ADVERTISEMENT

അമ്മ എന്ന ഒരേ ഒരു വാക്കു മാത്രമാണ് എന്റെ പന്ത്രണ്ടു വയസ്സുകാരൻ മകൻ മോഹിതിനു പറയാൻ കഴിയുന്നത്. അവൻ സ്വന്തം കാലിൽ നിൽക്കുന്നതും അത്യാവശ്യം വേണ്ട കാര്യങ്ങളെങ്കിലും സ്വയം ചെയ്യാൻ പഠിക്കുന്നതുമെല്ലാം ഒരമ്മ എന്ന നിലയിൽ എന്റെ വലിയ സ്വപ്നമാണ്. ഭിന്നശേഷിയെ അതിജീവിച്ച് എന്തെങ്കിലും കഴിവുകൾ വളർത്തിയെടുത്ത് പേരെടുത്ത കുട്ടികളിൽ എന്റെ മകൻ പെടില്ല. അങ്ങനെ അല്ലാത്ത, എന്നും അമ്മമാരുടെ മനസ്സിലെ ആധിയും സങ്കടവുമായി തുടരുന്ന മക്കളുടെയും അവരുടെ അമ്മമാരുടെയും പ്രതിനിധിയാണു ഞാൻ. 

പതിനെട്ടു വർഷം മുൻപായിരുന്നു എന്റെ വിവാഹം. ഭർത്താവ് സുരേഷിന് ബിസിനസായിരുന്നു. സാമ്പത്തികമായി നല്ല സമയം. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം. ഒന്നര വർഷമായപ്പോൾ മൂത്ത മകൻ മാധവ് ജനിച്ചു. അഞ്ചു വർഷത്തിനുശേഷം രണ്ടാമത്തെ മകൻ മോഹിതും. എട്ടാം മാസം സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഫ്ലൂയിഡ് വറ്റി, കുഞ്ഞിന് ആവശ്യമായ ഓക്സിജൻ കിട്ടുന്നുണ്ടായിരുന്നില്ല. തലച്ചോറിലെ ഏതാനും കോശങ്ങൾ നശിച്ചു പോകുകയും ചെയ്തു. അവിടെ വച്ച് എന്റെ ജീവിതം മാറി മറിയുകയായിരുന്നു. 

അഞ്ചു വയസ്സിനു മുൻപു പരമാവധി തെറപ്പികൾ നൽകിയാലേ എന്തെങ്കിലും പ്രയോജനമുണ്ടാകൂ എന്നു പീഡിയാട്രീഷൻ പറഞ്ഞു. ആറര മാസമായിട്ടും കഴുത്തുറയ്ക്കാത്ത മോനെയും കൊണ്ട് ഫിസിയോതെറപ്പിസ്റ്റിനെ കാണാൻ പോകുമ്പോൾ അവിടത്തെ കാഴ്ചകൾ എന്നെ ആശങ്കയുടെ മുൾമുനയിൽ നിർത്താറുണ്ടായിരുന്നു. അഞ്ചും ആറും വയസ്സായിട്ടും നടക്കാൻ പറ്റാതെ വീൽചെയറിൽ വന്നിരുന്ന കുട്ടികൾ. എന്റെ മോന്റെ അവസ്ഥ എന്താകും എന്ന ഭയം ഏറെ നാൾ അലട്ടി. ഫിസിയോതെറപ്പി, സ്പീച്ച് തെറപ്പി, ആയുർവേദ ചികിത്സ എന്നിങ്ങനെ മോനു നൽകാവുന്ന എല്ലാ ചികിത്സയും നൽകി. മാസം 20,000 രൂപയിലേറെയായിരുന്നു ചികിത്സാ ചെലവ്. അന്ന് അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നു. 

എറണാകുളം കോർപറേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കു വേണ്ടി ഉപകരണങ്ങളും വീൽ ചെയറും സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്തത് വഴിത്തിരിവായി. അവിടെ വച്ച് ബൗദ്ധികഭിന്നശേഷിയുള്ള വ്യക്തികളുടെ ക്ഷേമത്തിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പരിവാർ എന്ന രക്ഷാകർത്താക്കളുടെ കൂട്ടായ്മയായ എൻജിഒയിലെ ഉണ്ണിക്കൃഷ്ണൻ സാറിനെ പരിചയപ്പെട്ടു. സാര്‍ എനിക്കു സംഘടനയിൽ അംഗത്വം എടുത്തു നൽകി. സംഘടനയുടെ സ്ഥാപകനായ പി.ബി. ജോർജ് സാർ ആയിരുന്നു എന്റെ പ്രചോദനവും പ്രേരകശക്തിയും. പല തരത്തിൽ പരിമിതികൾ അനുഭവിക്കുന്ന കുട്ടികളെയും അവരുടെ അമ്മമാരെയും പരിചയപ്പെട്ടു. 

ഭിന്നശേഷിയുള്ള കുഞ്ഞ് ജനിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു പോയ അമ്മമാർ, കുഞ്ഞിനെ നോക്കേണ്ടതുകൊണ്ട് ജോലിക്കു പോകാൻ പറ്റാത്ത അമ്മമാർ, കുഞ്ഞിനെ വീട്ടിൽ പൂട്ടിയിട്ട് ജോലിക്കു പോകേണ്ടി വന്ന നിസ്സഹായരായ അമ്മമാർ. പെൺകുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു പോകുന്നത് അമ്മമാർക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ ജോലിക്കു പോയ ഒരമ്മ തിരിച്ചു വരുമ്പോൾ അറിയുന്നത് അടുത്ത വീട്ടിലെ പയ്യന്‍ മോളെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യമാണ്. സമാന അനുഭവമുള്ള ഒരുപാട് അമ്മമാരുടെ വേദന അടുത്തറിഞ്ഞു. അവരോടൊക്കെ സംസാരിക്കുകയും അവർക്കു വേണ്ട മാനസിക പിന്തുണ നൽകുകയും നിയമസഹായം ഉറപ്പു വരുത്തുകയും ചെയ്യുന്നത് എന്റെ വിഷമങ്ങൾ മറക്കാൻ ഒരു സഹായമായിരുന്നു. നിലവിൽ എറണാകുളം ജില്ല പരിവാറിന്റെ സെക്രട്ടറിയായി ഞാൻ പ്രവർത്തിക്കുന്നു. 

ഇതിനിടെ ഭർത്താവിന്റെ ബിസിനസിൽ നഷ്ടം വന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ആ സമയത്ത് ഞാൻ ചെറിയ രീതിയിൽ അച്ചാർ ഉണ്ടാക്കി വിപണനം ചെയ്തു തുടങ്ങി. അടുത്തുള്ള കടകളിലും സൂപ്പർ മാർക്കറ്റുകളിലെല്ലാം നൽകി. കൂടാതെ, കുടുംബശ്രീ വിപണന മേളകളിലൂടെയും വിറ്റഴിച്ചു. വിചാരിച്ചതിലേറെ സ്വീകാര്യത അച്ചാറിനു ലഭിച്ചു. ഇപ്പോൾ ഐ മേഡ് ഫുഡ്സ് എന്ന പേരിൽ വെജ്–നോൺ വെജ് ഇനങ്ങളിലായി പന്ത്രണ്ടോളം ഇനം അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്കു പലപ്പോഴും പുറത്തു ജോലിക്കു പോകാൻ സാധിക്കില്ല. കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുമ്പോഴും സ്വന്തം കാലിൽ നിൽക്കാനും സ്വയം ഒരു വരുമാനം ഉണ്ടാക്കാനും ചെറിയ സംരംഭങ്ങളിലൂടെ സാധിക്കുമെന്നാണ് എന്റെ അനുഭവം.

ഏറെ വൈകിയാണെങ്കിലും ചികിത്സയുടെയും തെറപ്പിയുടെയും ഫലമായി വളർച്ചയുടെ ഘട്ടങ്ങളെല്ലാം മോഹിത് അവനു പറ്റാവുന്ന രീതിയിൽ കൈവരിച്ചു. പതുക്കെ അവൻ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായേക്കും എന്ന പ്രതീക്ഷയാണു മുന്നോട്ടു നയിക്കുന്നത്. തമ്മനത്തെ ഞങ്ങളുടെ വീട്ടിൽ ഞാനും രണ്ടു മക്കളും മാത്രമാണ് ഭർത്താവ് വിദേശത്താണ്. മൂത്ത മകൻ മാധവ് പ്ലസ് വണിനു പഠിക്കുന്നു. 

Content Summary: Indu, Mother of Mohith who is differently abled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com