ADVERTISEMENT

2020-ലെ കണക്കുകളനുസരിച്ച് ഇന്ത്യയിൽ ഗാർഹിക പീഡനങ്ങൾ നേരിടുന്ന  സ്ത്രീകളിൽ ഇതിൽ 86 ശതമാനവും അക്കാര്യത്തെക്കുറിച്ച് പരാതിപ്പെടാൻ ധൈര്യം കാണിക്കാറില്ല എന്നാണ്  കണ്ടെത്തിയിട്ടുള്ളത്. ചിലർ കുടുംബജീവിതം എങ്ങനെയെങ്കിലും  തുടരണമെന്ന ആഗ്രഹം കൊണ്ടാണ് മടിക്കുന്നതെങ്കിൽ മറ്റു  ചിലർ ഉന്നത ഉദ്യോഗസ്ഥരുടെയടക്കം പ്രതികരണങ്ങളോർത്തു ഭയപ്പെട്ടാണ് പരാതിപ്പെടാൻ മുതിരാത്തത്. ഇരയുടെ ഭാഗത്തെ വിഷമങ്ങൾ കേട്ടു മനസ്സിലാക്കുന്നതിനു പകരം അവരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതും നാം  കാണാറുണ്ട്. 

എന്നാൽ തന്റെ മുന്നിൽ ഗാർഹിക പീഡന പരാതിയുമായി എത്തിയ ഒരു യുവതിയെ സ്വന്തം സഹോദരിയെ എന്നപോലെ പരിഗണിച്ച് ആശ്വസിപ്പിക്കുന്ന പഞ്ചാബ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ മനീഷാ  ഗുലാത്തിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ചെയർപേഴ്സന്റെ ഓഫീസിലാണ് യുവതി പരാതിയുമായി എത്തിയത്. വിദ്യാസമ്പന്നയായ ഇവരെ ഭർത്താവ് മർദ്ദിച്ചു എന്നതായിരുന്നു പരാതി. വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റൊരാളുടെ മർദ്ദനം  സഹിച്ചുനിന്നത് എന്തിനെന്ന്  യുവതിയോട് മനീഷ ഗുലാത്തി സ്നേഹത്തോടെ ചോദിക്കുന്നതായി വീഡിയോയിൽ കാണാം. 

വിദ്യാഭ്യാസയോഗ്യയെക്കുറിച്ചെങ്കിലും ഓർക്കേണ്ടതല്ലായിരുന്നോ എന്ന് യുവതിയുടെ കൈപിടിച്ചു ചോദിച്ചതോടെ പരാതിക്കാരി സങ്കടം സഹിക്കാനാവാതെ കരഞ്ഞുതുടങ്ങി. അതുകണ്ട് മനീഷ അവരെ  കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. പരാതിക്കാരിക്ക് നാലര വയസ്സുള്ള ഒരു കുഞ്ഞാണുള്ളത്. കുഞ്ഞിന്റെ കാര്യം  എടുത്തുപറഞ്ഞു വിഷമിച്ച യുവതിയോട് വിഷമിക്കേണ്ടതില്ലെന്നും  കുഞ്ഞിനെ തിരികെ ലഭിക്കാൻ എല്ലാ സഹായവും ചെയ്തുതരാമെന്നും  സ്നേഹത്തോടെ ചേർത്തുപിടിച്ചുകൊണ്ട് മനീഷ മറുപടി പറയുന്നുണ്ട്. 

സമൂഹമാധ്യമങ്ങളിൽ എത്തിയ  വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയായിരുന്നു. വനിതകളുടെ സംരക്ഷണത്തിനായി  ചെയർപേഴ്സൺ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് പ്രതികരണങ്ങളിൽ ഏറെയും. പരാതിക്കാരോട് മൃദുസമീപനവും  അനുകമ്പയും കാട്ടുന്ന  ഇത്തരം ഉദ്യോഗസ്ഥരെയാണ് നാടിനാവശ്യം  എന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരും ഏറെയാണ്.

English Summary: Punjab Women Commission Chief Reaction About Domestic Violence

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com