റാലിയിൽ പങ്കെടുക്കാൻ ഭർത്താക്കന്മാരുടെ അനുവാദം ഉണ്ടോ എന്ന ചോദ്യം: ട്രംപിനെതിരെ വിമർശനം
Mail This Article
ഇലക്ഷൻ റാലിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം ഇപ്പോൾ ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്. റാലിയിൽ പങ്കെടുക്കാൻ എത്തിയ വനിതകളോട് അവിടെ എത്തുന്നതിനു ഭർത്താക്കന്മാരുടെ അനുവാദം ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതാണ് വിമർശനങ്ങൾക്ക് ആധാരം. വടക്കൻ കരോലിനയിലെ ഫയട്വില്ലിൽ നടന്ന റാലിക്കിടെ ആയിരുന്നു ട്രംപിന്റെ വിവാദ പരാമർശം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മരണമടഞ്ഞ യുഎസ് സുപ്രീം കോടതിയിലെ അസോസിയേറ്റ് ജസ്റ്റിസായിരുന്ന റൂത്ത് ബേദർ ജീൻസ്ബർഗിനു പകരമായി മറ്റൊരു വനിതയെ തന്നെ അതേ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു ട്രംപ്. ആരുടെ പേര് നിർദേശിക്കണമെന്ന് പറയാൻ അവിടെ കൂടിയ വനിതകൾക്ക് അവസരവും നൽകി. ഇത്രയധികം വനിതകൾ എത്തിയത് ഏറെ സന്തോഷം നൽകുന്നു എന്ന് അറിയിച്ചശേഷം അവിടെയെത്തിയതിൽ നിങ്ങളുടെ ഭർത്താക്കന്മാർക്ക് എതിർപ്പില്ല എന്ന് കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. അനുവാദം നൽകിയിട്ടുണ്ട് എങ്കിൽ നിങ്ങളുടെ ഭർത്താക്കന്മാർ നല്ലവരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ഷൻ റാലിക്കിടയിലെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ പ്രതികരണങ്ങളാണ് ഈ പരാമർശത്തിനെതിരെ ഉയരുന്നത്. സ്ത്രീകൾക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിന് അനുവാദം വാങ്ങേണ്ടി വരുമ്പോഴാണ് അമേരിക്ക മഹത്തരം ആകുന്നത് എന്ന് ഈ കൂട്ടർ ചിന്തിക്കുന്നുണ്ടാവാം എന്ന് പലരും പ്രതികരിക്കുന്നു. സ്ത്രീകൾക്ക് സ്വന്തം കാര്യം തീരുമാനിക്കുന്നതിന് ആരുടെയും അനുവാദം വാങ്ങേണ്ട കാര്യമില്ല എന്ന രീതിയിലും പ്രതികരണങ്ങൾ ഉണ്ട്.