ADVERTISEMENT

സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബോളിവുഡിൽ ഉയരുന്നത്. സ്വജനപക്ഷപാതപരമായ നീക്കങ്ങളാണ് ബോളിവുഡിൽ നടക്കുന്നതെന്നും പ്രിവിലേജുകളുടെ പുറത്താണ് പലരും നേട്ടങ്ങളുണ്ടാക്കുന്നതെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. ഇക്കാര്യങ്ങളെ പിന്തുണച്ച് നിർമാതാവും ബോളിവുഡ് താരവുമായ രവീണ ഠണ്ഡൻ. തുടക്കകാലത്ത് ഇത്തരം ചില അനുഭവങ്ങൾ തനിക്കുമുണ്ടായിട്ടുണ്ടെന്നും രവീണ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് രവീണ ഇക്കാര്യങ്ങളെ വിശേഷിപ്പിച്ചത്.

‘ഹീറോകളാലും അവരുടെ പെൺസുഹൃത്തുക്കളാലും ചിലര‍്‍ ഒഴിവാക്കപ്പെടാറുണ്ട്. നുണകൾ നിറഞ്ഞ വാർത്തകൾ ചിലർക്കെതിരെ നിരന്തരം നൽകും. അത് അവരുടെ കരീയർ നശിപ്പിക്കും. ചിലർ ഇതിനെയെല്ലാം അതിജീവിക്കും. മറ്റുചിലർക്ക് അതിന് കഴിയില്ല.’– രവീണ പറയുന്നു. സത്യം തുറന്നു പറയുമ്പോൾ പലപ്പോഴും നിങ്ങൾ നുണയനാണെന്ന് മുദ്രകുത്തപ്പെടും. തകർക്കാൻ ചിലര്‍ കാര്യമായ ശ്രമം നടത്തിയിരുന്നു. പക്ഷേ, പോരാടി കരിയർ തിരിച്ചു പിടിക്കുകയായിരുന്നെന്നും രവീണ വ്യക്തമാക്കി.

ബോളിവുഡിന്റെ ‘mean girl’ സ്വഭാവത്തെ കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഗോഡ്ഫാദർമാരില്ലാതെ സിനിമാ മേഖലയില്‍ എത്തുന്നവർ പലതരത്തിലുള്ള നുണപ്രചാരണങ്ങളിലൂടെ കരിയറിൽ നിന്നും പുറത്താക്കപ്പെടുന്നു എന്ന ഗുരുതര ആരോപണങ്ങളാണ് ബോളിവുഡ് താരരാജാക്കൻമാർക്കെതിരെയും ചില സിനിമ പ്രവർത്തകർക്കെതിരെയും വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. സംവിധായകൻ കരൺ ജോഹറും ആലിയ ഭട്ടും പങ്കെടുത്ത പരിപാടിയിൽ അപമാനിക്കപ്പെട്ടത് സുശാന്തിനു നിരാശയുണ്ടാക്കിയിരുന്നു.

‘ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുമ്പോഴും ഊർജസ്വലനായ ഈ യുവാവിന്റെ ഹൃദയത്തിൽ സങ്കടവും കടുത്ത നിരാശയുമുണ്ടായിരുന്നതായി ആരും മനസ്സിലാക്കിയില്ല. അവൻ അതെല്ലാം ഹൃദയത്തിൽ ഒളിപ്പിച്ചു. അൽപം കുടി അടുത്ത സുഹൃത്തുക്കൾ അവനുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. എങ്കിൽ ഇത്തരം ഒരു ദുരന്തത്തില്‍ നിന്നും അവനെ രക്ഷിക്കാമായിരുന്നു. ഇക്കാലത്തിനിടയ്ക്ക് രണ്ടുവട്ടം മാത്രമാണ് ഞാൻ അവനെ കണ്ടത്. അവനെ എനിക്ക് നന്നായി അറിയില്ല. പക്ഷേ, അവന്റെ സത്യസന്തത, കഴിവ്, ഹൃദയവിശാലത എല്ലാം കാണാൻ കഴിഞ്ഞിട്ടുണ്ട്’– സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രവീണ കുറിച്ചു. ഞായറാഴ്ചയാണ് സുശാന്ത് സിങ്ങ് രജ്പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ആത്മഹത്യയിൽ  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com