ADVERTISEMENT

താരങ്ങളെ അനുകരിക്കുകയെന്നത് ലോകമെങ്ങുമുള്ള രീതിയാണ്. വസ്ത്രധാരണത്തിലും ജീവിതശൈലിയിലും മുതൽ കാഴ്ചപ്പാടുകളിലും രാഷ്ട്രീയ നിലപാടുകളിലും വരെ തങ്ങളുടെ ആരാധനാപാത്രങ്ങളെ അനുകരിക്കുന്നവരിൽ കുട്ടികളും കൗമാരക്കാരും യുവാക്കളും വയോധികരുമെല്ലാമുണ്ട്. ഇത്തരം അനുകരണത്തെ സാധാരണഗതിയിൽ ആരാധകരുടെ കൗതുകമായി കാണാമെങ്കിലും ചില സാഹചര്യങ്ങളിൽ അത് പ്രതിലോമകരമോ സമൂഹത്തിനു തന്നെ അപകടകരമോ ഒക്കെയായി മാറാറുണ്ട്. അഭിമുഖങ്ങളിലും മറ്റും ചില താരങ്ങൾ സ്വകാര്യ ജീവിതത്തെപ്പറ്റിയും കാഴ്ചപ്പാടുകളെപ്പറ്റിയും സംസാരിക്കുമ്പോൾ, മാനസികമായി അവരെത്രയോ കാലം പിന്നിലാണെന്നു തോന്നാറുണ്ട്. ലിംഗസമത്വവും വ്യക്തിസ്വാതന്ത്ര്യവുമടക്കം അവകാശമായിക്കാണുന്ന, അവയാണു ജീവിതത്തിന്റെ മൂല്യങ്ങളെന്നു വിശ്വസിക്കുന്ന മനുഷ്യരുള്ള ഇക്കാലത്ത്, ചില സെലിബ്രിറ്റികൾ പങ്കുവയ്ക്കുന്ന പഴഞ്ചൻ നിലപാടുകൾ അവരെ ആരാധിക്കുന്ന ചിലരെയെങ്കിലും സ്വാധീനിച്ചേക്കാം.

കുറച്ചുദിവസം മുൻപാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഒരു വിഡിയോയിൽ, താൻ‌ ലിപ്സ്റ്റിക് ഉപയോഗം കുറച്ചതിനെപ്പറ്റി പറഞ്ഞത്. ഭർത്താവ് രൺബീർ കപൂറിന് ഇഷ്ടമല്ലാത്തിനാലാണ് അതെന്നും ആലിയ വെളിപ്പെടുത്തി. അതിനെ അങ്ങേയറ്റം പുച്ഛത്തോടെ മാത്രമേ കേൾക്കാനാകൂ എന്നായിരുന്നു പലരുടെയും വിമർ‌ശനം. ആലിയയോടു സഹതാപം തോന്നുന്നുവെന്നും ചിലർ പറഞ്ഞു. അതേസമയം, ‘അവളുടെ ഭർത്താവിന് ഇഷ്ടമല്ലാത്തതുകൊണ്ടല്ലേ, ഉത്തമ ഭാര്യ ആയാൽ ഇങ്ങനെ വേണം, അല്ലെങ്കിലും ഭർത്താക്കന്മാരുടെ ഇഷ്ടത്തിനാണ് വില കൊടുക്കേണ്ടത്....’ ഇത്തരം കമന്റുകളുമായി എത്തുന്നവരും ഉണ്ട്. അവരിൽ പലരും സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. ഒരു പെൺകുട്ടി, ഭർ‌ത്താവിന്റെ താൽപര്യത്തിനായി വേണ്ടി തന്റെ ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കുന്നുവെന്നു പറയുന്നതിനെ മറ്റൊരു സ്ത്രീ പുകഴ്ത്തുമ്പോൾ, ‘പെണ്ണിന്റെ ശത്രു അവൾ തന്നെയാണ്’ എന്ന പ്രയോഗം അക്ഷരാർഥത്തിൽ ഇവിടെ യോജിക്കുന്നു.

ഇത് ക്യൂട്ട് അല്ല!

ആലിയ രൺബീറിന്റെ ഇഷ്ടത്തിനനുസരിച്ചു മാറുന്നതിനെ ക്യൂട്ട് എന്നു പറഞ്ഞ് പാടിപ്പുകഴ്‍ത്തുന്നവരോട് സഹതാപം മാത്രമേ തോന്നുന്നുള്ളു. നിലവാരത്തകർച്ചയും സംസ്കാരമില്ലായ്മയുമാണിത്. ഇഷ്ടപ്പെട്ട ലിപ്സ്റ്റിക് ഇട്ടതിനു ശേഷം, നിറത്തിന്റെ കടുപ്പം കുറയ്ക്കാൻ പകുതി മായ്ച്ചു കളയാറുണ്ടെന്നും അല്ലെങ്കിൽ രൺബീറിന് അത് ഇഷ്ടപ്പെടില്ലെന്നും ആലിയ ചെറു പുഞ്ചിരിയോടെയാണു പറഞ്ഞത്. അതിനർഥം ആലിയ ഭർത്താവിനു വേണ്ടി തന്റെ രീതികള്‍ മാറ്റിയെന്നും വ്യക്തിത്വത്തെ മറന്നു കളഞ്ഞുവെന്നുമാണ്. സ്വാഭാവിക നിറത്തിൽ ചുണ്ടുകൾ കാണാനാണ് ഭർത്താവിന് ഇഷ്ടമെന്നും കാമുകനായിരുന്നപ്പോഴും ഇങ്ങനെ തന്നെ നിർബന്ധം പിടിച്ചിരുന്നുവെന്നും ആലിയ കൂട്ടിച്ചേർക്കുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ആലിയ പ്രണയബന്ധം വേണ്ടെന്നു വയ്ക്കാതിരുന്നത്?

Read also: 'ഇനി പാൽ പിഴിഞ്ഞു കളയില്ല, മുലപ്പാല്‍ ആവശ്യമുള്ള കുഞ്ഞുങ്ങൾ ഒരുപാടുണ്ട്’: ഇത് വണ്ടർ വുമൺ

alia-bhatt-impressive-look-in-saree1
Image Credit:instagram/aliaabhatt

ആലിയയ്ക്ക് എന്തുപറ്റി? 

സാമ്പത്തികമായി സ്വതന്ത്രരാകാത്ത സ്ത്രീകൾ കൂടുതലും പങ്കാളിയെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. ആ അവസരം മുതലെടുത്ത് ചില പുരുഷന്മാർ സ്ത്രീകള്‍ക്കു മേൽ അധികാരം പ്രയോഗിക്കാറുമുണ്ട്. മറ്റു മാർഗങ്ങളില്ലാതെ സ്ത്രീകളിൽ പലരും അടിമയെപ്പോലെ പുരുഷനു കീഴിൽ ജീവിക്കുന്നു. അതും വ്യക്തിത്വ തകർച്ച തന്നെയാണ്. സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മയാണ് അത്തരമൊരു അടിമത്തത്തിലേക്കു നയിക്കുന്നതെങ്കിൽ ആലിയയുടെ കാര്യത്തിൽ എന്താണു സംഭവിച്ചത്? പേരും പ്രശസ്തിയും നേടിയ, പ്രതിവർഷം ഏകദേശം 14 കോടി രൂപയോളം സമ്പാദിക്കുന്ന ആലിയ എന്തുകൊണ്ട് രൺബീറിന്റെ കൂടെ സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്നു? അപ്പോൾ സാമ്പത്തികവും പേരും പ്രശസ്തിയുമൊന്നുമല്ല, ടോക്സിക് ആകാൻ പുരുഷന്മാർ പല കാരണങ്ങളും കണ്ടുപിടിക്കുകയാണ്. മനപ്പൂർവമോ അല്ലാതെയോ സ്ത്രീകൾ അതിൽ അടിമപ്പെട്ടു പോകുന്നു. 

അവൻ പറഞ്ഞാൽ അവൾ കേൾക്കണോ?

എല്ലാവർക്കും സ്വന്തമായി ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകും. എന്നാൽ ജീവിതകാലം മുഴുവൻ ഒരേ ഇഷ്ടങ്ങൾ മുറുകെ പിടിച്ച് ജീവിക്കുന്ന എത്ര പേരുണ്ടാകും? പ്രത്യേകിച്ച് സ്ത്രീകൾ. പങ്കാളിക്ക് ഇഷ്ടമല്ല എന്ന ഒറ്റക്കാരണം കൊണ്ട് പല ആഗ്രഹങ്ങളും വേണ്ടെന്നു വച്ച സ്ത്രീകളുടെ എണ്ണം കുറയുന്നില്ലെന്ന കാര്യം അതീവ ദുഃഖത്തോടെ മാത്രമേ കേട്ടിരിക്കാൻ സാധിക്കൂ. അവന്റെ താൽപര്യങ്ങൾക്കനുസരിച്ച് അവൾ എന്തിനു മാറണം? അങ്ങനെ മാറിയാൽ അവൾ അവളല്ലാതായി തീരില്ലേ? അവന് ഇഷ്ടമുള്ളത് ചെയ്യാമെങ്കിൽ പിന്നെ എന്തുകൊണ്ട് അവള്‍ക്കത് പാടില്ല? അവളെ വിലക്കാൻ അവന് എന്ത് അധികാരമാണുള്ളത്? ഈ ചോദ്യങ്ങളൊക്കെ ഇക്കാലത്തു ചോദിക്കേണ്ടി വരുന്നത് നാണക്കേടാണ്. എന്നിട്ടും എന്താണ് ഈ പെൺകുട്ടികൾ ഇതൊന്നും മനസ്സിലാക്കാത്തത്. 

Read also: സമയം വില്ലനല്ല, കഥകളി എന്നും ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്നു: ജീവിതം ചെറുതല്ലെന്ന് കലക്ടർ ദിവ്യ എസ് അയ്യർ

നീ നീയായിരിക്കണം

പെൺകുട്ടികളേ, നിങ്ങൾ നിങ്ങൾക്കു വേണ്ടിയാണ് ജീവിക്കേണ്ടത്. അല്ലാതെ ജീവിതത്തിന്റെ പാതിയിൽ കൂടെക്കൂടുന്ന പങ്കാളിക്കു വേണ്ടിയല്ല. അവന് പല ഇഷ്ടങ്ങളും താൽപര്യങ്ങളും ഉണ്ടാകും. പക്ഷേ നിന്റെ ഇഷ്ടങ്ങളെ പൊടിപിടിപ്പിച്ച് മൂലയ്ക്കിരുത്തേണ്ടിവരുന്ന യാതൊന്നും അവനിൽനിന്നു കേൾക്കാൻ നിങ്ങൾ നിന്നുകൊടുക്കരുത്. നിന്നെ നീയായി കണ്ട് ഇഷ്ടപ്പെടുന്നവരെ മാത്രമേ കൂടെക്കൂട്ടാവൂ. നിന്റെ വ്യക്തിത്വം അവനു മുന്നിൽ അടിയറ വയ്ക്കാനുള്ളതല്ല. അവനു വേണ്ടി നീയോ നിനക്ക് വേണ്ടി അവനോ മാറണമെന്ന് ആഗ്രഹിക്കുന്നതു തന്നെ തെറ്റ്. അത്തരം ബന്ധങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതു തന്നെയാണ് ഏറ്റവും നല്ലത്.  

അനുവാദം തരാൻ അവൻ ആര്?

ഇഷ്ടമുള്ള കാര്യം ചെയ്യണമെങ്കിൽ പങ്കാളിയുടെ അനുവാദത്തിനായി സ്ത്രീകൾ കാത്തിരിക്കുന്നത് എന്തിനാണ്? അനുവാദവും സ്വാതന്ത്ര്യവും തരാൻ അവൻ ആര്? സത്യത്തിൽ ആൺകുട്ടികളിലെ ഈ അധികാര സ്വഭാവത്തെ വളർത്തി പരിപോഷിപ്പിക്കുന്നത് പെൺകുട്ടികൾ തന്നെയാണ്. അവളുടെ ഇഷ്ടത്തിന് അവൻ വിലക്കേർപ്പെടുത്തുമ്പോൾ തല കുലുക്കി സമ്മതിക്കുന്നതുകൊണ്ടാണ് അവൻ ആ അവസരം മുതലെടുക്കുന്നത്. ആദ്യമേ തന്നെ ‘നോ’ എന്നു പറഞ്ഞാൽ പിന്നെ അവൻ ഒരു കാര്യത്തിലും ഒരു നിബന്ധനയും വയ്ക്കില്ല. ‘നോ’ പറയുന്നതുകൊണ്ട് ഇല്ലാതാകുന്ന ബന്ധങ്ങളാണെങ്കിൽ അത് വിട്ടുകളയുക തന്നെയാണ് ചെയ്യേണ്ടത്. വ്യക്തിജീവിതത്തിൽ പങ്കാളിയോട് അഭിപ്രായം ചോദിക്കുന്നതു നല്ലതുതന്നെ. പക്ഷേ അഭിപ്രായവും അനുവാദവും തമ്മിൽ വലിയ അന്തരമുണ്ട്. സ്ത്രീകൾ ആദ്യം പഠിക്കേണ്ടത് സ്വന്തം നിലപാടിലും താൽപര്യങ്ങളിലും ഉറച്ചുനിൽക്കാനാണ്. 

Representative image. Photo Credit: gorodenkoff/istockphoto.com
Representative image. Photo Credit: gorodenkoff/istockphoto.com

അത് ടോക്സിക് ആണ്, കെയർ അല്ല!

പങ്കാളിയുടെ കുടുംപിടുത്തങ്ങൾക്കും നിബന്ധനകള്‍ക്കും വഴങ്ങുന്ന സ്ത്രീകൾ തെറ്റിദ്ധാരണയുടെ പുറത്ത് സ്വന്തം ജീവിതം ഇല്ലാതാക്കുകയാണ്. പങ്കാളിക്ക് തന്നോടുള്ള സ്നേഹവും ‘കെയറും’ കൊണ്ടാണ് പല കാര്യങ്ങളും വേണ്ടെന്നു വയ്പ്പിക്കുന്നതെന്നു സ്ത്രീകൾ കരുതുന്നു. അവരുടെ ആ ചിന്തയെ മുതലാക്കി പല പുരുഷന്മാരും അധികാരം കാണിച്ച്, സ്നേഹം നടിച്ച് അതിൽ അവളെ കുടുക്കിയിടുന്നു. അത് സ്നേഹമെന്നു തെറ്റിദ്ധരിച്ച് അവൾ സ്വന്തം വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യുന്നു. പുരുഷനു വേണ്ടാത്ത കെയറൊന്നും സ്ത്രീക്കും വേണ്ട. എന്തിനാണ് ഭാവി ഭർത്താവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചോദിക്കുമ്പോൾ ‘നല്ല കെയറിങ് ആയിട്ടുള്ള ആളായിരിക്കണം’ എന്നു പെൺകുട്ടികൾ പറയുന്നത്? അവന്റെ കെയർ കിട്ടിയില്ലെങ്കിൽ നിങ്ങൾക്ക് എന്തു സംഭവിക്കാനാണ്? പെണ്ണിന് ഒറ്റയ്ക്കു നിൽക്കാനുള്ള കെൽപ് ഇല്ലെന്ന് അവൾ തന്നെ വിളിച്ചു പറയുകയാണ് ഇത്തരം ഡിമാൻഡുകളിലൂടെ. ആൺകുട്ടികൾ എന്തുകൊണ്ടാണ് കെയറിങ് ആയ പങ്കാളിയെ വെണമെന്നു നിർബന്ധം പിടിക്കാത്തത്? ആണധികാരത്തിന്റെ ചിന്തകൾ അവന്റെ മനസ്സിലുള്ളതുകൊണ്ടായിരിക്കാം. അവളുടെ കെയർ ഇല്ലാതെ തനിക്കു ജിവിക്കാനാകുമെന്ന് അവനറിയാവുന്നതുകൊണ്ടായിരിക്കാം. അങ്ങനെ എന്തുകൊണ്ടാണ് പെൺകുട്ടികൾ വിചാരിക്കാത്തത്? പരസ്പരം കെയർ ആവശ്യമുള്ള ചില സമയങ്ങളുണ്ട്. അത് അപ്പോൾ മാത്രം വേണ്ടതാണ്. അല്ലാതെ കെയർ എന്ന പേരില്‍ ടോക്സിക് ആവുകയല്ല വേണ്ടത്. 

Content Summary:The Alia Bhatt lipstick controversy has reignited the conversation about women's right to self-expression and the need to challenge toxic relationship dynamics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com