ADVERTISEMENT

നാലുവർഷമായി കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. ലോക മാനസികാരോഗ്യ ദിനത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും ജീവിതത്തിൽ ഇത്തരം പ്രതിസന്ധിഘട്ടത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകുമെന്നും ഓരോരുത്തർക്കും ഓരോ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ടാകുമെന്നുമുള്ള കുറിപ്പോടെയാണ് ഐറ വിഡിയോ പങ്കുവച്ചത്. 

ഐറയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരുപാട് കാര്യങ്ങളിലൂടെ കടുന്നുപോയി. പലർക്കും പല അനുഭവങ്ങൾ പറയാനുണ്ടാകും. ആശങ്കകളും, സമ്മർദങ്ങളും, ലളിതമായതും അല്ലാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ജീവിതം. ഇതെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാകില്ല. മാനസീകാരോഗ്യവും മാനസീക അനാരോഗ്യവും എന്താണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് ഈ യാത്രയിൽ എനിക്കൊപ്പം പങ്കാളിയാകൂ.  ചിലപ്പോഴൊക്കെ വിചിത്രമായ സ്വഭാവമുള്ള, ചിലപ്പോൾ കുട്ടിത്തമുള്ള, പരമാവധി സത്യസന്ധതയുള്ള, പരസ്പരം തുറന്നു സംസാരിക്കുന്ന ലോകം നമുക്ക് സൃഷ്ടിക്കാം.’  ഐറ കുറിച്ചു. 

‘നാലുവർഷമായി കടുത്ത വിഷാദരോഗത്തിന് അടിമയാണ് ഞാൻ. ക്ലിനിക്കല്‍ ഡിപ്രഷനാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇപ്പോൾ അൽപം മാറ്റങ്ങൾ സംഭവിച്ചു. മാനസീകാരോഗ്യം നിലനിർത്തുന്നതിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് കഴിഞ്ഞ ഒരു വർഷമായി ഞാൻ ചിന്തിക്കുന്നുണ്ട്. എന്നാൽ, ശാശ്വതമായ പരിഹാരം ലഭിച്ചില്ല. എന്ത് ചെയ്യണമെന്നും എനിക്ക് അറിയില്ല. അങ്ങനെ ആലോചിച്ചപ്പോഴാണ് എന്റെ ഈ യാത്രയെ കുറിച്ചു സംസാരിക്കാൻ തീരുമാനിച്ചത്.  എന്റെ  യാത്ര തുടങ്ങിയിരിക്കുന്നു. എന്ത് സംഭവിക്കുമെന്ന് നോക്കാം. പതുക്കെ നമുക്ക് നമ്മെ പൂർണമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമാകും. ’– ഐറ പറയുന്നു. 

ഐറയുടെ വിഡിയോ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘ധൈര്യമുള്ള പെൺകുട്ടി’എന്നായിരുന്നു ഐറയുടെ ബന്ധു സിയാന്‍ മാരിയുടെ കമന്റ്. ഈ വിഡിയോ വളരെ പ്രതീക്ഷ നൽകുന്നതാണെന്നായിരുന്നു മറ്റു പലരുടെയും പ്രതികരണം. 

English Summary: Aamir Khan’s daughter Ira Khan reveals she’s clinically depressed: ‘Who am I to be depressed, I have everything right?’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com