ADVERTISEMENT

താനടക്കം മിക്ക സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയായവരാണെന്ന് ബ്രിട്ടീഷ് താരം കെയ്റ നൈറ്റ്‌ലി. പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇല്ല. പലരും പലവിധത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. പലപ്പോഴും ഇത്തരം ചൂഷണങ്ങൾക്ക്  ഇരയാകുന്നവർക്ക് കടുത്ത മാനസീക പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്നും താരം പ്രതികരിച്ചു. ‘ഹാർപ്പേഴ്സ് ബസാർ’ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

‘ഏതെല്ലാം രീതിയിലാണ് ഓരോ സ്ത്രീകളും ചൂഷണത്തിന് ഇരകളാകുന്നതെന്ന് അക്ഷരാർഥത്തിൽ എനിക്ക് പറയാൻ അറിയില്ല. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചു കഴിയുമ്പോഴാണ് അവർ നേരിട്ടിരുന്ന പ്രശ്നങ്ങൾ പലപ്പോഴും പുറംലോകം അറിയുന്നത്. ആരെങ്കിലും മുഖത്ത് കുത്തി പരുക്കേൽപ്പിക്കുമെന്നും  കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുന്നു എന്നും ഏതെങ്കിലും സ്ത്രീകൾ പറയാറുണ്ടോ? എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എപ്പോഴും സ്ത്രീകൾ നേരിടുന്നുണ്ട്. ’– കെയ്റ നൈറ്റ്‌ലി പറയുന്നു. വീടിനകത്തും പുറത്തും സ്ത്രീകൾ സുരക്ഷിതരല്ല. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ സ്വയരക്ഷ ഉറപ്പു വരുത്തണമെന്നും മാർച്ചിൽ ലണ്ടനിൽ സാറ എവറാര്‍ഡ് എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തെ ഓർമിപ്പിച്ചു കൊണ്ട് കെയ്റ പറഞ്ഞു. 

‘എല്ലാ സ്ത്രീകളും പുറത്തിറങ്ങുമ്പോൾ സ്വയരക്ഷ ഉറപ്പു വരുത്തണം. എവിടെയും അക്രമം ഒളിഞ്ഞിരിപ്പുണ്ടെന്ന ചിന്തയുണ്ടാകണം. ഞാനടക്കം എല്ലാ സ്ത്രീകളും സുരക്ഷിതത്വത്തിനായി എന്തെങ്കിലും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്. ഇതേപറ്റി കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.’ താരം വ്യക്തമാക്കി. യുഎൻ നടത്തിയ സർവേ പ്രകാരം ലണ്ടനിൽ 70 ശതമാനത്തോളം സ്ത്രീകൾ പൊതുയിടങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. 2021ലെ കണക്കു പ്രകാരം ഇവരിൽ 97 ശതമാനവും 18നും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും. പൊതുയിടത്തിൽ പുരുഷൻമാർക്ക് നിരോധനം ഏർപ്പെടുത്തണമെന്ന രീതിയിലുള്ള അഭിപ്രായത്തോട് പൂർണ യോജിപ്പാണെന്നും താരം വ്യക്തമാക്കി. പൊതുയിടത്തിൽ തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കെയ്റ പറഞ്ഞു. ഇനി മുതൽ പുരുഷന്മാർ സംവിധാനം ചെയ്യുന്ന സിനിമകളിലെ അമിതമായ സെക്സ് സീനുകളില്‍ അഭിനയിക്കില്ലെന്നു കെയ്റ നൈറ്റ്ലി നേരത്തെ പറഞ്ഞിരുന്നു. 

English Summary: Keira Knightley says all the women she knows have been sexually harassed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com