്ങിനെ വിവാഹം ഉറപ്പിച്ചു. അവിടെ അമ്മയും മകനും മാത്രമെ ഉള്ളു, ബാക്കി 4 സഹോദരങ്ങൾ വീടുവെച്ചു മാറി താമസിക്കുന്നു, ഒരു സഹോദരി വിവാഹിത ആണ് . ഉറപ്പീരിന് ശേഷം 3 മാസം കഴിഞ്ഞായിരുന്നു വിവാഹം. ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്നും അധികദൂരം ഇല്ലാതിരുന്നതുകൊണ്ട് ഞാൻ ബസ് ഇറങ്ങി ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയിൽ അയാൾ എന്നെ കാത്തുനിന്നു, പലപ്പോഴും hospital വരെ കൂടെ വന്നു, night duty ഉള്ളപ്പോൾ ഹോസ്പിറ്റലിൽ കാണാൻ വരും, ഫോൺ വിളിക്കും.

കാണാൻ സുമുഖൻ, കൂട്ടുകാരോടൊക്കെ വളരെ നന്നായി ഇടപെടും  എല്ലാവരും പറഞ്ഞു നിന്റെ ഭാഗ്യം  ജോലിയും പോകില്ല, നടന്നു വരാനുള്ള ദൂരമല്ലേ  ഉള്ളു എന്നൊക്കെ. ഞാനും അതൊക്കെ വിശ്വസിച്ചു. എന്നാൽ കഴുത്തിൽ താലികെട്ടി ഒരുമണിക്കൂറിനുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു അയാളിലെ  ഈഗോ.

വരൻ  പള്ളിയിൽ എത്തിയത്  ജീപ്പിൽ ആയിരുന്നു, കെട്ടു കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്കു ജീപ്പിൽ പോകണ്ട പകരം ഞങ്ങൾ വന്ന അലങ്കരിച്ച കാറിൽ പോകാം എന്ന് എന്റെ കസിൻ പറഞ്ഞപ്പോൾ അയാൾക്ക്‌ ഇഷ്ടപ്പെട്ടില്ല, കാറിൽ കയറാൻ തയ്യാറാകാതെ അയാൾ മാറി നിന്നു, പിന്നെ ഞാനും കസിനും  ചെന്ന് ആരുമറിയാതെ കുറേ നിർബന്ധിച്ചപ്പോൾ ആണ്  കാറിൽ കയറാൻ തയ്യാറായത്.

ഒരു കാര്യം എനിക്ക് മനസ്സിലായി  വിവാഹത്തിന് 4 ദിവസം മുൻപുവരെ ഞാൻ കണ്ട പ്രണയാർദ്രനായ മനുഷ്യൻ ആയിരുന്നില്ല താലി കെട്ടികഴിഞ്ഞ അയാൾ. അതുപോലെ മറ്റൊന്നും ഞാൻ തിരിച്ചറിഞ്ഞു, വിവാഹത്തിന് തലേന്ന് വരെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു ആത്മവിശ്വാസത്തോടെ ജീവിച്ച ഞാനല്ല ഇപ്പോൾ ഉള്ളത്. താലി കെട്ടി എന്ന ഒറ്റ കാരണത്താൽ അയാളുടെ ഈഗോയ്ക്കും  പിടിവാശിക്കും മുന്നിൽ താണുകൊടുക്കേണ്ട  വെറുമൊരു അടിമയായി ഞാൻ മാറിക്കഴിഞ്ഞു. ഒരു വ്യക്തി എന്നരീതിയിൽ ഉള്ള എന്റെ എല്ലാ അവകാശങ്ങളും, ഇഷ്ടങ്ങളും, ശരികളും   അടിയറ വെക്കേണ്ടിവരുന്നു,

വിവാഹത്തിന്റെ മൂന്നാം ദിവസം ഞാൻ തിരിച്ചറിയുന്നു സ്വതന്ത്രമായി ചിരിക്കാനോ കരയാനോ  പോലും ഉള്ള സ്വാതന്ത്ര്യം  എനിക്കില്ല എന്ന്. എന്നെ ഭർതൃ ഗൃഹത്തിലേക്ക് കൂട്ടികൊണ്ടുപോകാൻ വന്നവരോടും വീട്ടിൽ വിരുന്നിനെത്തിയവരോടും ചിരിച്ചതിന്, പിറന്ന വീട് ഉപേക്ഷിച്ചുപോകേണ്ടിവരുന്ന വേദനയിൽ കരഞ്ഞതിന്, ഇക്കാലമത്രയും ഒന്നിച്ചുകളിച്ചുവളർന്ന കസിൻസിന്റെ കയ്യിൽ അമർത്തിപിടിച്ചു യാത്ര ചോദിച്ചതിന്  ഒക്കെ ആരും കാണാതെ കേൾക്കാതെ ചെവിയിൽ കേട്ടത് കട്ട തെറികൾ ആയിരുന്നു. ചെറുപ്പം മുതൽ എന്റെ ചാച്ചനൊപ്പം അധ്വാനിച്ചു ജീവിച്ച എന്റെ ഏറ്റവും വലിയ കൈമുതൽ ആത്മവിശ്വാസവും അഭിമാന ബോധവും ആയിരുന്നു. അവ രണ്ടും ഒരൊറ്റ ദിവസം കൊണ്ട് മണൽ കൊട്ടാരം പോലെ തകർന്നടിയുന്നത് ഞാൻ നെഞ്ചിടിപ്പോടേ തിരിച്ചറിഞ്ഞു.

പിന്നെയുള്ള 22 മാസങ്ങൾ, ഞാനെന്ന വ്യക്തിയെ ഇല്ലാതായി, വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ജോലിക്ക് പോയിത്തുടങ്ങി, അപ്പോഴും ജോലി ഉപേക്ഷിച്ചു കൂടെ വന്നു, പ്രണയം  കൊണ്ടല്ല ഞാൻ ആരെയൊക്കെ നോക്കുന്നു ആരോടൊക്കെ മിണ്ടുന്നു എന്നറിയാൻ.

ജോലിക്കിടയിൽ ഒരു ദിവസം പല തവണ ഫോണിൽ വിളിക്കും കൂട്ടുകാരികൾ ഫോൺ എടുക്കുമ്പോൾ പ്രണയാതുരൻ  ആകും, ഞാൻ വാങ്ങുമ്പോൾ ഫോണിലൂടെ പച്ചതെറി  ഇപ്പോൾ നീ ആരുടെ കൂടെ ആയിരുന്നു, doctor ആയിരുന്നോ അതോ പേഷ്യന്റോ, ഫോൺ cut ചെയ്താൽ വീട്ടിൽ ചെല്ലുമ്പോഴുള്ള അനുഭവം ഓർത്തു കേട്ടുനിൽക്കും,ചെവിയിൽ പൂരപ്പാട്ട് കേൾക്കുമ്പോഴും കൂട്ടുകാർ അടുത്തുകൂടെ പോകുമ്പോൾ മുഖത്തു പ്രണയം വരുത്തണം. ഇന്നിതെത്രാമത്തെ ഫോണാടി, ഇത്രയും നേരം കാണാതിരിക്കാൻ പറ്റില്ലെങ്കിൽ ജോലി കളഞ്ഞു വീട്ടിൽ ഇരിക്കെടി എന്നൊക്കെ പറഞ്ഞു കൂട്ടുകാരികൾ കളിയാക്കും.

Night duty ആണെങ്കിൽ ആൾ ഹോസ്പിറ്റലിന്റെ ഗേറ്റിനു വെളിയിൽ കാണും, ഡ്യൂട്ടിക്കിടെ വാച്ചറോട് മിണ്ടി ബൈസ്റ്റാൻഡറോട്  മിണ്ടി, പകൽ ജോലിക്കുപോകാതെ  വീട്ടിൽ ഇരിക്കും ചെല്ലുമ്പോൾ തെറി വിളിക്കാൻ. സത്യമായും ആഗ്രഹിച്ചുപോയിട്ടുണ്ട് മരിക്കാൻ. വീട് റോഡിനു അരികിൽ  ആണ്  മുറ്റത്തിറങ്ങിയാൽ പറയും റോഡിലൂടെ  പോകുന്നവനെ കാണാൻ ആണ്, പിൻവശത്തെ മുറ്റത്തിറങ്ങിയാൽ അടുത്ത വീട്ടിലെ ആണുങ്ങളെ കാണാൻ ആണ്, ബസിൽ മുന്നിൽ ഇരുന്നാൽ പറയും ഡ്രൈവറെ നോക്കി, നടുക്കിരുന്നാൽ കിളിയെ നോക്കി, സൈഡിൽ ഇരുന്നാൽ റോഡിലൂടെ പോകുന്ന പുരുഷന്മാരെ നോക്കി. ഇതിനെല്ലാം എണ്ണിഎണ്ണി തെറിവിളി.

ഞാനെന്ന വ്യക്തി ഉരുകിഉരുകി ഇല്ലാതാകുമ്പോഴും ആരോടും മിണ്ടിയില്ല. വീട്ടിൽ പോയാൽ ഇനിയും അടച്ചുതീരാത്ത loan, അതിരാവിലെ ഒരു തോർത്തും ഉടുത്തു പാടത്തും പറമ്പിലും അധ്വാനിക്കുന്ന ചാച്ചന്റെ മുഖം, നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടിപറയാനുള്ള മടി.സഹിച്ചു, പറ്റുന്നത്ര,ഇതിനിടയിൽ പലവട്ടം ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചു,ശ്രമിച്ചു എന്നും പറയാം വിവാഹം കഴിഞ്ഞ് മൂന്നാം മാസം, night duty ഉള്ള ദിവസം ഹോസ്പിറ്റലിൽ എത്തി, ആരും കാണാതെ ഇരുട്ടിലേക്കു മാറ്റി നിർത്തി പറഞ്ഞു ഇപ്പോൾ വരണം കൂടെ, ഇല്ലെങ്കിൽ ഇവിടെ ഇട്ടു നിന്നെ നാണം കെടുത്തും, എന്നോട് പറയുന്ന തെറി ആരും കേൾക്കാതിരിക്കാൻ

അപ്പോൾ തന്നെ രാജികത്തെഴുതി  കൊടുത്തു കൂടെ പോയി. (ലോക മണ്ടത്തരം ആയിരുന്നു പക്ഷേ അത്രയും കാലം ജോലി ചെയ്ത സ്ഥാപനത്തിൽ വച്ചു നാണം കെട്ടിട്ടു പിന്നീട് അവിടെ നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല)അങ്ങിനെ ഉള്ള ജോലിയും പോയി, എനിക്ക് കാവൽ ഇരുന്നതുകൊണ്ട് അയാളുടെ പണിയും പോയി. പിന്നെ ദാരിദ്ര്യത്തിന്റെ നാളുകൾ,ഇതിനിടെ അമ്മയെ വഴക്കിട്ടു പറഞ്ഞുവിട്ടു. ആരോഗ്യമുള്ള ശരീരവും വച്ചു അധ്വാനിക്കാതെ പട്ടിണികിടക്കുക എന്നത് ആത്മാഭിമാനം  ഉള്ള എനിക്ക് കഴിയുമായിരുന്നില്ല, എന്നിട്ടും സഹിച്ചു.

വീട്ടുകാരെ ഓർത്ത്, സമൂഹത്തെ നേരിടാൻ മടിച്ച്. ചീത്ത, തെറി, ഭീഷണി, എന്തിനാണ് എന്ന് എനിക്ക് അറിയില്ല, തൊട്ടടുത്ത വീട്ടിലെ പ്രായമുള്ള മനുഷ്യൻ മോളെ  എന്ന് വിളിച്ചതിനു, അയാളുടെ മകൻ ബ്ലേഡ് ഉണ്ടോ എന്ന് ചോദിച്ചു  വീട്ടിൽ വന്നതിനു, വെറുതെ വീട്ടിൽ ഇരുന്നപ്പോൾ ഞാൻ ഉണ്ടാക്കിയ ചില സാധനങ്ങൾ ഇഷ്ടപ്പെട്ടപ്പോൾ ചേട്ടൻ എടുത്തുകൊണ്ടുപോയതിനു, റോഡിലൂടെ പോകുമ്പോൾ ആന്റി എന്ന് വിളിക്കുന്ന ചേട്ടന്റെ മകനോട്  മിണ്ടുന്നതിനു, തെറി വിളിക്കുമ്പോൾ മിണ്ടാതിരിക്കുന്നതിനു, എതിർത്തു എന്തെങ്കിലും മിണ്ടിയാൽ അതിന്.

ചത്തുജീവിച്ച നാളുകളിൽ ഒന്ന് മനസ്സിലായി ഉള്ളിൽ ഒരു ജീവൻ ഉണ്ടെന്നു. നേരിയൊരു പ്രതീക്ഷ ജീവിതത്തിൽ. അങ്ങിനെ അമൽ ഉണ്ടായി, എന്റെ ആത്മാഭിമാനം കരുത്ത് ഒക്കെ പതിയെ തിരികെ വന്നു. ഒത്തിരി ചിന്തിച്ചു, ഈ നരകത്തിൽ എന്റെ മകനെ വളർത്തണോ. വലുതാകുമ്പോൾ അവൻ ആരായിതീരും. തിരികെ കിട്ടിയ ആത്മവിശ്വാസത്തിൽ. ചെറിയ രീതിയിൽ ഞാൻ പ്രതികരിക്കാൻ തുടങ്ങി, അമലിനുവേണ്ടി അന്തസ്സായി ജീവിക്കണം എന്ന് തോന്നിത്തുടങ്ങിയപ്പോൾ അടിമത്തം ഉപേക്ഷിക്കാൻ തീരുമാനിച്ചു.

എന്റെ പ്രതികരണം കൂടിയപ്പോൾ അതുവരെ ഇല്ലാതിരുന്ന ശാരീരിക ഉപദ്രവം കൂടി തുടങ്ങി, എന്റെ സ്വത്വത്തെ തന്നെ ചവിട്ടി അരക്കുന്ന അയാളെ എന്റെ ദേഹത്ത് തൊടാൻ സമ്മതിക്കാതായപ്പോൾ  എന്നെ തോൽപ്പിക്കാൻ അയാൾ പറഞ്ഞത് ഇതെന്റെ കുഞ്ഞല്ല ആരുടെതാണ് എന്ന്  ഇപ്പോൾ പറയണം എന്നാണ്. എന്റെ കുഞ്ഞിന്റെ പിതൃത്വം അയാൾ കെട്ടി വച്ചത് എന്റെ സ്വന്തം ചാച്ചന്റെയും  സഹോദരന്റെയും പിന്നെ അയാളുടെ സ്വന്തം സഹോദരന്റെയും  മേൽ.

അതോടെ ക്ഷമ  നശിച്ച ഞാൻ ശക്തമായി പ്രതികരിച്ചു, കുഞ്ഞിന്റെ ബലത്തിൽ ആണ് ഞാനെന്നു തിരിച്ചറിഞ്ഞ അയാൾ അടുത്ത അടവെടുത്തു, കുഞ്ഞിനെ ഉപദ്രവിക്കും എന്നായി.ഒരു ദിവസം 6 മാസം മാത്രം പ്രായമുള്ള അമലിനെ ഉപദ്രവിക്കാൻ തുടങ്ങിയ  അയാളെ ഞാൻ തടഞ്ഞു..സർവ്വ കരുത്തും എടുത്ത് കുഞ്ഞിനെ തല്ലാൻ എടുത്ത പത്തൽ ബലമായി വാങ്ങി അവനിട്ടു ഒരെണ്ണം കൊടുത്തു. അപ്പോഴേക്കും അടുത്ത വീട്ടിലെ ചേച്ചി ഓടിവന്നു കുഞ്ഞിനേയും എടുത്തുകൊണ്ടുപോയി.

എന്റെ അപ്രതീക്ഷിത പ്രതികരണത്തിൽ അയാൾ പതറി, എന്റെ കുഞ്ഞിനെ തൊട്ടാൽ നിന്നെ കൊന്നുകളയും  എന്ന എന്റെ അലർച്ചയിൽ  പതറിയ  അയാൾ പത്തൽ ഇട്ടിട്ടു തിരികെപ്പോയി. പക്ഷേ എന്റെ കലി അടങ്ങിയില്ല. അതുവരെ  അടക്കിവച്ചതൊക്കെ  ആ ഒറ്റ ദിവസം കൊണ്ട് ഞാൻ പറഞ്ഞുതീർത്തു, ധാരാളം അടിയും ഇടിയും തൊഴിയും ഒക്കെ കിട്ടിയിട്ടും നിർത്തിയില്ല ഇനി ഒരു ദിവസം അവനോടു സംസാരിക്കാൻ കിട്ടില്ല എന്നെനിക്കറിയാമായിരുന്നു. എന്റെ മോനെ ഉപദ്രവിക്കാൻ തുടങ്ങിയ ആ നിമിഷം ഞാൻ തീരുമാനിച്ചു ഇനി എന്റെ മോന് ഇതുപോലൊരു  അപ്പനെ ആവശ്യം ഇല്ല എന്ന്.

ആ ഉറപ്പിൽ രാത്രി മുഴുവൻ ഞാൻ അയാളെ ചീത്ത വിളിച്ചു, ഉറങ്ങാൻ സമ്മതിക്കാതെ, എന്റെ പെരുമാറ്റത്തിൽ പതറിപോയ അയാൾ എനിക്ക് ഭ്രാന്ത് പിടിച്ചു എന്ന് ചിന്തിച്ചുകാണും അല്ലെങ്കിൽ അയാൾ അന്നെന്നെ കൊല്ലുമായിരുന്നു. പിറ്റേന്ന് ഞായറാഴ്ച, അയാളുടെ സമ്മതത്തോടെ പോകാൻ പറ്റില്ല എന്നെനിക്കറിയാമായിരുന്നു,പള്ളിയിൽ പോകുന്ന രീതിയിൽ  ഞാൻ കുഞ്ഞുമായി ഇറങ്ങി. കയ്യിൽ വണ്ടിക്കൂലിക്കു ക്യാഷ് ഇല്ലായിരുന്നു.തൊട്ടടുത്ത വീട്ടിലെ അമ്മയോട് 50 രൂപ കടം വാങ്ങി.

 

തിരികെ കൊടുക്കാൻ ഞാൻ വരില്ല എന്നെനിക്കു അറിയാമായിരുന്നതിനാൽ എനിക്ക് വിവാഹത്തിന് സമ്മാനം കിട്ടിയ രണ്ടു സാധനങ്ങൾ , ഒരു ഫ്ലാസ്ക് ഒരു നിലവിളക്കു  ഇവ കൊടുത്തിട്ടു പറഞ്ഞു  ഇത് ഇവിടിരിക്കട്ടെ ഞാൻ ക്യാഷ് തിരികെ തരുകയാണെങ്കിൽ തന്നാൽ മതി, അഥവാ  ഞാൻ ക്യാഷ് തന്നില്ലെങ്കിൽ അമ്മ ഇത് എടുത്തുകൊള്ളു.

ആ അമ്മ സമ്മതിച്ചില്ല, ഞാൻ നിർബന്ധിച്ചു, ഇതിവിടെ വച്ചില്ലങ്കിൽ എനിക്ക് ക്യാഷ് വേണ്ട എന്ന് പറഞ്ഞപ്പോൾ ആ അമ്മ അതുവാങ്ങി.പള്ളിയിൽ പോകുന്ന വഴിയിൽ വച്ചു ഞാൻ ബസിനു  കൈ കാണിച്ചു , ഇട്ടിരുന്ന ഡ്രസ്സ്‌, ഒരു കുട അതിൽ ആയമ്മയോടുവാങ്ങിയ കാശും പേഴ്സും ഒളിപ്പിച്ചു വച്ചു ഞാൻ അമലുമായി വണ്ടിയിൽ കയറി, തിരിച്ചുപോക്കില്ലാത്ത യാത്ര തുടങ്ങി. ഇനി തിരികെ പോകില്ല എന്ന എന്റെ വാക്ക് കേട്ടു ചാച്ചൻ ഒന്നും പറഞ്ഞില്ല, ഒന്നും ചോദിച്ചില്ല. എന്റെ ചാച്ചന്  എന്നെ അറിയാമായിരുന്നു. ജോലി കളയാൻ എളുപ്പമായിരുന്നു, പിന്നൊരു ജോലി കിട്ടുക അത്ര എളുപ്പം ആയിരുന്നില്ല. എന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞാൻ പണിക്കിറങ്ങി. കൂലിപ്പണി. വാശി ആയിരുന്നു, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ. നാട്ടിലുള്ള എല്ലാപണികളും  ചെയ്തു. മണ്ണും കല്ലും സിമന്റും ചുമന്നിട്ടുണ്ട്, പാടത്തു നടാനും ഞാറു പറിക്കാനും  പോയി, മെക്കാടു പണി ചെയ്തു അതിനിടയിൽ ജോലി അന്വേഷിച്ചു. പലതരം ജോലികൾ ചെയ്തു

അങ്ങിനെ ഇവിടെ വരെ എത്തി. ഇപ്പോൾ എന്തെങ്കിലും പ്രശ്നത്തിൽ സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുമ്പോൾ  നേരിടുന്ന ചില വിമർശനങ്ങൾ ഉണ്ട് അതിനൊക്കെ ഞാനിപ്പോൾ നൽകുന്നത് പുല്ലുവിലയാണ്. നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്. പെണ്ണെന്നാൽ കല്യാണം കഴിക്കാനും പ്രസവിക്കാനും മാത്രമുള്ള യന്ത്രങ്ങൾ അല്ല. പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കും ഉണ്ട്. അത് ആദ്യം തിരിച്ചറിയേണ്ടത് സ്ത്രീകൾ തന്നെയാണ്.

സന്തോഷവും സമാധാനവും ലഭിക്കുന്നില്ലെങ്കിൽ ഏതു  ബന്ധമായാലും  മുറിച്ചുകളയുക. നരകതുല്യമായി  ജീവിച്ചുതീർക്കാനുള്ളതല്ല ഒരേയൊരു ജീവിതം. കെട്ടിപോയി എന്ന ഒറ്റ കാരണത്താൽ ഭർത്താവിന്റെ ഫ്രസ്ട്രേഷൻ തീർക്കാനുള്ള ഉപാധികൾ അല്ല നമ്മുടെ പെൺകുട്ടികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com