അഫ്ഗാനിൽ സ്ത്രീകൾ അഭിനയിക്കുന്ന ടിവി ഷോകൾ വിലക്കി താലിബാൻ; കടുത്ത നിയന്ത്രണത്തിലേക്ക് ഭരണകൂടം
Mail This Article
അഫ്ഗാനിസ്ഥാനില്‍ വീണ്ടും കടുത്ത സ്ത്രീ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കി താലിബാന്. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ താലിബാന് ഭരണകൂടം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്കി. വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് നിയമങ്ങള്‍ അല്ലെന്നും മതപരമായ മാര്‍ഗനിര്‍ദേശമാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു.
1996-2001 കാലയളവില്‍ താലിബാന് ടിവി ചാനലുകള്‍, സിനിമകള്‍ തുടങ്ങി മിക്ക വിനോദോപാധികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 'വോയ്സ് ഓഫ് ശരിയ' എന്ന റേഡിയോ സ്റ്റേഷന് മാത്രമാണ് പ്രവര്‍ത്തിച്ചത്. 2001ല്‍ താലിബാന് ഭരണത്തിൽ നിന്ന് പുറത്തായതിനു ശേഷം അഫ്ഗാന് ടിവി ചാനലുകള്‍ സംഗീത വിഡിയോകളും തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള ടിവി ഷോകളും പ്രദര്‍ശിപ്പിച്ചിരുന്നു.
രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്ന് ഇക്കുറി അധികാരത്തിലെത്തിയപ്പോള്‍ താലിബാന് വ്യക്തമാക്കിയെങ്കിലും പഴയപടി തന്നെയാണ് ഭരണമെന്നാണ് ഓരോ നടപടികളും വ്യക്തമാക്കുന്നത്. സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കിയിരുന്നെങ്കിലും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി.
English Summary: Taliban to Afghan networks: 'Stop airing shows with women actors'