2 ആർടിപിസിആർ; 5 റാപ്പിഡ് ടെസ്റ്റ്; എന്നിട്ടും വിമാനയാത്രാമധ്യേ യുവതിക്ക് കോവിഡ്; ബാത്റൂമിൽ ക്വാറന്റീൻ

Mail This Article
ഷിക്കാഗോയിൽ നിന്നും ഐസ്‌ലാൻഡിലേക്കുള്ള യാത്രയ്ക്കിടെ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് മൂന്നു മണിക്കൂർ വിമാനത്തിന്റെ ബാത്ത്റൂമിൽ ക്വാറന്റീനിൽ കഴിഞ്ഞ് അധ്യാപിക. വിമാന യാത്രയ്ക്കിടെ മരീസ ഫോട്ടിയോക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഷിക്കാഗോയിൽ നിന്നും ഐസ്‌ലാൻഡിലേക്കും അവിടെ നിന്നും സ്വിറ്റ്‌സർലാന്‍ഡിലേക്കും പോകാനായിരുന്നു മരീസയുടെ തീരുമാനം.
യാത്രാമധ്യേ മരീസയ്ക്ക് തൊണ്ട വേദന അനുഭവപ്പെട്ടു. തുടർന്ന് ബാത്ത്റുമിൽ കയറി ഇവർ റാപ്പിഡ് ടെസ്റ്റ് നടത്തിയപ്പോൾ രോഗബാധ സ്ഥിരീകരിച്ചു. വിമാനത്തിൽ കയറുന്നതിനു മുൻപ് മരീസ രണ്ട് ആർടിപിസിആറും അഞ്ച് റാപ്പിഡ് ടെസ്റ്റും നടത്തി. എന്നാൽ, അതെല്ലാം നെഗറ്റിവായിരുന്നു. സംഭവത്തെ കുറിച്ച് മരീസ ഫോർട്ടിയോ പറയുന്നത് ഇങ്ങനെ: ‘പാതിവഴി പിന്നിട്ടപ്പോൾ എനിക്ക് തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടു. സംശയം തോന്നിയ ഞാൻ പരിശോധനയ്ക്ക് തയ്യാറാകുകയായിരുന്നു. ഉടൻ തന്നെ ടെസ്റ്റ് നടത്തി. ടെസ്റ്റിൽ പോസിറ്റിവ് കാണിക്കുകയായിരുന്നു.’
രണ്ടു വാക്സിനും എടുത്ത വ്യക്തിയാണ് മരീസ ഫോർട്ടിയോ. ഇത്രയേറെ ടെസ്റ്റുകൾ വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപ് നടത്തിയിട്ടും പോസിറ്റിവ് റിസൽട്ട് ലഭിച്ചത് തന്നെ ഭയപ്പെടുത്തിയതായും മരീസ പറയുന്നു. ‘ എന്റെ കുടുംബത്തെ ഓർത്ത് എനിക്കു ഭയം തോന്നി. വിമാനത്തിലെ മറ്റുയാത്രക്കാരെ കുറിച്ചോർത്തും എനിക്ക് ആശങ്ക തോന്നി. ’– മരീസ വ്യക്തമാക്കി. തനിക്കു മാത്രമായി ഒരു സീറ്റ് നൽകാമെന്ന് വീമാനത്തിലെ ജീവനക്കാർ അറിയിച്ചെങ്കിലും സീറ്റ് കണ്ടെത്താനായില്ല. തുടർന്ന് താൻ സ്വമേഥയാ ക്വാറന്റീനിൽ ഇരിക്കാൻ തയാറാകുകയായിരുന്നു എന്നും മരീസ അറിയിച്ചു. ഐസ്‌ലാൻഡിൽ എത്തിയ ഉടൻ തന്നെ ഇവർ ഒരു ഹോട്ടലിലേക്ക് ക്വാറന്റിനിലേക്ക് മാറുകയായിരുന്നു.
English Summary: US woman tests Covid +ve mid-flight, isolates for 3 hours in Bathroom