എഡിറ്ററുടെ മരണം കൊലപാതകം; യുവതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത് ലൈംഗിക ചൂഷണം
Mail This Article
മുംബൈയില്‍ ന്യൂസ് മാഗസിനും പോര്‍ട്ടലും നടത്തുകയായിരുന്ന എഡിറ്ററുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. സ്ഥാപനത്തില്‍ പരിശീലനം നടത്തുന്ന യുവതിയും പ്രിന്ററുമാണ് പിടിയിലായത്. ലൈംഗികചൂഷണത്തെത്തുടര്‍ന്നുള്ള പ്രതികാരമാണ് ക്രൂരവും നാടിനെ നടുക്കിയതുമായ കൊലപാതകത്തില്‍ കലാശിച്ചതെന്നു പറയുന്നു പൊലീസ്.
44 വയസ്സുകാരനായ എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡെയെ ഈ മാസം 15 നാണ് കാണാതാകുന്നത്. ഭിവണ്ടിയില്‍ ഒരു പാലത്തിനടയില്‍നിന്ന് പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് പോര്‍ട്ടലില്‍ പരിശീലകയായിച്ചേര്‍ന്ന യുവതിയെ രണ്ടുവര്‍ഷമായി അദ്ദേഹം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നു പറയുന്നു പൊലീസ്. പാണ്ഡെയുടെ മാഗസിന്റെ അച്ചടിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന 34 വയസ്സുകാരനായ സതീഷ് മിശ്രയ്ക്കൊപ്പം ചേര്‍ന്ന് യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയുടെയും മിശ്രയുടെയും ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്.
രണ്ടുവര്‍ഷമായി നിത്യാനന്ദ് പാണ്ഡെ ജോലിസ്ഥലത്ത് യുവതിയെ പീഡിപ്പിക്കുന്നുണ്ടായിരുന്നു. അവര്‍ ഇതിനിതെരെ പ്രതിഷേധിക്കുകയും ചെയ്തു. യുവതിക്ക് ജോലിക്കയറ്റം നിഷേധിച്ച പാണ്ഡെ താനുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ അവരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ലൈംഗിക പീഡനം തടയാനായി യുവതി മിശ്രയുടെ സഹായം തേടുകയും തന്റെ കൊലപാതക പദ്ധതിയില്‍ പങ്കാളിയാക്കുകയും ചെയ്തു. പാണ്ഡെ മിശ്രയ്ക്ക് കൃത്യമായ വേതനം നൽകാറുമില്ലായിരുന്നു.
വെള്ളിയാഴ്ച യുവതി കടല്‍ത്തീരത്തെ ഒരു വസതിയിലേക്കു പോകാമെന്ന് പാണ്ഡെയോടു പറഞ്ഞു. അയാളുടെ കാറിലാണ് യാത്ര പ്ലാൻ ചെയ്തത്. മിശ്രയും കൂടെക്കൂടി. യാത്രയ്ക്കിടെ മിശ്ര മയക്കുമരുന്ന് കലര്‍ത്തിയ മദ്യം പാണ്ഡെയ്ക്കു കൊടുത്തു. പാണ്ഡെ അബോധാവസ്ഥയിലായപ്പോള്‍ ഇരുവരും കൂടി കാര്‍ നിര്‍ത്തി അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഭിവണ്ടിക്കു സമീപം മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.