ADVERTISEMENT

സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. തെരേസ സ്ഗ്രോ എന്ന 33 കാരിയായ യുവതിയാണ് ഒരേ സമയം രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായത്.  ഇറ്റലിയിലെ ടൂറിനിലാണ് സംഭവം. ഏഴാം മാസത്തിലാണ് തെരേസ കുഞ്ഞിന് ജന്മം നൽകിയത്. അതികഠിനമായ തലവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തെരേസയ്ക്ക് ഗുരുതര മസ്തിഷ്ക രോഗമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉടൻതന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. 

 

ഡിസംബർ 18നാണ് തെരേസ നഗരത്തിലെ മോലിനെറ്റ് എന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മസ്തിഷ്ക കോശങ്ങൾക്ക്  സാരമായ ക്ഷതം സംഭവിച്ചതാണ് തലവേദനക്ക് കാരണമെന്ന് കണ്ടെത്തി. സമയം പോകുംതോറും തെരേസയുടെ ജീവൻ അപകടത്തിലായിരുന്നു. ഉടൻതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയക്കുകയല്ലാതെ മറ്റു മാർഗമില്ല എന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. 

 

എന്നാൽ മസ്തിഷ്ക ശസ്ത്രക്രിയ  നടക്കുന്നതിനിടെ ഗർഭസ്ഥശിശുവിന്റെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു ഡോക്ടർമാർ.  ഒടുവിൽ ഗർഭകാലം ഏഴു മാസം പിന്നിട്ടതിനാൽ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കൊപ്പം സിസേറിയനും ചെയ്യാം എന്ന തീരുമാനത്തിലെത്തി. ഇതിനായി ന്യൂറോ സർജറി നടത്തുന്ന ഓപ്പറേഷൻ തീയേറ്ററിൽ ലേബർ റൂമിലെ സംവിധാനങ്ങളും ഒരുക്കി. എട്ടു ഡോക്ടർമാർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഒരേസമയമാണ് മസ്തിഷ്ക ശസ്ത്രക്രിയയും സിസേറിയനും നടത്തിയത്. 

 

സിസേറിയനിലൂടെ പുറത്തെടുത്ത പെൺകുഞ്ഞിനെ ഉടൻതന്നെ ഇൻകുബേറ്ററിലേക്ക് മാറ്റുകയും ചെയ്തു.  എന്നാൽ ആ സമയമൊക്കെയും തെരേസ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയയായി ഓപ്പറേഷൻ ടേബിളിൽ തന്നെ കഴിയുകയായിരുന്നു. മണിക്കൂറുകളെടുത്താണ് ശസ്ത്രക്രിയ പൂർത്തിയായത്.  ശസ്ത്രക്രിയയ്ക്കു ശേഷം  ന്യൂറോ സർജറി വാർഡിലേക്ക് തെരേസയെ മാറ്റി. യുവതിക്ക് സംസാരശേഷി വീണ്ടെടുക്കാനാവുമോ എന്നതായിരുന്നു പ്രധാന ആശങ്ക. എന്നാൽ മയക്കം വിട്ടുണർന്ന ഉടൻ തന്നെ തെരേസ സംസാരിച്ചു തുടങ്ങി. 

 

ക്രിസ്മസ് ദിനത്തിലാണ്  തെരേസ ആദ്യമായി മകളെ കാണുന്നത്. അൽമ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ അത്ഭുതം സംഭവിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞു പോയതെന്ന് തെരേസയും ഭർത്താവ് ഫ്രാൻസിസ്കോയും പറയുന്നു. അതേസമയം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. മാസമെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിന്റെ ആന്തരികാവയവങ്ങൾ പൂർണവളർച്ച എത്തുന്നതുവരെ പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്. എങ്കിലും ഏതാനും ആഴ്ചകൾക്കുള്ളിൽ തെരേസയെയും അൽമയെയും ഡിസ്ചാർജ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.

English Summary: Dancer gives birth during BRAIN SURGERY Pregnant Portuguese woman is rushed in for emergency op, forcing surgeons to also deliver baby by caesarean.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com