ADVERTISEMENT

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലത്ത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നു പുറത്തു വരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഫോറസ്റ്റ് ഗാർഡിനെ രണ്ടുപേർ ക്രൂരമർദനത്തിന് ഇരയാക്കി. സിന്ധു സനപ് എന്ന ഫോറസ്റ്റ് ഗാർഡിനു നേരെയായിരുന്നു അതിക്രമം. സംഭവത്തിൽ സതാറ ജില്ലയിലെ പൽസ്വാദേ മുൻഗ്രാമത്തലവൻ രാമചന്ദ്ര ജങ്കറിനെയും ഭാര്യ പ്രതിഭ ജങ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമത്തിന് ഇരയായ സിന്ധു സനപ് മൂന്നു മാസം ഗർഭിണിയാണെന്ന് അധികൃതർ വ്യക്തമാക്കി. സിന്ധുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകൾക്ക് വിധേയയാക്കി. ശരീരത്തിൽ ചെറിയ ചതവുകൾ ഒഴിച്ചാൽ ഭാഗ്യവശാൽ സിന്ധുവിനും ഗർഭസ്ഥ ശിശുവിനും പരുക്കുകൾ സംഭവിച്ചിട്ടില്ല. സംഭവത്തിൽ പ്രതികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ക്ലമന്റ് ബെൻ വ്യക്തമാക്കി.

‘മൂന്നുമാസം മുൻപാണ് ഞാൻ പൽസ്വദേയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് അവർ ഞങ്ങളെ ഭീഷണിപ്പെടുത്തി. പണം ആവശ്യപ്പെടുകയും ചെയ്തു. പണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ അവിടെ നടത്താൻ അനുവദിക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. മൂന്നു ദിവസം മുൻപ് ടൈഗർ സെൻസസ് ആരംഭിച്ചു. അപ്പോൾ ജങ്കാർ വീണ്ടും എതിർപ്പുമായി എത്തി. ബുധനാഴ്ച വീണ്ടും ഞാൻ ജോലിക്ക് എത്തി. അപ്പോഴായിരുന്നു അവര്‍ എന്നെ മർദിച്ചത്. ഈ ടൈഗർ സെൻസസിന് വനപാലകരുമായി വരാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത് എന്നു ചോദിച്ചായിരുന്നു മർദനം. എന്റെ ഭർത്താവിനെയും അവർ ഉപദ്രവിച്ചു. ’– സിന്ധു പറഞ്ഞു.

ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളി‍ൽ വ്യാപകമായി പ്രചരിച്ചു. ജങ്കാറും ഭാര്യയും ചേര്‍ന്ന് ഗർഭിണിയായ യുവതിയെ മർദിക്കുന്നതും മുടിക്കു കുത്തിപ്പിടിച്ച് നിലത്തിട്ടു വലിച്ചിഴയ്ക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ശ്രമം നടത്തുമെന്ന് വനിതാകമ്മിഷൻ അധ്യക്ഷ രുപാലി ചകൻകർ വ്യക്തമാക്കി.

English Summary: Maharashtra: Two arrested for assaulting pregnant forest guad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com