ADVERTISEMENT

ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെയും മറ്റും ആരാധകരുമായി പങ്കുവയ്ക്കുന്നവരാണ് താരാകല്യാണും മകൾ സൗഭാഗ്യ വെങ്കടേഷും. ഇപ്പോൾ അമ്മയെ വിവാഹ വസ്ത്രത്തിൽ അണിയിച്ചൊരുക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ഭർത്താവ് മരിച്ചസ്ത്രീകൾക്കു പുനർവിവാഹം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവും വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു. 

യഥാർഥ ജീവിതത്തിൽ ഇനി ഒരു വധുവാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന സൗഭാഗ്യയുടെ ചോദ്യത്തിന് ഉണ്ട് എന്നാണ് താരയുടെ മറുപടി. ഭാവി വരനു വേണ്ട ഗുണങ്ങളെ പറ്റിയും താര വ്യക്തമാക്കുന്നുണ്ട്. സിംഗിൾ മദറാകുന്നത് വളരെ മാനസിക സമ്മർദമുണ്ടാക്കിയിട്ടുണ്ടെന്നും താര പറഞ്ഞു. ‘ആ സമയത്ത് ഒരു പങ്കാളി വേണമെന്ന് തോന്നിയിട്ടില്ല, പക്ഷേ, സൗഭാഗ്യയുടെ അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്നു തോന്നിയിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം സൗഭാഗ്യക്ക് നല്ലൊരു ജീവിതം വേണമെന്നായിരുന്നു. ആ സമയത്ത് വലിയ ഉത്കണ്ഠയുണ്ടായിരുന്നു. സൗഭാഗ്യയുടെ വിവാഹമൊക്കെ തീരുമാനിക്കുമ്പോൾ ഒരു അഭിപ്രായം ചോദിക്കാൻ അവളുടെ അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ആസമയത്തെല്ലാം വലിയ മാനസിക സംഘർഷങ്ങൾ നേരിട്ടിരുന്നു.’– താരാ കല്യാണ്‍ പറയുന്നു.

ഭർത്താവ് മരിച്ച ഒരു സ്ത്രീയെ സമൂഹം കാണുന്നതിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്നും സൗഭാഗ്യ ചോദിക്കുന്നുണ്ട്. ‘മുൻപത്തെ പോലെയല്ല. ഇപ്പോൾ സമൂഹത്തില്‍ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നമ്മൾ ‍കേൾക്കുന്ന രീതിയിൽ സമൂഹം വിമർശിക്കാറില്ല. ഭർത്താവ് മരിച്ച ഒരു സ്ത്രീ പുനർവിവാഹം കഴിക്കുന്നതിനെ ആരും അത്ര വലിയ കാര്യമായി കാണുന്നില്ല. ഇപ്പോൾ വിവാഹ മോചനവും പുനർ വിവാഹവും സ്ഥിരം സംഭവങ്ങളാണ്. പൂവ് വയ്ക്കുന്നതും പൊട്ടു തൊടുന്നതും എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളാണ്. പക്ഷേ, ഉള്ളിൽ വിധവകൾ പൂവ് വയ്ക്കരുതെന്ന ചിന്ത എനിക്കും ഉണ്ടായിരുന്നു. എന്നാൽ പലരും പൂവ് വയ്ക്കാനും പൊട്ട് വയ്ക്കാനും ഭർത്താവിന്റെ മരണ ശേഷവും എന്നോട് ആവശ്യപ്പെട്ടു. അത് എനിക്ക് ഏറെ സന്തോഷമുള്ള അനുഭവമായിരുന്നു.’  

സൗഭാഗ്യയെ പോലെ ഒരു മകളെ കിട്ടിയതിൽ ഏറെ സന്തോഷവതിയാണെന്നും ജീവിതത്തിലെ സൗഭാഗ്യം മകളാണെന്നും താര പറയുന്നു. സിംഗിൾ മദറായിട്ടുള്ള അമ്മമാരെ പെൺകുട്ടികൾ അൽപം പരിഗണിക്കണമെന്നാണ് തനിക്കു പറയാനുള്ളതെന്ന് സൗഭാഗ്യയും വ്യക്തമാക്കി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com