ADVERTISEMENT

പ്രസവത്തിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഭാരോദ്വഹനം നടത്തി സമൂഹമാധ്യമങ്ങളുടെ വിമർശനം  നേരിടുകയാണ് യാൻയാ മില്യുട്ടിനോവിക് എന്ന ന്യൂയോർക്ക് സ്വദേശിനിയായ യുവതി. ഫിറ്റ്നസ് ട്രെയിനർ കൂടിയായ യാൻയാ 142 കിലോഗ്രാം ഭാരം  എടുത്തുയർത്തി പരിശീലനം നടത്തുന്ന വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.  ആദ്യം ഗർഭിണിയായ സമയത്തും താൻ ജിമ്മിൽ ഇതേ പരിശീലനങ്ങൾ നടത്തിയിരുന്നതായും ഇപ്പോൾ മൂന്ന് വയസ്സുകാരിയായ തന്റെ മകൾ പൂർണ ആരോഗ്യത്തോടെയാണ് ജനിച്ചത് എന്നും യാൻയാ അവകാശപ്പെടുന്നു.

വിമർശനങ്ങൾ കണക്കിലെടുക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് യാൻയാ പരിശീലനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്. പോലീസ് ഓഫീസർ കൂടിയായ ഭർത്താവ് റിസൽ മാർട്ടിനെസാണ് പരിശീലനങ്ങളിൽ യാൻയയെ സഹായിക്കുന്നത്. ഏറ്റവും ആരോഗ്യത്തോടെയിരിക്കേണ്ട സമയമാണ് ഗർഭകാലം എന്നും ജിമ്മിൽ വർക്കൗട്ട് നടത്തുന്നത് തനിക്ക് ശരീരത്തിന് ഏറെ സുഖം നൽകുന്നതായും ഇവർ പറയുന്നു. ഭാരമുള്ള ഡംബൽ കയ്യിടുത്ത് ചാടി വ്യായാമം ചെയ്യുന്നതിന്റെയും ട്രെഡ്മില്ലിൽ ഓടുന്നതിന്റെയും എല്ലാം ചിത്രങ്ങൾ യാൻയാ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജിമ്മിൽ എത്തുന്നവർക്ക് പരിശീലനം നൽകാനും താൻ സമയം കണ്ടെത്തുന്നതായി യാൻയാ പറയുന്നു.

അതേസമയം കടുത്ത വിമർശനങ്ങളാണ് യാൻയയുടെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നു. പൂർണ വളർച്ചയെത്തിയ കുഞ്ഞിനെയും ഉദരത്തിൽ വഹിച്ചുകൊണ്ട് ഭാരം പുറത്ത് എടുത്തുയർത്തി ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും എന്നും ഗർഭകാലത്ത് വ്യായാമം ആവശ്യമാണെങ്കിലും അത് മിതമായ രീതിയിൽ അല്ലെങ്കിൽ വിപരീതഫലം ഉണ്ടാവും എന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഗർഭസ്ഥശിശുവിന് ദോഷകരമായി ബാധിക്കുന്ന ഇത്തരം പ്രവർത്തി നിയമവിരുദ്ധമാണ് എന്ന തരത്തിൽ വരെ പ്രതികരണങ്ങൾ ഉണ്ട് . 

എന്നാൽ എതിർപ്പുകൾക്കൊന്നും  ചെവി കൊടുക്കാൻ താത്പര്യപ്പെടുന്നില്ലെന്നും ജിമ്മിലെ പരിശീലനം തനിക്ക് ഏറെ സന്തോഷം നൽകുന്നു എന്നുമാണ്  വിമർശകർക്കുള്ള യാൻയയുടെ മറുപടി. തന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നവർ  ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രമേ ഇതിനു തയ്യാറാകാവൂ എന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്.

English Summary: Pregnant fitness trainer is SLAMMED for sharing videos of herself dead-lifting 315LBS weeks before her due date - as critics accuse her of 'harming' her unborn baby to 'gain attention'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com