ADVERTISEMENT

മലയാള സിനിമയിൽ ശക്തയായ അമ്മ കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് പൗളി വൽസൻ. നാടകത്തിൽ നിന്ന് സിനിമയിലേക്കുള്ള പൗളിയുടെ യാത്ര ചെറുതായിരുന്നില്ല. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും അഭിനയ ജീവിതത്തെകുറിച്ചും മനോരമ ഓൺലൈൻ ഷീ ടോക്കിലൂടെ മനസ്സു തുറക്കുകയാണ് പൗളി വൽസൻ

∙നാടകം എന്ന തീരുമാനത്തിലേക്കെത്തിയത് അത്ര എളുപ്പമാണോ?

നാടകം ജീവിതമാർഗമായിട്ടെടുത്തതിന് കുറച്ചു സമയമെടുത്തു. കാരണം ആദ്യം നാടകത്തിനോടുളള ഭ്രമം അഭിനയിക്കാനുള്ള ആഗ്രഹവും സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകരിൽ നിന്ന് കിട്ടിയതാണ്. അഞ്ചാംക്ലാസ്സ് മുതൽ കോൺവെന്റിലാണ് ഞാൻ പഠിച്ചത്. അഞ്ചാംക്ലാസിൽ തന്നെ ഞാനൊരു െചറിയ ട്രൗസറും ഷർട്ടും ഇട്ട് ചെക്കനായിട്ട് അഭിനയിച്ചു. അന്നു തുടങ്ങിയതാണ് നാടകം കളിക്കണമെന്നുള്ള ആഗ്രഹം. സ്കൂളിൽ പോയെങ്കിലും പഠിക്കണമെന്നുള്ള വിചാരമല്ല നാടകവും മീറ്റിങ്ങുകളും കാര്യങ്ങളൊക്കെ ശ്രദ്ധിക്കാലാണ് നമ്മുടെ സ്ഥിരം പരിപാടി. നല്ല വേഷങ്ങൾ, എല്ലാവരുടെയും പ്രോത്സാഹനം, ടീച്ചേഴ്സിന്റെ അടുത്തു നിന്ന് സമ്മാനങ്ങൾ പള്ളിയിൽ നാടകം അവതരിപ്പിക്കുമ്പോൾ അച്ചൻമാരിൽ നിന്ന് കിട്ടുന്ന സമ്മാനങ്ങൾ പെൻസിലോ ബോക്സോ ഒക്കെയാകും സമ്മാനങ്ങൾ എങ്കിലും നമുക്കതൊക്കെ വളരെവിലപ്പെട്ടവയായിരുന്നു. അത്ര ചെറുപ്പത്തിലേ സമ്മാനങ്ങളൊക്കെ കിട്ടാൻ തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കലയ്ക്കു വേണ്ടി എന്തും ചെയ്യും എന്നുള്ളതായിരുന്നു ചിന്ത. നാടകം മാത്രമല്ല അഭിനയമായി ബന്ധപ്പെട്ട എന്തും ചെയ്യും. അവസാനം തമാശ എന്തെങ്കിലും ചെയ്തു എല്ലാവരെയും ചിരിപ്പിച്ചിട്ടേ പരിപാടി അവസാനിപ്പിക്കൂ. അങ്ങനെയായിരുന്നു ചെറുപ്പകാലം. ഹൈസ്കൂളിൽ വന്നപ്പോൾ വലിയ കുട്ടികളുടെ കൂടെ നാടകം കളിക്കാൻ തുടങ്ങി. യുവജനോത്സവങ്ങളിൽ ഫസ്റ്റ് കിട്ടിയിട്ടുണ്ട്. പുറത്തു നിന്ന് ആളുകൾ നാടകം കാണാൻ വരികയും ക്ലബ്ബുകളിൽ നാടകം ചെയ്യാനായി അവസരങ്ങൾ ലഭിക്കുകയും ചെയ്തു. 

∙ചെറുപ്പത്തിൽ നാടകം അഭിനയിക്കാൻ അപ്പച്ചൻ സമ്മതിച്ചിരുന്നോ?

ആദ്യം അപ്പച്ചൻ സമ്മതിച്ചിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ അതൊക്കെ സമ്മതിച്ചിരുന്നു. പുറത്തേക്ക് നാടകത്തിന് വിടാൻ സമ്മതമല്ലായിരുന്നു. നാടകത്തിന് പോകാൻ പറ്റില്ല. ഇവിടെ നിന്ന് കൊണ്ട് നടക്കാൻ ആരുമില്ല ആ ഒരു മോഹം ഒന്നും വേണ്ട എന്നാണ് അപ്പച്ചൻ പറഞ്ഞിരുന്നത്. പക്ഷേ എനിക്കാണെങ്കിൽ നാടകത്തിന് പോകണം എന്ന വിചാരം മാത്രമേ ഉള്ളൂ. ഒരു പേപ്പർ കിട്ടിയാൽ പോലും അതിലെഴുതിയിരിക്കുന്നത് രണ്ടു പേര് പറയുന്നതുപോലെ ആക്കി സംഭാഷണം അഭിനയിച്ചു നോക്കുകയും ഒരു സിനിമാ കണ്ടു കഴിഞ്ഞു വന്നാൽ അവർ ചെയ്യുന്നതുപോലെ അഭിനയിച്ചു നോക്കുകയും ഒക്കെ ചെയ്യുമായിരുന്നു. പത്താം ക്ലാസിൽ ആയ സമയത്ത് ഒരുപാട് അവസരങ്ങൾ വരാൻ തുടങ്ങി. അങ്ങനെ അപ്പച്ചനറിയാതെ നാടകം ചെയ്യാമെന്നേറ്റു. അന്നൊക്കെ നാടകം കാണാൻ എല്ലാ വീട്ടിൽ നിന്നും എല്ലാവരും പോകും. അന്ന് ചവിട്ടുനാടകം ഒക്കെയുണ്ട്. അപ്പച്ചൻ ഞങ്ങളെ എല്ലായിടത്തും കൊണ്ടുപോകും. 

∙അന്ന് ഒരുപാട് ഫാൻസുണ്ടായിരുന്നോ?

ചെറുപ്പക്കാരായ ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു. പക്ഷേ ഞാനവരോടൊക്കെ തല്ലുപിടിക്കും. അവർ ഓരോ ഡയലോഗൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാൻ തിരിഞ്ഞു നിന്ന് നല്ലത് പറയും. ഞാന്‍ നല്ല തന്റേടി ആയിരുന്നു. ആരോടും എന്തും പറയും ഒരുപേടിയുമില്ലായിരുന്നു. 

∙പതിനേഴാം വയസ്സിൽ നാടകത്തിലേക്കിറങ്ങിയപ്പോൾ വീട്ടിൽ നിന്ന് എതിർപ്പുണ്ടായപ്പോൾ ഞാൻ കുടുംബത്തിന്റെ കാര്യം നോക്കിക്കോളാം എന്നു പറഞ്ഞല്ലോ. അന്ന് കുടുംബത്തിന്റെ ഭാരം തോളിലേറ്റിയതാണോ?

അതെ. അപ്പച്ചൻ ഫിഷിങ് ബോട്ടിൽ പോകുന്ന ആളായിരുന്നു. ആറുമാസം കടലിൽ പോകും പിന്നീടുള്ള ആറുമാസം ബോട്ട് കടലിൽ പോകില്ലല്ലോ. ആ സമയത്തൊക്കെ നമുക്ക് ഭയങ്കര ദാരിദ്ര്യം ആണ്. കഞ്ഞിവയ്ക്കാൻ പോലും നിവൃത്തിയില്ലാത്ത കാലമായിരുന്നു. അങ്ങനെ ഒരു ഭയങ്കര മഴയത്ത് അപ്പച്ചൻ മഴ നോക്കിയിരിക്കുകയായിരുന്നു. അപ്പോള്‍ അപ്പച്ചൻ എന്നെ നോക്കിയിട്ട്  നമ്മള്‍ എന്തു ചെയ്യും മോളെ എന്ന് ചോദിച്ചു. എന്റെ താഴെയുള്ള ചെറുതുങ്ങളൊക്കെ ഇരിക്കുവല്ലേ. എന്റെ അമ്മയാണെങ്കിൽ പഞ്ചപാവം ആണ്. ഒന്നും ആഗ്രഹിക്കാത്ത ഒരമ്മയായിരുന്നു എന്റെ. അപ്പച്ചൻ അങ്ങനെ ചോദിക്കുന്നതു കേട്ട് ഞാൻ കരഞ്ഞുപോയി. ആ സാരമില്ല മോനോട് അപ്പച്ചൻ പറഞ്ഞന്നേയുള്ളൂ. അത് സാരമില്ല അപ്പച്ചാ എന്നു പറഞ്ഞ് ഞാൻ അന്ന് ഇട്ടിരുന്നത് വലിയപാവാടയായിരുന്നു. ആ പാവാടയെടുത്ത് ഞാൻ തലയിൽ കെട്ടി ഞാൻ മഴയത്തു കൂടി ഓടി കുറച്ചു മാറി അവിടെ ഒരു പലചരക്ക് കടയുണ്ടായിരുന്നു. ഞാൻ ആ കടയിൽ ചെന്ന് ഒരു കിലോ അരി ചോദിച്ചു. പൈസ എപ്പോഴെങ്കിലും തരാമെന്ന് പറഞ്ഞു. ജോസഫ് ചേട്ടൻ അരി കടലാസിൽ പൊതിഞ്ഞു തന്നു. അങ്ങനെ അരി നനയാതെ ഞാൻ വീട്ടിലേക്ക് അതുമായി ഓടി അമ്മയുടെ അടുത്ത് ചെന്ന് കഞ്ഞി വയ്ക്കമ്മേ എന്നു പറഞ്ഞ് ഈ അരി അമ്മയുടെ കൈയിൽ കൊടുത്തു. അമ്മ വേഗം ക‌ഞ്ഞി വച്ച് പിള്ളേരെല്ലാം അപ്പോൾ ഉറങ്ങിയിരുന്നു അവരെയെല്ലാം എഴുന്നേൽപിച്ചു കഞ്ഞി കൊടുത്തു. അവരു കഞ്ഞികുടിക്കുന്നതു കണ്ടപ്പോൾ വലിയൊരു സംതൃപ്തി തോന്നി. എന്നെക്കൊണ്ട് അത് സാധിച്ചല്ലോ എന്ന ഒരു തോന്നൽ. അപ്പച്ചൻ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അപ്പച്ചനോട് പറഞ്ഞു. അപ്പച്ചനെന്നോടല്ലേ പറയാൻ പറ്റൂ ഞാനല്ലേ മൂത്തത്. അങ്ങനെ ആ സംഭവം എന്റെ മനസ്സിൽ അങ്ങനെ കിടന്നു. സ്കൂളിൽ എന്റെ കൂട്ടുകാരിയോട് ഞാൻ വീട്ടിലെ കാര്യങ്ങളെല്ലാം പറയും. വൈകിട്ടത്തെ എന്റെ ഭക്ഷണം ഞാന്‍ കഴിക്കാതെ സൂക്ഷിച്ച് വയ്ക്കും. എന്നിട്ട് അത് പിറ്റേന്ന് രാവിലെ നാലു പേർക്കും കൂടി വീതിച്ചു കൊടുക്കും. ഞാൻ തലേദിവസത്തെ കഞ്ഞിയുടെ വെള്ളം ഉപ്പിട്ടു കുടിച്ച്  സ്കൂളിൽ പോകും. എന്റെ കൂട്ടുകാരി അന്ന് നല്ല രീതിയിലാണ് ജീവിക്കുന്നത്. അവൾ എനിക്കുള്ള ചോറും കൂടി കൊണ്ടു വരും. ഞങ്ങൾ രണ്ടുപേരും കൂടി ആ ചോറു കഴിക്കും. ആ ചോറു കഴിക്കുമ്പോൾ വീട്ടിലെ സഹോദരങ്ങളുടെ കാര്യം ഓർക്കുമ്പോൾ വിഷമം ആണ്. കാരണം ഉച്ചയ്ക്ക് വീട്ടിൽ പട്ടിണി ആണ്. ആ കൂട്ടുകാരി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അന്ന് ബസിൽ പോകണമെങ്കിൽ പത്തു പൈസ വേണം അങ്ങോട്ട് 5 പൈസ ഇങ്ങോട്ടും 5 പൈസ. ചില പിള്ളേരുടെ കൈയിൽ അധികം പൈസ കാണും. അവരോട് ഞാൻ പൈസ ചോദിക്കും. 1 രൂപ 82 പൈസയ്ക്ക് അന്ന് 1 യൂണിറ്റ് അരി റേഷൻ കടയിൽ നിന്ന് കിട്ടും. വൈകുന്നേരം വളരെ സന്തോഷത്തോടെയാകും വീട്ടിലേക്കു വരുന്നത് ഇത്രയും പൈസ കിട്ടിയല്ലോ അരി വാങ്ങാമല്ലോ എന്നോര്‍ത്ത്. എന്നിട്ട് ഞാൻ ഒരു ബുക്കിൽ ഈ കണക്കെല്ലാം എഴുതി വയ്ക്കും. ഇന്നയാളോട് ഇത്ര പൈസ വാങ്ങിച്ചു എന്നൊക്കെ. നാടകം കളിക്കുന്നതു കൊണ്ടും തമാശയൊക്കെ പറയുന്നതു കൊണ്ടും ദാരിദ്ര്യം ഉണ്ടെങ്കിലും അത് പുറമെ കാണിക്കില്ല പുറമെ ഭയങ്കര അടിപൊളിയായിരിക്കും ഞാൻ അതുകൊണ്ട് പിള്ളേർക്കെല്ലാം എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ആരും എന്നോട് ആ പൈസ തിരിച്ചു ചോദിച്ചിട്ടില്ല. തിരിച്ചു ചോദിക്കാത്ത ആളുകള്‍ തന്നെ വീണ്ടും വീണ്ടും എനിക്ക് അഞ്ചു പൈസ തന്നു സഹായിച്ചിട്ടുണ്ട്. അങ്ങനെ 25 രൂപയായി എനിക്കു കടം. ഇനി ഇതെങ്ങനെ തിരിച്ചു കൊടുക്കും സ്കൂൾ അടയ്ക്കാൻ പോകുന്നു. ഓൾ പ്രമോഷനാണ് അന്ന് ഒന്നും പഠിച്ചിട്ടല്ല. ജയിപ്പിച്ചു വിടുകയാണ് അന്നൊക്കെ. അപ്പോൾ ഞാൻ ഓർത്തു ഈ പൈസ എങ്ങനെ കൊടുക്കും. അതിനുവേണ്ടിയാണ് അപ്പച്ചനറിയാതെ ഒരു നാടകം ഞാൻ പിടിക്കുന്നത്. 25 രൂപയാണ് അഭിനയിക്കുന്നതിന് കിട്ടുന്നത്. അവരെനിക്ക് 5 രൂപ അഡ്വാൻസ് തന്നു. അപ്പോൾ ഞാൻ പറഞ്ഞു ഇപ്പോൾ വേണ്ട. നാടകം കഴിഞ്ഞിട്ടു മതി എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ അവർ കരുതി എനിക്ക് പൈസ വേണ്ട എന്നാണെന്ന് അതുകൊണ്ട് അവർ എനിക്കു പൈസ തന്നില്ല. അപ്പച്ചന്റെ അനിയന്റെ വീട്ടിൽ പോകുവാണെന്ന് പറഞ്ഞാണ് രണ്ടു ദിവസം നാടകത്തിനായി പോയത്.

paully2

നാടകത്തിന്റെ അന്ന് ഹാഫ് സാരിയൊക്കെ ഉടുത്ത് വലിയ പെണ്ണായിട്ട് ഒരുങ്ങി പുറത്തേക്കിറങ്ങിയതും എന്റെ ആങ്ങളമാരും രണ്ടും ഫ്രണ്ടിൽ ഇരുന്ന് ദേ ‍ഞങ്ങടെ ചേച്ചി എന്നു പറഞ്ഞതും ഞാൻ ഒറ്റയടിക്ക് സ്റ്റേജിൽ നിന്ന് അകത്തേക്ക് ഓടിപ്പോയി. ഇവരു വന്നപ്പോൾ അപ്പച്ചനും ഉണ്ടാകും എന്ന് എനിക്കറിയാം. എനിക്ക് പേടികാരണം വയ്യ പിന്നെ ഓർക്കസ്ട്രക്കാരെല്ലാം കൂടി പറഞ്ഞ് ചെല്ല് മോളെ എന്നു പറഞ്ഞു ഉള്ളിലൊരു പേടിയോടെ നാടകം ഒരുവിധം കളിച്ചു. ഇന്റർവെൽ ആയപ്പോൾ അപ്പച്ചൻ സ്റ്റേജിനു പുറകിൽ വന്ന് ആരോട് ചോദിച്ചിട്ടാ എന്റെ മോളെ കൊണ്ടുവന്നതെന്ന് ചോദിച്ച് അവരോട് ബഹളം പിന്നെ എല്ലാവരും കൂടി സമാധാനിപ്പിച്ച് നാടകം കളിച്ചു. പക്ഷേ കാശ് കിട്ടിയില്ല. അതാണ് ആദ്യത്തെ നാടകം. അതിനുശേഷം ഞാൻ അപ്പച്ചനോട് പറഞ്ഞു. അപ്പച്ചാ, അപ്പച്ചനെ സഹായിക്കാനാണെങ്കിൽ എനിക്ക് ഈ ഒരു മാർഗമേ ഉള്ളൂ. ഇതിന് ഞാൻ പോയാൽ നമ്മുെട ദാരിദ്ര്യം മാറും. അപ്പച്ചന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. നമുക്ക് പിള്ളേരെയൊക്കെ വളർത്തണ്ടേ എന്നൊക്കെ പറഞ്ഞിട്ടും അപ്പച്ചൻ സമ്മതിക്കുന്നില്ല. അവസാനം ഞാൻ അപ്പച്ചന്റെ പെങ്ങന്മാരെ രണ്ടുപേരെയും വിളിപ്പിച്ചു. ഈ കലയുള്ളതുകൊണ്ട് അവർക്കെന്നെ ഭയങ്കര ഇഷ്ടമാണ്. അവൾക്ക് ചിലപ്പോൾ ജീവിതമാർഗം ഇതായിരിക്കും താൻ അവളെ വിട്. അവൾക്കു നല്ല തന്റേടമുണ്ട് ഒരു കുഴപ്പവുമില്ല അവൾ പോയി വന്നോളും അങ്ങനെ പറഞ്ഞു പറഞ്ഞ് ഒടുവിൽ സമ്മതിച്ചു. 

 

∙ഒരു സാധാരണ കുടുംബത്തിൽ പലപ്പോഴും ആൺകുട്ടികൾ എടുക്കുന്ന ഉത്തരവാദിത്തമാണ് എന്ന് താങ്കള്‍ അപ്പച്ചനോടു പറഞ്ഞ വാക്കു പാലിച്ച് അനിയത്തിമാരെയും സഹോദരന്മാരെയും സഹായിച്ചോ?

 

എല്ലാവരെയും രക്ഷിച്ചു. എല്ലാവരുടെയും വിവാഹം നടത്തി. ഇപ്പോഴും എന്നെക്കൊണ്ട് പറ്റുന്ന സഹായം ചെയ്യാറുണ്ട്. സാമ്പത്തികമായി വലിയ നിലയിലൊന്നും അല്ലെങ്കിലും എല്ലാവരും വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു. നാടകത്തിലൂടെ എല്ലാവർക്കും ഞാൻ പ്രിയങ്കരിയായതോടെ അപ്പച്ചന് ഭയങ്കര സന്തോഷമായി ഞാൻ നാടകം കളിക്കുന്നത്. എല്ലാവരോടും അഭിമാനത്തോടെ പറയും എന്റെ നാടകം ഉണ്ടെന്ന് ഒക്കെ. പലപ്പോഴും എന്നെ മനസ്സിൽ കണ്ട് വേഷങ്ങളെഴുതാൻ തുടങ്ങി. ബെന്നി പി. നായരമ്പലം, ഫ്രാൻസിസ് മാവേലിക്കര ഒക്കെ എന്നെ കണ്ട് നാടകം എഴുതിയവരാണ്.

 

∙വളരെ ചെറുപ്പത്തിൽ തന്നെ പ്രായമുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയിരുന്നോ?

 

അതെ. ഞാൻ അങ്ങനെ ചെയ്യാൻ കാരണം പി.ജെ ആന്റണിയുടെയൊക്കെ നാടകങ്ങളിൽ അമ്മയ്ക്കാണ് പ്രാധാന്യം. നാടകങ്ങളിലെ റൊമാൻസ് സീനുകളോട് പൊരുത്തപ്പെടാൻ എനിക്ക് താൽപര്യം കുറവായിരുന്നു. മിക്ക നടികൾക്കും അമ്മ വേഷം ചെയ്യാൻ താൽപര്യമില്ല. അപ്പോൾ ഞാൻ അമ്മ വേഷം അങ്ങോട്ട് ചോദിച്ചു മേടിക്കാറുണ്ട്. ഞാൻ അമ്മ വേഷം ചെയ്തോളാം എനിക്ക് ഈ വേഷം മതി എന്ന് പറയാറുണ്ട്. 

 

paully1

∙സ്റ്റേജിൽ റൊമാൻസ് ചെയ്യാൻ താൽപര്യം ഇല്ലായിരുന്നെങ്കിലും യഥാർഥ ജീവിതത്തിലെ റൊമാൻസ് വളരെ ഫെയ്മസ് ആണല്ലോ?

 

5 വർഷം. ആ റൊമാൻസ് എന്നു പറഞ്ഞാൽ എട്ടാം ക്ലാസിൽ തുടങ്ങിയതാണ്. അയൽവാസിയായിരുന്നു. ഒരുമിച്ച് തല്ലുപിടിച്ചുമൊക്കെ സ്കൂളിൽ പോയ സമയത്ത് എപ്പോഴോ അത് പ്രേമമായി മാറി. എന്റെ മനസ്സിൽ പ്രേമിച്ചയാളെ തന്നെ കല്യാണം കഴിക്കണം എന്ന ഒരു ചിന്തയായിരുന്നു. 

 

∙എത്രാമത്തെ വയസ്സിലായിരുന്നു വിവാഹം?

 

പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. അതായത് പ്രേമിച്ചയാളെത്തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ അതൊരു തെറ്റാണെന്നാണ് ഞാൻ ധരിച്ചു വച്ചിരുന്നത്. ഇന്നാണെങ്കിൽ ആൾക്കാര് എന്തോരം തേച്ച് തേച്ച് പൊയ്ക്കോണ്ടിരിക്കുന്നു. നമുക്ക് തേപ്പ് അറിയാൻ പാടില്ലായിരുന്നു. എനിക്കൊരു നല്ല കല്യാണക്കാര്യം വന്നു അന്ന് ഞാൻ പകുതി വഴിക്ക് പോയി നിന്ന് ആ െപണ്ണിനെയാണോ കെട്ടാൻ പോകുന്നത് അതൊരു അലപ്പറസാധനമാണെന്നൊക്കെ പറഞ്ഞ് ഞാൻ തന്നെ അവരെ മടക്കി അയച്ചു. പിന്നെ രണ്ടാമതൊരു കല്യാണക്കാര് വന്നു മാഷായിരുന്നു. എന്റെ നാടകം കണ്ടപ്പോൾ അയാൾക്ക് ഭയങ്കര ഇഷ്ടം. അങ്ങനെ അവരു വീട്ടിൽ വന്നപ്പോൾ പാവം എന്റെ അമ്മച്ചി പറഞ്ഞു. എന്റെ മാഷേ അവള് അപ്പുറത്തെ വീട്ടിലെ ചെക്കനുമായിട്ട് പ്രേമമാണ് മാഷേ മാഷൊന്നു അവളോട് പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞു. ഈ മാഷ് ആറാംക്ലാസ്സിൽ എന്റെ കൊച്ചേട്ടനായിട്ട് അഭിനയിച്ചിട്ടുണ്ടായിരുന്നു. ഞാൻ വന്നവരോട് പറഞ്ഞ് ഇഷ്ടമുണ്ടായിരുന്നെങ്കിൽ അന്ന് പറയാൻ മേലായിരുന്നു ഇപ്പോൾ ഇനി ഇത് നടക്കില്ല. പക്ഷേ ആ മാഷ് എന്നെ ശരിക്കും സ്നേഹിച്ചിരുന്നു. പിന്നീട് അദ്ദേഹം നിരാശ കാമുകനായി നടന്നു വേറെ കല്യാണവും കഴിച്ചില്ല. ഇപ്പോൾ ജീവിച്ചിരിപ്പില്ല.  

 

∙കല്യാണ ജീവിതം അത്ര സുഖകരമായിരുന്നില്ലേ?

 

കല്യാണം കഴിഞ്ഞതോടെ ജീവിതത്തിലെ സന്തോഷം മുഴുവൻ പോയി. വത്സൻ ചേട്ടൻ സപ്പോർട്ടായിരുന്നു പക്ഷേ കുട്ടികളായ ശേഷം ഒരു വിധത്തിലും രക്ഷപെടാൻ പറ്റിയില്ല. കുട്ടികളായ ശേഷം ഞങ്ങൾ രണ്ടുപേരും ഒരു തീരുമാനത്തിലെത്തി. ഞാൻ ജോലിക്കു പോകാം. ചേട്ടൻ വീട്ടിലിരുന്ന് കുട്ടികളെ നോക്കാം എന്ന്. കാരണം അന്ന് വത്സൻ ചേട്ടന് 22 വയസ്സുണ്ടെങ്കിലും സ്ഥിരമായ ഒരു ജോലി ഇല്ലായിരുന്നു. ഒന്നാമത് അന്യജാതി ജോലി ഇല്ല ഇതൊക്കെയായിരുന്നു വീട്ടിലെ പ്രശ്നങ്ങൾ. അമ്മായിഅമ്മയുമായി പ്രശ്നങ്ങൾ. എന്റെ വീട്ടിലിരുന്നാൽ ഈ വീട് കാണാൻ പറ്റും. അങ്ങനെ എന്റെ കാര്യം ഓർത്ത് അപ്പച്ചനും ദേഷ്യം. ഭർത്താവിന്റെ വീട്ടിലാണെങ്കിൽ അച്ഛൻ മരിച്ചിട്ട് 9 മാസമേ ആയിട്ടുള്ളായിരുന്നു ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് അദ്ദേഹത്തിന്റെ താഴെയുള്ളതുങ്ങളെ നോക്കേണ്ടത് ഇദ്ദേഹമാണ്. ആ ഉത്തരവാദിത്തമില്ലാത്ത ആള് എന്നെയും കൂടി വിളിച്ചോണ്ട് വന്നപ്പോൾ കുടുംബ പ്രാരാബ്ധങ്ങളിൽ ശ്രദ്ധിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ പ്രശ്നം. ഞാൻ ചെന്നത് അവരെക്കൂടി സംരക്ഷിക്കാമെന്നുള്ള ചിന്തയായിരുന്നു എന്റെ മനസ്സിൽ. അതന്ന് അവർക്ക് മനസ്സിലായില്ല പക്ഷേ പിന്നീട് അവർക്ക് മനസ്സിലായി. പക്ഷേ അത് ഭയങ്കര ഭീകരമായ അവസ്ഥയായിരുന്നു. വല്ലാതെ കഷ്ടപ്പെട്ടുപോയി. ക്രിസ്ത്യൻ ഏരിയയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത് എല്ലാവരുടെയും കണ്ണിലുണ്ണിയായി നടന്നിരുന്ന ഞാൻ പെട്ടെന്ന് എല്ലാവർക്കും വെറുക്കപ്പെട്ടതായി ഒരാളെയും നോക്കി ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷേ ഞാൻ തോറ്റുകൊടുക്കില്ല എന്നു തന്നെ കരുതി പൊരുതി നിന്നു. അങ്ങനെ ഞാൻ നാടകത്തിനു പോയി. വത്സൻ ചേട്ടന് പ്രശ്നമൊന്നും ഇല്ലായിരുന്നു. പുളളിയും നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് പ്രശ്നമൊന്നും ഇല്ലായിരുന്നു. അന്നൊക്കെ നാടകത്തിലഭിനിയിക്കാൻ ആണുങ്ങൾക്ക് പൈസ കുറവായിരുന്നു. അതുകൊണ്ട് അദ്ദേഹം പോയിട്ട് കാര്യമില്ല അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു. ഞാൻ ആദ്യം തന്നെ പോയത് പി.ജെ ആന്റണിയുടെ ട്രൂപ്പിലേക്കാണ് പോയത്. 

 

∙അന്ന് നാടക നടിമാർക്ക് സമൂഹത്തിൽ വലിയ വിലയൊന്നുമില്ലല്ലോ?

 

സമൂഹം പരിഹസിക്കുകയേ ഉള്ളൂ. ദേ നടി പോണൂ എന്നു പറഞ്ഞു കളിയാക്കും. ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. മൂത്ത മകന്‍ ചെറുതായിരിക്കുമ്പോൾ അവനെയും കൊണ്ട് നാടകത്തിൽ അഭിനയിക്കാൻ പോകേണ്ടി വന്നിട്ടുണ്ട്. കാരണം കൊച്ചിനെ നോക്കാൻ ആരുമില്ല. അന്ന് അവന് നല്ല പനിയുമുണ്ടായിരുന്നു. അങ്ങനെ കൊച്ചുമായി പോയി അവിടെ ചെന്ന് സ്റ്റേജിനടിയിൽ ഒരു തൊട്ടിലൊക്കെ കെട്ടി കൊച്ചിനെ അതിൽ കിടത്തി നാടകം അഭിനയിക്കാൻ സ്റ്റേജിൽ കയറി. കൊച്ചാണെങ്കിൽ ഭയങ്കര കരച്ചിൽ ഞാൻ അവിടെ ലവ് സീനിൽ അഭിനയിക്കുന്നു. കൊച്ച് ഇവിടെ ഭയങ്കര കരച്ചിൽ ഹൊ ഭയങ്കരമായിരുന്നു. ജീവിതത്തിൽ ഇനിയൊന്നും അനുഭവിക്കാനില്ല. അത്രയും വിഷമിച്ചു ഞാൻ. അന്ന് കൊച്ചിനെയും കൊണ്ട് ഒരു വീട്ടിൽ ചെന്ന് അവിടുന്ന് എന്തോ മരുന്നൊക്കെ കൊടുത്തു. എന്നിട്ടും കൊച്ചിന് മാറ്റമില്ല. പിറ്റേന്ന് നേരം വെളുത്തപ്പോഴേ കൊച്ചിനെയും കൊണ്ട് ഞാൻ ബസ് സ്റ്റോപ്പിലെത്തി ആ സമയത്ത് അവിടെയുള്ള ചായക്കടയിൽ കുറച്ചു പേര് ഇരിപ്പുണ്ടായിരുന്നു. അവര് നാടകം കണ്ട ആൾക്കാരാണ് അവരെന്നെ നോക്കി മോശമായി സംസാരിച്ചു. എന്റെ സ്വഭാവത്തിന് അപ്പോൾ തന്നെ ചെന്ന് ഒറ്റയടി കൊടുത്തേനെ അത്രയും സാമർഥ്യം ഉണ്ടെനിക്ക് പക്ഷേ ആ പറയലും നമ്മുടെ സാഹചര്യവും അനുഭവവും കൂടി വന്നപ്പോൾ ഞാൻ കരഞ്ഞുപോയി. ഒന്നും പ്രതികരിക്കാൻ പറ്റിയില്ല എന്നുള്ളതാണ്. അപ്പോള്‍ വണ്ടിയും വന്നു ഞാൻ കൊച്ചിനെയും കൊണ്ട് വണ്ടിയിൽ കയറി ഇന്നും ഓർക്കുന്നു അയാളുടെ മുഖം. കാരണം ഞാൻ അത്രയും വിഷമിച്ചു അന്ന്. പിന്നീട് അതൊക്കെ മാറ്റിയെടുക്കാൻ പറ്റി. നാടകത്തിന് പോകുന്നത് ഇതിനൊന്നുമല്ല നാടകക്കാർക്കും നല്ല ജീവിതം ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കാനുള്ള അവസരം ദൈവം എനിക്കു തന്നു. ഞാൻ എല്ലാം നേടിെയടുത്തു.   

 

∙അന്ന് നാടകം എന്നത് പലർക്കും സിനിമയിലേക്കുള്ള പാലമാണ്. എന്തുകൊണ്ടാണ് ചേച്ചി സിനിമ വേണ്ട എന്നു വച്ചത്. ഡയലോഗുകളില്ലാതെ ഒതുങ്ങിപ്പോകുമോ എന്നൊരു ഭയമുണ്ടായിരുന്നോ ചേച്ചിക്ക്?

 

ഉണ്ടായിരുന്നു. മാത്രമല്ല അന്ന് എന്റെ നാട്ടുകാരെല്ലാവരും പറയുമായിരുന്നു. ഞാൻ സുന്ദരിയായിരുന്നുവെന്ന് പക്ഷേ ആ ഞാൻ വത്സൻ ചേട്ടന്റെ വീട്ടിലേക്ക് വന്നപ്പോൾ വേറൊരു രൂപത്തിലായിപ്പോയി. എന്റെ എല്ലാ ഭംഗിയും പോയി. ആ സമയത്ത് ഒരു സിനിമാ നടിയാകാനുള്ള ഗ്ലാമറൊന്നും എനിക്കില്ല. ഒരു നായിക വേഷമൊന്നും എനിക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. നീണ്ടു മെലിഞ്ഞ ഒരാളായിരുന്നു ഞാൻ. മുഖത്തിന്റെ ഒരു സൗന്ദര്യം കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരാളായിരുന്നു ഞാൻ. അപ്പോൾ എന്തായാലും സിനിമയിൽ നായികയാകാൻ പറ്റില്ല പിന്നെ അമ്മവേഷമാണുള്ളത് അത് ചെയ്യാനായി അവിടെ സുകുമാരിചേച്ചി, കെ.പി.എ.സി. ലളിത, ഫിലോമിന ചേച്ചി, കവിയൂർ പൊന്നമ്മചേച്ചി എല്ലാവരും ഉണ്ട്. പിന്നെ ഞാൻ ചെന്നിട്ട് ഒരു കാര്യവുമില്ലല്ലോ. പിന്നെ സിനിമയിൽ പോയി കാശുണ്ടാക്കണമെന്നൊന്നും ഞാൻ ചിന്തിച്ചിട്ടേയില്ല. ഇടയ്ക്ക് രണ്ടുപേര് എന്നെ സിനിമയിലേക്ക് കൊണ്ടുപോകാൻ വിളിച്ചിട്ട് ഞാൻ പോയില്ല. ഒന്നാമത് എനിക്ക് വിദ്യാഭ്യാസമില്ല. രണ്ടാമത് സിനിമാക്കാരൊക്കെ വല്ല അക്രമവും ഒക്കെ ചെയ്യുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അതുകൊണ്ട് ഞാൻ പറഞ്ഞ സിനിമയിലേക്കൊന്നും ഞാനില്ല. ഒന്നാമത് കൂടെ വരാൻ ആരുമില്ല. ചെന്നാൽതന്നെ അവര് ഇംഗ്ലീഷിൽ പറഞ്ഞാൽ നമുക്ക് മനസ്സിലാവില്ല. നാടകമാകുമ്പോൾ കുഴപ്പമില്ല. അങ്ങനെ സിനിമയിലേക്ക് വിളിക്കാൻ വന്നയാളെ പറഞ്ഞു വിട്ടു. ആ സിനിമയായിരുന്നു രാസലീല നായകൻ കമലാഹാസൻ അതിൽ ആയില്യം പാടത്തെ പെണ്ണേ എന്നു പറഞ്ഞ ഗാനത്തിൽ കൊയ്ത്തു സീനിൽ അഭിനയിക്കാനാണ് വിളിച്ചത് അതിനുശേഷം ഉത്സവം എന്ന സിനിമയിലേക്കും വിളിച്ചു ഞാൻ പോയില്ല. അതിനുശേഷം സിനിമയുടെ ചിന്തയേയില്ലായിരുന്നു. പിന്നെ നാടകത്തിൽ 365 ദിവസത്തിൽ 330 നാടകമാണ് കളിക്കുന്നത്. കേരളത്തിലൂടനീളം നാടകം കളിക്കണം പിന്നെ വീട്ടിലെ പ്രാരാബ്ധങ്ങൾ നാടകം കഴിഞ്ഞ് വന്ന് കഞ്ഞിയുംകറിയും വച്ച് കുടിച്ചിട്ടു വേണം പിന്നെയും പോകാൻ. 

 

∙ഇത്രയൊക്കെ തിരക്കുകളുണ്ടായിരുന്നെങ്കിലും ചേച്ചി കുട്ടികളുടെ കാര്യത്തിൽ ഒരു കോംപ്രമൈസും ചെയ്തിട്ടില്ല

 

ആരുടെ കാര്യവും ഞാൻ നോക്കാതിരുന്നിട്ടില്ല. എന്റെ ആദ്യത്തെ മോന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് അപ്പച്ചൻ വീട്ടിൽ കേറ്റിയപ്പോൾ ഇളയ ആളെ അനിയത്തിമാരാണ് നോക്കിയിരുന്നത്. പക്ഷേ മൂത്ത മകൻ ഒരുപാട് കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ അവൻ നല്ല ഹാപ്പിയായി ജീവിക്കുന്നു. എന്റെ എല്ലാ ദുരിതങ്ങളിലും കൂടെ നിന്നിട്ടുള്ളത് അവനാണ്. 

 

∙അന്ന് കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ മക്കൾ അമ്മയെകുറിച്ച് പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ സന്തോഷമല്ലേ?

 

അതെ. കുട്ടികൾക്ക് അത്രയും നന്നായിട്ട് എന്നെ അറിയാം. കാരണം എന്റെ മോനെ ഒരു കാലഘട്ടത്തിൽ എല്ലാവരും വിഷമിപ്പിച്ചിട്ടുണ്ട് അമ്മ ഒരു നാടകനടി ആയതിന്റെ പേരിൽ. പക്ഷേ ആരു വിഷമിപ്പിച്ചാലും അതൊന്നും അവൻ എന്നോട് പറഞ്ഞിരുന്നില്ല. പക്ഷേ ഇളയ ആൾ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. ആ സമയത്ത് വീട്ടിൽ കയറാൻ പറ്റി. അനിയത്തിമാര് പൊന്നു പോലെ നോക്കും. ഇളയ ആൾ സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത്. പക്ഷേ എന്റെ ദുഃഖത്തിൽ പകുതി പങ്ക് അവന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അവൻ നല്ല സന്തോഷമായി ജീവിക്കുന്നു. 

 

∙സിനിമയിലേക്ക് വന്നതിനു ശേഷമല്ലേ ജീവിതമൊന്ന് പച്ചപിടിച്ചത്?

 

അണ്ണൻതമ്പിയിൽ എനിക്ക് ഒറ്റ ഡയലോഗേ ഉള്ളൂ. പക്ഷേ ആ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ പൗളി സിനിമയിൽ അഭിനയിച്ചെന്നു പറഞ്ഞ് നാട്ടുകാരുടെ സന്തോഷം ഇത്രയും നാൾ നാടകത്തില്‍ നിന്ന് കിട്ടാത്ത ഒരു അംഗീകാരം ഒറ്റ സിനിമയിലൂടെ കിട്ടി. അതു കഴിഞ്ഞ് ഉടനെ ഉടനെ സിനിമകള്‍ കിട്ടി. പിന്നെ എനിക്കും സിനിമ ഇഷ്ടപ്പെട്ടു. ചെയ്യുന്ന ജോലിക്ക് നല്ല പ്രതിഫലവും കിട്ടി. ഒരു നാടകം കളിക്കുമ്പോൾ 1000 രൂപ കിട്ടുന്നിടത്ത് സിനിമയിൽ ചെറിയ ഒരു വേഷം ചെയ്താൽ 5000 രൂപ കിട്ടും. അയ്യോ അയ്യായിരം രൂപയൊക്കെ കിട്ടുമോ സിനിമയിൽ അഭിനയിച്ചാലെന്നൊക്കെ അങ്ങനെയൊക്കെ എനിക്കു തോന്നി. അതുകൊണ്ട് സിനിമ ഒരു പോറ്റമ്മ തന്നെയാണ്.  

 

∙നാടകത്തിൽ നിന്ന് എന്ത് സമ്പാദിച്ചു

 

ഒന്നും സമ്പാദിച്ചില്ല. നാടകത്തിൽ വർഷത്തിൽ ആദ്യം ഒരു അഡ്വാൻസ് തരും  പത്തോ പതിനഞ്ചോ രൂപ അത് നമുക്ക് നാടകം കളിക്കുന്നതിന്റെ നവംബർ തുടങ്ങി നാടകത്തിന്റെ സീസണായി. ഡിസംബർ മുതൽ ആ പൈസ പിടിക്കാൻ തുടങ്ങും. അതായത് നമ്മള്‍ കളിച്ചു കൊണ്ടിരിക്കുമ്പോൾ അതിൽ നിന്ന് ചെറിയ ഒരു എമൗണ്ട് പിടിച്ചുകൊണ്ടിരിക്കും. ബാക്കി പൈസയേ നമ്മുടെ കൈയിൽ കിട്ടൂ. മാത്രമല്ല അഞ്ചു നാടകം കഴിഞ്ഞാൽ ഒരു നാടകം നമ്മൾ ഫ്രീ കളിക്കണം ഈ മുതലാളിക്കുവേണ്ടി. അതൊക്കെ മാറിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. ഒരുപാട് നാള് അങ്ങനെയായിരുന്നു. അപ്പോഴൊക്കെ വളരെ കരുതലോടു കൂടിയാണ് ജീവിച്ചിരുന്നത് അടുത്ത സീസൺ തുടങ്ങുന്നതു വരെ പിടിച്ചു നിൽക്കണമല്ലോ. 

 

∙വൈകിയാണെങ്കിലും സിനിമയിൽ എത്തിയ തീരുമാനം വളരെ നല്ലതായിരുന്നില്ലേ? സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചു. 

 

അത് ഭയങ്കര ദൈവഭാഗ്യമാണ്. നമ്മള്‍ ചെയ്തു കൊടുത്തതിന്റെ നന്മയാണ് നമുക്ക് തിരിച്ചു കിട്ടുന്നത്. അവാർഡ് കിട്ടിക്കഴിഞ്ഞപ്പോള്‍ കെ.പി.എ. സി. ലളിത ചേച്ചി എന്നെ ഫോണിൽ വിളിച്ചു. ഫോണിൽക്കൂടിയാണെങ്കിലും ഞാൻ ചേച്ചിയെ നേരിൽ കണ്ടെന്ന പോലെ അറിയാതെ എഴുന്നേറ്റുപോയി. ഫോണിൽ ആണെന്ന കാര്യം പോലും ഞാൻ മറന്നുപോയി. ചേച്ചി എന്നോടു പറഞ്ഞു എടോ താൻ ഭാഗ്യവതിയാണ് അഞ്ചാറ് സിനിമയിൽ അഭിനയിച്ച് ഒരു നല്ല സിനിമ കിട്ടിയപ്പോഴേ തനിക്ക് അവാർഡ് കിട്ടിയില്ലേ. ഞാനൊക്കെ എത്ര സിനിമയിൽ അഭിനിയിച്ചിട്ടാണ് ഒരു അവാർഡൊക്കെ കിട്ടിയത്. അതൊക്കെ ഭയങ്കര ഭാഗ്യമാണെന്ന് ചേച്ചി പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഞാൻ ഫോൺ വന്നപ്പോൾ എഴുന്നേറ്റ കാര്യമൊക്കെ പറഞ്ഞപ്പോൾ ചേച്ചിക്കും സന്തോഷം തോന്നി. പിന്നീട് ചേച്ചിയോടൊപ്പം ഒരുമിച്ച് അഭിനയിക്കാനും സാധിച്ചു. അതൊക്കെ ഒരു ദൈവഭാഗ്യം എവിടെയെങ്കിലും നമുക്ക് ദൈവം കരുതിവച്ചിട്ടുണ്ടാകും. അങ്ങനെയാണ് സിനിമയിലെത്തിയതെന്നേ ഞാൻ പറയൂ. സിനിമയിലേക്ക് വന്നിട്ടോ ഒരു കുഴപ്പവുമില്ല. എല്ലാവർക്കും നമ്മളെ ഇഷ്ടം. എവിടെ ചെന്നാലും ചേച്ചീടെ അഭിനയവും ശബ്ദവും എല്ലാം ഞങ്ങൾക്കിഷ്ടമാണെന്നാണ് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. കുറച്ചു കൂടി നേരത്തെ സിനിമയിലേക്ക് വരാൻ പാടില്ലായിരുന്നോ എന്നൊക്കെ ചിലരു ചോദിക്കും. അപ്പോൾ ഞാൻ പറയും ഇല്ല സമയത്തു തന്നെയാണ് വന്നിരിക്കുന്നത് ദൈവം ഒരു സമയം വച്ചിട്ടുണ്ട്. ആ സമയത്തു തന്നെയാണ് ഞാൻ വന്നത്. 

 

 

∙നാടകവും സിനിമയും തമ്മലുള്ള പ്രധാന വ്യത്യാസം നാടകത്തിൽ റെസ്പോൺസ് അപ്പോൾ തന്നെകിട്ടുന്നു. കല്ലേറാണെങ്കിലും കയ്യടിയാണെങ്കിലും ? കല്ലേറ് കിട്ടിയിട്ടുണ്ടോ?

 

കല്ലേറി കിട്ടിയിട്ടുണ്ട്. അത് അഭിനയം മോശമായതു കൊണ്ടല്ല. ദേവമ്മ എന്ന ഒരു കഥാപാത്രം ചെയ്തപ്പോൾ ആ നാടകത്തിൽ കാണിക്കുന്നതിങ്ങനെയാണ് ഒരു രാജ്യത്തെ നിയമം എന്നു പറഞ്ഞാൽ പ്രസവിച്ചു കഴിഞ്ഞാൽ ആദ്യത്തെ പെങ്കൊച്ച് ആണെങ്കിൽ കൊന്നു കളയണമെന്നാണ്. ആണിനെ പ്രസവിച്ചിട്ട് പെണ്ണിനെ പ്രസവിച്ചാൽ കുഴപ്പമില്ല. ആദ്യത്തെ പ്രസവത്തിൽ പെണ്ണാണെങ്കിൽ കൊല്ലണം. അങ്ങനെ കുഞ്ഞിനെ കൊല്ലുന്ന കഥാപാത്രമായിരുന്നു ദേവമ്മ. ദേവമ്മയായി ഞാനങ്ങനെ സ്റ്റേജിൽ ഇരിക്കുമ്പോൾ മുൻപിൽ ഇരിക്കുന്ന ആള് ഒരു കല്ലെടുത്ത് എന്റെ നെഞ്ചിനിട്ട് ഒരേറ്. ആ കഥാപാത്രത്തിനു കിട്ടിയ ഒരു അംഗീകാരമായി ഞാനതിനെ കാണുന്നു. പിന്നെ ഡയലോഗ് പറഞ്ഞു കഴിഞ്ഞാൽ കയ്യടിയാണ്. അതൊരു ഭയങ്കര സന്തോഷമാണ്. പക്ഷേ സിനിമ തിയേറ്ററിൽ വരുമ്പോഴല്ലേ അത് കിട്ടൂ. സിനിമ കണ്ടു കഴിഞ്ഞിറങ്ങിയ ഒരാൾ പറയുന്നു. ശ്ശോ കുടയെടുത്തിട്ടില്ലല്ലോ എന്ന് കാരണം സിനിമയിൽ മഴയാണല്ലോ. പക്ഷേ പുറത്ത് നല്ല വെയിലാണ്. പക്ഷേ അയാൾ സിനിമയിൽ അത്രയ്ക്ക് മുഴുകി പോയി. അത് കേട്ടപ്പോൾ സന്തോഷം തോന്നി. കാരണം ആളുകൾ അത്രകണ്ട് ആസ്വദിച്ചല്ലോ ആ സിനിമ. ഞാൻ സിനിമയിൽ നേരത്തെ വന്നില്ല എങ്കിലും ഒരു പരാതിയും ഇല്ല കാരണം നമുക്ക് സമയമായപ്പോൾ വന്നു. ആർക്കും മാറ്റി നിർത്താൻ പറ്റില്ല. എനിക്കു പറ്റിയ വേഷം ഉണ്ടായാൽ എന്നെ വിളിക്കും ഉറപ്പാണ്. 

 

∙മാതൃദിനമാണ്. ഇന്ന് പല അമ്മമാർക്കും ഉള്ള പ്രശ്നമാണ് അവരുടെ കുടുംബജീവിതം, മക്കൾ, പ്രൊഫഷണൽ ജീവിതം ഇങ്ങനെ പല പ്രശ്നങ്ങൾ വരുമ്പോൾ പതറിപ്പോകുകയാണ് ജീവിതത്തിൽ ഒരുമിച്ചു കൊണ്ടുപോകാൻ പറ്റുന്നില്ല. പക്ഷേ ചേച്ചിയാണെങ്കിൽ വളരെ സക്സസ്ഫുൾ ആയിട്ടുള്ള ഒരമ്മയാണ്. എത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ചേച്ചിയുടെ ജീവിതം. എന്നിട്ടും എത്ര സന്തുഷ്ടയായിട്ട് ചേച്ചി എന്റെ മുന്നിൽ ഇരിക്കുന്നു. എന്താണ് അങ്ങനെയുള്ളവരോടൊക്കെ ചേച്ചിക്ക് പറയാനുള്ളത്.

 

നമ്മൾ എന്തിനെയും തരണം ചെയ്യാൻ പഠിക്കണം. അമ്മ എന്നുപറഞ്ഞാൽ. മക്കൾ രണ്ടു പേരുണ്ടെങ്കിൽ രണ്ടു പേർക്കും രണ്ടു സ്വഭാവം ആയിരിക്കും. അവരെ കൈവിട്ടു പോകാതെ ചേർത്തു നിർത്താൻ പറ്റുന്നത് അമ്മയുടെ കഴിവാണ്. എനിക്ക് രണ്ട് ആൺമക്കളുണ്ട്. അവർ തമ്മിൽ ഇന്നുവരെ ഒരു വാക്ക് തർക്കം ഉണ്ടായിട്ടില്ല. ഇളയ ആൾ പറയുന്നത് മൂത്ത ആള് കേൾക്കും. അത്രയും പ്രാധാന്യം അതിന് കൊടുക്കുന്നതെന്നു വച്ചാൽ നമ്മുടെ ജീവിതത്തിൽ അവര് നമ്മളെ വിട്ടു പോകാതിരിക്കാൻ. എന്റെ മോന് വേണമെങ്കിൽ മാറി താമസിക്കാം. ഞാൻ പോയിക്കഴിഞ്ഞാൽ അവർക്കുള്ളതാണത്. മൂത്തമോന് കല്യാണം ആലോചിച്ചപ്പോൾ ഒരു പെൺകുട്ടി എന്നോട് ചോദിച്ചതാണ് മൂത്തമോനല്ലേ വേറെ സ്ഥലമുണ്ടോ ശമ്പളം എന്താണ് എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു. മോളേ കല്യാണം കഴിച്ചു കൊണ്ടു വരുന്നത് മാറി താമസിക്കാൻ വേണ്ടി അല്ല. കുടുംബത്തിൽ കൂട്ടായ്മയായി ജീവിക്കാൻ വേണ്ടിയാണ്. അതാണ് ഞാൻ ആഗ്രഹിക്കുന്നത്. അല്ലാതെ മോളാഗ്രഹിക്കുന്നത് പോലെ വിളിച്ചുകൊണ്ട് പോകാനാണെങ്കിൽ വരാതിരിക്കുകയാണ് നല്ലത്. ഞങ്ങൾക്ക് കൂട്ടു കുടുംബമായി ജീവിക്കാനാണ് ആഗ്രഹം വേണമെങ്കിൽ ഞാൻ പോകാം. പക്ഷേ അവരു വിട്ടു പോകുന്നതിൽ എനിക്കു താൽപര്യമില്ല. അവര് ചേട്ടനു അനിയനും കൂടി ഒരുമിച്ചു നിൽക്കണം. 

 

∙ഒരമ്മ എന്ന നിലയിൽ ഇതു തന്നെയല്ലേ േചച്ചിയുടെ വിജയം രണ്ടു മക്കളും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്നു. 

 

അതെ. ഒന്നു വിളിച്ചാൽ ഓടിയെത്താനായി രണ്ടു മക്കളും എന്റെ അടുത്ത് തന്നെയുണ്ട്. രാത്രി എട്ടുമണിയാകുമ്പോൾ എല്ലാവരും വീട്ടിൽ കാണും. പുള്ളിയുണ്ടായിരുന്ന സയമത്ത് ഞങ്ങൾ ഒരു പതിനൊന്നു മണിവരെ സിനിമാക്കാര്യങ്ങളും കലാരംഗത്തെ പഴയ കാര്യങ്ങളും സംഗീതത്തിന്റെ കാര്യങ്ങളുമൊക്കെയാണ് ഞങ്ങൾ സംസാരിക്കുന്നത്. അല്ലാതെ മറ്റുള്ള വീട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും സംസാരിക്കാറില്ല. അതൊന്നും നമ്മൾ ശ്രദ്ധിക്കാറേ ഇല്ല. നമ്മൾ നമ്മുടെ കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു. 

 

 

∙നാട്ടുകാർ പലതും പറഞ്ഞപ്പോഴും കട്ടയ്ക്ക് സപ്പോർട്ട് ചെയ്തിരുന്ന ഭർത്താവ് തന്നെയല്ലേ ചേച്ചിയുടെ വലിയ വിജയം

 

അതെ. ഞാൻ പലപ്പോഴും നിരാശപ്പെടേണ്ട സന്ദർഭങ്ങള്‍ ഉണ്ടായപ്പോഴും ഇതെല്ലാം മാറുമെടോ തനിക്ക് പിടിച്ചു നിൽക്കാൻ പറ്റും എന്നു പറയും. പിന്നെ നാടകം കളിച്ചു കളിച്ചു മടുത്തു വരുമ്പോൾ നാടകം കളിച്ചിട്ട് ഇതുവരെ ഒരു അവാർഡ് പോലും കിട്ടിയിട്ടില്ല. നിർത്താമായിരുന്നു എന്നു പറയുമ്പോൾ നാടകം കളിച്ച് താൻ അവാർഡ് മേടിച്ചിട്ടേ നാടകം നിർത്താവൂ അതുവരെ പോകണം എന്നു പറയും. 

 

എല്ലാ അമ്മമാരും അവരുടെ മക്കൾ കുടുംബങ്ങളിൽ നിന്ന് വിട്ടു പോകാതെ ജോലി സംബന്ധമായി മാറിപ്പോയാലും എല്ലാവരെയും ഒരുമിച്ചു നിർത്താന്‍ ശ്രമിക്കണം. ഒരു വെള്ളപ്പൊക്കം വന്നാലും കൊറോണ വന്നാലും കുറച്ചു സമയത്തേ ജീവിക്കുന്നുള്ളു എങ്കിലും മക്കളും മക്കടെ മക്കളുമൊക്കെയായി കഴിയാനായിട്ടുള്ള ഒരു ഭാഗ്യം എല്ലാ അമ്മമാർക്കും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. എല്ലാ അമ്മമാരും അങ്ങനെയാകണം. നമ്മുടെ അമ്മമാർ ചെയ്തിരുന്ന കാര്യങ്ങൾ ഓർത്തു കഴിഞ്ഞാൽ നമുക്ക് ആ ബലം കിട്ടും. 

അത്രയും സഹനശക്തിയുള്ള ഒരമ്മ ആയിരുന്നു എന്റെ അമ്മ ഒന്നിനും ഒരാളോടും ഒരു പരാതിയും ഇല്ലാത്ത ഒരമ്മ. കഞ്ഞ് വച്ച് എല്ലാവർക്കും കൊടുക്കുമ്പോൾ ഉണ്ടെങ്കിൽ കഴിക്കും. അല്ലാതെ അമ്മയ്ക്ക് വേണ്ടി ഒരു പിടി മാറ്റി വച്ചിട്ടില്ല. ആ അമ്മയെ മനസ്സിലാക്കുന്ന ഒരാളായിരുന്നു ഞാൻ. അപ്പോൾ എന്റെ ഭക്ഷണത്തിൽ നിന്ന് ഒരു പിടി ഞാൻ മാറ്റും. എന്റെ അമ്മ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിക്കും ബാക്കി ആരും ശ്രദ്ധിച്ചില്ലെങ്കിൽ കൂടി. നമ്മൾ ജനിപ്പിക്കുമ്പോഴേ ദൈവം തീരുമാനിച്ചിട്ടുണ്ട്. ഇന്നതൊക്കെ ആകും എന്ന്. അതിനോട് പൊരുത്തപ്പെട്ടു പോകുക. അമ്മമാരെ അനാഥാലയത്തിൽ കൊണ്ടുവിടുന്നവരുണ്ടാകാം. അവരുടെ സമയം വരുമ്പോൾ അവരും ചിന്തിക്കും എന്റെ അമ്മയോട് ഞാൻ ഇതാണല്ലോ ചെയ്തതെന്ന്. അപ്പോൾ തിരുത്താൻ ഒരവസരം ഉണ്ടാകില്ല. അപ്പോൾ തിരുത്തി പോകുകയാണെങ്കിൽ അത് നല്ലതാണ്. അമ്മമാർക്കും അപ്പൻമാർക്കും ഒക്കെ കുറവുകൾ ഉണ്ടാകും. എന്റെ അമ്മായിയമ്മ എന്നോട് ഒരുപാട് പോരെടുത്തിട്ടുണ്ട്. പക്ഷേ മരണസമയത്ത് എന്റെ വെള്ളം കുടിച്ചാണ് എന്റെ അമ്മായിയമ്മ മരിച്ചത്. ഞാൻ ഭയങ്കര സാമർഥ്യക്കാരിയായിരുന്നു അതിലും സാമർഥ്യമായിരുന്നു അമ്മായിയമ്മയ്ക്ക്. ഞങ്ങൾ രണ്ടു പേരും നല്ല പൊരിഞ്ഞ അടിയായിരുന്നു. പക്ഷേ ഒരു സമയം വന്നപ്പോൾ ആ അമ്മായിയമ്മയ്ക്ക് എന്റെ കഞ്ഞി മതി. അതാണ് കാലം. എന്റെ മരുമോളുടെ വീട്ടിൽ നിന്ന് ഫോൺ വന്നാൽ അവർ ആദ്യം തിരക്കുന്നത് എന്നെയായിരിക്കും. അപ്പോൾ ആ സ്നേഹം അവരുടെ കയ്യിൽ നിന്നു പോലും എനിക്കു കിട്ടുന്നില്ലേ. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com