ADVERTISEMENT

1971 ഡിസംബർ 23, അന്നായിരുന്നു ജൂലിയാൻ കോപ്കെ എന്ന 17 വയസുള്ള പെൺകുട്ടിയുടെ ജീവിതത്തിലെ മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ദിവസം. 1954 ഒക്ടോബർ 10 നാണ് ജൂലിയൻ കോപ്കെ പെറുവിലെ ലിമയിലെ മ്യൂസിയം ഓഫ് നാച്വർ ഹിസ്റ്ററിയിലെ ജീവനക്കാരുടെ ഏകമകളായി ജനിച്ചത്. ഗവേഷണത്തിൽ താൽപര്യമുള്ള അവളുടെ മാതാപിതാക്കൾ പ്രധാനമായും ആമസോൺ മഴകാടിനെ പറ്റി പഠിക്കാൻ ആയിരുന്നു ശ്രമിച്ചത്. അതുകൊണ്ട് തന്നെ ജൂലിയാൻ കോപ്കെയ്ക്ക് 14 വയസ് മാത്രം പ്രായമുള്ളപ്പോൾ പൻഗ്വാനയിലെ ആമസോൺ റിസർച് സെന്ററിലേക്ക് അവളെയും കൂടെകൂട്ടി അവളുടെ മാതാപിതാക്കൾ യാത്ര പുറപ്പെട്ടു. ആമസോൺ മഴകാടുകൾക്ക് അടുത്തു തന്നെയായിരുന്നു ഗവേഷണകേന്ദ്രവും. 

ഒരുപാട് കാലം കാട്ടിൽ ജീവിച്ചതിനാൽ തന്നെ 'ജംഗിൾ ഗേൾ' എന്നായിരുന്നു അവൾ അറിയപ്പെട്ടിരുന്നത്. പിന്നീട് തുടർ വിദ്യാഭ്യാസത്തിനായി അവൾ അമ്മയ്‌ക്കൊപ്പം ലിമയിലേക്ക് തിരിച്ചുവന്നു. അങ്ങനെ 1971 ഡിസംബർ മാസത്തിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കി സ്വന്തം അച്ഛന്റെ ജോലി സ്ഥലത്തേക്ക് അമ്മയ്‌ക്കൊപ്പം വിമാനത്തിൽ തിരിച്ച് യാത്ര ചെയ്യുകയായിരുന്നു അവൾ. 

എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അവളും അമ്മയും യാത്ര ചെയ്ത വിമാനം ഇടിമിന്നലേറ്റ് ചിന്നി ചിതറി. തകർന്നു വീണതോ ഏത് മനുഷ്യരും ആദ്യമൊന്ന് ചെല്ലാൻ മടിക്കുന്ന ആമസോൺ മഴകാട്ടിൽ. വളരെ മോശം കാലാവസ്ഥയായിരുന്നു വിമാനം പുറപ്പെട്ട ആ ദിവസം. സാധാരണ ഇങ്ങനെയുള്ള അവസ്ഥകളിൽ വിമാനം താഴ്ന്നാണ് പറക്കാറുള്ളത്. എന്നാൽ ക്രിസ്മസിന് രണ്ട് ദിവസം മുൻപായതിനാലും താഴ്ന്ന് പറന്നാൽ യാത്രക്കാരെ നിശ്ചിത സമയത്ത് എത്തിക്കാൻ കഴിയാത്തതിനാലും ആ ദിവസം വിമാനം സമുദ്രനിരപ്പിൽ നിന്നും 3.2 കിലോമീറ്റർ ഉയരത്തിലാണ് പറന്നത്.

ഏകദേശം ഒൻപതോളം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്നതും 5.5 മില്യൺ വിസ്തീർണവുമുള്ള ആമസോൺ മഴക്കാട്ടിലേക്ക് ഒരു വിമാനം തകർന്നു വീഴുക. അതും ഇടിമിന്നലേറ്റ്, സ്വാഭാവികമായും ആ വിമാനത്തിലെ ആരും തന്നെ ജീവനോടെയുണ്ടാവാനുള്ള യാതൊരു സാഹചര്യവുമില്ല.

എന്നാൽ അത്ഭുതമെന്ന് പറയട്ടെ വിമാനം തകർന്ന് വീണ് ഏതാനും മണിക്കൂറുകൾക്ക് ശേഷം ജൂലിയൻ കോപ്കെയ്ക്ക് അവളുടെ ബോധം തിരിച്ചു കിട്ടുകയാണ്. ബോധം വന്നതിനു ശേഷം അവൾ ആദ്യം നോക്കിയത് അമ്മയെയാണ്. പക്ഷേ, ഒരുപാട് തിരഞ്ഞിട്ടും അമ്മയെ കണ്ടെത്താൻ കഴിഞ്ഞില്ല. അത്രയും വലിയ വിമാനം കാടിന്റെ പലഭാഗങ്ങളിയായി വീണതിനാൽ അമ്മയെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 

86 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി യാത്രതിരിച്ച ആ വിമാനത്തിൽ ഭാഗ്യം അവളുടെ കൂടെ നിന്നു. എന്നാൽ വിമാനപകടത്തിൽ നിന്ന് രക്ഷപെട്ടങ്കിലും അത്രയും വലിയ കാട്ടിൽ നിന്നും പുറത്തുകടക്കുകയെന്നത്‌ അതിലും വലിയ വെല്ലുവിളിയായിരുന്നു. അമ്മയെ തിരയുന്നതിനിടയിൽ ഒരു മിഠായിപ്പൊതി അവൾക്ക് കിട്ടിയിരുന്നു. അങ്ങനെ ആ മിഠായിപ്പൊതിയുമായി പണ്ട് അച്ഛൻ കാടിനെ കുറിച്ച് പറഞ്ഞുതന്ന അറിവുകളുമായി അവൾ മുന്നോട്ട് നടന്നു.

വിശക്കുമ്പോൾ കൈയിലുള്ള മിഠായി കഴിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. കൈയിലുള്ള മിഠായി കഴിഞ്ഞു. പിന്നീടവൾ നാട്ടിൽ കണ്ടു പരിചയമുള്ള പഴങ്ങളും ഇലകളും കഴിച്ച് വിശപ്പടക്കി. അങ്ങനെ വേദനയും സഹിച്ച് മുന്നോട്ട് നടന്ന് നീങ്ങി. പത്ത് ദിവസങ്ങൾക്കു ശേഷം അവൾ കാട്ടിൽ ഒരു ബോട്ട് കണ്ടെത്തി. അതിൽ കയറി മുന്നോട്ട് തുഴഞ്ഞുനീങ്ങി. അതിനിടയിലാണ് പുഴയ്ക്കരികിൽ ഒരു ചെറിയ വീട് അവളുടെ ശ്രദ്ധയിൽ പെട്ടത്. അത്യധികം സന്തോഷത്തോടെ അവൾ വീട്ടിലേക്ക് പോവുകയും അവിടെയുള്ള ആളുകളെ വിളിക്കുകയും ചെയ്തു. എന്നാൽ അവിടെ ആരുമുണ്ടായിരുന്നില്ല.

പക്ഷേ, അവിടെ എത്തിയപ്പോഴേക്കും അവളുടെ കാലിലെ മുറിവുകളിലെല്ലാം പുഴുക്കൾ വന്നു തുടങ്ങിയിരുന്നു. ആ വീട്ടിൽ ഉണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് ജൂലിയൻ ഏകദേശം 30ൽ അധികം പുഴക്കളെ സ്വന്തം ശരീരത്തിൽ നിന്നും നീക്കി. പക്ഷേ അധികം വൈകിയില്ല വീട്ടിലേക്ക് ചിലയാളുകൾ വന്നു. അവരോട് അവൾ സംഭവിച്ചതെല്ലാം പറഞ്ഞു. അവർ ഉടൻ തന്നെ അവളെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. അവൾക്ക് പ്രാഥമിക ചികിത്സയും ലഭിച്ചു. അന്ന് രാത്രി പുഴുക്കളെ നീക്കം ചെയ്തില്ലായിരുന്നെങ്കിൽ കയ്യും കാലും മുറിച്ചു മാറ്റേണ്ട അവസ്ഥ ഉണ്ടായിരുന്നു ഡോക്ടർ അവളോട് പറഞ്ഞു. ദിവസങ്ങൾ നീണ്ട വേദനകൾക്കൊടുവിൽ അവൾക്ക് ആരോഗ്യം തിരിച്ചുകിട്ടി.

പിന്നീട് ജൂലിയൻ കോപ്കെയിലൂടെ വിമാനം എവിടെയാണ് തകർന്ന് വീണതെന്ന് അധികൃതർ മനസിലാക്കുകയും എല്ലാ ശവശരീരങ്ങളും കണ്ടെത്തുകയും ചെയ്തു. അങ്ങനെ അവൾ ജീവിതത്തിലേക്ക് പതിയെ മടങ്ങി വന്നു. പക്ഷേ ഞെട്ടലോടെ ജൂലിയൻ മറ്റൊരു സത്യം കൂടി മനസിലാക്കി വിമാനം തകർന്ന് വീണ സമയത്ത് അവളുടെ അമ്മയ്ക്ക് ജീവൻ ഉണ്ടായിരുന്നവെന്ന്.പിന്നീട് അവളുടെ കഥ 1974 ൽ 'മിറാകിൾ സ്റ്റിൽ ഹാപെൻ' എന്ന പേരിൽ ഒരു സിനിമയായും 1998 ൽ 'വിങ്സ് ഓഫ് ഹോപ്' എന്ന പേരിൽ ഡോക്യുമെന്‍ററി ചിത്രമായും പുറത്തിറങ്ങി. ഇന്നിപ്പോൾ ഈ 2021ലും ജൂലിയൻ കോപ്കെ, ജൂലിയൻ ഡിലെർ എന്ന പേര് സ്വീകരിച്ച് ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. അവരുടെ പ്രായമിപ്പോൾ 67 വയസാണ്. ആരുകേട്ടാലും ആദ്യമൊന്ന് വിശ്വസിക്കില്ലെങ്കിലും ഇതൊരു കഥയാണ്, മനുഷ്യനെ പോലും പച്ചയ്ക്ക് കഴിക്കുന്ന ഗോത്രവർഗക്കാരുള്ള കാട്ടിൽ പത്തുദിവസത്തോളം അകപ്പെട്ടുപോയ ഒരു 17 കാരിയുടെ അതിജീവനത്തിന്റെ കഥ.

English Summary: Life Story Of Juliane Koepcke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com