ADVERTISEMENT

അഫ്ഗാനിസ്ഥാനിലെ പ്രശസ്തനായ എഴുത്തുകാരൻ തന്റെ ഭാര്യയുടെ ഓർമദിവസം അറിയിക്കാൻ തയാറാക്കിയ കത്ത് വായിച്ച് ലാലേ ഒസ്മാനി അദ്ഭുതപ്പെട്ടതിന് കണക്കില്ല. കത്തിൽ ഒരിടത്തുമില്ലായിരന്നു എഴുത്തുകാരന്റെ ഭാര്യയുടെ പേര്. എഴുത്തുകാരനെ മാത്രം കുറ്റം പറയുന്നതിൽ അർഥമില്ലെന്ന് ഒസ്മാനിക്ക് അറിയാം. സ്വന്തം അമ്മയുടെയോ സഹോദരിയുടേയോ പേര് പോലും അഫ്ഗാൻ പുരുഷൻമാർ പരസ്യമായി പറയാറില്ല. അത് അപമാനമായി കരുതുന്നവരാണ് ആ രാജ്യത്തെ പുരുഷൻമാർ. തലമുറകളായി അതാണ് രീതി. പാരമ്പര്യം. അടിയുറച്ച ആ പാരമ്പര്യത്തെ ഒന്നുകൂടി ഉറപ്പിക്കുന്നതായിരന്നു 90–കളിലെ താലിബാൻ ഭരണം. സ്ത്രീകളെ ജയിലുകളിലെന്നപോലെ വീടുകളിൽ അക്ഷരാർഥത്തിൽ പൂട്ടിയിട്ട താലിബാൻ ഭരണം അവസാനിച്ചെങ്കിലും സാഹചര്യത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. 4 പതിറ്റാണ്ടുകളായി രാജ്യത്തെ മുറിവേൽപിക്കുന്ന ആഭ്യന്തര യുദ്ധത്തിനും അവസാനമായിട്ടില്ല. സ്ത്രീകളുടെ ഇനിയും തുടരുന്ന ഇര ജീവിതത്തിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കത്തുകളിൽ പോലും അവരുടെ പേര് വയ്ക്കാത്ത സാഹചര്യമെന്ന് തിരിച്ചറിഞ്ഞതോടെ ഒസ്മാനി സമൂഹ മാധ്യമത്തിൽ ഒരു പ്രചാരണത്തിന് തുടക്കം കുറിച്ചു. ‘വേർ ഈസ് മൈ നെയിം’ എന്ന ഹാഷ്ടാഗിലായിരുന്നു പ്രചാരണം. സ്വന്തം പേര് പരസ്യമായി ഉച്ചരിക്കാൻ അനുവാദമില്ലാതിരുന്ന രാജ്യത്തെ ആയിരക്കണക്കിന് സ്ത്രീകൾ ആ പ്രചാരണത്തിൽ പങ്കാളികളായി. അതൊരു ഐതിഹാസികമായ പോരാട്ടത്തിന്റെ തുടക്കമായിരുന്നു. സ്വന്തം പേരിനു വേണ്ടി സ്ത്രീകൾ നടത്തിയ പോരാട്ടം. തങ്ങളുടെ വ്യക്തിത്വം അഗീകരിച്ചുകിട്ടാൻ വേണ്ടി നടത്തിയ സമരം. കേവലമായ നിലനിൽപിനുവേണ്ടിപ്പോലും ശബ്ദം ഉയർത്തേണ്ടിവന്ന ഗതികേട്.

അഫ്ഗാനിലെ ലാലേ ഒസ്മാനിയുടെ മുഖത്ത് ഇന്ന് ഒരു ചിരിയുണ്ട്. സാർഥകമായ പോരാട്ടത്തിന്റെ വിജയസ്മിതം. രാജ്യത്തെ പൗരൻമാരുടെ തിരിച്ചറിയൽ കാർഡുകളിൽ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരും ചേർക്കാൻ അഫ്ഗാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നു. വർഷങ്ങളായി ‘വേർ ഈസ് മൈ നെയിം’ എന്ന പേരിൽ സ്ത്രീകൾ നടത്തിയ പോരാട്ടത്തിന്റെ വിജയം. ഇനിയുമുണ്ട് കടമ്പകൾ. നിയമം പാർലമെന്റ് പാസ്സാക്കണം. പ്രസിഡന്റ് ഒപ്പുവയ്ക്കണം. എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവയെല്ലാം വിജയകരമായി ഫലം കാണുമെന്ന് ഉറപ്പ്.

AFGHAN-QUAKE-VEILED WOMAN-BURQA
കാബൂളിലെ അഭയാർത്ഥി ക്യാംപിലെ അഫ്ഗാൻ വനിത. ചിത്രം∙ എഎഫ്പി

അഫ്ഗാൻ പൗരൻമാരുടെ തിരിച്ചറിയൽ കാർഡുകളിൽ ഇതുവരെ സ്വന്തം പേര്, പിതാവിന്റെ പേര്, ജനനത്തീയതി എന്നിവ മാത്രമാണുണ്ടായിരന്നത്. ഇനി കാർഡിൽ മാതാവിന്റെ പേരും സ്ഥാനം പിടിക്കും. സെൻസസ് നിയമ ഭേദഗതി വരുത്തിയാണ് മാറ്റത്തിന് സർക്കാർ ചൊവ്വാഴ്ച അംഗീകാരം കൊടുത്തിരിക്കുന്നത്. ഒരർഥത്തിൽ ചരിത്രവിജയം. വിവാഹക്ഷണക്കത്തുകളിൽ ഇപ്പോഴും വരന്റെ പേര് മാത്രമാണ് ഉണ്ടാകുക. വധുവിന്റെ പേര് ഒഴിവാക്കിയിരിക്കും. സ്ത്രീകളുടെ ശവക്കല്ലറകളിൽ പോലും അവരുടെ പേര് എഴുതാറില്ലെന്നതാണ് യാഥാർഥ്യം. അങ്ങനെയൊരു രാജ്യത്താണ് ദേശീയ തിരിച്ചറിയിൽ കാർഡിൽ പിതാവിനൊപ്പം ഇനി മാതാവിന്റെ പേരും സ്ഥാനം പിടിക്കുക. നന്ദി പറയേണ്ടത് ലാലേ ഒസ്മാനിക്കു മാത്രമല്ല. നിശ്ശബ്ദമായി സഹിച്ചും എതിർപ്പുയർത്തിയതിന്റെ പേരിൽ ത്യാഗങ്ങൾക്കു തയാറായും മാറ്റത്തിനുവേണ്ടി പോരാടിയ പേരില്ലാത്ത, അജ്ഞാതരായ അഫ്ഗാനിലെ എണ്ണമറ്റ സ്ത്രീകൾക്ക്. ഇവരുടെ വിജയമാണ്. അവരുടെ മാത്രം.  

250 അംഗ അഫ്ഗാൻ പാർലമെന്റിൽ ഇന്ന് 68 പേർ വനിതകളാണ്. അവരിൽ തന്നെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമുണ്ട്. എന്നാൽ, 15 വയസ്സിനു മുകളിൽ സ്ത്രീ സാക്ഷരത ഇപ്പോഴും 30 ശതമാനം മാത്രമാണ്. എങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിലെ സ്ത്രീകൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ ഖത്തറിലെ ദോഹയിൽ അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ നടന്ന സമാധാനചർച്ചകളുടെ ഭാഗമായ മൂന്നു സ്ത്രീകളാണ് ലോകവ്യാപക ശ്രദ്ധ നേടിയത്. സർക്കാരുമായി ചർച്ചയ്ക്കു വന്ന താലിബാൻ സംഘത്തിൽ ഒരു സ്ത്രീ പോലുമില്ലായിരന്നു. ഇപ്പോഴും താലിബാൻ സംഘത്തിലെ പലരും സ്ത്രീകളുടെ മുഖത്തു നോക്കാറില്ല. അവർ പറയുന്നത് കേൾക്കാറില്ല. എന്നിട്ടും താലിബാൻ സംഘത്തെ നോക്കി നിങ്ങൾ ഞങ്ങളെ ബഹുമാനിച്ചേ പറ്റൂ എന്ന് സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സംഘത്തിലെ മൂന്നു വനിതകൾ പറഞ്ഞപ്പോൾ വിജയം നേടിയതു സ്ത്രീ ശക്തി തന്നെ. 

തലിബാൻ ഭരണകാലത്തും പിന്നീടും വിവരിക്കാനാവാത്ത ക്രൂരതകൾക്ക് ഇരയായവരാണ് രാജ്യത്തെ ഭൂരിപക്ഷം സ്ത്രീകളും. പെൺകുട്ടികളെ സ്കൂളുകളിൽ പോകുന്നിതിൽ നിന്ന് താലിബാൻ വിലക്കിയിരുന്നു. പുറത്തുപോകുന്നത് രക്തബന്ധമുള്ള പുരുഷന്റെ കൂടെ മാത്രം. എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാനും അനുതിയുണ്ടായിരുന്നില്ല. വിദ്യാഭ്യാസം നേടണം എന്നാഗ്രഹിച്ച സ്ത്രീകൾ മറ്റു രാജ്യങ്ങളിലേക്ക് പോയി. പലരും പഠിച്ചത് രഹസ്യമായി. വിവരം പുറത്തറിഞ്ഞാൽ ആക്രമണം ഉറപ്പായിരുന്നു. താലിബാൻ ക്രൂരതയിൽ ഭർത്താക്കൻമാർ നഷ്ടപ്പെട്ട വിധവകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. സ്വേഛാധിപത്യത്തെ എതിർക്കുന്നവരെ നിഷ്കരുണം വകവരുത്തുക എന്നതായിരന്നു താലിബാൻ അംഗീകൃത രീതി. 

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ താലിബാൻ ഭരണം തകർന്നതോടെയാണ് അഫ്ഗാനിലെ സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുതുടങ്ങിയത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ശക്തി ക്രമേണ രാജ്യത്തു നിന്നു പിൻവാങ്ങുകയാണ്. താലിബാനുമായി ഇപ്പോൾ നടക്കുന്ന സമാധാന ചർച്ച കൂടി ഫലം കണ്ടാൽ രാജ്യത്തെ കാത്തിരിക്കുന്നത് പുതുയുഗപ്പിറവി. അതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കന്നതും സ്ത്രീകൾ തന്നെയായിരിക്കും. സ്വന്തം പേര് അംഗീകരിച്ചുകിട്ടാൻ നടത്തിയ പോരാട്ടത്തിനു ഫലം കണ്ടത് അവരെ ആവേശഭരിതരാക്കിയിരിക്കുന്നു. അതൊരു തുടക്കം മാത്രമാണെന്ന് അവർക്കറിയാം. മുന്നോട്ടുള്ള പാതയും കാഠിന്യമേറിയതാണെന്നും അവർ തിരിച്ചറിയുന്നു. എങ്കിലും, സ്വന്തം വ്യക്തിത്വം അഗീകരിച്ചുകിട്ടാൻ ഏതറ്റം വരെയും പോകാൻ അവർ തയാറാണെന്നാണ് ദോഹയിൽ സമാധാന ചർച്ചയിൽ പങ്കെടുക്കുന്ന അഫ്ഗാൻ പാർലമെന്റ് ഡപ്യൂട്ടി സ്പീക്കർ കൂടിയായ ഫവ്സിയ കൂഫി, ഹാബിബ ശരാബി, ഷരീഫ സർമാതി എന്നിവർ പറയുന്നത്. ഈ മൂന്നു പേർ അഫ്ഗാനിലെ സ്ത്രീ കൂട്ടായ്മയുടെ പ്രതിനിധികൾ കൂടിയാണ്. ആജ്ഞാപിച്ചു മാത്രം പരിചയമുള്ള താലിബാൻ നേതാക്കളുടെ മുഖത്തു നോക്കി ചോദ്യം ചെയ്യുകയും അവരെ സ്ത്രീ ശക്തി എന്താണെന്നു ബോധ്യപ്പെടുത്തുകയും ചെയ്തവർ. 

ഭരണത്തിലില്ലെങ്കിലും താലിബാൻ ഇന്നും സ്ത്രീകൾക്കും സമാധാനം ആഗ്രഹിക്കുന്നവർക്കും ഭീഷണി തന്നെയാണ്. സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നു. ഡപ്യൂട്ടി സ്പീക്കർ ഫവ്സിയ കൂഫി അടുത്തിടെയും വധശ്രമത്തിൽ നിന്ന് നെല്ലിടയ്ക്കാണ് രക്ഷപ്പെട്ടത്. താലിബാൻ ഭരണകാലത്ത് സ്വന്തം വീട്ടിൽ സ്ത്രീകളെ പഠിപ്പിക്കാൻ രഹസ്യ സ്കൂൾ തുടങ്ങിയ ധീരവനിതയാണവർ. ആക്രമണവും മുറിവേൽപിക്കലും ചോരയും കണ്ണീരും പേടിപ്പിക്കുക പോലും ചെയ്യാത്ത ലക്ഷക്കണക്കിനു സ്ത്രീകളുടെ പ്രതിനിധി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടപാതയിൽ ആ ശബ്ദം തനിച്ചല്ല. മരണം തന്നെ നേരിട്ടാലും മുന്നോട്ടെന്നു പറയുന്ന ആയിരക്കണക്കിനു സ്ത്രീകളുണ്ട്. അവർ ഭാവിയിലേക്കാണു നോക്കുന്നത്. ഇഷ്ടമുള്ള വേഷം ധരിച്ചും ഇഷ്ടമുള്ളതും സംസാരിച്ചും കളിച്ചും ചിരിച്ചും പഠിച്ചും സന്തോഷത്തോടെ ജീവിക്കാൻ പുതിയ തലമുറയ്ക്കു കഴിയുന്ന ഭാവി അഫ്ഗാനിസ്ഥാനിലേക്ക്.

English Summary: Horrible Life Story Of Afghan Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com