ADVERTISEMENT

മലയാള സിനിമ ഒരു സ്ത്രീയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്. സിനിമ വ്യവസായത്തിൽ ഒട്ടും പതിവില്ലാത്ത ഒരു അനുഭവം കൂടിയാകുമ്പോൾ ഉറപ്പായും അത് ആഘോഷിക്കപ്പെടേണ്ടതാകുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ശാരീരികാക്രമണ കേസിലെ അതിജീവിത വർഷങ്ങൾക്കുശേഷം അഭിനയ ജീവിതത്തിലേക്കു മടങ്ങിയെത്തി. വെറുമൊരു മടങ്ങിവരവല്ല. അവർക്കൊപ്പം നിന്ന ഒരുപാട് പേരുടെ സന്തോഷം കൂടിയാണ് ആ വരവ്. സിനിമയിൽ എന്നല്ല, സ്ത്രീകൾ ഉൾപ്പെടുന്ന എല്ലാ മേഖലകളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അപമാനങ്ങളും തുടർക്കഥയാണ്. സോഷ്യൽ മീഡിയ അതിനുള്ള ഏറ്റവും വലിയൊരു നേർസാക്ഷ്യവും. 

ഒരു സെലിബ്രിറ്റിയെപ്പറ്റി, അതൊരു സ്ത്രീയാണെങ്കിൽ പ്രത്യേകിച്ചും, വരുന്ന വാർത്തകൾക്കു താഴെ എത്രമാത്രം അശ്ലീലവും അസഭ്യവുമാണ് കമന്റ് ആയി പലരും പടച്ചു വിടുന്നത്. അപ്പോൾപ്പിന്നെ ആണുങ്ങൾ അടക്കി വാണുകൊണ്ടിരിക്കുന്ന സിനിമ പോലെയൊരു വ്യവസായ മേഖലയിൽ സ്ത്രീകൾ ഒരുപാട് ചൂഷണങ്ങൾക്കു വിധേയരാകുന്നവർ തന്നെയാകുന്നതിൽ അതിശയമില്ല. ഒരിക്കൽ അപമാനത്താൽ തല കുനിഞ്ഞു പോയാൽ അവൾ പിന്നെ എഴുന്നേൽക്കുകയോ തിരികെ ഉണ്ടായിരുന്ന സ്ഥാനത്തേക്കു നടക്കുകയോ ചെയ്യരുത് എന്നതാണ് ശൈലി. അത്തരം ധൈര്യം പൊതുവേ സ്ത്രീകൾ കാണിക്കാൻ മടി കാണിക്കുകയും ചെയ്യുന്നുണ്ട്. വീണ്ടും കേൾക്കേണ്ടി വരുന്ന പരിഹാസങ്ങൾ, അപമാനങ്ങൾ. അതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാവും ചിലപ്പോൾ അവൾക്കു പിന്നീട് ചെയ്യാനുണ്ടാവുക. എന്നാൽ നിരന്തരം പലരിൽ നിന്നും അപമാനങ്ങൾ ഏറ്റുവാങ്ങിയ ഒരു സ്ത്രീ പൂർവാധികം ശക്തിയോടെ ഇപ്പോൾ തിരികെ എത്തിയിരിക്കുന്നു. 

ഇപ്പോഴും കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കേസ് ആയതിനാൽ കുറ്റവാളി ആരാണെന്നു തീർപ്പ് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, അതിജീവിത വർഷങ്ങളായി നിരന്തരം അപമാനിക്കപ്പെട്ടിരുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. അതുകൊണ്ടു തന്നെ ആ സ്ത്രീ മാത്രമാണ് പരിഗണനാവിഷയം. സത്യമാണ്, ഒരുപാട് പ്രിവിലേജുകൾ ആ സ്ത്രീക്കുണ്ട്, സമൂഹത്തിൽ അറിയപ്പെടുന്ന സ്ഥാനമുണ്ട്, പണമുണ്ട്, അവകാശങ്ങളെക്കുറിച്ചുള്ള ബോധമുണ്ട്. പക്ഷേ, എന്നിട്ടും ഉപദ്രവിക്കപ്പെടുക എന്ന പ്രധാന പ്രശ്നത്തിൽ നിന്നും അവർക്കു മാറി നിൽക്കാനായില്ല. ഏതൊരു സ്ത്രീയും ഒരുപക്ഷേ ഏറ്റവും കൂടുതൽ വെറുക്കുന്നത് താൻ സ്നേഹിക്കാത്ത ഒരു വ്യക്തിയാൽ ശാരീരികമായി അപമാനിക്കപ്പെടുന്നതാവും. അത്തരത്തിൽ വരുമ്പോൾ എന്ത് പ്രിവിലേജ് ആണ് അവളുടെ രക്ഷയ്ക്ക് എത്തുക? എത്ര അധികാരമുണ്ടെങ്കിലും ഏതൊക്കെ സ്ഥാനങ്ങളിൽ നിർത്തുമ്പോഴും പണമുണ്ടെങ്കിലും അവളെ തളർത്തണമെന്നു വിചാരിക്കുന്നവർ ഉപയോഗിക്കുന്ന ശക്തമായ ആയുധം ശരീരത്തെ ആയുധമാക്കുക എന്നതാണ്. ഒരുവിധം സ്ത്രീകളൊക്കെ അതിൽ കുടുങ്ങി മരവിച്ച് ശേഷമുള്ള കാലം ജീവിച്ചു മരിക്കും. അവിടെയാണ് അതിജീവിതയുടെ പ്രസക്തി. കൂടെ നിൽക്കാൻ ഒരുപാട് പേരൊന്നും ഇല്ലാതിരുന്നിട്ടും അവൾ നിയമം കൊണ്ട് ഇപ്പോഴും പൊരുതുകയാണ്. മാനസികമായി ഓരോ ദിവസവും പിടിച്ചു നിൽക്കുകയും അതിജീവിക്കാൻ ശ്രമിക്കുകയുമാണ്. അതിന്റെ ഭാഗമായാണ് സിനിമയിലേക്കു മടങ്ങിയെത്തിയതും.

പലപ്പോഴും നമ്മുടെ അനുഭവങ്ങൾ പറയുന്നത് ഒരു സ്ത്രീക്കു മറ്റു മനുഷ്യരുടെ പരിഗണന ലഭിക്കണമെങ്കിൽ അവൾ മരണപ്പെടണം എന്നാണ്. മരിച്ചു പോയവർക്കു വേണ്ടി മുതലക്കണ്ണീർ ഒഴുകുകയും അതുവരെ ഭർത്സിച്ചവർ തന്നെ വാഴ്ത്തിപ്പാടുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ഇവിടെയുണ്ട്. അങ്ങനെയൊരിടത്ത് മരണത്തിനു സ്വയം വിട്ടു കൊടുക്കാതെ ഒരു സ്ത്രീ അതിജീവിച്ചു എന്നത് വലിയ കാര്യമാണ്. കൂടെ നിൽക്കുന്ന ഭർത്താവും വീട്ടുകാരും സുഹൃത്തുക്കളും അവരെ വളരെ സാധാരണ രീതിയിൽ തന്നെയാവും കണ്ടിട്ടുണ്ടാകുക എന്നുറപ്പാണ്, അല്ലെങ്കിൽ സഹതാപത്തിൽ ഉലയിൽ കിടന്ന ഒരു സ്ത്രീക്ക് ഇത്തരത്തിൽ തെളിമയുള്ള ഒരു ഉയിർത്തെഴുന്നേൽപ്പ് അത്രയെളുപ്പമാവില്ല. ഏറ്റവും നോർമൽ ആയി കാണുകയും പൊരുതാൻ ഉറച്ചു നിൽക്കുമ്പോൾ കൂടെ നിൽക്കുകയും ചെയ്യുന്ന മനുഷ്യരുടെ സ്നേഹം അവർക്കു ചുറ്റും എപ്പോഴും ഉണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. പലപ്പോഴും സുഹൃത്തുക്കൾക്കൊപ്പം അവർ ചെയ്യാറുള്ള ചെറു റീലുകളും തമാശകളും അത് ശരി വയ്ക്കുന്നുണ്ട്. എല്ലാത്തിനും മീതെ അവരുടെ തുറന്ന ചിരിയിൽ തന്നെ ആ ചേർത്തുപിടിക്കലിന്റെ സമാധാനമുണ്ട്. 

ഒരുപാട് സ്ത്രീകൾക്ക് ഊർജമാണ് അവർ. പൊതുവെ വിവാഹത്താൽ മറഞ്ഞു പോകുന്ന മലയാള സിനിമാ നടിമാരുടെ ജീവിതത്തിൽ നിന്ന് പോലും വിഭിന്നമാണ്‌ അവരുടെ ജീവിതം. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച് കുറച്ചു കാലം ജോലിയിൽ നിന്ന് മാറി നിന്നു എന്നൊഴിച്ചാൽ മറ്റൊന്നും, തന്നെ ബാധിച്ചിട്ടില്ല എന്നതുപോലെ അവർ തിരികെയെത്തി. പക്ഷേ അത്രയെളുപ്പമായിരുന്നില്ല ആ മടങ്ങിവരവെന്ന് ദൂരെ നിന്ന് നോക്കുന്നവർക്ക് പോലും വായിച്ചെടുക്കാം. ആണധികാരങ്ങളുടെ വെല്ലുവിളികൾ നേരിടുക എന്നത് എളുപ്പമല്ല. സമൂഹത്തിൽ നിന്നുള്ള പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും നേരെ എത്രമാത്രം ഒരാൾക്ക് എല്ലായ്പ്പോഴും മുഖം തിരിച്ചു നിൽക്കാനാകും? തനിക്കു നേരെ വരുന്ന രഹസ്യ അജൻഡകൾക്കു നേരെ ഒന്നും ചെയ്യാനാകാതെ നിശബ്ദം തനിക്കു വേണ്ടി മാത്രം പൊരുതാൻ ഉറച്ചു നിൽക്കാനാകും? ശാരീരികമായി അപമാനിക്കപ്പെട്ടിട്ടും ആ ട്രോമയിൽനിന്ന് പുറത്ത് വന്നു മനോഹരമായി ചിരിക്കാനാകും? നല്ലൊരു ശതമാനം സ്ത്രീകളും ഇത്തരത്തിലോ അല്ലെങ്കിൽ മാനസികമായോ ശാരീരികമായി തന്നെയോ പലവിധ ട്രോമകൾ ജീവിതത്തിൽ നേരിടുന്നുണ്ട്. അത് സ്ത്രീകളിൽ നിന്നോ പുരുഷന്മാരിൽ നിന്നോ ആകാം. അവർക്കെല്ലാം ഏറ്റവും നല്ല തെളിവാണ് ഈ തിരിച്ചു വരവ്. എത്ര വലിയ ബുദ്ധിമുട്ടുകളിൽ നിന്നും അപമാനങ്ങളിൽനിന്നും ഒരു തിരിച്ചു വരവ് ആർക്കും സാധ്യമാണെന്നും അവരുടെ മടങ്ങിവരവ് പറഞ്ഞു വയ്ക്കുന്നുണ്ട്. അത്രമേൽ തകർന്നു പോയ ഒരു സ്ത്രീയുടെ മനോഹരമായ ചിരിയോടെയുള്ള തിരിച്ചുവരവാണല്ലോ അത്, അതുകൊണ്ട്.

English Summary: Story About Survivor Back To Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT