ADVERTISEMENT

സ്വദേശികൾക്കും വിദേശികൾക്കും ഒരേപോലെ ആശ്ചര്യമുണർത്തുന്ന കലാരൂപങ്ങൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യ. പരമ്പരാഗത ഇന്ത്യൻ കലാസൃഷ്ടികൾക്ക് ലോകത്ത് എവിടെയും വൻ സ്വീകാര്യതയുമുണ്ട്. കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി വസിക്കുന്ന ലംബാനി വിഭാഗത്തിൽപ്പെട്ട ആളുകളുടെ പരമ്പരാഗത നെയ്ത്ത് കലാരൂപമായ ലംബാനി നെയ്ത്ത് വിദ്യയുടെ കാര്യവും വ്യത്യസ്തമല്ല. വർണ്ണ വൈവിധ്യവും സങ്കീർണ്ണതയും നിറഞ്ഞ ഈ നെയ്ത്തു കല കാഴ്ചയിലെ ഭംഗിയെക്കാളുപരി ഒരു സംസ്കാരത്തിന്റെ തന്നെ പ്രതിഫലനമാണ്. എന്നാൽ ഇന്ന് ജീവവായു പോലെ പ്രാധാന്യം നൽകിയ ഈ കല കൺമുന്നിൽ  ഇല്ലാതാകുന്നതിന്റെ വിഷമത്തിൽ കഴിയുകയാണ് ലംബാനി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ.

 

തങ്ങളുടെ ജീവിതവും ജീവനോപാധിയും എല്ലാമായിരുന്ന കലാരൂപം പുതുതലമുറയ്ക്ക് അന്യമാകുന്നതാണ് വാർദ്ധക്യത്തിലേയ്ക്ക് കടക്കുന്ന ലംബാനി സ്ത്രീകളെ അങ്ങേയറ്റം വിഷമിപ്പിക്കുന്നത്. ലംബാനി കലയുടെ ചുവടുപിടിച്ച് ജീവിക്കാൻ തയ്യാറാകാതെ പുതിയ തലമുറ മറ്റു തൊഴിലുകൾ തേടി പോവുകയാണ്.  പൂർവികരോടുള്ള ബന്ധമാകാണ് ഈ വിഭാഗത്തിലെ മുതിർന്ന സ്ത്രീകൾ ലംബാനി കലയെ കാണുന്നത്. എന്നാൽ എത്ര ശ്രമിച്ചിട്ടും പുതിയ തലമുറയിലെ കുട്ടികൾക്ക് കലാരൂപത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനോ അതിലേയ്ക്ക് താൽപര്യം വളർത്താനോ സാധിച്ചിട്ടില്ല. സാമ്പത്തിക ഭദ്രത മാത്രം നോക്കി കലയെ പിന്തള്ളി പുതുതലമുറ പോകുന്നതിൽ അങ്ങേയറ്റം മനോവിഷമമാണ് ഇവർക്കുള്ളത്.

 

ഇന്ന് ലംബാനി കലാരൂപം ഉപജീവനമാർഗ്ഗമാക്കി ജീവിക്കുന്നവരിൽ 90 ശതമാനത്തിലധികവും 50 വയസ്സ് പിന്നിട്ട സ്ത്രീകളാണ്. ഏറ്റവും പൂർണ്ണതയോടെ നെയ്ത്തു വിദ്യ പഠിച്ചെടുക്കാൻ അവർക്ക് പതിറ്റാണ്ടുകൾ തന്നെ വേണ്ടിവന്നു. എന്നാൽ ഇതിനു തക്ക പ്രതിഫലം ചെയ്യുന്ന ജോലിക്ക് ലഭിക്കുന്നില്ല എന്നത് സത്യമാണെന്നും ഇവർ ഒരേ സ്വരത്തിൽ പറയുന്നു. ഒരു ലംബാനി സാരി നെയ്തെടുക്കുന്നതിനായി ഒരു മാസം സമയമാണ് വേണ്ടിവരുന്നത്. ഒരു സാരിക്ക് ലഭിക്കുന്ന പ്രതിഫലം 5000 രൂപയും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഈ തുക മതിയാവില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കുലത്തൊഴിൽ ചെയ്യാനാവില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് ഇവരുടെ പിൻതലമുറക്കാർ.

 

നെയ്ത്ത് വിദ്യ പണത്തിനുള്ള മാർഗം മാത്രമല്ലെന്നും തങ്ങളുടെ ഭാഷയാണെന്നുമാണ് പഴയ തലമുറക്കാരുടെ പക്ഷം. ഓരോ തുന്നൽ വിദ്യയും ഈ ഗോത്ര വിഭാഗത്തിന്റെ ചരിത്രവും സംസ്കാരവും എല്ലാം കൈമാറുന്നുണ്ട്. അത്രത്തോളം പ്രാധാന്യം നൽകുന്ന കല നിലനിർത്താനും അതിനോടൊപ്പം  കുടുംബം പോറ്റാനുള്ള പണം കണ്ടെത്താനും ഇവർക്ക് സാധിക്കാതെ വരുന്നു. സ്വാശ്രയ സംഘങ്ങളുടെ സഹകരണം മാത്രമാണ് ഈ സ്ത്രീകളുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷ. വലിയ തോതിൽ പണം സമ്പാദിക്കാൻ ഇതിലൂടെ സാധിച്ചില്ലെങ്കിലും തങ്ങളുടെ കല അന്യം നിന്നു പോകാതെ സംരക്ഷിക്കാനാവുമെന്ന പ്രത്യാശയാണ് ഇവർ പ്രകടിപ്പിക്കുന്നത്.

 

 

എത്ര വലിയ ഓർഡറുകൾ വന്നാലും ചെയ്തുകൊടുക്കാനാവുമെന്ന ആത്മവിശ്വാസവും ഇവർക്കുണ്ട്. എന്നാൽ ആവശ്യക്കാർ നന്നേ കുറവാണെന്നതാണ് പ്രശ്നം. പ്രകൃതിയിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ നെയ്ത്തിനുള്ള നൂലുകൾക്ക് നിറം നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ ലഭ്യമല്ലാതാകുന്നതും കനത്ത വെല്ലുവിളിയാണ്. ഒരുകാലത്ത് സുലഭമായിരുന്ന നിറങ്ങൾ കണികാണാൻ പോലും കിട്ടാത്ത അവസ്ഥ. ഇതുമൂലം ഈ വിഭാഗത്തിൽപ്പെട്ട ചിലരെങ്കിലും ജൈവ ഡൈകളും പുനരുപയോഗം ചെയ്ത വസ്തുക്കളുമൊക്കെ നൂലുകൾക്ക് നിറം നൽകാനായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റുചിലരാവട്ടെ നെയ്ത്ത് ജോലി എളുപ്പമാക്കാനുള്ള പുതിയ വിദ്യകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കലാരൂപത്തിന്റെ തനിമ നഷ്ടപ്പെടാൻ ഇതെല്ലാം കാരണമാകുമെങ്കിലും ലംബാനി കല അന്യം നിന്ന് പോകാതിരിക്കാനും പുതിയ തലമുറ തങ്ങളുടെ പാരമ്പര്യം അപ്പാടെ മറക്കാതിരിക്കാനും സാധ്യമായ എല്ലാ മാർഗങ്ങളും തേടുകയാണ് ഇവർ.

English Summary: Lambani women and their art

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com