ഐസിയുവിൽ ശ്വാസം കിട്ടാതെ പിടയുന്ന യുവതി; കോവിഡ്–19 ഭീകരാവസ്ഥ; ചര്‍ച്ചയായി ഓസ്ട്രേലിയൻ സര്‍ക്കാർ പരസ്യം
Mail This Article
കോവിഡ്–19 പ്രതിരോധത്തിന്റെ ഭാഗമായി വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താൻ ഓസ്ട്രേലിയൻ സർക്കാർ പുറത്തിറക്കിയ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ. കോവിഡ് ബാധിച്ച് വെന്റിലേറ്ററിൽ ശ്വാസത്തിനായി പിടയുന്ന യുവതിയെയാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വാദപ്രതിവാദം തുടരുകയാണ്.
ഭയപ്പെടുത്തുന്ന രിതിയിലുള്ളതാണ് വിഡിയോ എന്നാണ് പ്രധാന വിമർശനം. വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ജൂലൈ 11 ന് 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ എത്തിയത്. ഏകദേശം മുപ്പത് വയസ്സു പ്രായമുള്ള യുവതി കോവിഡ് ബാധിച്ച് ഐസിയുവിനുള്ളിൽ ജീവൻമരണ പോരാട്ടം നടത്തുന്നതാണ് വിഡിയോ
കോവിഡ്–19 ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ അവസ്ഥ എന്ന മുന്നറിയിപ്പോടെയാണ് വിഡിയോ എത്തുന്നത്. മുന്നറിയിപ്പിൽ പറയുന്നത് ഇങ്ങനെ: കോവിഡ്–19 ഗുരുതരമായി ബാധിച്ചാലുണ്ടാകുന്ന അവസ്ഥയാണ് വിഡിയോയിൽ അവതരിപ്പിക്കുന്നത്. ചിലർക്ക് ഈ വിഡിയോയോട് വിയോജിപ്പുണ്ടാകാം. കാഴ്ചക്കാരന്റെ വിവേചനാധികാരത്തെ മാനിക്കുന്നു.’ വിഡിയോയിൽ 20 സെക്കന്റ് ഒരു യുവതി ശ്വാസം കിട്ടാതെ പിടയുന്നതാണ്. ‘സുരക്ഷിതമായി വീട്ടിലിരിക്കൂ, നിങ്ങളുടെ വാക്സിൻ ഉറപ്പാക്കൂ.’ എന്നും വിഡിയോയിൽ നിർദേശിക്കുന്നു. കോവിഡ്–19 ആരെയും ബാധിക്കും. അതുകൊണ്ടു തന്നെ യുവാക്കളടക്കം എല്ലാവരും വാക്സിൻ എടുക്കണമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. എന്നാൽ വിഡിയോ അൽപം ക്രൂരമായി പോയി എന്നാണ് സോഷ്യൽ മീഡിയയില്‍ ചിലരുടെ അഭിപ്രായം. അതേസമയം കോവിഡിന്റെ ഭീകരാവസ്ഥയെ ലോകത്തെ അറിയിക്കുന്നതാണ് വിഡിയോ എന്നരീതിയിലുള്ള അനുകൂല കമന്റുകളും എത്തി.
English Summary: Australian Ad On Covid19 Vaccination