പരോൾ അവസാനിച്ചു; നളിനി വീണ്ടും ജയിലിൽ
Mail This Article
വെല്ലൂര്‍• ഒന്നരമാസം നീണ്ട പരോള്‍ അവസാനിച്ചതിനെത്തുടര്‍ന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ നളിനി വീണ്ടും ജയിലിലേക്ക്. 51 ദിവസത്തെ പരോള്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് നളിനിയെ വീണ്ടും ജയിലിലേക്കു മാറ്റിയത്.
സതുവച്ചാരി എന്ന സ്ഥലത്തുള്ള വീട്ടില്‍ താമസിക്കുകയായിരുന്ന നളിനിയെ കനത്ത സുരക്ഷയില്‍ വൈകിട്ട് 3.30 ന് സ്ത്രീകള്‍ക്കുവേണ്ടിയുള്ള തോരാപ്പടിയിലെ ജയിലിലേക്കാണു മാറ്റിയത്. ജൂലൈ 25 ന് പരോള്‍ ലഭിച്ചതുമുതല്‍ ദ്രാവിഡ ഇനെയ്ക്ക തമിഴര്‍ പേരവൈ എന്ന സംഘടനയുടെ സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുടെ പേരിലുള്ള വീട്ടിലായിരുന്നു നളിനി താമസിച്ചിരുന്നത്.
മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കുവേണ്ടി മദ്രാസ് ഹൈക്കോടതിയാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്. ഒരുമാസത്തെ പരോള്‍ പിന്നീട് നളിനി അപേക്ഷിച്ചതിനെത്തുടര്‍ന്ന് 21 ദിവസത്തേക്കുകൂടി നീട്ടിക്കൊടുത്തു. വീണ്ടും പല അപേക്ഷകള്‍ നല്‍കിയെങ്കിലും അവയെല്ലാം നിരസിക്കപ്പെട്ടതോടെയാണ് കഴിഞ്ഞ ദിസവം പരോള്‍ തീര്‍ത്ത് ജയിലിലേക്കു മടങ്ങേണ്ടിവന്നത്. സഹോദരന് ബാകിയനാഥന്, സഹോദരി കല്യാണി, അമ്മ പദ്മ എന്നിവര്‍ ചേര്‍ന്നാണ് നളിനിയെ വീണ്ടും ജയിലിലേക്ക് യാത്രയാക്കിയത്.