ADVERTISEMENT

രാജ്യാന്തര വനിതാദിനം ആഘോഷിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടില്ല. വിപരീത സാഹചര്യങ്ങളിലും തളരാതെ അന്തസിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളായ പെൺമുഖങ്ങളെ ലോകം അഭിമാനത്തോടെ കേൾക്കുന്ന ദിവസമായിരുന്നു അത്. ജീവിതയുദ്ധത്തിനിടയിൽ വീണുപോകുെമന്നു ഭയക്കുന്ന ആർക്കെങ്കിലുമൊക്കെ അതൊരു പ്രേരണയും പ്രചോദനവുമായിട്ടുണ്ടാകും. 

കന്യാകുമാരിയിലെ മാർത്താണ്ഡത്തു നിന്നുള്ള ഒരു യുവതിയും എപ്പോഴെങ്കിലുമൊക്കെ ആലോചിച്ചിട്ടുണ്ടാകും ഇന്നത്തെ വറുതിയും ചൂടുമൊക്കെ ഇല്ലാതാകുന്ന ഒരു നല്ല നാളെയെക്കുറിച്ച്. അതിനാണ് സ്വന്തം നിലയിൽ ഒരു ചെറിയ സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നത്. പക്ഷേ, യുവതിയുടേത് ഒരു മസാജ് സെന്ററായത് മറ്റുള്ളവർക്ക് വലിയ കൗതുകമായി. അവർ പോകുമ്പോഴും വരുമ്പോഴും അശ്ലീലകമന്റുമായി കുറച്ച് ഓട്ടോ ഡ്രൈവർമാർ കാത്തിരുന്നു. സഹികെട്ടപ്പോൾ ഒരു ദിവസം അടുക്കളയിൽ നിന്ന് മുളകുപൊടിയുമെടുത്താണ് അവരിറങ്ങത്. കേട്ടാലറയ്ക്കുന്ന വാക്കുകൾ പറഞ്ഞ് ആംഗ്യം കാട്ടിയവരുടെ മുഖത്തേക്ക് അവരത് വലിച്ചെറിഞ്ഞു. ഏത് പെണ്ണിനോടും എന്തും വിളിച്ചുപറയാമെന്ന് കരുതുന്ന പുരുഷമേൽക്കോയ്മയ്ക്ക് കിട്ടിയ പ്രഹരമായി അത്. അവർ വെറുതെ വിട്ടില്ല. യുവതിയെ പിടികൂടി നടുറോഡിൽ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഭർത്താവ് മരിച്ച ഈ സ്ത്രീ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.

ഇക്കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാൽ മാർച്ച് പത്തിന് കന്യാകുമാരിയിൽ മാർത്താണ്ഡത്തിനടുത്തു കുഴിത്തുറയിൽ നടന്ന സംഭവമാണിത്. പ്രത്യക്ഷത്തിൽ നിപരപരാധിയും നിസ്സഹായയുമായ ഒരു സ്ത്രീക്കു നേരെ നടന്ന നാണംകെട്ട അതിക്രമമാണിത്. മുൻപും ഇവർക്കെതിരെ ഇത്തരത്തിലുള്ള അധിക്ഷേപം നടന്നിട്ടുണ്ടെന്നു പൊലീസ് തന്നെ വ്യക്തമാക്കുന്നു. അധിക്ഷേപം സഹിക്കാനാകാതെയാണ്  ആ സ്ത്രീ പ്രതികരിച്ചതെന്നു വ്യക്തം. അക്രമം നടക്കുമ്പോൾ പ്രതികളെ ഭയന്ന് ആരും മിണ്ടിയില്ല. പക്ഷേ ആരോ വിഡിയോ എടുത്തു. അത് സമൂഹമാധ്യമങ്ങളിലിടുകയും ചെയ്തു. ഒരുമണിക്കൂറോളം പോസ്റ്റിൽ കെട്ടിയിടപ്പെട്ട യുവതിയെ അഴിച്ചുവിടാൻ ആരുമുണ്ടായിരുന്നില്ല. ഒരു മണിക്കൂർ കഴിഞ്ഞ് പൊലീസെത്തിയാണ് അവരെ സ്വതന്ത്രയാക്കിയത്. യുവതിയെ ആക്രമിച്ചവരെ ഭയന്നാണ് മറ്റുള്ളവർ ഇടപെടാത്തതെന്നാണ് വിശദീകരണം. ഓട്ടോക്കാരായ  ശശി, വിനോദ്, വിജയകാന്ത് എന്നിവരാണ് അക്രമികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇനി, കാരണമില്ലാതെ ആ സ്ത്രീ ഓട്ടോക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞാൽ തന്നെ (നാളെ അങ്ങനെയൊരു വേർഷന് സാധ്യതയില്ലാതില്ലല്ലോ..) ആർക്കാണ് അധികാരം അവരെ പോസ്റ്റിൽ കെട്ടിയിടാൻ. സ്ത്രീകൾക്കു നേരെയുള്ള നോട്ടം ശരിയല്ലെങ്കിൽ പോലും കേസെടുക്കാൻ വകുപ്പുള്ള നാട്ടിലാണ് അവരെ പരസ്യമായി കെട്ടിയിട്ട് അടിക്കുന്നത്. എപ്പോഴും പറയുംപോലെ ഇവിടെ നിയമത്തിനല്ല മനോഭാവത്തിനാണ് പ്രസക്തി. ഒരു പെണ്ണിനെ പിടിച്ച് കെട്ടിയിട്ട് തല്ലാൻ മാത്രം ഊക്ക് കാട്ടുന്ന ആൺമനോഭാവത്തെ നിയമം കൊണ്ട് മാത്രം നേരിട്ടാൽ മതിയാകില്ല. അതിന് പെണ്ണിനെക്കുറിച്ച് നൂറ്റാണ്ടുകളായി ആൺമനസ് കൊണ്ടുനടക്കുന്ന ധാരണകളിലാണ് മാറ്റം വരുത്തേണ്ടത്. കെട്ടിയിടപ്പെട്ട സ്ത്രീ ആരുമാകട്ടെ, അവരുടെ ജീവിത പശ്ചാത്തലമെന്തുമാകട്ടെ എന്തുകൊണ്ട് അവരോട് കാട്ടിയ നെറികേടിനെതിരെ ഒരു മുദ്രാവാക്യവും ഉയരുന്നില്ല. ആ നാട്ടിൽ സ്ത്രീകളില്ലേ? രാഷ്ട്രീയസംഘടനകളുടെ നാട് വിറപ്പിക്കുന്ന പ്രകടനങ്ങളിൽ ഉശിരോടെ മുദ്രാവാക്യം വിളിച്ചു വരിവരിയായി നീങ്ങുന്ന നൂറു കണക്കിനു സ്ത്രീകളിലാരും ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ പുറത്തിറങ്ങില്ല. കാരണം അവർക്കതു മറ്റൊരാളുടെ പ്രശ്നമാണ്.

നാളെ തങ്ങൾക്ക് നേരെയും ഇതേ മനോഭാവം തന്നെയുണ്ടാകുമെന്ന ആശങ്ക അവർക്കില്ലേ. ഉണ്ടാകില്ല, കാരണം അവരൊക്കെ സുരക്ഷിതരായിരിക്കും. അവർക്ക് വേണ്ടി ചോദിക്കാൻ വീട്ടിൽ ആണുങ്ങളുണ്ടായിരിക്കും. അത് മാത്രമല്ല അവരെ ആരെങ്കിലും അശ്ലീലകമന്റ് പറഞ്ഞാൽ അവർ കേട്ടില്ലെന്ന് നടിക്കും. ആണുങ്ങളങ്ങനെയൊക്കെ പറയും നമ്മൾ പെണ്ണുങ്ങൾ അതൊക്കെ അങ്ങ് വിട്ടേക്കണമെന്ന് പറയും. കാരണം അവരൊക്കെ അന്തസുള്ള പെണ്ണുങ്ങളാണ്. പരസ്യമായി പ്രതികരിച്ച് ചന്തപ്പെണ്ണാകുന്നതൊന്നും അവർക്ക്  ഇഷ്ടമില്ല. ഇനി അങ്ങനെയല്ലാത്തവരുണ്ടെങ്കിൽ തന്നെ അവരും മിണ്ടില്ല. കാരണം അവരുടെ വീട്ടിലെ ആണുങ്ങളും യുവതിയെ കെട്ടിയിട്ട ക്രിമിനലുകളുമൊക്കെ ഒരേമനോഭാവക്കാരായിരിക്കാം. പൊതുനിരത്തിൽ സ്ത്രീയെ ഉപദ്രവിച്ചവർ സ്വന്തം വീട്ടിൽ പെരുമാറുന്നതെങ്ങനെയെന്ന് പറയാനാകില്ലല്ലോ.

സ്ത്രീകളോടുള്ള വൃത്തികെട്ട ആൺമനോഭവത്തെ ചോദ്യം ചെയ്യുന്ന ഒരാളും ചന്തപ്പെണ്ണാകില്ല എന്ന വിശ്വാസത്തിലേക്ക് എല്ലാ സ്ത്രീകളുമെത്തുന്നതിനെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്. സ്വന്തം ഭാര്യയോ മകളോ അല്ലെങ്കിൽ പെങ്ങളോ അതിക്രമത്തിന് ഇരകളാകേണ്ടി വന്നാൽ ചോദിക്കാനിറങ്ങേണ്ടത് തങ്ങളല്ല അവർ തന്നെയാണെന്ന് പുരുഷൻമാരും തിരിച്ചറിയണം. ഇതൊക്കെ ഇല്ലാത്ത കാലത്തോളം ഏത് നിയമത്തിനാണ് ഇവിടെ സ്ത്രീകളെ സുരക്ഷിതരാക്കാൻ കഴിയുന്നത്.  യഥാർത്ഥത്തിൽ  ആക്രമിക്കപ്പെടുന്നവർ എന്നും ഇരകളായി കരഞ്ഞും പഴിച്ചും പതിവ് പോെ ജീവിതം തള്ളിനീക്കും ആക്രമിക്കപ്പെടാഞ്ഞിട്ടും ചിലർ അതേ നിയമത്തിൻറെ ബലത്തിൽ കോടികളുടെ വിലപേശൽ നടത്തും. അതൊക്കെ കണ്ട് നമ്മൾ വീണ്ടും നിയമത്തെയും സമൂത്തെയും കുറ്റപ്പെടുത്തിക്കൊണ്ടുമിരിക്കും.

English Summary: Atrocity Against Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT