ലോക്ഡൗണിനെതിരെ സംസാരിച്ചു, ഗർഭിണിയെ വിലങ്ങണിയിച്ച് റോഡിലൂടെ നടത്തി; വിവാദം
Mail This Article
ഓസ്ട്രേലിയന്‍ തലസ്ഥാനത്ത്, ഗര്‍ഭിണിയായ യുവതിയെ കഴിഞ്ഞ ദിവസം വീട്ടുവേഷത്തില്‍ കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത സംഭവം വിവാദത്തിലേക്ക്. ലോക്ഡൗണിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന രീതിയില്‍ സംസാരിച്ചതിന്റെ പേരിലാണ് ഗര്‍ഭിണിയെ അറസ്റ്റ് ചെയ്തതെങ്കിലും എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നാണ് യുവതി പറയുന്നത്.
3 ഉം 4 ഉം വയസ്സുള്ള കുട്ടികളുടെ മുന്‍പില്‍വച്ചായിരുന്നു സോ ബുഹ്ലര് എന്ന യുവതിയുടെ അറസ്റ്റ്. പങ്കാളി ലൈവ് സ്ട്രീമിങ്ങിലൂടെ സംഭവം പുറംലോകത്ത് എത്തിച്ചതോടെ ലക്ഷക്കണക്കിനുപേരാണ് വിഡിയോ കണ്ടത്.
സമൂഹ മാധ്യമങ്ങളിലൂടെ ലോക്ഡൗണിനെതിരെ വ്യാപക പ്രചാരണം നടത്തിയെന്നാണ് 28 വയസ്സുള്ള സോ ബുഹ്ലറിനെതിരെയുള്ള
കുറ്റാരോപണം. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചപ്പോള്‍ പൊലീസിന് തന്നെ വിവരം അറിയിക്കാമായിരുന്നു എന്നാണ് യുവതി പറയുന്നത്. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. ഇതു തുടര്‍ന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് പൊലീസ് പറഞ്ഞിരുന്നെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്നും യുവതി പറയുന്നു. കാരണം തെറ്റ് ചെയ്യുക എന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്ന വ്യക്തിയല്ല താന്‍ എന്നാണ് യുവതി പറയുന്നത്.
മെല്‍ബണിലെ വിക്ടോറിയയിലാണ് സംഭവം. വിട്കോറിയ കോവിഡ് ഹോട്സ്പോട് ആയാണ് പരിഗണിക്കപ്പെടുന്നത്. ഓഗസ്റ്റ് ആദ്യം മുതല്‍ മെല്‍ബണില്‍ കര്‍ശന ലോക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അറസ്റ്റ് നടപടി പൂര്‍ണമായും ശരിയാണെന്നാണ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ലൂക്ക് കോര്‍ണേലിയസ് പറയുന്നത്. ഗര്‍ഭിണിയായ ഒരു യുവതിയെ അറസ്റ്റ് ചെയ്യുന്നത് ഭീകരമാണ്. എന്നാല്‍ അതല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ലോക്ഡൗണിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ ശനിയാഴ്ച മുന്നു പുരുഷന്മാരും മെല്‍ബണില്‍ അറസ്റ്റിലായിരുന്നു.
English Summary: Pregnant Australian mother cuffed after she advocates against coronavirus lockdown