എന്തും സഹിക്കാൻ പഠിക്കണം, ഇതൊക്കെ വിവാഹ ജീവിതത്തിൽ ഉള്ളതാണ്; ഇത്തരം പറഞ്ഞുപഠിപ്പിക്കൽ നമുക്ക് വേണ്ട
Mail This Article
ഒരു പെൺകുട്ടി കൂടി മരിച്ചിരിക്കുന്നു; നടിയും മോഡലുമായ ഷഹാന. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകമല്ലെങ്കിൽപോലും ഒരു വ്യക്തിയുടെ സ്വയംഹത്യയ്ക്കു പിന്നിൽ കാരണങ്ങളുണ്ടാകാമല്ലോ. ആ കാരണം കൊലപാതകം പോലെ കടുത്ത പാതകം തന്നെയാണല്ലോ! ഗാർഹിക പീഡനങ്ങൾ കാരണമുള്ള സ്ത്രീമരണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ, വാർത്തയാക്കപ്പെട്ടതും അല്ലാത്തതുമായി എത്ര പെൺകുട്ടികളുടെ മരണമാണുണ്ടായത്. വിസ്മയ, ഉത്തര, മോഫിയ എന്നിങ്ങനെ നീളുന്ന പേരുകളുടെ ഇടയിലേക്കാണ് ഷഹാന എന്ന പേരും വരുന്നത്.
വനിതാ കമ്മിഷനുകളും സ്ത്രീ സുരക്ഷാ സെല്ലുകളുമുള്ള നാട്ടിൽ, ഒരു ഭയവും കൂടാതെ സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുന്നുണ്ടെങ്കിൽ അതിനു കാരണം നിയമത്തിനും അതിന്റെ സംവിധാനങ്ങൾക്കുമുള്ള പരിധികളാണ്. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീയെ അതിൽ നിന്നു രക്ഷപ്പെടാതെ തടയുന്നത് കുട്ടിക്കാലം മുതൽ അവൾ പഠിച്ചു വച്ചിരിക്കുന്ന മാമൂലുകളാണ്. ‘എന്തും സഹിക്കാൻ പഠിക്കണം’, ‘ഇതൊക്കെ വിവാഹ ജീവിതത്തിൽ ഉള്ളതാണ്’ തുടങ്ങിയ ഉപദേശങ്ങൾ നൽകി, ഒരു പ്രശ്നമുണ്ടായാൽ സ്വന്തം അച്ഛനോടോ അമ്മയോടോ പോലും പറയാനാകാത്ത വിധത്തിൽ സമൂഹം അവളെ കെട്ടിപ്പൊതിഞ്ഞു വച്ചിട്ടുണ്ടാകും. പറഞ്ഞാലും അതേ സമൂഹത്തെ ഭയന്ന് ‘നീ അഡ്ജസ്റ്റ് ചെയ്യ് മോളേ’ എന്നു പറയുന്ന മാതാപിതാക്കളും സഹോദരങ്ങളും തന്നെയാണ് ഒരുപാടു പെൺകുട്ടികളുടെ മരണത്തിനു കാരണം. എന്താണ് ഗാർഹിക പീഡനം അനുഭവിക്കുന്ന ഒരു പെൺകുട്ടി ചെയ്യേണ്ടത്?
അഡ്വ. ഫാത്തിമ സിദ്ദീഖ് പറയുന്നു: ‘‘ഗാർഹിക പീഡനത്തിനിരയായാലോ അപകടകരമായ ബന്ധത്തിൽ പെട്ടാലോ പൊലീസിൽ പരാതിപ്പെടാൻ പെൺകുട്ടി തയാറാകണം. ഉപദ്രവിക്കുന്നത് ഭർത്താവോ കാമുകനോ മാതാപിതാക്കളോ ആരാണെങ്കിലും അവർ ചെയ്ത എല്ലാ ക്രൂരതകളും എടുത്തുപറഞ്ഞ് പരാതി കൊടുക്കാം. പൊലീസ് സ്റ്റേഷനുകളിൽ വനിതാ സെല്ലുകളുണ്ട്. അതുകൊണ്ട് സ്റ്റേഷനിൽ പോകാൻ സ്ത്രീകൾ ഭയപ്പെടേണ്ടതില്ല. ഗാർഹിക പീഡനം ക്രിമിനൽ കേസാണ്. കോടതിയിൽനിന്നേ ജാമ്യം പോലും കിട്ടുകയുള്ളൂ. അതുകൊണ്ടുതന്നെ അത്തരം പരാതി ഉണ്ടായാൽ ഒത്തുതീർപ്പു ചർച്ചകൾ നടന്നേക്കാം.
സ്റ്റേഷനിൽ പോകാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പരാതി നേരിട്ട് കോടതിക്കും നൽകാം. ഡൊമസ്റ്റിക് വയലൻസ് ആക്റ്റ് പ്രകാരം വിശദവിവരങ്ങളുള്ള പരാതിയാണ് നൽകേണ്ടത്. ഒരു വക്കീലിന്റെ സഹായവും വേണ്ടി വരും. ഇതുമായി ബന്ധപ്പെട്ടു മെയിന്റനൻസും ആവശ്യപ്പെടാം. സ്വന്തമായി വരുമാന മാർഗം ഇല്ലാത്തവർക്ക് ചെലവിനുള്ള പണം ഭർത്താവിൽ നിന്ന് വാങ്ങിനൽകാനുള്ള അപേക്ഷയാണത്. കോടതി ഉത്തരവിട്ടാൽ അയാളതു നൽകണം. നൽകിയില്ലെങ്കിൽ, എത്ര വർഷം കഴിഞ്ഞാലും അതിന്റെ കുടിശിക ഉൾപ്പെടെ വാങ്ങാം.
എല്ലാ ജില്ലയിലും വക്കീൽ കൂടിയായ ഒരു പ്രൊട്ടക്‌ഷൻ ഓഫിസറുണ്ട്. നേരിട്ടു പരാതി കൊടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവരെ അറിയിച്ചാൽ സഹായം ലഭിക്കും. പരാതിക്കാരെ ഗാർഹിക പീഡനം നടക്കുന്ന സാഹചര്യത്തിൽ നിന്ന് പുറത്തെത്തിച്ച് ഷെൽട്ടർ ഹോമിൽ താമസിപ്പിക്കും. പിന്നീട് അവർക്കുവേണ്ട സൗകര്യങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
പരാതി കൊടുക്കാനുള്ള ധൈര്യമാണ് ആദ്യം വേണ്ടത്. ഒരു വീട്ടിലെ സ്ത്രീ ഗാർഹിക പീഡനം നേരിടുന്നുണ്ടെങ്കിൽ അയൽവാസിക്കു പരാതിപ്പെടാം. അതുപോലെ പ്രൊട്ടക്‌ഷൻ ഓഫിസർക്കും മാതാപിതാക്കൾക്കും പരാതി നൽകാം. അഭിഭാഷകരെ ഏർപ്പെടുത്താൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചാൽ അവർ നിയമസഹായം നൽകും. പരാതിക്കാരിക്ക് നേരിട്ടു മജിസ്‌ട്രേറ്റിനു പരാതി നൽകാവുന്നതുമാണ്. മജിസ്‌ട്രേറ്റ് അത് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കു കൈമാറുകയും വക്കീലിനെ അനുവദിക്കുകയും ചെയ്യും.
ഇപ്പോൾ ഹൈക്കോടതി വിക്ടിം റൈറ്റ്സ് സെന്റർ തുടങ്ങിയിട്ടുണ്ട്. 30 വനിതാ അഭിഭാഷകർ അതിലുണ്ട്. പീഡനം നേരിടുന്നവർക്കു ഹൈക്കോടതിയെ സമീപിക്കാം. വിക്ടിം റൈറ്റ്സ് സെന്റർ കേസിന്റെ നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെട്ടാൽ അഭിഭാഷകരെ ഏർപ്പെടുത്തും. മറ്റു സഹായങ്ങളും നൽകും.
വിക്ടിം റൈറ്റ്സ് സെന്റർ ഈ മെയിൽ ഐ ഡി: vrckhclsc@gmail.com"
സ്ത്രീകൾ നേരിടുന്ന ഗാർഹിക പീഡനത്തിലും മറ്റും നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഡോ. ഷിംന അസീസ്. ഡോ. ഷിംന പറയുന്നു:
പെൺകുട്ടികൾ വിദ്യാഭ്യാസം നേടുകയെന്നതാണ് ആദ്യം വേണ്ടത്. സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവും ആത്മവിശ്വാസവും സാഹചര്യവും നേടണം. ഭർത്താവിന്റെ വീട്ടിൽ ഒരു പ്രശ്നം ഉണ്ടെന്നറിഞ്ഞാൽപ്പോലും പെൺകുട്ടിയെ തിരിച്ചുവിളിക്കാൻ പല രക്ഷിതാക്കളും മടിക്കുന്നത് സമൂഹം എന്തു പറയും എന്നു ഭയന്നാണ്. സമൂഹം ഒന്നിന്റെയും അവസാന വാക്കല്ല. ഗാർഹിക പീഡനം ഉൾപ്പെടെ എന്തുണ്ടെങ്കിലും ‘നിന്റെ വീട്ടിൽ ഒരു മുറി നിനക്കെപ്പോഴുമുണ്ട്’ എന്നു പറയാനും കൂടെ നിൽക്കാനും മാതാപിതാക്കൾ തയാറാവണം. അത്തരം സംരക്ഷണം കിട്ടാത്ത അവസ്ഥയിൽ സ്ത്രീക്ക് നിയമം പരിരക്ഷ നൽകും. എല്ലാ പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലുണ്ട്. അവിടെ പരാതി നൽകാം. അല്ലെങ്കിൽ വനിതാ കമ്മിഷൻ പോലെയുള്ള സ്ത്രീവേദികളുമുണ്ട്.
പീഡനങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ചു മുന്നോട്ടുപോകുന്ന ചിലരുടെ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഗാർഹിക പീഡനം നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ, അത്തരം ജീവിതങ്ങളെ പ്രചോദനവും മാതൃകയുമാക്കി മുന്നോട്ടു പോകാം. അക്കൂട്ടത്തിലൊരാളുടെ അനുഭവം ഇങ്ങനെയാണ്:
‘‘എന്റെ പേര് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്. കാരണം ഭർത്താവായിരുന്നയാളും മറ്റും എന്നെക്കുറിച്ച് ഇപ്പോഴും കഥകളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഭർത്താവ് ഗൾഫിലായിരുന്നു. ഞാനും മോനും നാട്ടിലും. ഭർത്താവിന്റെ അച്ഛന് സുഖമില്ലാത്തതുകൊണ്ട് എനിക്ക് ജോലിക്കു പോവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സന്തോഷമായി ജീവിക്കുകയായിരുന്നു ഞങ്ങൾ. പെട്ടെന്ന് ഭർത്താവിന്റെ വിളികൾ കുറഞ്ഞു തുടങ്ങി. തിരക്കാണെന്നാണ് പറഞ്ഞത്, ആഴചയിലൊരിക്കലായി വിളി. പണമയയ്ക്കുന്നതും നിർത്തി. എന്റെ നിർബന്ധം കൊണ്ട് ഞാനും മോനും ഗൾഫിൽ അദ്ദേഹത്തിന്റെയടുത്തു പോയി. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് അയാൾക്ക് അവിടെ ഒരു ഭാര്യയുണ്ട്. രണ്ടു വർഷത്തോളമായി അവർ ഒന്നിച്ചാണ് താമസം. മുൻപുണ്ടായിരുന്ന ജോലി കളഞ്ഞ് ആ സ്‌ത്രീക്കൊപ്പം ബിസിനസ് ചെയ്യുകയാണ്. അവരെ ഒഴിവാക്കണമെന്നു ഞാൻ കരഞ്ഞു പറഞ്ഞു, അയാൾ കേട്ടില്ല. ഞങ്ങൾ നാട്ടിലേക്കു മടങ്ങി. മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം ജീവിക്കുന്നയാളെ എന്തിനാണ് എനിക്ക്? അതുകൊണ്ട് അയാളുടെ വീട്ടിൽനിന്നു ഞാനും മകനും മറ്റൊരു സ്ഥലത്തേക്കു മാറി. ചെറിയൊരു ജോലി കിട്ടി. ഒരു വീട് വാടകയ്‌ക്കെടുത്ത് മകനെ അവിടെ ഒരു സ്‌കൂളിൽ ആക്കി. പക്ഷേ അവിടെയും സമാധാനത്തോടെ ജീവിക്കാൻ അവർ ഞങ്ങളെ സമ്മതിക്കുന്നില്ല. എന്റെ വീട്ടുകാരെയും എന്നെയും മിക്കവാറും വിളിക്കും, എന്നെക്കൊണ്ട് ജീവിക്കാൻ കൊള്ളില്ല, സെക്സ് ചെയ്യാൻ എനിക്ക് താൽപര്യമില്ല, കാണാൻ കൊള്ളില്ല, തനിച്ച് ജീവിക്കാൻ പരാജയമാണ് എന്നൊക്കെയാണ് പറയുന്നത്. അയാളുടെ മാതാപിതാക്കളും പറയുന്നത് എന്റെ കഴിവുകേട് ആണെന്നാണ്. പക്ഷേ എനിക്കെന്റെ മോനെ വളർത്തണം, ഇപ്പോഴുള്ള ജോലിയിൽ ഞാൻ സംതൃപ്തയാണ്. എനിക്ക് തിരികെ ജീവിതത്തിലേക്കു വരണം, എല്ലാവരുടെയും മുന്നിൽ കഴിവുള്ളവളാണ് എന്നു കാണിച്ചു കൊടുക്കണം. ഒറ്റയ്‌ക്കേയുള്ളൂ എന്നറിയാം, പക്ഷേ ഞാൻ ധൈര്യത്തോടെ മുന്നോട്ടു പോകും.’’
ഗാർഹിക പീഡനവും മറ്റും നേരിടുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുന്നയാളാണ് സംരംഭക കൂടിയായ ദീപ സെയിറ. ദീപ പറയുന്നു: ‘‘സ്ത്രീസുരക്ഷാ നിയമങ്ങൾ, വനിതാ കമ്മിഷൻ, പൊലീസിലെ വനിതാസെൽ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഞാനൊക്കെ മനസ്സിലാക്കിയത് അടുത്തകാലത്താണ്. അങ്ങനെയല്ല വേണ്ടത്. സ്‌കൂൾതലം മുതൽ പെൺകുട്ടികളും ആൺകുട്ടികളും ഇത്തരം കാര്യങ്ങളെപ്പറ്റി അറിയണം. ഈ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ക്ലാസുകൾ സ്‌കൂളുകളിൽ നടത്തണം. നിയമങ്ങൾ ശക്തമാണ് എന്നറിഞ്ഞാൽ അക്രമങ്ങൾ കുറയും.
കല്യാണത്തിനു മുൻപ് അടുക്കളജോലി പഠിപ്പിക്കൽ മുതൽ പ്രീമാരിറ്റൽ കൗൺസലിങ് വരെയുണ്ടാവും പെൺകുട്ടികൾക്ക്. എന്നാൽ അവളുടെ സുരക്ഷയെപ്പറ്റി ആരും സംസാരിക്കുന്നില്ല. ഭർത്താവിന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോടു പറയണം, എങ്ങനെ പരാതിപ്പെടണം തുടങ്ങിയ കാര്യങ്ങൾ അവൾക്കു പറഞ്ഞു കൊടുക്കണം. അത്യാവശ്യമുള്ള കോൺടാക്ട് നമ്പറുകൾ എഴുതി നൽകണം. തന്നെ സ്ത്രീധനം നൽകി കെട്ടിച്ചു വിടണ്ടാ എന്നു പറയാനുള്ള മാനസിക കരുത്തിലേക്ക് അവളെ നയിക്കാനുള്ള പരിശീലനമാണ് ഓരോ വീട്ടിലും സ്‌കൂളിലും ഉണ്ടാകേണ്ടത്. വിവാഹമല്ല ജീവിതത്തിന്റെ ഏക ലക്ഷ്യമെന്നും അവൾ അറിയട്ടെ.
ഇനി അവൾക്കായി എന്തെങ്കിലും നൽകുന്നുണ്ടെങ്കിൽ അത് എത്രയെന്ന് അവൾ അറിഞ്ഞിരിക്കണം. സ്വർണം അവളുടെ പേരിൽ മാത്രമുള്ള ലോക്കറിലാവണം,. സ്ഥലമോ പണമോ അവളുടെ പേരിൽത്തന്നെ നൽകണം. ഇതിലൊക്കെ പ്രധാനം, സ്വന്തം പണവും സ്വത്തും എങ്ങനെ കൈകാര്യം ചെയ്യണം എന്നവൾ അറിയുക എന്നതാണ്. ബേസിക് ബാങ്കിങ് പഠിച്ചിരിക്കണം. സാമ്പാദ്യത്തിന്റെ പ്രാധാന്യവും അതിനുള്ള വഴികളും അറിവുണ്ടാകണം. ഒരു ഫോം പൂരിപ്പിക്കാനോ ചെക്ക് എഴുതാനോ അറിയാത്ത എത്രയോ പെൺകുട്ടികൾ ഇന്നും ഏതൊക്കെയോ വീടിന്റെ അടുക്കളപ്പുറങ്ങളിലുണ്ട്. എല്ലാം മാതാപിതാക്കൾ ചെയ്തു കൊടുത്ത് ശീലിച്ചു പോയവർ! എത്തിപ്പെടുന്ന സാഹചര്യവുമായി ഒത്തിണങ്ങിപ്പോകാൻ പഠിപ്പിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ നമ്മൾ ഏതൊക്കെ സാഹചര്യങ്ങളിൽ ചെന്നു പെടും എന്നറിയില്ല. പക്ഷേ അതിനൊപ്പം തന്റെ ആവശ്യങ്ങൾ ഉറക്കെപ്പറയാനും അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാനും കൂടി അവളെ പഠിപ്പിക്കണം
‘മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ടതാണ്’ എന്ന നിരന്തരമുള്ള പറച്ചിൽ നിർത്തണം. അല്ലെങ്കിൽ മുകളിൽ പറഞ്ഞ അത്രയും കാര്യങ്ങൾ പഠിപ്പിച്ചു വിടണം.. അത്രയെങ്കിലും ഉത്തരവാദിത്തം കാണിക്കണ്ടേ നമ്മൾ നമ്മുടെ പെൺകുട്ടികളോട്?’’