ADVERTISEMENT

നാലു പതിറ്റാണ്ട് ഒരു ചെറിയ കാലയളവല്ല. സ്ത്രീകളുടെ ഉന്നമനത്തിനും ലിംഗ സമത്വത്തിനുമായി കമലാ ഭാസിന്‍ പോരാടിയത് 45 വർഷം. ഒടുവിൽ പോരാട്ടം അവസാനിപ്പിച്ച് ഇന്ന് രാവിലെ അവർ മരണത്തിനു കീഴടങ്ങി. ഫെമിനിസ്റ്റ്, ആക്ടിവിസ്റ്റ്, കവയത്രി, സാമൂഹിക ശാസ്ത്രജ്ഞ എന്നിങ്ങനെ ലോകം കമലക്ക് ചാർത്തിയ വിശേഷണങ്ങളേറെ. 

1946 ഏപ്രിൽ 24ന് രാജസ്ഥാനിലായിരുന്നു കമല ഭാസിന്റെ ജനനം. ഡോക്ടറായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ആറുമക്കളിൽ ഒരാളായിരുന്നു കമല. ‘സംഗത്’ എന്ന സംഘടനയ്ക്കൊപ്പം പ്രവർത്തിച്ച കമല സ്ത്രീകളുടെ അവകാശങ്ങൾക്കായിരുന്നു നിലകൊണ്ടത്. 

1970കളിലായിരുന്നു കമലാ ഭാസിന്‍ ലിംഗസമത്വത്തിനായുള്ള തന്റെ പോരാട്ടങ്ങള്‍ ആരംഭിച്ചത്. രാജസ്ഥാനിലെ ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിച്ചു കൊണ്ട് സ്ത്രീകളുടെയും ദരിദ്രരുടെയും ശാക്തീകരണത്തിനായി പ്രവർത്തനം തുടങ്ങി. 1976 മുതൽ യുഎന്നിന്റെ ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷനിൽ (എഫ്എഒ) പ്രവത്തനം ആരംഭിച്ചു. 

1980കളുടെ തുടക്കത്തിൽ നഴ്സറി കുട്ടികൾക്കായി പാട്ടുപുസ്തകം തേടിയിറങ്ങിയ കമലയെ അന്ന് കിട്ടിയ പുസ്തകങ്ങൾ അമ്പരപ്പിച്ചു. ആ പാട്ടുകളിലെല്ലാം കണ്ടത് ജോലിക്കു പോകുന്ന അച്ഛനെയും വീട്ടുജോലികൾ ചെയ്യുന്ന അമ്മമാരെയുമാണ്. പുരുഷന്മാർ പുറത്തു ജോലിക്കു പോകുമ്പോൾ സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരാണെന്ന സന്ദേശം നൽകുന്നതായിരുന്നു ആ പാട്ടുകൾ. ഇത് കമലയെ വളരെ അധികം നിരാശപ്പെടുത്തി. അങ്ങനെയായിരുന്നു അന്നൊരു ഉദ്യോഗസ്ഥ കൂടിയായ കമല 'ക്യൂംകി മേം ലഡ്കി ഹൂം, മുഝേ പഠ്നാ ഹേ' പ്രശസ്തമായ നഴ്സറിപ്പാട്ട് എഴുതിയത്. അതിലുണ്ടായിരുന്നത് ജോലിക്ക് പോകുന്ന സ്ത്രീയും വീട്ടിലുള്ള പുരുഷനുമായിരുന്നു. 

1995ലാണ് പ്രശസ്തമായ ആസാദി കവിത കമലാ ഭാസിൻ പുനരാവിഷ്കരിച്ചത്. സ്ത്രീ സ്വാതന്ത്ര്യത്തിലും ലിംഗസമത്വത്തിലും ഊന്നിയായിരുന്നു ഒരു പൊതു പരിപാടിയിൽ കമല ആസാദി കവിത അവതരിപ്പിച്ചത്. ആസാദിയുടെ ഫെമിനിസ്റ്റ് വേർഷനായി ഇത് പില്‍ക്കാലത്ത് അറിയപ്പെട്ടു. പിന്നീട് ജെഎൻയു സമരകാലത്തും ആസാദി മുദ്രാവാക്യം  മുഴങ്ങി. 2002ൽ കമല ഭാസിൻ യുഎന്നിലെ ജോലി രാജിവച്ചു. 1982 -ൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജെൻസി ഫണ്ടിന്റെ സഹായത്തോടെ ആ നഴ്സറി പാട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട്, അഞ്ച് ഭാഷകളിലേക്കു കൂടി ആ പാട്ടുകൾ വിവർത്തനം ചെയ്തു.

ഏതാനും മാസങ്ങൾക്കു മുൻപാണ് കമല ഭാസിന് കാൻസർ സ്ഥിരീകരിച്ചത്. കമലയുടെ മരണവാർത്ത അറിഞ്ഞതോടെ നിരവധി പേര്‍ അനുശോചനവുമായി എത്തി. ‘യുഗാന്ത്യം’ സ്ത്രീ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നവർ കമല വിടവാങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്.  'പ്രിയ സുഹൃത്തും അസാധാരണ വ്യക്തിത്വവുമായ കമല ഭാസിന്റെ ദാരുണമായ നിര്യാണത്തെക്കുറിച്ച് കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട്. ഞങ്ങൾ ഇന്നലെ അവരുടെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. പക്ഷേ, അടുത്ത ദിവസം അവർ ഞങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും തിരിച്ചറിഞ്ഞില്ല. ഇത് നമുക്ക് വലിയ നഷ്ടമായിരിക്കും' എന്ന് ഇർഫാൻ ഹബീബ് കുറിച്ചു. 'ഒരു യുഗത്തിന്റെ അവസാനം. ഈ പ്രസ്ഥാനത്തിലെ അവിശ്വസനീയമായ സമ്പന്നമായ പ്രവർത്തനത്തിന് ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനം കമല ഭാസിനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. അവരിൽ നിന്ന് ഞാൻ വളരെയധികം പഠിച്ചു. റെസ്റ്റ് ഇൻ പവർ' എന്നാണ് അർപ്പിതാ ദാസ് കമല ഭാസിന്റെ നിര്യാണത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

English Summary: Life Story Of Kamla Bhasin

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com