ADVERTISEMENT

ഒരു കുഞ്ഞു ജനിച്ചപ്പോൾ മറ്റൊരു കുഞ്ഞിനെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന അനുഭവം പറയുകയാണ് ഫൗസിയ അഷ്റഫ് എന്ന അമ്മ. മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകി 13 ദിവസങ്ങൾക്കകം തന്നെ ഫൗസിയക്ക് അഞ്ചുവയസ്സുകാരനായ മറ്റൊരു മകനെ നഷ്ടമായി. അഞ്ചാമത്തെ ജന്മദിനാഘോഷം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കു ശേഷമാണ് അപൂർവമായ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങള്‍ സാഖിബിന് കണ്ടത്. തുടര്‍ന്ന് 2021 ഒക്ടോബർ നാലിന് അവൻ മരണത്തിനു കീഴടങ്ങി. 

മകൻ മരണത്തോട് മല്ലിട്ട് കാൻസർ വാർഡിൽ കഴിയുമ്പോഴാണ് ഫൗസിയ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനു ജന്മം നൽകുന്നതിനിടെ സാഖിബ് മരണത്തിനു കീഴടങ്ങുമെന്ന് ഫൗസിയ ഭയന്നിരുന്നൂ മകനെ അവസാനമായി കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഫൗസിയ പറയുന്നു. 

‘ഞാൻ കുഞ്ഞിനു ജന്മം നല്‍കുമ്പോൾ അഞ്ചുവയസ്സുള്ള എന്റെ മകൻ ചിൽഡ്രൻ കാൻസർ വാർഡിലായിരുന്നു. അവന്റെ അമ്മ കൂടെയില്ലാതെ അവൻ മരണത്തിനു കീഴടങ്ങുമെന്ന് ഞാൻ ഭയന്നിരുന്നു. കുഞ്ഞിനു ജന്മം നൽകുന്ന സമയത്തെല്ലാം സാഖിബിനെ കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്. ഞാൻ പ്രസവിക്കുന്നതിനിടെ അവൻ മരിക്കരുതെന്ന് ഞാൻ പ്രാർഥിച്ചിരുന്നു. അനിയനെ കാണുമ്പോൾ അവന്റെ വേദന കുറയുമെന്ന് ഞാൻ കരുതി. പ്രസവ ശേഷം എത്രയും പെട്ടെന്ന് കുഞ്ഞിനെയും കൊണ്ട് അവന്റെ അടുത്ത് എത്തണമെന്ന് ഞാൻ കരുതി. ’– ദ് ബ്രെയിൻ ട്യൂമർ ചാരിറ്റിയോട് തന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു ഫൗസിയ. 

വിട്ടുമാറാത്ത തലവേദന വന്നതോടെയാണ് സാഖിബിനെ ഡോക്ടറെ കാണിച്ചത്. പരിശോധനകൾക്കു ശേഷം ബ്രെയിൻ ട്യൂമറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇത് ഫൗസിയയെയും ഭർത്താവ് മുഹസിൻ മുഹമ്മദിനെയും തകർത്തു. അതിനെക്കാൾ സങ്കടം വരാനിരിക്കുന്ന കുഞ്ഞിനെ കാണാൻ  കഴിയാതെ അവൻ മരണത്തിനു കീഴടങ്ങുമോ എന്നായിരുന്നു. എന്നാൽ ഫൗസിയയുടെ നിരന്തരമായ പ്രാർഥനയുടെ ഫലമായി ഇളയ സഹോദരനായ ആതിഫിനെ കാണാനുള്ള ഭാഗ്യം സാഖിബിനുണ്ടായി. ആതിഫ് ജനിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് സാഖിബ് മരണത്തിനു കീഴടങ്ങിയത്. 

‘തിളങ്ങുന്ന നക്ഷത്രം എന്നാണ് സാഖിബ് എന്ന പേരിന്റെ അർഥം. അവന് ഏറ്റവും യോജിച്ച പേരായിരുന്നു അത്. കാരണം ഞങ്ങളുടെ നക്ഷത്രമായിരുന്നു അവൻ. സെപ്റ്റംബറിൽ കാണാമെന്ന് പറഞ്ഞ് സ്കൂളിലെ അധ്യാപകരോടെല്ലാം യാത്ര പറഞ്ഞ് പോന്നതാണ് അവൻ. പക്ഷേ, ആ തലവേദന എല്ലാം താളം തെറ്റിച്ചു. ബ്രെയിൻ ട്യൂമറാണെന്നു തിരിച്ചറിഞ്ഞപ്പോൾ വൈകി. ട്യൂമറാണെന്നു തിരിച്ചറിഞ്ഞ് രണ്ടു മാസത്തിനകം  അവൻ മരിച്ചു.’– ഫൗസിയ പറഞ്ഞു. 

Englilsh Summary: Mum 'terrified' as she gave birth that son, 5, would die on cancer ward alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com