9 വർഷം മുൻപ് ദത്തുനൽകി; കുട്ടിയെ തിരികെ വേണമെന്ന് അമ്മ; വിട്ടുകൊടുക്കില്ലെന്ന് വളർത്തമ്മ
Mail This Article
ഒൻപതു വർഷം മുൻപ് ദത്ത് നൽകിയ കുട്ടിയെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് അമ്മ രംഗത്ത്. എന്നാൽ കുട്ടിയെ തിരിച്ച് നൽകാൻ ആവില്ലെന്ന് വളർത്തമ്മയും പറഞ്ഞതോടെ വിഷയം മദ്രാസ് ഹൈക്കോടതിയുടെ മുന്നിലെത്തി. ഒടുവിൽ വാദം കേട്ട കോടതി കുട്ടിയെ വളർത്തമ്മയ്ക്കൊപ്പം വിടാനും പെറ്റമ്മയ്ക്ക് ആഴ്ചയിൽ ഒരിക്കൽ പോയി കാണാനും അനുമതി നൽകി. കുഞ്ഞിന്റെ കൂടി അഭിപ്രായം തേടിയ ശേഷമായിരുന്നു ഈ വിധി.
സേലം സ്വദേശി ശരണ്യയാണ് ഒൻപത് വർഷം മുൻപ് ഭർത്താവിന്റെ സഹോദരി സത്യയ്ക്ക് ദത്തു നൽകിയ തന്റെ മകളെ തിരിച്ചുവേണമെന്ന ആവശ്യം ഉയർത്തി രംഗത്തെത്തിയത്. വിട്ടുകാെടുക്കില്ലെന്ന് സത്യയും നിലപാട് എടുത്തതോടെ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. പിന്നാലെയാണ് രണ്ട് അമ്മമാരും ഹൈക്കോടതിയെ സമീപിച്ചത്.
മൂന്നുമാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞുങ്ങൾ ഇല്ലായിരുന്ന സത്യ–രമേശ് ദമ്പതികൾക്ക് ശരണ്യ–ശിവകുമാർ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ മകളെ ദത്ത് െകാടുക്കാൻ തീരുമാനിച്ചത്. 2012ലായിരുന്നു സംഭവം. എന്നാൽ 2019ൽ രമേശ് കാൻസർ ബാധിച്ച് മരിച്ചതോടെ ഇരു വീട്ടുകാരും തമ്മിൽ തർക്കത്തിലായി. ഇതോടെയാണ് കുഞ്ഞിനെ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി കുട്ടിയെ സത്യയ്ക്കൊപ്പം വിടാനും പെറ്റമ്മയായ ശരണ്യയ്ക്ക് ആഴ്ചയിൽ ഒരിക്കൽ കുഞ്ഞിനെ കാണാനും അനുവാദം നൽകിയത്. രണ്ട് അമ്മമാരെയും വേണമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഈ വിധി.
English Summary: Mother vs mother battle; Madras HC comes to the rescue of 10 year-old girl given in adoption as toddler