ADVERTISEMENT

ഡിംപിള്‍ അറോറ ചൗള എന്ന ഡല്‍ഹി സ്വദേശിയായ വനിതാ ഡോക്ടര്‍ ഇപ്പോള്‍ നമുക്കൊപ്പമില്ല. ഏതാനും ദിവസം മുന്‍പുവരെ  കോവിഡിനോടു നടത്തിയ പോരാട്ടത്തിനൊടുവില്‍ അവര്‍ കീഴടങ്ങി. എന്നാല്‍ അവരുടെ ശബ്ദവും രൂപവും വിഡിയോ സന്ദേശത്തിന്റെ രൂപത്തില്‍ ഇപ്പോഴും നമുക്കൊപ്പമുണ്ട്. കോവിഡിനെ നിസ്സാരമായി കാണരുതെന്നും അങ്ങേയറ്റം ശ്രദ്ധിക്കണമെന്നുമാണ് സന്ദേശത്തില്‍ അവര്‍ പറയുന്നത്. അതവരുടെ അവസാനത്തെ സന്ദേശവുമാണ്. കരളലിയിക്കുന്ന ഒരു കദനകഥയാണ് ഡിംപിളിന്റേത്. ആ കഥ നമ്മെ വേദനിപ്പിക്കുമെങ്കിലും അതില്‍ പഠിക്കാന്‍ ചില പാഠങ്ങളുമുണ്ട്. നമ്മളുടെയും നമുക്കു ചുറ്റുമുള്ളവരുടെയും ജീവന്‍ രക്ഷിക്കാനുള്ള വിലയേറിയ പാഠം. 

കോവിഡ് കവര്‍ന്ന ഒട്ടേറെ ജീവനുകളില്‍ ഒന്നാണ് ഡിംപിളിന്റേതും. ഡല്‍ഹിയില്‍ താമസിച്ചിരുന്ന വനിതാ ഡോക്ടര്‍. ഏഴു മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് അവര്‍ പോസിറ്റീവാകുന്നത്. അതു ഡിംപിളിന്റെ രണ്ടാമത്തെ ഗര്‍ഭധാരണമായിരുന്നു. രണ്ടാഴ്ച ചികിത്സിച്ചെങ്കിലും ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയെ രക്ഷിക്കാനായില്ല. തൊട്ടടുത്ത ദിവസം ഡിംപിളും അപ്രതീക്ഷിതമായി മരിച്ചു. എന്നാല്‍ മരണത്തിന് ഏതാനും ദിവസം മുന്‍പ് അവര്‍ വിഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. രണ്ട് മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഇപ്രകാരമാണ്:

ബുദ്ധിമുട്ടിയാണ് ഞാന്‍ ഇപ്പോള്‍ ഈ വിഡിയോയില്‍ സംസാരിക്കുന്നത്. എനിക്കു നിങ്ങളോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. കൊറോണയെ നിസ്സരമായി അവഗണിക്കരുതേ. കോവിഡ് വരുമ്പോള്‍ മാത്രമേ അറിയൂ അതെത്രമാത്രം ഭീകരമാണെന്ന്. എനിക്കിപ്പോള്‍ സംസാരിക്കാന്‍ പോലും നല്ല ബുദ്ധിമുട്ടുണ്ട്. എന്നാലും ഇക്കാര്യം നിങ്ങളെല്ലാം അറിയണം എന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്. ദയവായി എന്റെ അപേക്ഷ ശ്രദ്ധിക്കുക. മാസ്ക് എപ്പോഴും ഉപയോഗിക്കുക. വീട്ടിലോ പുറത്തോ എപ്പോഴൊക്കെയാണോ മറ്റുള്ളവരുമായി ഇടപഴകുന്നത് അപ്പോഴെല്ലാം മാസ്ക് ഉപയോഗിക്കുക. നിങ്ങളുടെയും ചുറ്റുമുള്ളവരുടെയും സുരക്ഷയ്ക്കുവേണ്ടിയാണ് ഞാനിതു പറയുന്നത്. - ഡിംപിള്‍ പറയുന്നു. 

ഈ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നത് നിറകണ്ണുകളോട് അവരുടെ ഭര്‍ത്താവ് രവീഷ് ചൗളയാണ്. ഭാര്യയും രണ്ടാത്തെ കുട്ടിയും നഷ്ടപ്പെട്ട ദുഃഖത്തേക്കാള്‍ തന്റെ പ്രിയപ്പെട്ടവള്‍ ലോകത്തിനു നല്‍കാന്‍ കൊതിച്ച സന്ദേശം പ്രചരിപ്പിക്കുക എന്നതാണു പ്രധാനം എന്നദ്ദേഹം കരുതുന്നു. അതുകൊണ്ടാണ് ജീവിതത്തിന്റെ തന്നെ പ്രസക്തി ഇല്ലാതാക്കിയ ദുരന്തത്തിനൊടുവിലും ഭാര്യയുടെ സന്ദേശം രവീഷ് പ്രചരിപ്പിക്കുന്നത്.

ജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് എന്റെ ഭാര്യ ആഗ്രഹിച്ചിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് ഡിംപിള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ സന്ദേശം പുറത്തുവരുന്നതിനുമുന്‍പ് മരിക്കാനായിരുന്നു വിധി. ഇപ്പോള്‍ സന്ദേശം 

പ്രചരിപ്പിക്കുന്നത് നിയോഗമായി ഞാന്‍ ഏറ്റെടുക്കുന്നു- രവീഷ് ദുഃഖാര്‍ദ്രമായ ഹദയത്തോടെ പറയുന്നു.

കോവിഡ് പോസിറ്റീവായി 10 ദിവസം കഴിഞ്ഞപ്പോഴാണ് ഡിംപിളിന്റെ ഓക്സിജന്‍ ലെവല്‍ താഴാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും റെംഡിസിവര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു. പ്ലാസ്മ ചികിത്സയും നല്‍കിയെങ്കിലും ആരോഗ്യം ക്രമേണ ക്ഷയിച്ചുതുടങ്ങി. അതിനിടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിന്നതോടെ ശസ്ത്രക്രിയ നടത്തി ജീവനില്ലാത്ത കുട്ടിയെ പുറത്തെടുത്തു. പിന്നീട് ഡിംപിളും മരിക്കുകയായിരുന്നു.

English Summary: Pregnant Doctor Loses Battle To Covid, Husband Shares Last Video Message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com