ഭാര്യ സിന്ദൂരം ധരിക്കാത്തതിന് ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി
Mail This Article
വിവാഹിതരായ ഹിന്ദു സ്ത്രീകൾ സീമന്തരേഖയിൽ സിന്ദൂരവും ഉത്തരേന്ത്യൻ ആചാരപ്രകാരമുള്ള സാഖാ വളകളും ധരിക്കാൻ കൂട്ടാക്കിയില്ല എങ്കിൽ അത് വിവാഹ ജീവിതത്തോടുള്ള വിയോജിപ്പായി കണക്കാക്കാമെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈകോടതിയുടെ പരിഗണനക്ക് എത്തിയ ഒരു വിവാഹമോചന കേസിന്റെ വിധി പ്രസ്താവനയിലാണ് ചീഫ് ജസ്റ്റിസ് അജയ് ലാംബാ, ജസ്റ്റിസ് സൗമിത്ര സൈക്യ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹമോചനം നൽകാനാവില്ല എന്ന കുടുംബ കോടതി വിധിയുടെ അപ്പീൽ പരിഗണിച്ച രണ്ടംഗ ബെഞ്ച്, ഇത്തരം ആചാരങ്ങൾ പാലിക്കാത്തത് വിവാഹ ജീവിതം നയിക്കുന്നതിനുള്ള വിസമ്മതമായി കണക്കാക്കാം എന്ന നിരീക്ഷണത്തെ തുടർന്ന് ഭർത്താവിനെ വിവാഹമോചനത്തിന് അനുമതി നൽകി. പരമ്പരാഗതമായ ഹിന്ദു ആചാരങ്ങൾ പാലിക്കാൻ ഭാര്യ തയ്യാറാകാത്തത് തന്നെ നിരന്തരം അലട്ടുന്ന പ്രശ്നം ആണെന്നായിരുന്നു ഭർത്താവിന്റെ വാദം. സ്വയം വിവാഹിതയല്ല എന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ആചാരങ്ങൾ ഭാര്യ പാലിക്കാതിരുന്നത് എന്നും വാദത്തിൽ പറയുന്നു.
ആചാരങ്ങൾ പാലിക്കാത്തത് വിവാഹത്തോടുള്ള വിയോജിപ്പിനെ സൂചിപ്പിക്കുന്നത് ആണെന്നും ഇതിലൂടെ ഭാര്യ ഭർത്താവിനെയും ഭർതൃകുടുംബത്തെയും പീഡിപ്പിക്കുകയായിരുന്നു എന്ന് വ്യാഖ്യാനിക്കാം എന്നും കോടതി കൂട്ടിച്ചേർത്തു. അതേസമയം ഇത്തരം ആചാരങ്ങൾ പാലിക്കാൻ കൂട്ടാക്കിയിരുന്നില്ല എന്ന് യുവതി പ്രതികരിച്ചിട്ടുണ്ട്.
2012 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിനുശേഷം കുടുംബത്തിൽ നിന്നും മാറി താമസിക്കണമെന്ന് നിരന്തരമായി ഭാര്യ ആവശ്യപ്പെട്ടിരുന്നതായി ഭർത്താവ് പറയുന്നു. 2007ലെ മെയിൻറനൻസ് ആൻഡ് വെൽ ഫെയർ ഓഫ് പാരെന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് നിയമപ്രകാരം മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും നോക്കേണ്ടത് മക്കളുടെ കടമയാണ്. അതിനാൽ ഭാര്യയുടെ ആവശ്യം ഈ നിയമങ്ങൾക്ക് എതിരായി നിൽക്കുന്നതാണ് എന്നും ക്രൂരമായ പ്രവർത്തിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. ഇക്കാരണങ്ങൾ കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി ഭർത്താവിന് വിവാഹ മോചനം അനുവദിച്ചത്.
കുടുംബത്തിൽ നിന്നും മാറി താമസിക്കണമെന്ന ആവശ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം കലഹങ്ങൾ ഉണ്ടായിരുന്നു. 2013 ൽ സ്ത്രീധനപീഡനം നേരിടുന്നു എന്ന പരാതിയുമായി യുവതി കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഒരു വാടക വീട്ടിലേക്ക് മാറി താമസിക്കാമെന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന കരാർ പാലിക്കാത്തതിനെ തുടർന്ന് വഞ്ചനാ കുറ്റത്തിനും യുവതി കേസ് ഫയൽ ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദം താങ്ങാനാവാതെയാണ് ഭർത്താവ് ആദ്യം ഡിബ്രുഗറിലെ ജില്ലാ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചത് എന്നും വിധി പ്രസ്താവനയിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Hindu woman’s refusal to wear sindoor reflects unwillingness to accept marriage: Gauhati HC