ADVERTISEMENT

സോഷ്യൽ മീഡിയയിൽ എത്ര തരം മനുഷ്യരാണ്! എല്ലാം കിട്ടുന്ന ഒരു കടയെക്കുറിച്ച് കുട്ടിക്കാലത്തെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛനെയും അമ്മയെയും ഒഴികെ എന്തും അവിടെ കിട്ടുമത്രേ! ഇന്ന് അത്തരമൊരു ആശയം അതിശയമല്ല. മാളുകളും സൂപ്പർമാർക്കറ്റുകളും സൂപ്പർ ഷോപ്പിങ് ഇടങ്ങളും എല്ലാം ഉപഭോക്താക്കൾക്കു മുന്നിൽ തയാറാക്കി വയ്ക്കുന്നുണ്ട്. അതിനിടയിൽ ശരീരവും ഒരു വിൽപനച്ചരക്കാകുന്നു എന്നതിൽ വലിയ അതിശയമൊന്നുമില്ല. ശരീരങ്ങൾ വിൽപനയ്ക്കു വയ്ക്കുന്നത് എല്ലാക്കാലത്തും എല്ലായിടങ്ങളിലുമുണ്ട്. എന്നാൽ ഓൺലൈനിൽ അതിനു പുതു വഴികളുണ്ട് എന്നതാണ് പ്രത്യേകത. സ്ത്രീശരീരങ്ങൾ അന്വേഷിച്ചു നടക്കുന്നവർ അത്തരത്തിലുള്ളവരെ കണ്ടെത്തുകയും പണം കൊടുത്ത് ആസ്വദിക്കുകയും ചെയ്യുന്നു, ശരീരം വിറ്റു ജീവിക്കുന്നത് ഒരു ജോലിയായി കോടതി പോലും അടയാളപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇതേ ശരീരം വച്ച് മറ്റുള്ളവരെ പറ്റിക്കുന്നവരുണ്ടാവുന്നത് ഒരു ശരികേടാണ്. ഓൺലൈനിൽ ഇത്തരം ഹണി ട്രാപ്പുകൾ നിരന്തരം നടക്കുന്നുണ്ട്. അതിൽ ഏറ്റവും പുതിയതാണ് അറുപത്തിയെട്ടുകാരനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികളുടെ കഥ.

എത്രപേർ ഇത്തരം ചതികളിൽനിന്നു രക്ഷപ്പെടുന്നുണ്ട് എന്നത് ആലോചിക്കേണ്ടതാണ്. കാരണം ഇത്തരത്തിൽ സ്ത്രീകളുടെ പ്രൊഫൈൽ പേരുകളിൽ സൗഹൃദ അഭ്യർഥനകൾ അയക്കുകയും വിഡിയോ ചാറ്റിനു തയാറാവുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഭീഷണിപ്പെടുത്തി കാശ് വാങ്ങുകയും ചെയ്യുന്നവർ ധാരാളമാണ്. അവർക്കു പണം നൽകേണ്ടി വന്നവർ, പറ്റിക്കപ്പെട്ടവർ, അവരിൽ എത്ര പേർ അത് തുറന്നു പറയാൻ തയ്യാറാകും? സ്വയം പറ്റിക്കപ്പെട്ടതിന്റെ ജാള്യം, നാട്ടുകാരും വീട്ടുകാരും അറിഞ്ഞാലുണ്ടാകുന്ന അപമാനം എന്നിങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ടും ഇത്തരക്കാർ നിശബ്ദത പാലിക്കുന്നു. അതുകൊണ്ടു തന്നെ കൂടുതൽ ആളുകൾ ഈ വലയിൽ കുടുങ്ങുകയും പണം നല്കിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഈ ഭയവും അപമാനവുമാണ് ഹണി ട്രാപ്പ് നടത്തുന്നവരുടെ പ്രധാന ആയുധം.

പുതിയ വാർത്തകളിൽ, സംഗതി ഓൺലൈനിൽ നിന്നു ഓഫ് ലൈനിലേക്ക് കൂടി വല നീട്ടിയിട്ടുണ്ട്. ഭർത്താവ് കൂടി അറിഞ്ഞു കൊണ്ട് ചാറ്റ് ചെയ്തു ആളെ വീട്ടിലേക്കു വിളിക്കുകയും സെക്‌സിന് തയാറാവുകയും പിന്നീട് അതിന്റെ തെളിവുകൾ നിരത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്ന നിലയിൽ കാര്യങ്ങൾ വളരുമ്പോൾ സംഗതിയുടെ ഗൗരവം വർധിക്കുകയാണ്. ഇതും ആദ്യത്തെ അനുഭവമല്ല, സ്ത്രീകളുടെ പ്രൊഫൈലും ശരീരവും ഉപയോഗിച്ച് ഇത്തരത്തിൽ ഹണി ട്രാപ്പ് നടത്തുമ്പോൾ അതിൽ എങ്ങനെ ഇടപെടണമെന്ന് പുരുഷന് കൃത്യമായ ബോധ്യമുണ്ടാകണമെന്ന് ഓരോ തവണയും വാർത്തകൾ കാണിച്ചു തരുന്നുണ്ട്. എന്നാലും സ്ത്രീ ശരീരങ്ങളിൽ ആർത്തി പിടിക്കുകയും പറ്റിക്കലിൽ ചെന്ന് വീഴുകയും ചെയ്യുമ്പോൾ അത് ആവേശം മൂലമുണ്ടാകുന്ന അറിവില്ലായ്മ എന്നും അടയാളപ്പെടുത്തണം. 

പരസ്പര സമ്മതത്തോടെയുണ്ടാകുന്ന രതിയല്ല വിഷയം, ഒരിക്കൽ സമ്മതം നൽകുകയും അതിന്റെ തെളിവുകൾ ശേഖരിച്ചു വച്ച് പിന്നീട് അപരന്റെ ജീവിതവും ബന്ധങ്ങളും തകർക്കുമെന്ന് ഭീഷണിപ്പെടുത്തി കാശ് പിടുങ്ങുകയും ചെയ്യുന്ന സ്ത്രീകളുടെ കപടതയാണ് വിഷയം. പണം എന്തിനു വേണ്ടിയും ആകാം, കുട്ടികളുടെ ഫീസ് അടയ്ക്കാനോ വില കൂടിയ ഫർണീച്ചറും അടുക്കള ഉപകരണവും വാങ്ങാനോ ഇ എം ഐ അടയ്ക്കാനോ ആർഭാടത്തോടെ ജീവിക്കാനോ എന്തിനും ആകാം. എന്നാൽ ഒരിക്കൽ പരസ്പരം സമ്മതത്തോടെ എന്ന വ്യാജേന രതിയിൽ ഏർപ്പെട്ട ശേഷം തെളിവുകൾ, സ്ക്രീൻഷോട്ട് മുതലായവ സൂക്ഷിച്ചു വച്ച് അതുപയോഗിച്ച് പണം വാങ്ങിയെടുക്കുന്ന രീതി എത്ര നിന്ദ്യമാണ്! മനസിലാക്കേണ്ട ഒരു കാര്യം സോഷ്യൽ മീഡിയയിൽ നിങ്ങളിഷ്ടപ്പെടുന്ന പല മുഖങ്ങളിൽ, മനുഷ്യരിൽ പലരും ഇത്തരുണത്തിൽ പണം ഊറ്റിയെടുക്കാൻ കഴിവുള്ളവരാകാം. ഒന്നുമറിയാതെ അവരെ പ്രണയിക്കാൻ തുനിഞ്ഞാൽ ജീവിതം കട്ടപ്പൊകയായി എന്ന് സാരം. നിങ്ങളുടെ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ അവരുടെ ഫോണിന്റെ മെമ്മറിയിൽ വിലപിടിച്ച തെളിവുകളായി മാറപ്പെട്ടേക്കാം. അതുപയോഗിച്ച് നിങ്ങളുടെ ജീവിതം അവർ നശിപ്പിക്കുകയും ചെയ്തേക്കാം. 

പരസ്പരം പ്രണയത്തിലാകുമ്പോൾ പുരുഷൻ ആയാലും സ്ത്രീ ആയാലും പങ്കാളിയുടെ വിശ്വാസ്യത പരിശോധിക്കുന്നത് നന്നായിരിക്കും. പക്ഷേ പലപ്പോഴും സമൂഹത്തിൽ അറിയപ്പെടുന്നവരുടെ സുഹൃത്തുക്കളായും സ്വയം അറിയപ്പെടുന്നവരായും മാന്യരായും നിൽക്കുമ്പോൾ വിശ്വാസ്യതയും ഒരു പ്രശ്നമായേക്കാം. അതുകൊണ്ട് ബന്ധങ്ങളിൽ മനുഷ്യർ വളരെ സൂക്ഷിക്കേണ്ടതുണ്ട്. നഷ്ടം അവനവന്റെ അഭിമാനവും സമ്പത്തുമായിരിക്കും. മാനസികമായും ശാരീരികമായും ചിലർ ഇല്ലാതാക്കിക്കളയും. മധുരം പുരട്ടി വരുന്ന തേൻ ചിരികൾ സൂക്ഷിക്കുക.

English Summary: Honey Trap By Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com