ADVERTISEMENT

സിനിമയുടെ പ്രചാരണത്തിനുവേണ്ടി നടത്തുന്ന വിപുലമായ ചടങ്ങുകൾ ഇപ്പോൾ വെബ് സിരീസുകൾക്കുമുണ്ട്. പ്രധാന നടീനടൻമാരും സംവിധായകനും നിർമാതാവും അണിയറ പ്രവർത്തകരും ഒത്തുകൂടുന്ന വിപുലമായ ആഘോഷച്ചടങ്ങുകൾ. മാധ്യമങ്ങളിൽ വലിയ വാർത്തയാകാൻ വേണ്ടി നടത്തുന്ന ഇത്തരം ചടങ്ങുകളിൽ പ്രധാന താരങ്ങളെല്ലാം ചിത്രീകരണ വിശേഷങ്ങൾ ഉൾപ്പെടെ പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും ഇത്തരം ചടങ്ങുകൾ വിവാദത്തിലാകാറുണ്ട്. വാക്കുകളെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് പലരും വിവാദങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ വലിയ വാർത്തയാകുന്നത് ഒരർഥത്തിൽ വെബ് സിരീസിന്റെ പരസ്യത്തിന് മുതൽക്കൂട്ടാണ്. മനഃപൂർവം വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്തായാലും മധ്യപ്രദേശിൽ അടുത്തിടെ നടന്ന ഒരു വെബ് സിരീസ് അറിയിപ്പ് ചടങ്ങ് സംസ്ഥാനത്തെ വലിയൊരു വിവാദമായി മാറിയിരിക്കുകയാണ്. കാരണമായത് പ്രധാന താരമായി അഭിനയിച്ച പ്രശസ്ത ടെലിവിഷൻ നടി ശ്വേത തിവാരിയുടെ വാക്കുകളും. സൗരഭ് രാജ് ജെയിൻ, രോഹിത് റോയ് എന്നിവരാണ് ശ്വേതയ്‌ക്കൊപ്പം പരമ്പരയിൽ അഭിനയിക്കുന്ന മറ്റു പ്രധാന താരങ്ങൾ.

ഫാഷൻ ലോകത്തെ അണിയറക്കഥകൾ പറയുന്നതാണ് ശ്വേത അഭിനിയിച്ച വെബ് സിരീസ്. മഹാഭാരതം പരമ്പരയിൽ കൃഷ്ണനായി അഭിനയിച്ച സൗരഭാണ് ശ്വേതയ്‌ക്കൊപ്പം പരമ്പരയിൽ മുഖ്യവേഷത്തിൽ അഭിനിയിക്കുന്നത്. പ്രചാരണച്ചടങ്ങിൽ ശ്വേത പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ വിവാദത്തിനു തീ കൊളുത്തിയിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പാണ് ചടങ്ങ് നടന്നത്. എന്നാൽ വിശദമായ വിഡിയോ ഇപ്പോഴാണു പുറത്തുവന്നത്. അതിലാണ് ശ്വേതയുടെ വാക്കുകൾ വ്യക്തമായി കേൾക്കുന്നത്.

'എന്റെ ബ്രായുടെ സൈസ് എടുക്കുന്നത് ഭഗവാനാണ് ' എന്നാണ് ശ്വേത പറയുന്നത്. ഒരുപക്ഷേ ഭഗവാൻ കൃഷ്ണനായി അഭിനയിച്ച സൗരഭിനെ ഉദ്ദേശിച്ചാകാം ശ്വേതയുടെ കമന്‌റ്. എന്നാൽ, പരാമർശം പുറത്തുവന്നതോടെ ശ്വേത ദൈവങ്ങളെ അപമാനിച്ചു എന്ന വിവാദവും ചൂടുപിടിച്ചിരിക്കുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര സംഭവത്തിൽ ഇടപെട്ടുകഴിഞ്ഞു. ശ്വേത തിവാരിയുടെ വാക്കുകൾ ഞാൻ കേട്ടു. അവയെക്കുറിച്ചുള്ള പ്രചാരണവും അറിയുന്നുണ്ട്. നടിയുടെ വാക്കുകളെ ശക്തമായി അപലപിക്കുന്നു. ഭോപ്പാൽ പൊലീസ് കമ്മിഷണറോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കും- മന്ത്രി വ്യക്തമാക്കി.

ഒട്ടേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ശ്വേത രാജ്യത്തെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ്. മനഃപൂർവമാണെങ്കിലും അല്ലെങ്കിലും നടിയുടെ വാക്കുകൾ ഉദ്ദേശിച്ച അർഥത്തിനപ്പുറമാണ് എത്തിയിരിക്കുന്നത്. രാഷ്ട്രീയക്കാർക്കിടയിലും സംഭവം ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ്. എതിരാളികൾ സംഭവത്തിൽ നിന്നു മുതലെടുക്കാതിരിക്കാൻ വേണ്ടിയാണ് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നടിക്കു മാപ്പ് പറയേണ്ടിവരുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. വിഡിയോയും വാക്കുകളും സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചെങ്കിലും നടി ഇതുവരെ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. നടി എന്തു പറയുമെന്ന ആകാംക്ഷയും ഇതിനിടെ കൂടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com