ADVERTISEMENT

മിട്ടു പൂച്ചേ, തങ്കു പൂച്ചേ...  സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കഥപറച്ചിൽ ഇങ്ങനെ ആണ് തുടങ്ങുന്നത്. കൊറോണ കാലത്തെ പഠനം പോലും ഓൺലൈൻ വഴി ആകുമ്പോൾ കഥ പറച്ചിലുകൾക്ക് കാഴ്ചയും കേൾവിയും കൂടുന്നു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി പറഞ്ഞ കഥയാണെങ്കിലും കാഴ്ചക്കാർ അവർ മാത്രമല്ല, പ്രായം ചെന്നവരും പല സ്വഭാവങ്ങൾ ഉള്ളവരും ഒക്കെയാണ്. എന്നാൽ കുട്ടികൾ കൂടി കാണുന്ന ഒരു യൂട്യൂബ് വീഡോയോയ്ക്ക് താഴെ വരുന്ന അശ്ലീല കമെന്റുകൾ പൂർണമായും മുതിർന്നവരുടേതാണ്. ഒന്നാം ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കേണ്ടത് അങ്ങനെ അല്ലെന്നാണ് അവരുടെ അഭിപ്രായം, അവനവനു കിട്ടാത്തതിന്റെ കൊതി കുത്ത് എന്നല്ലാതെ എന്ത് പറയണം ! ചിലരുടെ പ്രശ്നം പഠിപ്പിക്കുന്ന സ്ത്രീ ആയ അധ്യാപിക തന്നെയാണ്. അവരുടെ വസ്ത്രം, ആകൃതി, എല്ലാം അവർ സൂക്ഷിച്ചു നോക്കി അശ്ലീലം തുളുമ്പുന്ന കമെന്റുകൾ ഇടുന്നു. 

ആദ്യമായി അല്ല അധ്യാപകർ അശ്ലീല പരാമർശങ്ങൾക്ക് വിധേയമാകുന്നത്. എല്ലായ്‌പോഴും ഇത്തരത്തിൽ അപമാനിക്കപ്പെടാൻ വേണ്ടി അവർക്ക് നിന്ന് കൊടുക്കേണ്ടി വരുന്നുണ്ട്. വസ്ത്രം ഒന്ന് മാറിയിരുന്നാൽ, ക്‌ളാസിലെ വിദ്യാർഥികൾ വരെ അതി രൂക്ഷമായി നോക്കിക്കൊല്ലും എന്ന് പല അധ്യാപികമാരും പറഞ്ഞു കേട്ടിട്ടുണ്ട്. "ഓരോ തവണയും റൂമിലേയ്ക്ക് പോകുമ്പോൾ ഒന്നിലേറെ തവണ ശരീരത്തിലേയ്ക്ക് നോക്കും, സാരി മാറിയാണോ കിടക്കുന്നത് ! ഒരു തവണ ബ്ലൗസിന്റെ പിൻ ഭാഗം കുറച്ചു ഇറങ്ങിയിരുന്നത് കണ്ടു കമന്റ്‌ അടിച്ച വിദ്യാർത്ഥിയെ വെറുപ്പോടെ നോക്കാൻ അല്ലാതെ മറ്റൊന്നിനും ആയില്ല. പരസ്യമാക്കിയാൽ അവന് നഷ്ടപ്പെടാൻ ഒന്നുമില്ല, സ്റ്റാഫ്‌ റൂമിൽ പിന്നെ ഇരിക്കാൻ ആവില്ല " അധ്യാപകരുടെ വസ്ത്രം ചുരിദാറും ആവുന്നതിനു മുൻപ് പരിചയമുള്ള ഒരു ടീച്ചർ പറഞ്ഞ കഥയാണിത്. "ഇപ്പൊ ചുരിദാർ ആയപ്പോൾ കൂടുതൽ കോൺഫിഡൻസ് കിട്ടുന്നുണ്ട് ", അധ്യാപിക കൂട്ടി ചേർക്കുന്നു. 

ആരുടെ കയ്യിലാണ് കുറ്റം? 

പോൺ സൈറ്റുകളിൽ ഇപ്പോഴും ഏറ്റവും കൂടുതൽ തിരയപ്പെടുന്ന ലിങ്കുകളിൽ ഒന്ന് അധ്യാപികയുടെ കഥകൾ തന്നെ ആവും. അതെ പേരിൽ തന്നെ വന്ന സിനിമകളും ഉദാഹരണങ്ങൾ ആയി മുന്നിലുണ്ട്. അധ്യാപികമാർ ആർക്കൊക്കെയോ സെക്സ് സിമ്പലുകൾ ആയി മാറി, അതെ വിഷ്വലുകളുടെ കാഴ്ചക്കാർ തന്നെ ആണ് ലോക്ഡൗൺ കാലത്ത് കുഞ്ഞു കുട്ടികൾക്ക് വേണ്ടി ഏറ്റവും മനോഹാരിതയോടെ കഥ പറയുമ്പോൾ അതിന്റെ ചുവട്ടിൽ "കളിക്ക് തയാറാണ് "എന്ന് പരസ്യമായി പറയാൻ തയ്യാറാവുന്നത്. ഇത് കാണേണ്ടി വരുന്ന കുട്ടികളുടെ മാനസിക അവസ്ഥയെ കുറിച്ച് മനുഷ്യർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ? എവിടെ നിന്ന് ചിന്തിക്കാൻ... 

സമൂഹ മാധ്യമങ്ങളിൽ മനുഷ്യർ ഫേക്ക് ആയി മാറിക്കൊണ്ടേ ഇരിക്കുകയാണ്. ആരാണ് സത്യം പറയുന്നവർ ആരുടെ ഐഡന്റിറ്റി ആണ് വിശ്വസനീയം, ആരുടെ സ്വഭാവം ആണ് സുതാര്യം എന്ന് അറിയാനോ വിശ്വസിക്കാനോ പറ്റാത്ത അവസ്ഥ. അതുകൊണ്ട് തന്നെ അനാവശ്യ അഭിപ്രായങ്ങൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് വരെ ചിലപ്പോൾ ഉണ്ടായേക്കാം. അതിൽ ഞെട്ടി തരിച്ചു പോയ സന്ദർഭങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കാം. സത്യത്തിൽ മനുഷ്യർ ഇന്നത്തെ നാഗരികതയിൽ ജീവിക്കാൻ തക്ക പക്വത എത്തിയവരാണോ? തനിക്ക് താഴെയുള്ള ജീവി വർഗത്തെ അടിച്ചമർത്തിയും വെറുതെ ഒരു രസത്തിനു കൊന്നും ഉപദ്രവിച്ചും മതിയാകാത്ത ഒരു ജനതയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? കൈതച്ചക്കയിൽ പടക്കം വച്ച് അവർ ആനകളെ കൊല്ലും, ഭക്ഷണം മോഷ്ടിച്ചതിന് കൂട്ടം കൂടി ആദിവാസികളെയും അടിച്ചു കൊല്ലും, കള്ളൻ ആണോ എന്നാ സംശയത്തിൽ അന്യ സംസ്ഥാനീയരെ ഓടിച്ചിട്ട് തല്ലി കൊല്ലും, പോലീസ് ആണെന്ന ധിക്കാരത്തിൽ കറുത്ത വർഗക്കാരന്റെ കഴുത്തിൽ കാല് കയറ്റി വച്ചു ശ്വാസം മുട്ടിച്ചും കൊല്ലും. ഇത്തരക്കാരിൽ നിന്ന് എന്ത് മാന്യതയും ബഹുമാനവുമാണ് അധ്യാപികമാർ മാത്രം പ്രതീക്ഷിക്കേണ്ടത് !

കുട്ടികൾ, പൊതുവെ ദുർബലർ എന്ന് തോന്നിക്കുന്ന സ്ത്രീകൾ, മറ്റു മനുഷ്യ വിഭാഗങ്ങൾ എന്നിവർ ഇരകൾ തന്നെ ആണ്. തിരിച്ചു പറയാത്ത, അല്ലെങ്കിൽ നേരിട്ട് തല്ല് ലഭിക്കാത്ത ഇടമാണ് ഫെയ്സ്ബുക് പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ എന്നത് കൊണ്ട് അവനവന്റെ ഫ്രസ്‌ട്രേഷനുകൾ അവർ പരമാവധി ഉപയോഗിക്കുകയും ചെയ്യും. തങ്ങൾക്ക് മാത്രം കൈവശ അവകാശം ഉള്ള ഒരിടം പോലെയാണ് അവർ സോഷ്യൽ മീഡിയ. സിനിമ താരങ്ങൾ, മുതൽ അധ്യാപകർ വരെ ആരും ഇരകൾ ആക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുന്നില്ല. ഫെയ്‌സ്ബുക്കിലെ ഒരു കുപ്രസിദ്ധമായ ഗ്രൂപ്പ്‌ പൂട്ടിപ്പോയപ്പോൾ അതിന്റെ ആരാധകരായ ആയിരങ്ങളുടെ വികാര പ്രകടനം അതിനെ എതിർത്ത പലരുടെയും പോസ്റ്റുകളിൽ കണ്ടിരുന്നു. ഫ്രസ്ട്രേറ്റഡ് ആയവർക്ക് അത്തരത്തിൽ മനസ്സിലും നാവിലും ഉള്ളത് പറഞ്ഞു തീർക്കാൻ ഉള്ള ഒരിടമാണ് എന്നതായിരുന്നു അതിൽ ഒരു കമന്റ്‌. ഒരു ഓൺലൈൻ സ്പേസിൽ പറഞ്ഞു തീർക്കാൻ കഴിയാത്തത് കൊണ്ട് തന്നെയാവില്ലേ കിട്ടുന്ന ഇടങ്ങളിലെല്ലാം ഇത്തരക്കാർ അശ്ലീലം ഛർദ്ദിച്ചിടുന്നത് !

ഇതെല്ലാം മനസ്സിലാക്കിയും സഹിക്കാൻ തയ്യാറായും വേണം ഒരു വാർത്തയിൽ ഇടം പിടിക്കാൻ, അല്ലെങ്കിൽ താരമാകാൻ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യുന്നവർക്ക് മുകളിലും ഈ പ്രത്യേക മനുഷ്യർ അശ്ലീലം ശർദ്ദിക്കും. പക്വത എത്താത്ത മനുഷ്യർ !അല്ലാതെ എന്ത് പറയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com